Image

കാവ്യാംഗനയുടെ ചോദ്യം (കവിത: വാസുദേവ് പുളിക്കല്‍)

Published on 03 June, 2017
കാവ്യാംഗനയുടെ ചോദ്യം (കവിത: വാസുദേവ് പുളിക്കല്‍)
കാവ്യാംഗനയൊരു ചോദ്യവുമായി
കാവ്യലോകത്തേക്കിറങ്ങി വന്നു.
അക്ഷരമാലകളണിഞ്ഞു മണിവിരല്‍
മോതിരമിട്ടു മറച്ചുപിടിച്ചും
ആപാദചൂഡമണിഞ്ഞൊരു നേരിയ
പുടവത്തുമ്പുകള്‍ കാറ്റിലിലച്ചും
നെറ്റിക്കുറിയിലെ കുങ്കുമമിത്തിരി
കയ്യിലെടുത്തവള്‍ ചോദ്യമെഴുതി
സുലളിത മോഹന കല്പനകള്‍
പൊന്‍ചിറകില്‍ പാറി നടക്കുമ്പോള്‍
ദുര്‍ഗ്രഹയായൊരഭിസാരികയായ്
എന്നെ ദുഷിപ്പിക്കുന്നൊരു ദുഷ്ടര്‍
മൂകയും ബധിരയും ഭ്രാന്തിയുമായ്
പൊട്ടിപ്പെണ്ണായ് കരുതരുതെന്നെ
ഞാനോ കവിതാമനോഹരിയായവള്‍
ഭാഷകള്‍ ചുടും വാടാ ഹാരം
എന്നിലെയിതളുകള്‍ നുള്ളിയെറിഞ്ഞും
എന്നിലെ ഗന്ധം കാറ്റിലെറിഞ്ഞു,
വാക്കുള്‍ വെട്ടി, കുത്തിമലര്‍ത്തി
ശവമാക്കുന്നു നൂതന കവികള്‍
കടലാസ്സ്പൂവ്വായി മാറ്റുന്നു ചിലര്‍
എന്നെ, കവികള്‍കലയില്ലാത്തോര്‍
പഴമയിലെന്നും പുണ്യംപുലരുമൊരനര്‍ഘ
സുന്ദര കവിതകള്‍ എവിടെ?
Join WhatsApp News
Sudhir Panikkaveetil 2017-06-04 04:35:37
അമേരിക്കൻ മലയാളി കവികളുടെ രചനകളിൽ ഗുണമേന്മ കുറയുന്നു എന്ന് പറയുകയാണോ കവി?  കവികളുടെ എണ്ണം ഇവിടെ കൂടുന്നത് അമേരിക്കയിൽ മലയാളം വളരുന്നു എന്ന നല്ല ലക്ഷണമാണോ?
വിദ്യാധരൻ 2017-06-03 21:11:08
എത്ര  അധുനാതനർ എത്തിയാലും  
ഒട്ടും ദിഗംബര ആക്കുവാനാവില്ല 
ലാവണ്യവതിയാം കാവ്യാംഗനയെ 
എന്തൊക്കൊയോ കുത്തികുറിച്ചിങ്ങു ചിലർ 
പേരുവിളിക്കുന്നു കവിതയെന്നതിനെ
നല്ലൊരു ജീൻസ് പട്ടി കടിച്ചപോൽ 
വിഭ്രാന്തമായ വാക്കുകളാൽ ചിലർ 
അത്യന്താധുനിക കവിത കുറിക്കുന്നു 
നല്ലരി ചോറിലെ കല്ലുപോലിടയ്ക്കിടെ 
കുത്തി കലർത്തുന്നു 'പ്രതീകം' ഒട്ടേറെ 
ഭാവനവാസന അലങ്കാരം ഭാഷയോ ഇല്ലാതെ-
യിവർ കാവ്യദേവതയെ വിവസ്ത്രയാക്കുന്നു
പാഞ്ചാലിയുടെ വസ്ത്രം ദുരിയോധനൻ  പണ്ട് 
കീറിപറിച്ച്തും ദുശാസനൻ  കേറിപിടിച്ചതും
അന്നവൾ അവന്റെ മാറു പിളർന്നപോൽ 
മണിയുടെ 1 2 3 പ്രയോഗത്തിനു സമയമായി  കൂട്ടരേ 
question 2017-06-03 22:17:06
അത്തരം ഒരു കവിത ഒരിക്കലെങ്കിലും ഒന്ന് എഴുതിക്കാണിക്കു സാറേ  
Dr.Sasi 2017-06-04 13:24:37
എന്താണ് ആധുനിക കവിത?  ആധുനികം എന്ന ശബ്ദത്തിന്റെ അർത്ഥമെന്താണ് ? 'അധുനാ' പ്രവൃത്തിതമായതാണ് ആധുനികം .'അധുനാ'എന്നാൽ ഇപ്പോൾ എന്നാണ് അർഥം . അടിസ്ഥാനപരമായി ചിന്തിക്കുന്പോൾ ഇന്നലെ തുടങ്ങി വെച്ചതിന്റെ തുടക്കമാണ് നമ്മൾ ഇന്ന് ചെയ്യുന്നത് .അതിനാൽ യൂക്തിപൂർവം ചിന്തിക്കുമ്പോൾ കവിത  അല്ലെങ്കിൽ സാഹിത്യം ജീവിതത്തെ സംബന്ധിച്ചായത് കൊണ്ട്   ആധുനികം , അത്യന്താധുനികം എന്ന പല പ്രകാരത്തിലുള്ള വേർതിരിവിന്റെ ആവശ്യമുണ്ടോ ? പാശ്ചാത്യസാഹിത്യമെന്നോ പൗരസ്ത്യസാഹിത്യമെന്നോ  വേർതിരിക്കേണ്ട യൂക്തി? ലോകത്തിലെ എല്ലാ മനുഷ്യന്റെയും ജീവിതലക്ഷ്യം ദുഃഖ  നിവർത്തിയാണ് .സാഹിത്യ ചരിത്രം  സൂക്ഷമമായി പരിശോധിക്കുന്പോൾ  ഓരോ കവിതക്കും കവിത എഴുതുന്ന കവിയുടെ   ,ശൈലി ,രീതി , ഭാഷ എന്നിവ  കവിയുടെ വ്യക്തിത്വത്തിന്റെ  മനസികത്തലവുമായി ബന്ധപ്പെട്ടതാണ് .കവിയുടെ ഭാഷ ഇങ്ങനെ വേണം അങ്ങനെ വേണം പറയുന്നതിന്റെ യൂക്തി ? ഇനി വ്യാകരണ പ്രകാരം നോക്കുന്പോൾ   തെറ്റ്കാണാത്ത  തികച്ചും പൂർണമായ ശൈലി കാണാൻ കഴിയുമെന്നോ ?എവിടെ ?പിന്നെ കവി സുന്ദരികളെ കുറിച്ചും സകലാൻഗരെ കുറിച്ചും മാത്രം കവിത എഴുതാതെ വികലാൻഗരെ കുറിച്ചും (പൊട്ടിപ്പെണ്ണിന് കുറിച്ചും ,ബധിരയെ കുറിച്ചും)കവിത എഴുതുന്പോൾ,രചിക്കുന്പോൾകവിത കൂടുതൽ സുന്ദരിയാകുന്നത് കാണാവുന്നതാണ് .ഇരക്കും ഇണക്കും വേണ്ടിയുള്ള നമ്മുടെ സമകാലീന ജീവിതത്തിലെ ദേശവും കാലവും പ്രതിഫലിപ്പിച്ചു  ചിന്താസരണികൾക്കു  നവ്യത ഉണ്ടാക്കാനുള്ള കനകാവസരമായി സാഹിത്യത്തെ കാണാവുന്നതാണ്.
(Dr.Sasi)
വിദ്യാധരൻ 2017-06-05 10:08:24

ആധുനികം അത്യന്താധുനികം, പ്രവാസ സാഹിത്യം എന്നൊക്കെയുള്ളത് ഒരു വ്യക്തിത്വ പ്രതിസന്ധിയിൽ നിന്ന് ഉടലെടുത്തതാണ്. എന്നാൽ കൂടുതൽപേരും പിന്തുടരുന്നത് ഇന്നലെ തുടങ്ങി കവിതയുടെയും സാഹിത്യത്തിന്റെയും നിയമങ്ങളെയാണ്. ഏതൊന്നിന്റെയും വിജയം അച്ചടക്കത്തെ ആശ്രയിച്ചിരിക്കും. എന്തുകൊണ്ട് നൂറ്റാണ്ടുകളായിട്ടും ചില സാഹിത്യസൃഷിടികളും കവിതകളും മനുഷ്യമനസ്സിൽ തങ്ങിനില്ക്കുകയൂം വീണ്ടും അത് പ്രമാണഗ്രന്ഥങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നത്? ആയിരത്തിലേറെ പഴക്കമുണ്ടെന്ന് അഭിമാനിക്കുന്ന മലയാളത്തിലെ സാഹിത്യഗ്രന്ഥശാല പരിശോധിച്ചാൽ എത്ര ആധുനിക കവിതകളും സാഹിത്യഗ്രന്ഥങ്ങളും കണ്ടെത്താൻ കഴിയും? എം മുകുന്ദനും ഒ.വി വിജയനും ഡൽഹിയിൽ പ്രാവാസ ജീവിതം നയിച്ചെങ്കിലും  അവരുടെ കഥകളോ ലേഖനങ്ങളോ പ്രവാസ സാഹിത്യത്തിലല്ല അറിയപ്പെട്ടത് മലയാള സാഹിത്യത്തിന്റ ഭാഗമായിട്ടാണ് അറിയപ്പെട്ടത്‌.
കവിതയിലെ വൃത്തത്തിനും ഗാനങ്ങങ്ങളിലെ രാഗങ്ങൾക്കും മനുഷ്യന്റെ മനോവികാരങ്ങളുമായി ബന്ധമുണ്ട്. അപ്പോൾ ബധിരയെക്കുറിച്ചും അന്ധരെക്കുറിച്ചും വികലാംഗരെക്കുറിച്ചും കവിത എഴുതുമ്പോൾ എഴുതുന്ന വിഷയത്തെയും സാഹചര്യത്തെയും ഉൾക്കൊണ്ടു വേണം കവിത രചിക്കുവാൻ. അല്ലാതെ കവിയുടെ മാനസിക അവസ്ഥയല്ല കവിതയിൽ പ്രതിഫലിക്കേണ്ടത്. സാമൂഹ്യപരമായ വിഷയങ്ങളെ ഒരു ദർപ്പണത്തിലൂടെ സമൂഹത്തിന്റെ നേരെ പ്രതിഫലിപ്പിക്കുകയാണ് യഥാർത്ത എഴുത്തുകാരൻ ചെയ്യേണ്ടത്. അങ്ങനെ ചിന്തിക്കുമ്പോൾ ഇന്നലെ തുടങ്ങി വച്ച കാവ്യനിയമങ്ങളെ പിന്തുടരാൻ ഇപ്പോൾ കവിത രചിക്കുന്നവർ നിര്ബന്ധിതരാണ്.

ഉദാഹരണം _ മാമ്പഴം - ഇവിടെ ഒരു കുഞ്ഞിന്റെ മരണവുമായുള്ള പശ്ചാതലത്തിലാണ് കവി കവിത രചിക്കുന്നത് അതിന് കവിത തിരഞ്ഞെടുത്ത വൃത്തം കേകയാണ്. കേകക്ക് അമ്മയുടെ ദുഃഖത്തെ പ്രതിഫലിപ്പിക്കാൻ പോരുന്നതും അതുപോലെ വായനക്കാരുടെ മനസ്സിന് അതിനെ ഉടനെ തിരിച്ചറിയത്തക്ക വിധത്തിലുള്ള കഴിവും ഉണ്ട്

"" അങ്കണത്തൈമാവിൽ നിന്നാദ്യത്തെപ്പഴം വീഴ്കെ
അമ്മതൻ നേതൃത്തിൽ നിന്നുതിർന്നു ചുടകണ്ണീർ
നാലുമാസത്തിൻ മുമ്പിലേറെനാൾ കൊതിച്ചിട്ടി
ബാലമാകന്ദം പൂവിട്ടുണ്ണികൾ വിരിയവേ,
അമ്മതൻ മണികുട്ടൻ പൂത്തിരി കത്തിച്ചപോ-
ലമ്മലർച്ചെണ്ടൊന്നൊടിച്ചാഹ്ലാദിച്ചടുത്തെത്തി
ചോദിച്ചു മാതാവപ്പോൾ "ഉണ്ണികൾ വിരിഞ്ഞ പൂ-
വൊടിച്ചു കളഞ്ഞല്ലോ കുസൃതിക്കുരുന്നെ നീ ?'
'മാങ്കനി, വീഴുന്നേരമോടിച്ചെന്നെടുക്കെണ്ടോൻ
പൂങ്കുല തല്ലുന്നത് തല്ലു കൊള്ളാഞ്ഞിട്ടല്ലേ ?'
പൈതലിൽ ഭാവം മാറി വദനാംബുജം വാടി
കൈതവം കാണാക്കണ്ണു കണ്ണുനീർ തടാകമായി
'മാമ്പഴം പെറുക്കുവാൻ ഞാൻ വരുന്നില്ലന്ന'വൻ
മാണ്പെഴും മലർക്കുലയെറിഞ്ഞു വെറുംമണ്ണിൽ
വാക്കുകൾ കൂട്ടിച്ചൊല്ലാൻ വയ്യാത്ത കിടാങ്ങളെ
ദീർഘദർശനം ചെയ്യും ദൈവജ്ഞരല്ലോ നിങ്ങൾ '
തുംഗമാം മീനച്ചൂടാൽ ത്തൈമാവിൻ മരതക -
ക്കിങ്ങിണി സൗഗാന്ധിക സ്വർണ്ണമായിത്തീരുംമുമ്പേ
മാങ്കനിവീഴുന്നത് കാത്തു നില്ക്കാതെ മാതാവിന്റെ
പൂങ്കുയിൽ കൂടുവിട്ടു പരലോകത്തേക്കു പൂകി"

എന്നാൽ വയിലോപ്പള്ളിയുടെ ഈ കവിതക്ക് മന്ജരിയോ, നിരണം വൃത്തമോ, പഞ്ചചാമരമോ, പാനയോ കൊടുത്തിരുന്നെങ്കിലോ? തീർച്ചയായും മാമ്പഴം ചീഞ്ഞു നാറിപ്പോകുമായിരുന്നു. അതുകൊണ്ടു വിഷയം, അലങ്കാരം, വൃത്തം തുടങ്ങി നമ്മളുടെ ദീര്‍ഘദൃഷ്‌ടിയുള്ള പൂർവികർ സ്‌ഫുടം ചെയ്‌തെടുത്ത നിയമങ്ങളെ പിന്തുടരണം എന്നാണ് എന്റെ എളിയ അഭിപ്രായം
      അത് ചെയ്യാതെ വായിൽ വരുന്നത് കവിതയാണെന്നും സാഹിത്യമാണെന്നും പറഞ്ഞാൽ അത് അല്പയുസുകളായ ഈയലുകളെപോലെ അൽപ്പം പൊങ്ങി ചിറകറ്റു വീഴും

നല്ലെതെന്നാകിലും തീയതെന്നാകിലും
വല്ലതും ചെയ്യാം പണം കിട്ടുമെന്നാകിൽ (പൗണ്ഡ്രകവധം)

യജമാനന്മാർ കട്ടുതുടർന്നാൽ
മറ്റു ജനത്തിനു മടിയുണ്ടാമോ? (സ്യമന്തകം)

( ഇവിടെ യജമാനന്മാർ = സാഹിത്യകാരന്മാരും, ഭാഷാ പണ്ഡിതരും)

കിട്ടും പണമെങ്കിലിപ്പോൾ മനുഷ്യർക്ക്
ദുഷ്ടതകാട്ടുവാൻ ഒട്ടും മടിയില്ല (ധ്രൂവചരിതം)

കിട്ടും അവാർഡെങ്കിലിപ്പോൾ ചിലർക്ക്
എന്തും എഴുതുവാൻ ഒട്ടും മടിയില്ല


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക