Image

തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)

Published on 01 March, 2016
തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
തിരുരവംപോലെയീ, വിപിനത്തിനിടയിലൂ­
ടൊഴുകിയെത്തുന്നിളമരുവിതന്‍ പ്രിയസ്വരം
സാന്ത്വനം പകരുവാനുണരുന്ന മലരുപോ­
ലരികെനിന്‍ സ്മിതകാല വദനമാം വാസരം

പരിപാവനാരാമ സാമ്യമെന്‍ പാരിനെ­
പരിപാലനം ചെയ്­തുണര്‍ത്തുന്നുദാരകം
തവ നന്മയറിയാതഹന്തയാല്‍ മര്‍ത്യകം
പരിണമിച്ചീടുന്നുലകിതില്‍ പലവിധം.

വിണ്ണിലൂടല്ല! നിന്‍ സഞ്ചാരമെന്നിവര്‍­
ക്കാരോതിയേകിടാനിന്നെന്‍ ദയാനിധേ,
ഹസ്തങ്ങള്‍ നീട്ടിത്തുണയ്­പ്പു നീ, യല്ലാതെ
ദുഃഖങ്ങള്‍ പകരുന്നതില്ലെന്നുടയതേ.

നിന്നെയളക്കുവാനാകുന്നതില്ല! സുര­
സ്‌നേഹിതരാം പാമരന്‍മാര്‍ക്കൊരിക്കലും
കാത്തു വയ്ക്കുന്നു കരുതലില്‍ കൈകളാ­
ലാമോദ നാളം കെടാതവര്‍ക്കുള്ളിലും!

ചേറില്‍നിന്നഴകാര്‍ന്നയംബുജങ്ങള്‍ നിര­
ത്തുന്നതു, മലിവാലുലകുണര്‍ത്തുന്നതും
പാടേമറന്നു! പടു ചിന്തകള്‍ക്കൊത്തു ചേര്‍­
ന്നുലയു, ന്നരികെ നീയെന്നറിയാതെയും!

സ്വസ്ഥമേയല്ലെന്ന തോന്നലാണിതരര്‍ക്കു
ഹൃത്തിലായുളളതെന്നറിയുന്നുവെങ്കിലും
ഭക്ത വര്‍ണ്ണങ്ങള്‍ ചേര്‍ത്തെഴുതുന്നു ചിന്തയില്‍
പൊന്‍തൂവല്‍ കൊണ്ടു നീയാരമ്യ പുലരികള്‍.

മഹിതമാണെല്ലാം; മറക്കുന്നു വെറുതെയീ­
ജന്മവുമെന്ന പോല്‍ ധരയിതില്‍ ചിര ജനം
നിറയുന്നു ചുറ്റിലും തിരുനാമമൊരുപോലെ­
യെന്നുണര്‍ത്തുന്നുപരിയടിയന്റെ ഹൃത്തടം.

സ്തുതിമാത്രമോതിടുന്നനുമാത്ര, യറിവിതേന്‍
സ്മൃതിയിലൂടിഴചേര്‍ന്നിരിപ്പെന്നുമെന്‍വിഭോ
കരുണ തന്‍ ദീപം തിരിച്ചൊന്നു; വേഗേനെ
മനനവുമൊന്നായ്‌­ത്തെളിക്കെന്‍ മഹാപ്രഭോ.
തത്വമസി (കവിത: അന്‍വര്‍ ഷാ ഉമയനല്ലൂര്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക