Image

ആള്‍ദൈവം ആനന്ദകല്യാണി (തമ്പി ആന്റണി)

Published on 07 September, 2015
ആള്‍ദൈവം ആനന്ദകല്യാണി (തമ്പി ആന്റണി)
വീട്ടിലൊരു ആള്‍ ദൈവമുണ്ടെങ്കില്‍ പിന്നെ ഒരു എമ്പോക്കിയേയും പേടിക്കേണ്ട ആവശ്യമില്ല എന്നു തന്നെയാണ്‌ റേഷന്‍കട ഗോപാലപിള്ളയുടെ സുന്ദരിയായ ഭാര്യ ഗോമതിയുടെ വിശ്വാസം. അതിന്‌ തക്കതായ കാരണവുമുണ്ടെന്നു കൂട്ടിക്കോളൂ.  ഇപ്പോള്‍ ആള്‍ ദൈവം സ്റ്റാറ്റസ്‌ സ്വന്തമാക്കിയിരിക്കുന്ന കല്യാണിയുടെ കാര്യം തന്നെയാണ്‌ പറഞ്ഞുവരുന്നത്‌. രണ്ടു കൊല്ലത്തിനു മുന്‍പ്‌ വീട്ടുവേലക്കു വന്നതാണ്‌ . വയസ്‌ മുപ്പത്തിയൊന്‍പത്‌.  പക്ഷെ കണ്ടാല്‍ അത്രക്ക്‌ അങ്ങോട്ട്‌ തോന്നില്ല. എന്തോ ദിവ്യ ശക്തിയുണ്ടെന്ന്‌ സ്വയം വിശ്വസിക്കുന്നു. അതില്‍ ഗോപാലപിള്ളക്ക്‌ ഒരു പരാതിയുമില്ല. പക്ഷെ പല അനുഭാവത്തില്‍കൂടി ഭാര്യ ഗോമതി അവരെ അന്ധമായി വിശ്വസിക്കുന്നു. അതുകൊണ്ട്‌ ഗോപാലപിള്ളയും ഒരു പരിധിവരെ വിശ്വസിക്കുന്നതായി അഭിനയിക്കുന്നു. ആറാം ക്ലാസില്‍ രണ്ടു തവണ തോറ്റു എന്നുള്ളതാണ്‌ കല്യാണിയുടെ വിദ്യാഭ്യാസ യോഗ്യത. അല്ലെങ്കിലും ആള്‍ ദൈവങ്ങള്‍ക്ക്‌ പ്രത്യക വിദ്യാഭ്യാസ യോഗ്യത ഒന്നും വേണമെന്ന്‌ ഒരിടെത്തും കേട്ടു കേള്‍വിപോലുമില്ല.

കുട്ടികള്‍ ഇല്ലങ്കിലും തന്‍റെ എല്ലാ ഐശ്വര്യങ്ങള്‍ക്കും കാരണം സാക്ഷാല്‍ കല്യാണിക്കുട്ടി ദൈവം തന്നെയാണ്‌ എന്നാണ്‌ ഭാര്യ ഗോമതിയും ഗോപാലപിള്ളയും വിശ്വസിക്കുന്നത്‌.

ജന്മനാ നിരീശ്വരനും മൂത്ത കമ്മ്യുണിസ്റ്റ്‌കാരനുമായ താമരാഷന്‍ പിള്ളയുടെ മൂത്ത മകനാണ്‌ ഗോപാലപിള്ള. എന്നിട്ടും വെറും പെണ്‍ ആള്‍ദൈവത്തിന്‍റെ മുമ്പില്‍ മുട്ടു മടക്കി എന്നുതന്നെ പറയാം. അതിന്റെ ഒരു ചമ്മല്‍ പിള്ളേച്ചന്റെ മുഖത്ത്‌ എഴിതി വച്ചിട്ടുണ്ട്‌ .

രാവിലെ എവിടെ പോകണമെങ്കിലും എന്തു ചെയ്യണമെങ്കിലും ആള്‍ദൈവത്തോട്‌ ഒന്നു ചോദിക്കാനുള്ള ഒരു സൗകര്യം അതൊരു വല്ല്യ കാര്യം തന്നെയാണ്‌ എന്നുതന്നെയാണ്‌ ഇപ്പോള്‍ ഗോപാലപിള്ളയും വിശ്വസിക്കുന്നത്‌. അതുകൊണ്ട്‌ അല്ലാതെ പുറത്തേക്കിറങ്ങുന്ന പ്രശ്‌നമില്ല. എന്തു ചോദിച്ചാലും കല്യാണി രാമായണം എടുത്ത്‌ മലര്‍ക്കെ തുറന്നുവെക്കും . എന്നിട്ട്‌ ഒരു രണ്ടു മിനിട്ടുനേരം കണ്ണടച്ചിരിക്കും. മാസ ശബളം കൃത്യമായി കൊടുക്കാത്തതുകൊണ്ട്‌

`ഈശ്വരാ ഈ പിള്ളേച്ചന്‍ മുടിഞ്ഞു പോകണേ`

എന്നാണോ പറയുന്നത്‌ എന്നാണ്‌ ആദ്യം കരുതിയത്‌ . അങ്ങെനെ ആകാന്‍ വഴിയില്ല ഓരോ തവണ കണ്ണടക്കുബോഴും കിട്ടുന്ന ദക്ഷിണ  മാത്രം കണക്കു കൂട്ടിയാല്‍ മാസ ശമ്പളത്തില്‍ എത്രയോ കൂടുതലാണ്‌ . അത്‌ ആള്‍ദൈവത്തിന്‌ നല്ലതുപോലെ അറിയുകയും ചെയും. അതും കൂടാതെ ഭാര്യ ഗോമതിക്കുവേണ്ടി പ്രത്യകം ആഴ്‌ചയില്‍ ഒരു ദിവസമെങ്കിലും കണ്ണടക്കാറുണ്ട്‌. അത്‌ പിള്ളേച്ചന്‍ അറിയാതെയുള്ള കിട്ടുമേനിയാണ്‌. അതിനിപ്പം കട്ടുമേനി എന്നു പറയുന്നതിലും ഒരു തകരാറുമില്ല. കുട്ടികള്‍ ഇല്ലാത്തതുകൊണ്ട്‌ സന്താനലബ്ധിക്കാണ്‌ എന്നു പഞ്ഞതുകൊണ്ട്‌ ഗോപാലപിള്ളയും ഒന്നു കണ്ണടച്ചു അത്രയേയുള്ളൂ. എന്നിട്ടും കുട്ടികളുണ്ടാകുന്നതിന്‍റെ ഒരു ലക്ഷണവും കണ്ടതുമില്ല .

അങ്ങെനെ എല്ലാംകൊണ്ടും ആള്‍ ദൈവം കല്യാണിയുടെ ഭരണത്തിലാണ്‌ പ്ലാത്ര തറവാട്‌ എന്നു പറയുന്നതില്‍ ഒരപാകതയുമില്ല . പക്ഷെ പെട്ടന്ന്‌ ഒരു സുപ്രഭാതത്തിലാണ്‌ ആള്‍ദൈവത്തിന്‌ ഒരു വെളിപാടുണ്ടായത്‌ . പിള്ളേച്ചന്‍റെ വീടിന്‌ എന്തോ കാര്യമായ തകരാറുണ്ട്‌ . പരിഹരിച്ചില്ലെങ്കില്‍ ഒരു മരണം ഉറപ്പാണ്‌ . അത്‌ രണ്ടുപേര്‍ക്കും ഒരു ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു. അടുക്കളയുടെ ദര്‍ശനത്തിലാണ്‌ തകരാര്‍ എത്രയും വേഗം പൊളിച്ചു പണിയണം. വീടിന്‍റെ കിഴക്കുവശത്തിരിക്കുന്ന അടുക്കള പൊളിച്ചു പടിഞ്ഞാറു വശത്തേക്ക്‌ മാറ്റി വെക്കണം. അതുകേട്ടപ്പോഴാണ്‌ ഗോപാലപിള്ളക്ക്‌ ജീവിതത്തില്‍ ആദ്യത്തെ നെഞ്ചുവേദന അനുഭവപ്പെടുന്നത്‌ . അപ്പോള്‍തന്നെ ഗോമതി ഒരു പ്രസ്ഥാവന ഇറക്കി .

` കല്യാണിക്കുട്ടി പറഞ്ഞാ അച്ചട്ടാ.. കണ്ടില്ലേ പറഞ്ഞങ്ങോട്ടു നാക്കെടുത്തില്ല അപ്പോഴേ തുടങ്ങി നെഞ്ചുവേദന'

അതൂടെ കേട്ടപ്പോള്‍ ഗോപാലപിള്ളക്ക്‌ വന്നത്‌ വറും നെഞ്ചുവെദനയാണോ അതോ ഹാര്‍ട്ട്‌ അറ്റായിക്ക്‌ ആണോ എന്നൊരു സന്ദേഹം . ഇനിയിപ്പം അടുക്കള മാറ്റാതെ ഗോമതി സമ്മതിക്കുമെന്നു തോന്നുന്നില്ല . ഇവളുടെ പോന്ന അമ്മാവന്‍ മിത്രക്കരിയില്‍ നിന്നു കൊണ്ടുവന്ന വിത്താ കല്യാണി. പോന്നു മരുമകളെ സഹായിക്കാന്‍. കണ്ടപ്പോഴേ ഗോമതീടെ മുഖം ഒന്നു മഞ്ഞളിച്ചതാ . കാരണം അല്‌പം ഇരുണ്ടാതാണെങ്കിലും കണ്ടാല്‍ ഒരു ആനച്ചന്തമോക്കെയുണ്ടേ. അപ്പോള്‍ പിള്ളേച്ചന്റെ വായീന്ന്‌ അറിയാതെ വന്നുപോയി.

` ഇതുമാതിയമ്മാവാ അമ്മാവനിനി എത്രനാളാ ഇങ്ങെനെ വേലക്കാരെ അന്ന്വഷിച്ചു നടക്കുന്നത്‌ ഇക്കാലത്ത്‌ എല്ലാം ഒത്തിണങ്ങിയ ഒരെണ്ണത്തിനെ എവിടുന്നു കിട്ടാനാ `

അന്നവള്‍ എന്നെയൊന്നു ഒന്നു നോക്കി ദഹിപ്പിചതാ അതയാള്‍ കണ്ടില്ലാന്നു നടിച്ചു. ഇതിപ്പോള്‍ വെളുക്കാന്‍ തേച്ചത്‌ പാണ്ടായി എന്നു പറഞ്ഞു കേട്ടിട്ടേയുള്ളൂ.

ഇപ്പോള്‍ ഞാനും അതനുഭവിക്കാന്‍ പോകുന്നു. എന്ന്‌ പിള്ളേച്ചന്‍ മനസുകൊണ്ട്‌ ഓര്‍ത്തു. എന്തുവന്നാലും അടുക്കള മാറ്റുന്ന പ്രശ്നമില്ല. ഗോമതി അറിയാതെ ആള്‍ ദൈവത്തിന്‌ ഇത്തിരി ചിക്കലി കൊടുത്ത്‌ വല്ല പരിഹാരമോ മറ്റോ ചെയ്യിക്കാം. ഒന്നുമല്ലേലും ഉള്ളിന്റെ ഉള്ളില്‍ പിള്ളേച്ചന്‍ പരബരാഗതമായ ഒരൊന്നാന്തരം കമ്മ്യുണിസ്റ്റുകാരന്‍ തന്നെയെന്ന കാര്യം അറിയാതെ വീണ്ടും ഓര്‍ത്തുപോയി.

ഏതു ദൈവം കോപിച്ചാലും അടുക്കള പൊളിച്ചു മാറ്റാന്‍ പറ്റില്ല . അതിലും എളുപ്പം തന്‍റെ ഈ ഹാര്‍ട്ട്‌ അങ്ങു മാറ്റിവെക്കുന്നതാ. കല്ലിനും, കമ്പിക്കുമൊക്കെ എന്നാ വെലെയാ . മാത്രമല്ല നല്ല പണിക്കാരെ കിട്ടണ്ടേ. കണ്ട ബീഹാറികളെയും ആസ്സാമികളെയും ഒക്കെ വിളിച്ചു വേണ്ടാതീനത്തിനൊന്നും ഇ ഗോപാലപിള്ളേ കിട്ടില്ല. കല്യാണിയെ കൈയില്‍ എടുത്ത്‌ പരിഹാരം കാണണം.
പക്ഷെ അവളറിയാതെ എങ്ങെനെ കാര്യം സാധിക്കും.  ഇതാണ്‌ ഇപ്പോള്‍ പിള്ളേച്ചന്റെ പ്രധാന പ്രശ്‌നം. ഈ കല്യാണി ദൈവത്തെ രഹസ്യമായി കാണാതെ ഒന്നും നടക്കില്ല . ഗോമാതിയാനെങ്കില്‍ ഒറ്റെക്കു പോകുന്ന ഒരേ ഒരു സ്ഥലം അമ്പലമാണ്‌. അതും ഞാന്‍ പോയതിനുശേഷം മാത്രം. ഇടെക്കിടെ എന്നോട്‌ പറയാറുണ്ട്‌ .

`ചേട്ടനെ ഒറ്റക്കാക്കിയിട്ട്‌ എങ്ങും പോകുന്നത്‌ എനിക്കിഷ്ടടമല്ല കല്യാണിയിവിടെ ഉണ്ടെന്നു പറഞ്ഞാലും ചേട്ടന്റെ കാര്യങ്ങളൊന്നും കൃത്യമായി ചെയ്യാന്‍ അവളെക്കൊണ്ട്‌ പറ്റുമോ`

ഒന്നാലോചിച്ചാല്‍ അതില്‍ എന്തോ ഒരു കല്ലുകടിയില്ലേ . ആള്‍ ദൈവമെന്നൊക്കെ പറഞ്ഞാലും  ആണ്‍ ആണും പെണ്ണ്‌ പെണ്ണുമാണ്‌. മാത്രമല്ല അവള്‍ ഇടെക്കിടെ പറയാറുണ്ട്‌ . എനിക്ക്‌ ഈ ആണ്‍ വര്‍ഗ്ഗത്തിനെ ഒന്നും വിശ്വാസമില്ല എന്ന്‌. എന്നിട്ട്‌ ഒരു ശ്രുംഗാര ചിരിയോടെ പറയും

`ഗോപേട്ടനെ എനിക്കറിയാം ഒരു പഞ്ച പാവമാ. ആരെയും വിശ്വസിക്കും`

അത്‌ തനിക്കിട്ടെന്നു ഊതിയതല്ലേ എന്നൊരു തോന്നല്‍ പിള്ളേച്ചനു പെട്ടന്നു കത്തി .

ഗോലാപലപിള്ള പലപ്പോഴും വിചാരിച്ചതാ അവളോട്‌ ഇത്തിരി നേരത്തെ
അമ്പലത്തില്‍ പോകാന്‍ പറഞാലോ എന്ന്‌ . ഈ ഒരു പ്രത്യേക സാഹചര്യത്തില്‍
അത്‌ ചിപ്പോള്‍ അവള്‍ക്കു കലിപ്പാകും . കാരണം കല്യാണികുട്ടിക്ക്‌ അല്‍പ്പം ഇരുണ്ട നിറമാണെങ്കിലും കണ്ടാല്‍ ഒരുരുപ്പെടിയാ. പെണ്‍ ആള്‍ദൈവമാണെന്നൊക്കെ അറിയാമെങ്കിലും പെണ്ണല്ലേ വര്‍ഗ്ഗം വെറുതെ സംശയത്തിനുള്ള കാരണമാകും. അത്‌ തീര്‍ച്ചയായും തന്‍റെ ചാരിത്രിയത്തിനു ഒരു വെല്ലുവിളിയാകും . അതിന്‌ കാരണവുമുണ്ട്‌ . ഗോമതി ഇപ്പോള്‍ വായിച്ചുകൊണ്ടിരിക്കുന്ന പയിങ്കിളിക്കതയില്‍ മുഴുവനും വീട്ടുവേലക്കരിയും യജമാനനുമായുള്ള സൃഗാര ഭാവങ്ങളാണ്‌ . അതവള്‍ ഇടെക്കിടെ ഒര്‍മ്മിക്കുന്നതിന്റെ രെഹസ്യം ഒരു മുന്നറിയിപ്പിനുള്ള മുന്‍കൂര്‍ ജാമ്മ്യമാണെന്നുള്ളതില്‍ അയാള്‍ക്ക്‌ ലെവലേശം സംശയമില്ല .

പിള്ളേച്ചന്‍ പല പോംവഴികളും ആലോചിച്ചു . ഒടുക്കം ഒരു ആദ്‌മഹത്ത്യാ പരമായ തീരുമാനത്തിലെത്തി . അതിനു കാരണക്കാരന്‍ പഞ്ചായത്തുമെമ്പര്‍ കരുണാകരനാണ്‌. മിക്കവാറും വൈകുന്നേരങ്ങളില്‍ നല്ല പൂക്കുറ്റിയാണ്‌. എന്നാലും ഗോപാലപിള്ളയുടെ ആദ്‌മസുഹ്രുത്തും ബാല്യകാലസഖിയും മുഖ്യ ഉപദേശകനുമാണ്‌ . മിക്കവാറും ശനിയാഴ്‌ച്ചകളില്‍ അവര്‍ നഗരാതിര്‍ത്തി വിട്ട്‌ തെക്കേത്തുകവലയിലുള്ള വാനപ്രസ്ഥം ബാറില്‍ പോയി രണ്ടെണ്ണം വീശാറുണ്ട്‌ . അവിടാകുബോം നാട്ടുകാരുടെ ശല്ല്യം കുറയുമെന്ന്‌ രണ്ടു മാന്ന്യന്‍മ്മാര്‍ക്കും അറിയാം. അതുകഴിഞ്ഞ്‌ അവിടുന്നുതന്നെ രണ്ടു വെളുത്തുള്ളിമേടിക്കും. കാറില്‍ പോകുന്നവഴി അതു ചവച്ചോണ്ടിരിക്കും . എന്നിട്ട്‌ ധൈര്യമായി വീട്ടിലോട്ടു ചെല്ലും. ഈ ഉള്ളി ഒരു മണസംഹാരിയാനെന്നാണ്‌ പറയപ്പെടുന്നത്‌ . അല്ലെങ്കില്‍ വാനപ്രസ്ഥ സംഗമത്തിന്‍റെ കാര്യം ഗോമതി അറിയും എന്നുറപ്പാണ്‌ . ഈ നാളുവരെ അത്‌ പരമരഹസ്യവുമാണ്‌ . ആ ധൈര്യത്തില്‍തന്നെയാണ്‌ കഴിഞ്ഞ ശനിയാഴ്‌ച്ച അവിടെവെച്ചുതന്നെ കരുണനോടു കാര്യം തുറന്നു പറഞ്ഞത്‌. ഉടന്‍തന്നെ കരുണന്‌ ഒരു കുബുത്തി തോന്നി .

എടാ പിള്ളേച്ചാ തിങ്കളാഴ്‌ച്ച രാവിലെ സാധാരണപോലെ വീട്ടില്‍നിന്നിറങ്ങുക എന്നിട്ട്‌ . എന്നിട്ട്‌ ഗോമതി അബലത്തില്‍ പോകുന്ന വഴിയില്‍ എവെടെയെങ്കിലും അവള്‍ കാണാത്ത മറവില്‍ സ്‌കൂട്ടര്‍ ഒതുക്കി നിര്‍ത്തുക .അവള്‍ പോയിക്കഴിയുബോള്‍ നേരെ നടന്നു വീട്ടിലേക്കു തിരിച്ചുചെല്ലുക . കല്യാണിയോട്‌ കാര്യം പറയുക . അപ്പോഴേക്കും കരുണന്‍ മൂന്നാമത്തെ പെഗ്ഗ്‌ വലിച്ചുകുടിച്ചു എരുവുള്ള കണ്ണിമാങ്ങാ അച്ചാറു തൊട്ടു നാക്കില്‍ വെച്ച്‌ ഒന്നു നുണഞ്ഞു . എന്നിട്ട്‌ എന്തോ ആലോചിച്ച്‌ കുറച്ചുനേരം മിണ്ടാതിരുന്നു. പിള്ളേച്ചന്‍റെ ഹൃദയം പടപടാന്ന്‌ അടിക്കാന്‍ തുടങ്ങി. എന്നാലും ആകാംഷയോടെ ചെവിയോര്‍ത്തിരുന്നു.

എന്നിട്ട്‌ അങ്ങോട്‌ പറയുക .

`ഞാനൊരു കറതീര്‍ന്ന കമ്മ്യുണിസ്റ്റ്‌ കാരനാണെന്ന്‌ . നിന്‍റെ ഈ തട്ടിപ്പും പൂജയുമൊക്കെ എന്‍റെ ഈ വീട്ടില്‍ നടക്കില്ലെടി` .

` എടാ കരുണാ ഈ ഷാപ്പിലിരുന്നോണ്ട്‌ രണ്ടെണ്ണം വിട്ടോണ്ട്‌ പറയുബോള്‍ കേള്‍ക്കാന്‍ ഒരു സുഖമോക്കെയുണ്ട്‌. വേലക്കരിയാണെന്നു പറഞ്ഞാലും. അവരും ഒരു സ്‌ത്രീയല്ലേ . അല്‍പ്പം മെലിഞ്ഞിട്ടു കാണാനും ഒരാനചന്ദമൊക്കെയുണ്ട്‌ . അതും ഗോമതിയുടെ കണ്ണു വെട്ടിച്ചുള്ള കളിയല്ലേ. അതൂടെ ഓര്‍ക്കുബോള്‍ . അവളുടെ അടുത്തുചെല്ലുബോള്‍ മുട്ടു കൂട്ടിയിടിക്കും അതുറപ്പാ. പിന്നെ അതു വകുപ്പു വേറെയാകും സ്‌ത്രീപീഡനം, ഗാര്‍ഹിക പീഡനം അങ്ങെനെ പലതും `

അതുപറഞ്ഞതും പിള്ളേച്ചന്‍ മൂന്നാമത്തെ പെഗ്ഗ്‌ അകത്താക്കിയതും ഒന്നിച്ചായിരുന്നു . കരുണാകരന്‍ ഒച്ചവെച്ചുകൊണ്ട്‌ ചിരിച്ചു. പിള്ളേച്ചന്‍ ഏതാണ്ട്‌ എലിക്കു പ്രാണവേദന പൂച്ചക്കു പിള്ളകളി എന്ന പരുവത്തിലായി . എന്തായാലും ഒരു തീരുമാനത്തിലെത്താതെ പറ്റില്ലല്ലോ . അടുക്കള പൊളിക്കുന്ന കാര്യം ഇനിയിപ്പം സാഷാല്‍ ദൈവം ഭൂമിയിലേക്ക്‌ ഇറങ്ങിവന്നു പറഞ്ഞാലും നിടക്കില്ല . പിന്നെയല്ലേ ഈ കല്യാണികുട്ടി കുട്ടിദൈവം. അതുകൊണ്ട്‌ പിള്ളേച്ചന്‍ വീണ്ടും തീവ്ര കമ്മ്യുണിസ്റ്റ്‌കാരനാകാനുള്ള തീരുമാനത്തില്‍തന്നെ ഉറച്ചുനിന്നു. ഇനിയിപ്പം ഗോമതിയെ എങ്ങെനെ കാര്യംങ്ങള്‍ പറഞ്ഞു മനസിലാക്കും. വായനാശീലമുണ്ടെങ്കില്‍ വല്ല കമ്മ്യുണിസ്റ്റ്‌ മാനിഫെസ്‌റ്റൊയോ മറ്റോ കൊണ്ടേ കൊടുക്കാമായിരുന്നു . അതെങ്ങേനെയാ ഈ ഒടുക്കത്തെ ടി.വി.കാരുടെ സീരിയല്‍ കാരണം മനോരമ്മ കഥപോലും വയിക്കാതെയായി. പിന്നെ വായിക്കുന്നതോ ഇഷ്ടമുള്ളപ്പോള്‍ മാത്രം ഇറങ്ങുന്ന ഇഷ്ടിക വീക്കിലിയില്‍ വരുന്ന മൂന്നാംതരം പൈങ്കിളി കഥകള്‍.

കരുണാകരന്‍ പറഞ്ഞ കഥതന്നെയാ തമ്മില്‍ ഭേതം . പക്ഷെ അത്‌ നടപ്പാക്കിയാല്‍ തന്‍റെ കാര്യത്തിലും ഒരു തീരുമാനമാകുമെന്ന്‌ തോന്നാതിരുന്നില്ല .

അന്നു രാത്രി ഉറങ്ങാന്‍ നേരം ഗോപാല പിള്ള ഒരു തലയിണ മന്ത്രം പ്ലാന്‍ചയിതു .

അവള്‍ നല്ല മൂ ഡിലുമായിരുന്നു. തനിക്കിഷ്ടമുള്ള ചുവന്ന നൈറ്റ്‌ ഗവുണ്‍ ഒക്കെയിട്ട്‌ ബെഡില്‍ ഒരു സൃഗാര ഭാവത്തില്‍ വന്നിരുന്നു. പിള്ളേച്ചനോര്‍ത്തു ഈ പൈങ്കിളി കഥകളൊക്കെ വായിക്കുന്നതുകൊണ്ട്‌ ഇങ്ങെനെയുള്ള ചില ഗുണങ്ങളൊക്കെ ഉണ്ടെല്ലോ എന്ന്‌ . അയാള്‍ മൃതുലമായി കെട്ടിപ്പിടിച്ച്‌ സ്‌നേഹപൂര്‍വ്വം ഒന്നുകൂടി ചേര്‍ന്നുകിടന്നു നേരത്തെ പറഞ്ഞ കാര്യം ഒന്നു മന്ത്രിച്ചുനോക്കി. പക്ഷെ അത്‌ ഒരു നനഞ്ഞ പടക്കംപോലെ ചീറ്റിപോയി. അവള്‍ ഒച്ചവെച്ചു ചാടിയെഴുനേറ്റു ബഹളംവെച്ചു. പ്രതീഷിച്ചതുപോലെതന്നെ ഒന്നും നടക്കാത്ത ഒരു ദുരവസ്ഥ.

ഇനിയിപ്പം എന്തുവന്നാലും കരുണാകാരന്‍റെ പദ്ധദി നടപ്പാക്കാതെ നിവര്‍ത്തിയില്ല എന്നുതന്നയാണ്‌ തോന്നിയത്‌. അങ്ങെനെ രണ്ടും കല്‍പ്പിച്ചു രാത്രി മയങ്ങിപ്പോയതറിഞ്ഞില്ല. രാവിലെ കല്യാണി ദൈവത്തിന്‍റെ മന്ത്രം കട്ടു . കണ്ണടച്ച്‌ ഗോമാതിയോട്‌ എന്തൊക്കെയോ പുലബുന്നുണ്ട്‌ . പറയുന്നതിനിടെക്ക്‌ ഒരാട്ടമുണ്ട്‌ പലതും വ്യക്തമല്ല എന്നാലും എല്ലാം ശ്രെദ്ധിച്ചാല്‍ മനസിലാകും. അതൊരു നബരല്ലേ എന്നും പിള്ളേച്ചനു തോന്നിയിട്ടുണ്ട്‌ . എന്നാലും ഗോമതിയുടെ ഈ അന്ധമായ ആരാധന കാണുബോള്‍ അസുയ തോന്നുന്നു. `രാജാവിനെക്കാള്‍ വലിയ രാജഭക്തി` അതും വെറും ഒരു വീട്ടുജോലിക്കാരി ആള്‍ ദൈവത്തിനോട്‌ . അതങ്ങെനെ വെറുതെവിട്ടാല്‍ അടുക്കള പൊളിക്കുമെന്ന കാര്യത്തില്‍ ഒരു സംശയവുമില്ല .

രാവിലെ തലേദിവസം ഒന്നും സംഭവിച്ചില്ല എന്നതുപോലെതന്നെ കാര്യങ്ങള്‍ നടന്നു . എന്നാലും സ്‌ക്കൂട്ടര്‍ ഒളിപ്പിച്ചു വെക്കാന്‍ പറ്റിയ ഒരു സ്ഥലത്തെപ്പട്‌റ്റിയായിരുന്നു ആലോചന മുഴുവനും . ഗോമതിക്ക്‌ ഒരു ക്ലൂ പോലും കൊടുക്കാതെ വേണം കരുക്കള്‍ നീക്കാന്‍ . വലിയ ബുധിമതിയൊന്നുമല്ലെങ്കിലും പെണ്‍വിഷയത്തില്‍ കൂര്‍മബുധിയാ . ഒറ്റ നോട്ടത്തില്‍ ഏതു പെണ്ണിനെപറ്റിയും തുറന്നടിച്ചങ്ങു പറയും . എന്നിട്ടും കല്ല്യണിക്കുട്ടിയുടെ കാര്യത്തില്‍ അവള്‍ക്കു തെറ്റുപറ്റി . ഈ പെണ്ണുങ്ങള്‍ക്ക്‌ അങ്ങെനെ ഒരു കുഴപ്പമുണ്ട്‌ സ്വന്തം വര്‍ഗത്തിനെ അത്ര ഇഷ്ടമില്ലെങ്കിലും ചില പെണ്ണുങ്ങളെയങ്ങ്‌ കണ്ണുമടച്ചു വിശ്വസിക്കും.

ഗോപാലപിള്ള പതിവിനു വിപരീതമായി പോകാന്‍ വാതുക്കല്‍ എത്തിയപ്പം കെട്ടിപ്പിടിച്ച്‌ ഒരുമ്മ കൊടുത്തു. അതിത്തിരി ഒവറായില്ലേ എന്നൊരു തോന്നല്‍ ഇല്ലാതിരുന്നില്ല . എന്നാലും സാധാരണ മട്ടില്‍ സ്‌കൂട്ടറില്‍ കയറി കൈ വീശി ധൈര്യപൂര്‍വ്വം മുന്നോട്ടു പോയി .

രണ്ടു വീടിനപ്പുറത്തു വക്കച്ചന്‍മുതലാളിയുടെ ചുറ്റും മതിലുകെട്ടിയ പറബുണ്ട്‌ . സ്‌കൂട്ടറുമായി അതിന്‍റെ തുറന്നുകിടന്ന ഗേറ്റ്‌ കടന്ന്‌ ഒരുവിധത്തില്‍ അകത്തുകടന്നു . കുറേനേരം കാത്തുനിന്നു . അപ്പോഴാണ്‌ വെപ്രാളത്തിനിടയില്‍ സെല്‍ഫോണ്‍ എടുക്കാന്‍ മറന്നു എന്ന്‌ മനസിലായത്‌ . ഗോമതിയെ ഒട്ടു കാണുന്നുമില്ല . ഗോപാലപിള്ള ആകെ അങ്കലാപ്പിലായി . സമയം മുന്നോട്ട്‌ പോവുകയാണ .റേഷന്‍കടയാ സമയത്തു തുറന്നിലെങ്കില്‍ പണി പാളും. ഏതാണ്ട്‌ കടിച്ചതുമില്ല പിടിച്ചതുമില്ല എന്ന അനാസ്ഥയിലായി. ആ കരുണാകരന്‍റെ ഒരു ഒടുക്കത്തെ ദുര്‍ബുദ്ധി. ഇനിയിപ്പം ഇത്‌ നാട്ടുകാര്‌ കണ്ടാല്‍ പല തെറ്റിധാരണകള്‍ക്കും കാരണമാകും . തൊട്ടടുത്താണെങ്കില്‍ങ്കില്‍ ഒരു ക്ലിനിക്കാണ്‌ . അവിടെ സുന്ദരിമാരായ രണ്ടു നെഴ്‌സുമാരുണ്ട്‌ . അതുകൊണ്ട്‌ ഇതു ഒരു തീക്കളിയാകാനുള്ള സാധ്യതയൊന്നും പിള്ളേച്ചന്‍ തള്ളിക്കളയുന്നില്ല . അങ്ങെനെ അവസാനം തടിക്കു കേടാകാതെ ആ ഒളിച്ചുകളിയില്‍നിന്നു പിന്മാറാനുള്ള തീരുമാനമായി . സ്‌ക്കൂട്ടര്‍ പതുക്കെ റോഡിലേക്ക്‌ തള്ളിയിറക്കി മതിലേല്‍ ചരിവെച്ചു നടന്നു.

പെട്ടന്ന്‌ ഒരു കാറുവന്നു സഡന്‍ ബ്രെയിക്ക്‌ ഇട്ടു നിന്ന . ആദ്യം ഒന്നു ഞെട്ടി . ഈശ്വരാ വക്കച്ചന്‍ മുതലാളിയാണ്‌ . ആരെങ്കിലും വിളിച്ചു പറഞ്ഞുകാണുമോ എന്തോ . പ്രൊപ്രറ്റി എന്‍ക്രോച്ച്‌മെന്‍റിനു വകുപ്പു വേറെയാ .സമാധാനമായി ഡോര്‍ തുറന്ന്‌ ചിരിച്ചുകൊണ്ടാണ്‌ അയാളുടെ വരവ്‌ .

` ഞാന്‍ ഗോപാലപിള്ളേ ഒന്നു കാണാനിരിക്കുകയായിരുന്നു . തേടിയ വള്ളി കാലേല്‍ ചുറ്റിയപോലെയായി ഇപ്പോള്‍.

` എന്താ വക്കച്ചായാ വിശേഷിച്ചു `

` ദി ഈ സ്ഥലം കണ്ടോ മോനൊരു വീടുവെക്കാനുള്ളതാ . ഉടനെ തന്നെ കല്യാണവും ഉണ്ട്‌ . പിള്ളേച്ചന്‍റെ വീട്ടില്‍ വന്ന്‌ ആ കല്യാണിയെ ഒന്നു കാണണം . പലരും പറഞ്ഞുകേട്ടു അവര്‍ക്കെന്തോ ദിവ്യശക്തിയുണ്ടെന്ന്‌'

` അതിനെന്താ .വക്കച്ചായാ എപ്പ വേണമെങ്കിലും വരാമല്ലോ `

` വിശേഷങ്ങളൊക്കെ വരുബോള്‍ പറയാം . അല്‌പം തിരക്കുണ്ട്‌ എന്നാലും നാളെത്തന്നെ വരാം . സീയു'

വക്കച്ചന്‍ ചിരിച്ച്‌കൊണ്ട്‌ കാറില്‍ കയറിപോയി . അപ്പോള്‍ കാര്യങ്ങളുടെ കിടപ്പ്‌ അവിടംവരെയായി . ഈ ക്രിസ്‌ത്യാനികള്‍ പുരൊഗമനമൊക്കെ പറഞ്ഞു വീബടിക്കുമെങ്കിലും സ്വന്തം കാര്യം വരുബോള്‍ രാഹുകാലവും ജാതകവുമൊക്കെ നോക്കുകയും ചെയ്യും . ഇതു മൊത്തം ഇന്ത്യാക്കാരുടെ ജാതകദോഷം അല്ലാതെന്ത്‌ . ചുമ്മാതല്ല ശശി തരൂര്‍ ഏതോ പുസ്‌തകത്തില്‍ എഴുതിയത്‌ .

' An Indian without horoscope is like an American without a credit card'.
ഇതൊക്കെ ആരോട്‌ പറയാന്‍ . ആരു കേള്‍ക്കാന്‍ .

എന്തായാലും സെല്‍ ഫോണ്‍ എടുക്കണമെല്ലോ നേരെ വീട്ടിലേക്കു തിരിച്ചു .ഗോമതി അപ്പോള്‍ വീടിന്റെ വാതുക്കല്‍ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു .

`എനിക്കറിയാം ഗോപേട്ടന്‍ തിരിച്ചു വരുമെന്ന്‌ . സ്‌കൂട്ടര്‍ എവിടെ. . അതും മറന്നോ'
` അത്‌ ഞാനവിടെ വെച്ചിട്ട്‌ നടന്നു. ഒരു മോര്‍ണിവാക്ക്‌ ആയിക്കോട്ടെ എന്നു കരുതി'

`ഞാനതുകൊണ്ട്‌ ഇന്ന്‌ അമ്പലത്തില്‍ പോകുന്നില്ല എന്നങ്ങു തീരുമാനിച്ചു . ഈ ഗോപേട്ടന്‌ ഈയിടെയായിട്ട്‌ മറവി ഇത്തിരി കൂടുതലാ'.

ഇനിയിപ്പം ഗോമതിയെ സോപ്പിടാതെ കാര്യങ്ങള്‍ ഒന്നും നടപ്പില്ലെന്ന്‌ ഏതാണ്ട്‌ ഉറപ്പായി . അല്ലെങ്കില്‍ നാട്ടുകാര്‍ ഇതേറ്റെത്താല്‍ അടുക്കള പോളിക്കുമെന്നു മാത്രമല്ല . ഇവിടെത്തന്നെ ആനന്ദകല്യാണിക്ക്‌ ആശ്രമവും പണിയും.

ഗോപാലപിള്ള വിഷയം ഒന്നു മാറ്റിപിടിച്ചു

` ഇന്നു നമുക്കൊരു സിനിമക്കു പോകാം ഞാനിത്തിരി നേരത്തെ വരാം'
` അതൊക്കെ നാളത്തേക്ക്‌ മാറ്റിവെക്കാം. അത്യാവിശ്യമായി ഇന്നു വൈകിട്ട്‌ രണ്ടു പേരുംകൂടി അബലത്തില്‍ പോയി ഒരു വഴിപാടു നടത്തണം . പിന്നെ ആ കല്യാണിക്ക്‌ ദെക്ഷി ണയായി ഒരു പതിനായിരം രൂപയും അല്ലെങ്കില്‍ അടുക്കള ഉടനെ പൊളിക്കേണ്ടി വരും.'

ഗോപാലപിള്ള ആദ്യം ഒന്നു ഞെട്ടിയെങ്കിലും ഒരു നല്ല കാര്യത്തിനല്ലേ എന്നു സമാധാനിച്ചു. സമ്മതം മൂളി.

` എന്നാപ്പിന്നെ അതങ്ങ്‌ നടക്കട്ടെ ഗോമതി. സിനിമക്ക്‌ നാളെയാണെങ്കിലും പൊകാമെല്ലൊ `
ഗോമതി ഒരു സൃഗാരത്തോടെ പിള്ളേച്ചന്റെ തോളില്‍ ചെറുതായി ഒന്നു തട്ടിയീട്ട്‌ .

` ഈ ഗോപേട്ടന്റെ ഒരു കാര്യം . എല്ലാം അറിയാം എന്നാല്‍ ഒന്നും അറിയത്തുമില്ല'.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക