Image

സൂപ്പര്‍മാന്‍ (ജി. പുത്തന്‍കുരിശ്)

ജി. പുത്തന്‍കുരിശ് Published on 20 June, 2017
സൂപ്പര്‍മാന്‍ (ജി.  പുത്തന്‍കുരിശ്)
വേദനിച്ചീടുമ്പോഴും അന്യന്റെ കണ്ണീര്‍ മായ്ക്കും
ചേതനയ്‌ക്കെന്നുമെന്നും ആയിരം നമസ്‌ക്കാരം
സ്‌നേഹവും കാരുണ്യവും ഒന്നായി സമ്മേളിച്ച്
ലോകത്തില്‍ പിറക്കട്ടെ അനേകം പുണ്യാത്മാക്കള്‍
സ്വാര്‍ത്ഥത പടരുന്നു ഘോരാഗ്‌നിപോലെ ചുറ്റും
നേര്‍ത്തൊരു ദയക്കായി കേഴുന്നു ശതഗണം
എങ്കിലും അങ്ങിങ്ങായി കാണ്മു നാം അത്താണികള്‍
പങ്കിലമാകാതവ നില്ക്കുന്നീ യുഗത്തിലും
ഉല്‍ക്കട സ്‌നേഹത്തിന്റെ ത്യാഗത്തിന്‍ കഥ ചൊല്ലാം
നില്‍ക്കുമോ നിങ്ങളിറ്റു നേരമിതൊന്നു കേള്‍പ്പാന്‍
ക്രിസ്റ്റഫര്‍ റീവിന്‍ നാമം കേള്‍ക്കാത്തോരുണ്ടോ ഭൂവില്‍ 
ഇഷ്ടമാണേവര്‍ക്കുമാ ഹീറോയാം 'സൂപ്പര്‍മാനെ'.
അധര്‍മ്മം തുരത്താനായ് പടവാള്‍ ചുഴറ്റിയ
അതീവ കരുത്തനാം ധീരനാം പോരാളിയെ
അന്നൊരു ദിവസമാ കുതിരപ്പുറത്തേറി
മിന്നുകയായിരുന്നു കൊള്ളിയാന്‍പോലെ അവന്‍
പെട്ടെന്നു മറിഞ്ഞശ്വം പതിച്ചു നിലത്തവന്‍
നട്ടെല്ലു തകര്‍ന്നതാ നിശ്ചലമായി മേനി
മൂടിയാ മനസ്സാകെ ഭീതിയിന്‍ കരിനിഴല്‍
വാടിയാമുഖം ചൂടില്‍ കരിഞ്ഞ പുഷ്പം പോലെ.
തന്നരികത്തു നില്ക്കും 'ഡാനയെ' നോക്കിയവന്‍
തെന്നിടും ശബ്ദത്തോടെ ചൊല്ലി നീ കേള്‍പ്പൂ പ്രിയെ
ഇല്ലിനി നിനക്കെന്നെകൊണ്ടൊരു പ്രയോജനോം
അല്ലലിന്‍ ദിനം മാത്രം കാണ്മു ഞാന്‍ നിനക്കെന്നും
മൃത്യുവിന്‍ മടിത്തട്ടില്‍ പോയിഞാന്‍ ഉറങ്ങട്ടെ
ഉത്തമം നിനക്കതു എന്നെ നീ മറന്നേക്കു.
കുനിഞ്ഞു 'ഡാനാ' തന്റെ പ്രിയന്റെ നെറ്റിയിങ്കല്‍
അണച്ചു സ്‌നേഹത്തിന്റെ മുദ്രയാം ചുംബനത്തെ
ഇല്ലെനിക്കധികാരം ജീവനെ എടുക്കുവാന്‍
ഉള്ളതൊ നിനക്കെന്റെ നിത്യമാം പ്രേമം മാത്രം
തെളിഞ്ഞു ക്രിസ്റ്റഫറിന്‍ കണ്ണുകള്‍ ദീപ്തമായി
ഇളകി മാംസപേശി വദനം പ്രഫുല്ലമായ്

വേണ്ടിനി കരങ്ങളും കാല്‍കളും ശരീരവും
വേണ്ടതോ ആത്മാവിനു കരുത്തതൊന്നുമാത്രം
പൊടിഞ്ഞു ഡാനയുടെ മിഴിയില്‍ കണ്ണീര്‍ക്കണം
ചൊടിയില്‍ വിരിഞ്ഞൊരു പുഞ്ചിരി പൂമുല്ലയും.
അന്നോളം സുഖത്തിന്റെ പാന്ഥാവില്‍ ചരിച്ചവര്‍
വന്നിതാ നിന്നീടുന്നു പുതിയ സരണിയില്‍
അല്ലലിന്‍ നടുവിലും കൊളുത്താം തിരിനാളം
തെല്ലൊരു പ്രകാശമായ് വിളങ്ങാം ഇരുളിലും
ഒന്നിച്ചു 'ക്രിസ്റ്റഫറും' 'ഡാന'യും' വന്‍ശക്തിയായ്
ഖിന്നരാം അനേകര്‍ക്കു ആവേശമായി മാറി
നട്ടെല്ലിന്‍ ക്ഷതമേറ്റു കഷ്ടതക്കുള്ളില്‍ വാഴും
ഒട്ടേറെ പതിതര്‍ക്ക് പ്രതീക്ഷ ഏകിയവര്‍
 
                    ***
ഉരുണ്ടു അതിവേഗം കാലത്തിന്‍ രഥചക്രം
മരണം വന്നു പുല്‍കി ധീരനാം 'സൂപ്പര്‍മാനെ'
ഞെരിഞ്ഞു അര്‍ബുദത്തിന്‍ പിടിയില്‍പ്പെട്ടു 'ഡാനാ'
മരണം അവളേയും ഗ്രസിച്ചു നിര്‍ദാക്ഷിണ്യം
ലോകത്തിന്‍ മനസ്സാക്ഷി പിടിച്ചു കുലുക്കുവാന്‍
ഏകനായ് വിട്ടു വിധി ഓമന മകനേയും
താളങ്ങള്‍ പലപ്പോഴും തെറ്റീടും മനസ്സിന്റെ
ഓളങ്ങള്‍ പോലെ നമ്മെ കഷ്ടങ്ങള്‍ ഉലയ്ക്കുമ്പോള്‍
തകരും വ്യക്തികളും ഭൗതിക വസ്തുക്കളും
തകര്‍ക്കാന്‍ കഴിയാത്ത ആത്മാവോ നിലനില്‍ക്കും
അല്ലലിന്‍ നടുവിലും കൊളുത്താം തിരിനാളം
തെല്ലൊരു പ്രകാശമായ് വിളങ്ങാം ഇരുളിലും
വേദനിച്ചീടുമ്പോഴും അന്യന്റെ കണ്ണീര്‍ മായ്ക്കും
ചേതനയ്‌ക്കെന്നുമെന്നും ആയിരം നമസ്‌ക്കാരം


( ജീവിതത്തിന്റെ പ്രതിസന്ധിയില്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചു നില്ക്കുന്നവരാണ് നമ്മളില്‍ പലരും. അത്തരക്കാര്‍ക്ക് ജീവിക്കാനുള്ള ആവേശം പകരുന്നതാണ് സൂപ്പര്‍മാന്‍ സിനിമയിലെ നായകനായിരുന്ന ക്രിസ്റ്റഫര്‍ റീവിന്റെ ജീവിത കഥ. കിസ്റ്റഫര്‍ റീവും, ഭാര്യ ഡാനയും. ആരംഭിച്ച 'ഫൗണ്‍ഡേഷന്‍ സ്‌പൈനല്‍ ഇന്‍ഞ്ചുറി'  പലര്‍ക്കും ആശ്വാസമായി, ഇവരുടെ കാലശേഷം, ഇന്നും നിലകൊള്ളുന്നു. ഈ കവിത പുനര്‍ വായനയ്ക്കായി പ്രസിദ്ധീകരിക്കുന്നു)

സൂപ്പര്‍മാന്‍ (ജി.  പുത്തന്‍കുരിശ്)
Join WhatsApp News
James Mathew, Chicago 2017-06-21 15:32:12
ശ്രീ പുത്തെന്കുരിസ്‌- വികാരനിർഭരമായ കവിത, വായനാദിനം നിങ്ങൾ എല്ലാവരും കൊഴുപ്പിക്കുക. ഇവിടെ ഏഴ് വായനക്കാരേയുള്ളുവെന്നു സു ധീർ എഴുതുന്നതിൽ സത്യമുണ്ടോ എന്ന് ഇപ്പോൾ അറിയാം.  അദ്ദ്ദേഹത്തതിന്റെ ഒരു കമന്റിൽ എഴുത്തുകാർ വായനാദിനത്തെപ്പറ്റി അറിഞ്ഞില്ലെന്ന് എഴുതിയിരിക്കുന്നു. എത്ര എഴുത്തുകാർ അവരുടെ എഴുത്തിനോട് ആത്മാര്തതത പുലർത്തുന്നുണ്ട്. നിങ്ങളുടെ കവിതകളും ലേഖനങ്ങളും ഞാൻ വായിക്കാറുണ്ട്. ആസ്വദിക്കാറുണ്ട്. നിങ്ങൾ നിങ്ങളുടെ എഴുത്തിൽ ആത്മാർത്ഥത്തത പുലർത്തുന്ന ആളാണെന്നു നിങ്ങളുടെ രചനകളിൽ നിന്നും മനസ്സിലാക്കാം. നിങ്ങൾക്ക് വിജയം നേരുന്നു.പുനർ വായനക്ക് നിങ്ങൾ സമർപ്പിച്ച കവിത നല്ലത് തന്നെ.
Thomas 2017-06-21 18:55:38
Hi brother, enjoyed reading the poem. Indeed Christopher Reeves and his wife's Dana life was very tragic at the end. Very  inspirational poem and a great dedication to the wonderful couples.  Keep up the good job. 
വായനക്കാരൻ 2017-06-21 19:40:09
ആധുനിക കവിത വായിച്ച് സുബോധം നഷ്ടപ്പെട്ടിരിക്കുമ്പോളാണ് ഈ മനോഹര കവിത വായിച്ചത്. ക്രിസ്റ്റഫർ റീവ്, സ്റ്റീഫൻ ഹോക്കിൻസ് എന്ന ശാസ്ത്രജ്ഞൻ തുടങ്ങിയവരുടെ ജീവിത കഥ  മനുഷ്യനിലെ സാധ്യതകളെ എത്രമാത്രമുണ്ടെന്ന് വിളിച്ചറിയിക്കുന്നു.  ജീവിതത്തിലെ ചെറിയ പ്രശ്നങ്ങളെ പർവ്വതീകരിച്ച് ഒരടി മുന്നോട്ട് പോകാതെ  എവിടെയെങ്കിലും ചുരുണ്ടുകൂടി ചുറ്റുപാടുള്ളവരെയും ജന്മം തന്നവരെയും പഴിച്ചു ജീവിക്കുന്നർക്ക് ഇത്തരം കവിതകൾ ആവേശം പകരും അതുപോലെ ആധുനിക കവിത വായിച്ച് ബോധം പോയവർക്ക് സുബോധവും . . വായിക്കുന്നവർ ഇല്ലെന്നു സുധീർ പറയുന്നത് കണക്കിലെടുക്കാതെ വായിക്കുന്നവർക്കുവേണ്ടി എഴുത്തിനോട് ആത്മാർത്ഥതയുള്ളവർ എഴുതി കൊണ്ടേയിരിക്കുക. ശ്രീ. പുത്തൻകുരിശിന് അഭിനന്ദനം 
 . 
Sudhir Panikkaveetil 2017-06-21 20:27:49
എഴുത്തുകാരന് സമൂഹത്തോടു കടമയും കടപ്പാടുമുണ്ടെന്നു വിശ്വസിക്കുന്ന കവിയാണ്, എഴുത്തതുകാരനാണ് ശ്രീ പുത്തെൻ കുരിശ് . ഈ കവിതയിൽ ജീവിതം ചിലപ്പോൾ നൽകുന്ന കഠിനപരീക്ഷണങ്ങളും അതിനെ അതിജീവിക്കാൻ കഴിയുന്ന നല്ല മനസ്സുകളുടെ അക്ഷീണ പ്രയത്നങ്ങളുടെയും കഥന കഥ കാവ്യാത്മകമായ ഭാഷയിൽ ഭംഗിയായി അവതരിപ്പിച്ചിരിക്കുന്നു കവി. അഭിനന്ദനം ശ്രീ പുത്തൻ കുരിശ്. ഏഴു വായനക്കാർ ഉണ്ടെന്നാണ് ഞാൻ പറയുന്നത് വായനക്കാർ ഇല്ലെന്നല്ല. എഴുത്തുകാരുടെ എണ്ണമാണ് കൂടുതൽ. അതിൽ എത്ര പേര് ഇ മലയാളിയുടെ അറിയിപ്പ് വായിച്ചു.???
andrew 2017-06-22 07:50:03
After considering his situation, believing that not only would he never walk again, but that he might never move a body part again, Reeve considered suicide. He mouthed to Dana, "Maybe we should let me go." She tearfully replied, "I am only going to say this once: I will support whatever you want to do, because this is your life, and your decision. But I want you to know that I'll be with you for the long haul, no matter what. You're still you. And I love you." Reeve never considered euthanasia as an option again.
andrew 2017-06-22 03:11:40

Once again you are performed the duty of a devoted writer/ poet :Inspire ,makes waves in humans, choose positive paths.

I was awaiting a poem on the pathetic struggle of the Nurses in Kerala & India.

Your empathetic brain will give us a shower of beautiful words. 

വിദ്യാധരൻ 2017-06-22 20:53:37
'കോൽത്തേനോലേണമോരോ പദമതിനെ നറും-
             പാലിൽ നീരെന്നപോലെ
ചേർത്തീടേണം വിശേഷിച്ചതിലുടനൊരല -
             ങ്കാരമുണ്ടായിവരേണം 
പേർത്തും ചിന്തിക്കിലർത്ഥം നിരുപമരുചി 
            തോന്നേണമെന്നിത്ര വന്നേ 
തീർത്തീടാവൂശിലോകം .....''

നല്ലൊരു സന്ദേശമുള്ള കവിത .  ആധുനികതയുടെ  അവ്യക്തതകൾ ഇല്ലാതെ വൃത്തം അലങ്കാരം ഉപമ  തുടങ്ങിയ ആടയാഭരണങ്ങൾ അണിയിച്ച്  കാവ്യംഗനയെ  മുഗ്ദ്ധ മോഹിനിയാക്കിയിരിക്കുന്നു. അവൾ കാണാമറയത്ത് പോയിട്ടും ഓർമ്മകളിൽ തങ്ങിനിൽക്കുന്നു. ചങ്ങമ്പുഴ കവിതയിലെ കാവ്യനർത്തികിയെപ്പോലെ 

'കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി 
കാഞ്ചനകാഞ്ചി കുലുങ്ങി കുലിങ്ങി 
കടമിഴികോണുകളിൽ  സ്വപ്നം മയങ്ങി 
കതിരുതിര്‍ പൂപുഞ്ചിരി ചെന്ച്ചുടില്‍ തങ്ങി 
ഒഴുകും ഉടയാടലില്‍ ഒളിയലകള്‍ ചിന്നി 
അഴകൊരുദാലര്ന്നപോലങ്ങനെ മിന്നി 
മതിമോഹനസുഭനര്ത്തനമാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...'' 
Thomas K>Varghese 2017-06-24 10:46:43

Very good poem.   Congrats.  Love and mercy are the greatest medicines for life.   As usual you

you draw the picture with appropriate words  decorated with "Prasam" and "Vritham".  Thank you for giving  a good poem and good memories of an artist and his wife and the inspirations they give to the world. 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക