Image

ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ് (കഥ:ജോണ്‍ മാത്യു)

Published on 30 June, 2016
ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്രസ് (കഥ:ജോണ്‍ മാത്യു)
അന്നത്തെ മദ്രാ­സില്‍നി­ന്ന്, ഇന്നത്തെ ചെന്നൈ­യില്‍നിന്ന് വീണ്ടു­മൊരു യാത്ര­യാണ് ഞാന്‍ മന­സ്സില്‍ വര­ച്ചി­ട്ട­ത്. നഗ­ര­ത്തിനു പേരു­മാ­റ്റ­മു­ണ്ടാ­കാം, പക്ഷേ എന്റെ ആദ്യ­യാ­ത്ര­യുടെ ചിത്ര­ങ്ങ­ളെ­ങ്ങ­നെ­യാണ് മായി­ച്ചു­ക­ള­യുക?

മറ്റൊരു അവ­ധി­ക്കാലം!

ഏതാനും ദിവ­സ­ങ്ങള്‍ ചെന്നൈ­യില്‍ തങ്ങി­യ­പ്പോള്‍, കാര്യ­മായി ഒന്നും ചെയ്യാ­നി­ല്ലാ­തി­രു­ന്ന­പ്പോള്‍ ചിന്തി­ച്ചു. എന്തു­കൊ­ണ്ട്, ഒ­രി­ക്കല്‍, യാത്ര തുട­ങ്ങിയ പാത­യില്‍ക്കൂടി ഒന്നു­കൂടി - അത് ആസ്വാ­ദ്യ­ക­ര­മാ­യി­രി­ക്കു­ക­യി­ല്ലേ, മന­സ്സിന് കുളിര്‍മ്മ പക­രു­ന്ന­താ­യി­രി­ക്കു­ക­യില്ലേ?

ഇരു­പതു വയസ്സു തിക­യു­ന്ന­തിനു മുന്‍പാ­യി­രുന്നു ആദ്യ­യാ­ത്ര. പഠിച്ച ഭൂമി­ശാസ്ത്രം നേരില്‍കാ­ണാന്‍, വായിച്ച ചരി­ത്ര­ത്തി­ലേക്ക് ഒന്ന് എത്തി­നോ­ക്കാന്‍, ആ ചരി­ത്ര­ഭൂ­മി­ക­ളില്‍ തൊട്ടു­രു­മ്മി­ക്കൊ­ണ്ട്.

ജി.­റ്റി.­എ­ക്‌സ്പ്രസ് എത്രയോ കാലം ചരി­ത്ര­ത്തി­ന്റെയും ബ്രിട്ടീ­ഷ്പ്ര­താ­പ­ത്തി­ന്റെയും പ്രതീ­ക­മാ­യി­രു­ന്നു. എന്തി­നാണ് പെഷ­വാര്‍ മുതല്‍ മംഗ­ലാ­പു­രം­വരെ അന്ന് അത് ഓടി­യി­രു­ന്നത്? പട്ടാ­ള­മേ­ധാ­വി­കള്‍ക്ക് "രാജി'ന്റെ നെറു­ക­യില്‍ക്കൂടി ജൈത്ര­യാത്ര നട­ത്താന്‍. രാമ­ച്ച­വേ­രു­കള്‍ക്കൊണ്ട് മെന­ഞ്ഞ, ഈര്‍പ്പ­മ­ണിയപ്പെടു­ന്ന, തണു­പ്പിച്ച കൂടു­കള്‍ക്കു­ള്ളില്‍ സുഖ­യാത്ര ചെയ്യുന്ന സാഹി­ബ്ബു­-­ബീ­ബി­മാര്‍ക്കു­വേ­ണ്ടി­യാ­യി­രുന്നു നൂറ്റി­ച്ചി­ല്വാനം മണി­ക്കൂ­റു­കള്‍ ഓടി­യി­രുന്ന ഗ്രാന്‍ഡ് ട്രങ്ക് എക്‌സ്പ്ര­സ്.

എന്റെ ആദ്യ­യാ­ത്രാ­കാ­ല­ങ്ങ­ളാ­യ­പ്പോ­ഴേ­ക്കും, ട്രെയ്‌നിന്റെ യാത്രാ ദൂരം വെട്ടി­ക്കു­റ­ച്ചി­രു­ന്നു. അതും ചരി­ത്ര­പ­രവും സാമൂ­ഹി­ക­പ­രവും കാര­ണ­ങ്ങ­ളാല്‍. അതെ­ന്താ­യാലും നിര്‍ത്തുന്ന സ്റ്റേഷനുക­ളുടെ വിവ­ര­ങ്ങളും മറ്റ് അസു­ല­ഭ­കാ­ഴ്ച­കളും ഞാന്‍ നോട്ടു­ബു­ക്കില്‍ കുറി­ച്ചു, ഒരു യാത്രാ­വി­വ­ര­ണം­പോ­ലെ. രണ്ടാം ദിവസം ഉച്ച­ക­ഴിഞ്ഞ് മദ്ധ്യ­പ്ര­ദേ­ശില്‍ക്കൂ­ടി­യുള്ള യാത്ര രസ­ക­ര­മാ­യി­തോ­ന്നി. വിന്ധ്യാ­-­സ­ത്പുര പര്‍വ്വ­ത­നി­ര­കള്‍!

യാത്ര സാവ­ധാ­ന­ത്തി­ലാ­യി.

മുന്നിലും പിന്നി­ലു­മായി എന്‍ജിന്‍ ഘടി­പ്പിച്ച് വലി­ഞ്ഞു­കേ­റുന്ന ജിറ്റി. ഏതോ ഒരു വള­വില്‍ "റ' എഴു­തി­യ­തു­പോ­ലെ, അതു കാണാന്‍ ജന­ത്തിന് ആകാം­ക്ഷ­യും.

അത് കഴി­ഞ്ഞ­കാ­ലം,

വര്‍ഷ­ങ്ങ­ളെത്ര?

അമ്പ­ത്, അര­നൂ­റ്റാണ്ട്!

ഇന്ന്, നിറ­ഞ്ഞൊ­ഴു­കുന്ന കംപാര്‍ട്ടു­മെന്റ­ല്ല.

ശീത­വ­ത്ക്ക­രിച്ച ഒന്നാം­ക്ലാ­സിന്റെ ആര്‍ഭാ­ട­ത്തിന്റെ തണ­ലിലെ യാത്ര, അത് അന്നത്തെ പട്ടാ­ള­മേ­ധാ­വി­ക­ളായ "സായ്പ്പ'ന്മാര്‍ക്ക് വിഭാ­വന ചെയ്യാന്‍ കഴി­യു­ന്ന­തി­ല­തീ­ത­മായി!

ഇപ്പോള്‍ നോട്ടു­ബു­ക്കി­ല്ല,

ഇനിയും ഒന്നും എഴു­താ­നി­ല്ല,

ഡയ­റിയും യാത്രാ­വി­വ­ര­ണവും എന്നേ ഉപേ­ക്ഷി­ച്ചു,

ഒരു ചോദ്യം ബാക്കി­നിര്‍ത്തി­ക്കൊണ്ട്

"ആര്‍ക്കു­വേ­ണ്ടി...?'

നാഗ­പ്പൂ­രില്‍നി­ന്നാണ് അയാള്‍ എന്റെ സഹ­യാ­ത്രി­ക­നാ­യ­ത്.

സാധാ­രണ എല്ലാ­വരും ചെയ്യു­ന്ന­തു­പോലെ ആദ്യം അപ­രി­ചി­തര്‍ തമ്മില്‍ത്ത­മ്മില്‍ സൂക്ഷി­ച്ചു­നോ­ക്കു­ന്നു, നിശ­ബ്ദ­മായ പഠ­നം.

സൗഹൃദം സ്ഥാപി­ക്കു­ന്ന­തിന്റെ തുട­ക്ക­മാ­യി.

തന്റെ പക്കല്‍ കരു­തി­യി­രുന്ന കൂട­യില്‍നി­ന്ന് ഏതാനും ഓറഞ്ച് അയാള്‍ പുറ­ത്തെ­ടു­ത്തു.

"ഫ്രഷ്, ഇത് ഓറ­ഞ്ചിന്റെ നാടാ­ണ്.'

ആദ്യം നിര­സി­ച്ചെ­ങ്കിലും പിന്നീട് നിര്‍ബ­ന്ധ­ത്തിന് വഴ­ങ്ങി.

ഞാന്‍ കരു­തി­യി­രുന്ന ചോക്ലേറ്റ് ബാറു­കള്‍ ഒരു മറു­പ­ടി­യായി അദ്ദേ­ഹ­ത്തിനും സമ്മാ­നി­ച്ചു.

"രഘു, രഘു മേനോന്‍...' അയാള്‍ പരി­ച­യ­പ്പെ­ടു­ത്തി.

ഏതോ ഉദ്യോ­ഗ­ങ്ങ­ളെല്ലാം വഹി­ച്ച്, വിര­മി­ച്ച്, പക്വ­ത­വന്ന ഒരു വ്യക്തി­ത്വ­ത്തിന്റെ ഉട­മ­പോ­ലെ. മേലേ­ക്കിട ക്ലാസു­ക­ളില്‍ യാത്ര ചെയ്യു­ന്ന­വ­രുടെ ഉറച്ച ആത്മ­വി­ശ്വാ­സം. അതിന്റെ പ്രതീ­ക­മായ വെള്ള ഷര്‍ട്ടും ചുവന്ന ടൈയും ജായ്ക്കറ്റും!

ഡല്‍ഹി­യി­ലുള്ള മക­ളെയും കുടും­ബ­ത്തെയും കാണാ­നുള്ള യാത്ര­യി­ലാ­ണ്. പേര­ക്കു­ട്ടി­കള്‍ക്കുള്ള സമ്മാ­ന­മാണ് ഓറ­ഞ്ചു­കൂട!

നിമി­ഷ­ങ്ങള്‍ക്കകം അയാള്‍ വാചാ­ല­നാ­യി.

കഴിഞ്ഞ അമ്പതു വര്‍ഷ­മായി എത്ര­യോ­വട്ടം ഇതു­പോലെ ഡല്‍ഹി­യാത്ര ചെയ്തി­രി­ക്കു­ന്നു. നാഗ­പ്പൂ­രില്‍നിന്ന് ജിറ്റി എക്‌സ്പ്ര­സില്‍ കേറി­യാല്‍ അടുത്ത ദിവസം പുലര്‍ച്ചെ ഡല്‍ഹി­യി­ലെ­ത്തും. അന്നത്തെ ജോലിയും തീര്‍ത്ത് വൈകു­ന്നേരം മട­ക്ക­യാ­ത്ര­യും.

ആ യാത്ര­കള്‍-

എന്നില്‍ ആകാം­ക്ഷ­യു­ണര്‍ത്തി, കൂടു­തല്‍ അറി­യാന്‍ താത്പ­ര്യ­വും.

നാഗ­പൂ­രില്‍ ആസ്ഥാ­ന­മാ­ക്കി­യി­രു­ന്ന, പാചകയെണ്ണ വന്‍തോ­തില്‍ ഉല്പാ­ദി­പ്പി­ക്കുന്ന ഒരു സ്ഥാപ­ന­ത്തിന്റെ ഡല്‍ഹി പ്രതി­നി­ധി­യാ­യി­രുന്നു അയാള്‍. സര്‍ക്കാര്‍ സ്ഥാപ­ന­ങ്ങ­ളിലെ ലേലങ്ങളില്‍ പങ്കെ­ടു­ക്കു­ക, റിപ്പോര്‍ട്ടു­കള്‍ തയ്യാ­റാ­ക്കു­ക, തങ്ങ­ളുടെ കച്ച­വടം ഉറ­പ്പി­ക്കു­ന്ന­തിനു പ്രേരണ ചെലു­ത്തുക തുട­ങ്ങി­യവ അയാ­ളുടെ പ്രവര്‍ത്ത­ന­മ­ണ്ഡ­ലവും. കൂടാതെ ലൈസന്‍സു­കള്‍ തര­പ്പെ­ടു­ത്തു­കയും ഡല്‍ഹി­യിലെ "ഡിജി­എ­സ്­ആന്‍ഡ്ഡി', "സിസി­ഐഇ' തുട­ങ്ങിയ ഡിപ്പാര്‍ട്ടു­മെന്റു­ക­ളായി ബന്ധ­പ്പെ­ടു­ക­യും.

സമാ­ന­മായ പ്രവര്‍ത്തന സ്വഭാ­വ­മു­ണ്ടാ­യി­രു­ന്ന­തു­കൊ­ണ്ടാ­യി­രി­ക്കണം ഞാന്‍ അയാ­ളു­മായി വേഗം അടു­ത്ത­ത്.

"ആര്‍ക്കും പരാ­തി­യി­ല്ലാ­തി­രുന്ന സുന്ദ­ര­മാ­യ, അന്യോന്യം വിജ­യി­ക്കു­ന്ന, "അഴി­മതി'യുടെ സുവര്‍ണ്ണ­കാ­ലം...' ഓര്‍മ്മ പുതു­ക്കി.

"ശരി­യാ­ണ്, വില­കു­റഞ്ഞ പരു­ത്തി­ക്കു­രു­വെ­ണ്ണ­യില്‍നിന്ന് പാച­ക­നെയ്യ് ഉണ്ടാ­ക്കു­മ്പോള്‍ നില­വാരം ഉയര്‍ത്താന്‍ കനോ­ല­യെ­ണ്ണ­യും­കൂടി ചേര്‍ക്കാന്‍ സര്‍ക്കാ­രിന്റെ അനു­വാ­ദ­മു­ണ്ട്. എന്നാല്‍, റേപ്പ്ലാന്റ­റില്‍നി­ന്നുള്ള കനോല കാന­ഡ­യില്‍നി­ന്നാണ് എത്തേ­ണ്ട­ത്. അതി­നാണ് "വില­പ്പി­ടി­പ്പുള്ള' ഇറ­ക്കു­മതി ലൈസന്‍സ്. വിദേ­ശ­നാ­ണ്യ­ത്തിന് ക്ഷാമ­മു­ണ്ടാ­യി­രു­ന്ന­കാ­ലം. ഒരി­ക്കല്‍ ലൈസന്‍സു തര­പ്പെ­ട്ടാല്‍ "കനോല' മുത­ലാളി മറി­ച്ചു­വി­ല്ക്കും. പിന്നെ ബന്ധ­പ്പെട്ട കക്ഷി­കള്‍ക്കെല്ലാം ലാഭ­വി­ഹിതം!

രഘു മേനോന്‍ പൊട്ടി­ചി­രി­ച്ചു. തുടര്‍ന്നു. "റിക്കേര്‍ഡിംഗും ക്യാമ­റയും ഇല്ലാ­തി­രുന്ന നല്ല­നാ­ളു­കള്‍...!'

അറി­യാതെ എന്റെ മനസ്സ് കാന­ഡ­യിലെ ആല്‍ബര്‍ട്ട സംസ്ഥാ­നത്തെ മഞ്ഞ­പ്പൂ­ക്ക­ളുടെ വയ­ലു­ക­ളി­ലേ­ക്കു­പോ­യി. കണ്ണെ­ത്താത്ത ദൂരം നീണ്ടു­നി­വര്‍ന്നു­കി­ട­ക്കുന്ന റേപ്പ്ലാന്റ് വയ­ലു­കള്‍.

മഞ്ഞ­പ്പൂ­ക്ക­ളുടെ ഓള­ങ്ങള്‍, ഒരു കുഞ്ഞി­കാ­റ്റ­ടി­ക്കു­മ്പോള്‍!

ആല്‍ബര്‍ട്ട­യിലെ എഡ്മന്റന്‍ നഗ­ര­ത്തിന് പുറ­ത്തേക്ക് കാറോ­ടി­ച്ചു­പോ­യ­തിന്റെ ഓര്‍മ്മ.

അവി­ടെ­നിന്നും എന്റെ മന­സ്സിനെ വര്‍ത്ത­മാ­ന­കാ­ല­ത്തേക്കു രഘു­മേ­നോന്‍ മട­ക്കി­ക്കൊ­ണ്ടു­വ­രുന്നു:

"ബേതുള്‍........'

അപ്പോള്‍ ഞങ്ങ­ളുടെ ട്രെയ്ന്‍ സത്പു­ര­ഘ­ട്ട­ങ്ങ­ളി­ലൂ­ടെ­യാ­യി­രുന്നു യാത്ര. ആദ്യ­യാ­ത്ര­യി­ലാ­യി­രു­ന്നെ­ങ്കില്‍ ഞാനെ­ഴു­തു­മാ­യി­രുന്നു:

"വിന്ധ്യ­-­സ­ത്പു­ര­ഘ­ട്ട­ങ്ങള്‍ ഭാര­തത്തെ തെക്കും വട­ക്കു­മായി ഭൂമി­ശാ­സ്ത്ര­പ­ര­മായി വിഭ­ജി­ക്കു­ന്നു. മല­കളും താഴ്‌വാര­ങ്ങ­ളു­മായി ഉയ­ര­മുള്ള മര­ങ്ങ­ളി­ല്ലാത്ത കുറ്റി­ക്കാ­ടു­കള്‍ നിറഞ്ഞ ഭൂമി. എങ്കിലും ഓടുന്ന വണ്ടി­യി­ലി­രു­ന്നുള്ള കാഴ്ച മനോ­ഹ­ര­മാ­ണ്...'

അത് അന്ന............!

"............. ഇനിയും ഇറ്റാര്‍സി, ഹോഷം­ഗ­ബാ­ദ്............ ഇരു­മ്പ­യിരു നിറഞ്ഞ കുന്നു­കള്‍......... അതു­കൊ­ണ്ടാ­ണല്ലോ ഉരു­ക്കു­വ്യ­വ­സാ­യ­ശാ­ല­കള്‍ ഇവി­ട­ത്തന്നെ വേണ­മെ­ന്ന്........... സര്‍വ്വ­യര്‍മാരെ വേണ­മെ­ന്ന്.............'

ഇത്രയും പറ­ഞ്ഞിട്ട് രഘു മേനോന്‍ എന്തോ ചിന്തി­ക്കു­ക­യാ­യി­രു­ന്നു.

ഒരു കഥ പറ­യാം, സംഭ­വ­ക­ഥ..........

ഞാന്‍ കഥ കേള്‍ക്കാന്‍ കാതോര്‍ത്തു, രഘു തുടര്‍ന്നു:

ഇതു­പോ­ലൊരു യാത്ര, വര്‍ഷ­ങ്ങള്‍ക്കു­മുന്‍പ്, നിങ്ങള്‍ക്ക­റി­യാ­മല്ലോ ഉറ­ങ്ങാന്‍ സൗക­ര്യ­മുള്ള മൂന്നാം­ക്ലാ­സി­ലാ­യി­രുന്നു യാത്ര. ഇന്നല്ലേ നാമൊക്കെ സാഹി­ബ്ബു­മാ­രാ­യ­ത്. "ത്രിട­യറി'ലെ താഴത്തെ കിടക്ക ഞാന്‍ ബുക്കു­ചെ­യ്തി­രു­ന്നു. നാഗ­പ്പൂ­രില്‍നി­ന്നു­ത­ന്നെ­യാ­ണെന്നു തോന്നുന്നു ഒരു യുവ­തിയും അവ­രുടെ രണ്ടു കുട്ടി­കളും എതിര്‍വശത്തെ സീറ്റില്‍ ഉണ്ടാ­യി­രു­ന്നു. തുട­ക്ക­ത്തിലെ ഞാന്‍ അവരെ ശ്രദ്ധി­ച്ചു. ഒന്ന് അവ­രുടെ ആകര്‍ഷ­ണീ­യ­ത, രണ്ട് കുട്ടി­ക­ളുടെ ദയ­നീ­യ­ത. പെണ്‍കു­ട്ടി­യുടെ കൈത്ത­ണ്ട­യില്‍ രണ്ടു കുപ്പി­വ­ള­ക­ളാ­ണു­ണ്ടാ­യി­രു­ന്ന­ത്. അങ്ങ­നെ­യാ­ണല്ലോ സമ്പത്തും നില­വാ­രവും ശ്രദ്ധി­ക്ക­പ്പെ­ടു­ന്ന­ത്.

മൂന്നു­പേരും വളരെ ചേര്‍ന്നി­രു­ന്ന­തു­കൊണ്ട് ജനാ­ല­യോ­ടു­ചേര്‍ന്ന് ഒരാള്‍കൂ­ടി­യി­രി­ക്കാം.

ധൃതി­യില്‍ വന്ന് ഒരാള്‍,

അവിടെ ഇരു­ന്ന­പ്പോള്‍ അസ്വ­ഭാ­വി­ക­മായി ഒന്നും കണ്ടി­ല്ല. ഒരു കുടും­ബം. അച്ഛന്റെ വാത്സ­ല്യ­ത്തില്‍ അമര്‍ന്ന കുട്ടി­കള്‍, പ്രത്യേ­കിച്ച് ഏഴു­വ­യ­സു­കാ­രി.

കഥ ആസ്വ­ദി­ക്കു­ന്നോ­യെന്ന് അറി­യാ­നി­രി­ക്കണം രഘു മേനോന്‍ അല്പ­നേരം നിശ­ബ്ധ­നാ­യി­രു­ന്ന­ത്. എന്റെ ആകാം­ക്ഷ­യു­ണര്‍ത്താന്‍, അതോ ഇനിയും പറ­യാന്‍ പോകു­ന്ന­തിന്റെ ഗൗര­വ­ത്തി­നുള്ള ഒരു തയ്യാ­റെ­ടുപ്പോ?

തുടര്‍ന്നു:

ആഗ­തന്‍ സ്വയം പരി­ച­യ­പ്പെ­ടു­ത്തി­യി­ല്ല, പക്ഷേ, പരി­ച­യ­പ്പെ­ടു­ത്തി­യ­തു­പോലെ സ്വാത­ന്ത്ര്യ­മെ­ടുത്ത് കുശലം പറ­യാന്‍ തുട­ങ്ങി.

എന്നാല്‍ ഇട­യ്ക്കിടെ അയാള്‍ പുറ­ത്തേ­ക്കു­തന്നെ നോക്കി­ക്കൊ­ണ്ടി­രു­ന്നു. അതു­തന്നെ ഒരു പ്രത്യേ­ക­ത­യാ­യി­രു­ന്നു. എന്തോ അന്വേ­ഷി­ക്കു­ന്ന­തു­പോ­ലെ, തന്റെ കുടും­ബ­ത്തി­നു­മേല്‍ ശ്രദ്ധ കൊടു­ക്കാ­തെ.

വളരെ സൂക്ഷിച്ചു നോക്കി­യാല്‍ മാത്രം അള­ന്നെ­ടു­ക്കാ­വുന്ന രീതി­കള്‍. എങ്കി­ലും, ഒരു ചിത്ര­മെ­ടു­ത്താല്‍ അവ­രെ­ല്ലാ­വരും പര­സ്പര ബന്ധി­തര്‍ത്തന്നെ!

സൂര്യന്‍ പടി­ഞ്ഞാ­റോട്ട് ചായു­ന്നു,

വീണ്ടും താണു­വ­രു­ന്ന­തിന്റെ ലക്ഷ­ണ­ങ്ങള്‍. കുന്നു­കള്‍ സുവര്‍ണ്ണ­ത­യ­ണി­യു­ന്നു. കാട്ടു­മ­ര­ങ്ങളും പാറ­ക്കെ­ട്ടു­കളും പിന്നോ­ട്ടോ­ടു­ക­യാ­ണ്.

വായു­വില്‍നിന്നു എന്തോ പിടി­ച്ചെ­ടു­ത്ത­തു­പോ­ലെ,

അതാ അവി­ടെ­യാ­യി­രു­ന്നു, ഒരു മാന്ത്രി­കന്റെ കൈവേ­ഗത സ്വന്ത­മാ­ക്കി­ക്കൊ­ണ്ട്, ഞങ്ങ­ളുടെ വീട്, നോക്കൂ, മേല്‍ക്കൂ­ര­യെല്ലാം പൊളി­ഞ്ഞു­വീ­ണി­രി­ക്കു­ന്നു. ഇപ്പോഴും അത­വി­ടെ­ത്ത­ന്നെ­യു­ണ്ട്. മുന്നിലെ റോഡും കുറ്റി­ച്ചെ­ടി­ക­ളും. അവള്‍ നട്ടു­ന­നച്ച ജമ­ന്തി, ആ പൂക്ക­ളു­ടേ­താണോ മഞ്ഞ­നിറം!

വീണ്ടും ഒരു നിമി­ഷത്തെ മൗനം.

അതി­നി­ട­യില്‍ ഉന്മേ­ഷ­മി­ല്ലാത്ത കുട്ടി­ക­ളി­ലേ­ക്ക്, ദുഃഖ­ത്തിന്റെ നിഴ­ലില്‍ മുഖം ചായ്ച്ച് അവ­രുടെ അമ്മ­യി­ലേക്ക് ശ്രദ്ധി­ക്കാ­തി­രി­ക്കാന്‍ കഴി­ഞ്ഞി­ല്ല.

അയാള്‍ വീണ്ടും വിരല്‍ ചൂണ്ടി, ആ റോഡു കണ്ടി­ല്ലേ, ഇട­തു­വ­ശത്ത് ഉയര്‍ന്ന മല­നി­ര­കള്‍, മറു­വ­ശത്ത് കൊക്ക. പതി­വു­പോലെ അന്നും വൈകു­ന്നേരം ജോലി­ക്കാ­രു­മായി ജീപ്പ് കോള­ണി­യി­ലേക്ക് വരി­ക­യാ­യി­രു­ന്നു.

കോള­ണി­യില്‍ നൂറു­ക­ണ­ക്കിനു വീടു­ക­ളൊ­ന്നു­മി­ല്ല. പത്തോ പതി­നഞ്ചോ താത്ക്കാ­ലിക വീടു­കള്‍. ഭൂമി അളന്നു തിട്ട­പ്പെ­ടു­ത്തുന്ന സര്‍വേ­യര്‍മാര്‍ക്കും, സഹാ­യി­കള്‍ക്കും ഡ്രൈവര്‍മാര്‍ക്കു­മുള്ള വീടു­കള്‍. ഏതാനും വര്‍ഷ­ങ്ങള്‍കൊണ്ട് ജോലി തീര്‍ത്താല്‍ അവര്‍ താവളം മാറു­ക­യാ­യി. വീടു­കളും അതി­നു­ചേര്‍ന്ന­താ­യി­രു­ന്നു.

ഗ്രാമ­ത്തില്‍നിന്ന് പച്ച­ക്ക­റി­കളും മറ്റും ശേഖ­രി­ച്ചാണ് സന്ധ്യ­യോ­ട­ടു­ക്കു­മ്പോള്‍ അവ­സാന ഓട്ട­വു­മായി ജീപ്പ് എത്തു­ക. എന്ത് ആവ­ശ്യ­ത്തിനും സര്‍ക്കാര്‍ വക ജീപ്പു­ക­ളു­ണ്ട്. കുട്ടി­കളെ സ്കൂളില്‍ കൊണ്ടു­പോ­കാന്‍, ജോലി­ക്കു­പോ­കാന്‍, കുടും­ബ­സ­ഹിതം ശനി­യാ­ഴ്ച­ക­ളില്‍ ഗ്രാമ­ത്തില്‍ പോകാന്‍. അവിടെ വിനോ­ദ­ത്തി­നുള്ള വക­യു­ണ്ടാ­യി­രി­ക്കും. സിനി­മ, സര്‍ക്കസ് തുട­ങ്ങി­യ­വ.

അന്ന് വൈകു­ന്നേരം അവ­സാന ഓട്ട­മാ­യി­രു­ന്നു. സൂര്യ­ന­സ്ത­മി­ച്ചു­കൊ­ണ്ടി­രി­ക്കു­ന്നു. അങ്ങ് താഴെ, വിദൂ­ര­ത­യി­ലുള്ള റെയില്‍വേ ട്രാക്കില്‍ ജിറ്റി എക്‌സ്പ്ര­സ്. അതു­വെ­ച്ചാണ് ഞങ്ങള്‍ സമയം അള­ക്കു­ക. അതാണ് ഞങ്ങ­ളുടെ സമ­യ­ത്തിന്റെ അതി­ര്. ഒരു ദിവസം ജിറ്റി വന്നി­ല്ലെ­ങ്കില്‍, ക്രമാ­തീ­ത­മായി താമ­സി­ച്ചാല്‍ ലോക­ത്തിന് എന്തോ സംഭ­വി­ച്ചി­രി­ക്കു­ന്നു.

വീടു­ക­ളില്‍നിന്ന് നോക്കി­യാല്‍ ജീപ്പ് വള­വു­കള്‍ തിരിഞ്ഞ് വരു­ന്നതു കാണാം മല­കള്‍ കയ­റി, ചുര­ങ്ങ­ളി­റങ്ങി, ഒരു ഒളി­ച്ചു­ക­ളി­പോ­ലെ.

കുട്ടി­കള്‍ പറയും

'പപ്പാ വരു­ന്നു.......'

നിറ­ഞ്ഞു­നി­ല്ക്കു­ന്ന, മന­സ്സില്‍ ഒളി­പ്പി­ച്ച, അഭി­നി­വേ­ശ­ത്തോടെ അവ­രുടെ അമ്മ­മാര്‍ പറയും

"നിന്റെ കുസൃ­തി­ത്ത­ര­ങ്ങള്‍ പറ­ഞ്ഞു­കേള്‍പ്പി­ക്കു­ന്നു­ണ്ട്......'

അതൊന്ന് ഭയ­പ്പെ­ടു­ത്താന്‍.

അതൊരു അമ്മ­-­മ­ക്കള്‍പ്പോ­ര്. പക­യി­ല്ലാ­തെ.

ജീപ്പു വരു­ന്നത് പുതിയ വാര്‍ത്ത­ക­ളു­മാ­യി. മധുര പല­ഹാ­ര­ങ്ങ­ളു­മാ­യി. നാട്ടില്‍നി­ന്നുള്ള കത്തു­ക­ളു­മാ­യി.

പുറം ലോക­വു­മാ­യുള്ള ബന്ധം അന്ന­വിടെ ചര്‍ച്ച­യാ­ണ്. ഒരു മട­ങ്ങി­പ്പോ­ക്കാ­ണ്. മറ്റൊരു കത്തി­നു­വേണ്ടി ഇനിയും എത്ര­കാലം കാത്തി­രി­ക്കണം?

അന്ന് ആ ജീപ്പ് കോള­ണി­യില്‍ എത്തി­യി­ല്ല. കുറേ ആത്മാ­ക്കള്‍ എന്തു­ചെ­യ്യ­ണ­മെ­ന്ന­റി­യാതെ ജീപ്പു­യാ­ത്ര­ക്കാരെ പ്രതീ­ക്ഷി­ച്ചി­രു­ന്നു. കൊക്ക­യില്‍ ജീപ്പ് അപ്ര­ത്യ­ക്ഷ­മാ­യ­തിന്റെ കിലു­കി­ലുപ്പ് ചുള്ളി­ക്ക­മ്പു­കള്‍ ഒടി­യു­ന്ന­തിന്റെ ലാഘ­വ­ത്തോടെ ട്രെയ്‌നിന്റെ കട....... കടാ­ര­വ­ത്തില്‍ ലയി­ച്ചി­രി­ക്ക­ണം.

അതി­നോ­ടു­ചേര്‍ന്ന് ഒരു തേങ്ങല്‍പ്പോലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി.

കഥ പറഞ്ഞ് രഘു മേനോന്‍ നിര്‍ത്തി.

വീണ്ടും നാട­കീ­യ­മായി തുട­രു­മ്പോള്‍. ""ഒന്നു കണ്ണ­ട­ച്ചു. പിന്നീട് ഭോപ്പാ­ലി­ലെ­ത്തി­യ­തിന്റെ ഒച്ച­പ്പാ­ടു­കള്‍ക്കി­ട­യി­ലാണ് കണ്ണു­കള്‍ വലി­ച്ചു­തു­റ­ന്ന­ത്. നേരേ­മു­ന്നി­ലു­ണ്ടാ­യി­രുന്ന അമ്മയും മക്കളും സുര­ക്ഷി­തത്വം ഏറെ­യാ­ക്കാ­നാ­യി­രി­ക്കണം ഒരു ഷാളു­കൊണ്ട് പുത­ച്ചി­രി­ക്കു­ന്നു. എല്ലാ­വരും മയ­ക്ക­ത്തി­ലാണ്, കുട്ടി­കള്‍ അവ­രുടെ ദേഹ­ത്തോടു പറ്റി­ച്ചേര്‍ന്ന്, തല ചായ്ച്ച്!''

അപ്പോള്‍ ഞാന്‍ തന്ന­ത്താന്‍ ചോദിച്ചു: ""അയാള്‍ എവിടെ?'' പക്ഷേ, ആരോടു ചോദി­ക്കാന്‍. അതെന്റെ വിഷ­യ­മാ­യി­രു­ന്നി­ല്ല­ല്ലോ.

വര്‍ത്ത­മാ­ന­കാ­ല­ത്തി­ലേക്ക് മട­ങ്ങി­വ­രു­ന്ന­തി­നി­ട­യില്‍ രഘു മേനോന്‍ പറഞ്ഞു: "വീണ്ടും ഇതാ ഭോപ്പാ­ലില്‍നിന്ന് വണ്ടി നീങ്ങു­ന്നു. നാളെ രാവിലെ ന്യൂഡല്‍ഹി­യില്‍ എത്തും. കൊച്ചു­കു­ട്ടി­കള്‍, പേര­ക്കു­ട്ടി­കള്‍, കാത്തി­രി­ക്കു­ന്നു­ണ്ട്.'

ശീതീ­ക­രിച്ച ഫസ്റ്റ്ക്ലാസ് മെത്ത­യില്‍ കിട­ന്ന­പ്പോള്‍ ഉറ­ങ്ങി­യ­ത­റി­ഞ്ഞി­ല്ല.

ന്യൂഡല്‍ഹി അവ­സാ­നത്തെ സ്റ്റേഷ­നാ­യി­രു­ന്ന­തു­കൊണ്ട് ധൃതി­പ്പെ­ടേ­ണ്ട­തി­ല്ലാ­യി­രു­ന്നു. പുറ­ത്തേക്കു നോക്കി­യ­പ്പോള്‍ ടൗണ്‍ഷി­പ്പു­കള്‍. മൂടല്‍മ­ഞ്ഞി­നി­ട­യില്‍ മങ്ങിയ വെളി­ച്ചം.

വീണ്ടും കാണാ­മെന്നു പറ­യാന്‍ രഘു­മേ­നോനെ ഞാന്‍ അന്വേ­ഷി­ച്ചു.

ഗാര്‍ഡ് പറഞ്ഞു:

"അയാള്‍ എപ്പോഴേ ഇറ­ങ്ങി­യി­രി­ക്കു­ന്നു. ആഗ്ര­യില്‍ ആയി­രി­ക്ക­ണം, അയാള്‍ ഒരു സ്ഥിരം യാത്ര­ക്കാ­ര­നാ­ണ്. ഏതോ ഒരു ദുഃഖ­വു­മായി സഞ്ച­രി­ക്കു­ന്നു. എവി­ടെ­യെ­ങ്കിലും ഇറ­ങ്ങും. അയാളെ വീണ്ടും കാണു­മ്പോ­ഴാണ് ഞങ്ങള്‍ക്കും മന­സ്സി­നൊരു സമാ­ധാ­നം.'

അപ്പോള്‍ ഞാന്‍ വീണ്ടും ആ കഥ ഒന്നു­കൂടി മെന­ഞ്ഞെ­ടു­ക്കു­ക­യാ­യി­രു­ന്നു. ആ കഥാ­നാ­യ­കന്‍ രഘു­ത­ന്നെ­യാ­യി­രുന്നോ?

പേര­ക്കു­ട്ടി­കളോ?

ഉത്ത­ര­മി­ല്ലാത്ത കുറേ ചോദ്യ­ങ്ങ­ളു­മായി ഞാന്‍ മന­സ്സു­കൊണ്ട് ആ യാത്ര­യി­ലേക്ക് മട­ങ്ങി­പ്പോ­യി­ക്കൊ­ണ്ടി­രു­ന്നു. സത്പുര മല­നി­ര­ക­ളി­ലേ­ക്ക്, താഴ്‌വര­യിലെ ജിറ്റി എക്‌സ്പ്ര­സിന്റെ ചൂളം­വി­ളി­യി­ലേ­ക്ക്, മല­മ്പാ­ത­യില്‍ക്കൂ­ടി­വന്ന് അപ്ര­ത്യ­ക്ഷ­മായ ജീപ്പി­ലേ­ക്ക്, ഇനിയും ഒരു സമാ­ഗ­മ­ത്തിനു കാത്തി­രുന്ന ഏതാനും മനു­ഷ്യ­ജീ­വി­ത­ങ്ങ­ളി­ലേ­ക്ക്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക