Image

നിസ്വനായ പക്ഷി (കവിത ജോസഫ് നമ്പിമഠം)

Published on 01 May, 2018
നിസ്വനായ പക്ഷി (കവിത ജോസഫ് നമ്പിമഠം)
മനസ്സ്...
ഒരു നിസ്വനായ പക്ഷിയാണ്
ചിറകു നനഞ്ഞു, അത് ചിലപ്പോള്‍
ഇലകളില്ലാത്ത
നരച്ച വൃക്ഷക്കൊന്പില്‍ ചേക്കേറുന്നു
പഴുത്ത ഞാവല്‍ പഴങ്ങള്‍ കണ്ടാലും
നിസ്സംഗനായ്, നഷ്ടബോധത്തോടെ
കുന്പിട്ട തലയുമായി
ഒരു മുനിയെപ്പോലെ ഇരിക്കുന്നു

മനസ്സ്...
ഒരു കൂടറിയാത്ത പക്ഷിയാണ്
തളിര്‍മരങ്ങളിലും
ഹരിതാഭമായ വൃക്ഷത്തലപ്പുകളിലും
കായ് കനികള്‍ നിറഞ്ഞ വനാന്തരങ്ങളിലും
കാട്ടരുവികളിലെ തെളിഞ്ഞ ജലാശയങ്ങളിലും
പച്ചപ്പുല്‍ച്ചാടികള്‍ നിറഞ്ഞ പുല്‍മേട്ടിലും
മാതളക്കനികള്‍ നിറഞ്ഞ പൂങ്കാവിലും
മുന്തിരിക്കുലകള്‍ നിറഞ്ഞ തോട്ടങ്ങളിലും
ഒന്നും തിന്നാനില്ലാതെ
ഒരു കൂടുകൂട്ടാനിടം കാണാതെ
അനന്തനീലിമയില്‍ വട്ടമിട്ട്...
അന്തമില്ലാതെ പറന്നു നടക്കുന്നു

മനസ്സ്...
ഒരു ദേശാടനക്കിളിയാണ്
പിറന്ന നാടില്ലാതെ
കുടിയേറാനിടമില്ലാതെ
അന്തമില്ലാത്ത പ്രയാണം തുടരുന്നു
ചഞ്ചലനായി
ഒരിക്കലും ജനിച്ചിട്ടില്ലാത്ത,
കൊളംബസും കടന്നുചെന്നിട്ടില്ലാത്ത
പുതിയ രാജ്യങ്ങള്‍ തേടി പലായനം തുടരുന്നു

ചിലപ്പോള്‍...
ഒരു കൊക്കിനെപ്പോലെ, ഒറ്റക്കാലില്‍
പാടവരന്പത്തു ധ്യാനത്തിലിരിന്നും
പരല്‍മീനുകളുടെ നേരെ
ചാട്ടുളിപോലെ വീണു
കൊക്കിലാക്കി വിശപ്പടക്കിയും

കഴുകനെപ്പോലെ, വൃക്ഷത്തലപ്പില്‍
ചുടലക്കളങ്ങളിലെ ശവം കാത്തിരുന്നും
കാമാര്‍ത്തനായ പൂവന്‍ കോഴിയെപ്പോലെ
പിടകളെ നോക്കിയും, അങ്കവാല്‍ പൊക്കി
എതിരാളിയെ പോരിനു വിളിച്ചും

മാടപ്പിറവിനെപ്പോലെ
സംതൃപ്തിയുടെ പുതപ്പിനുള്ളില്‍
കുറുകല്‍ ശബ്ദം പുറപ്പെടുവിച്ചും
മോഹങ്ങളുടെ മീതേ
പരുന്തു പോലെ പാറിനടന്നും
കോഴിക്കുഞ്ഞിനേപ്പോലെ
രക്ഷയുടെ ചിറകിന്‍
കീഴിലൊളിക്കുകയും ചെയുന്നു


മനസ്സ്...
അതൊരു ചഞ്ചലനായ പക്ഷിയാണ്
ഒരിടത്തും ഇരിപ്പുറപ്പിക്കാതെ...
റോസാദലങ്ങളുടെ സ്‌നിഗ്ദ്ധ സൗന്ദര്യത്തിലും
മുല്ലപ്പൂവിന്റെ സൗരഭ്യത്തിലും
പാലപ്പൂവിന്റെ വെണ്‍മയിലും തൃപ്തിയടയാതെ
വഴിപ്പണിക്കാരിയുടെ വിയര്‍പ്പിന്റെ ഗന്ധത്തിലും
ചേറില്‍ക്കുളിച്ച ചെറുമിയുടെ ഗന്ധത്തിലും
തമിരടിക്കുന്നവളുടെ വെടിമരുന്നു ഗന്ധത്തിലും
പാടാത്ത പാട്ടുകള്‍ തേടി
കേള്‍ക്കാത്ത രാഗം തേടി
അറിയാത്ത രുചികള്‍ തേടി...

കറുപ്പില്‍ നിന്ന് വെളുപ്പിലേക്കും
രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്കും
ഭൂഖണ്ഡങ്ങളില്‍ നിന്ന് ഭൂഖണ്ഡങ്ങളിലേക്കും
സ്ഥാനങ്ങളില്‍ നിന്ന് സ്ഥാനങ്ങളിലേക്കും
അസ്വസ്ഥതയില്‍ നിന്നു സ്വസ്ഥതയിലേക്കും
അജ്ഞതയില്‍ നിന്ന്
ബോധിവൃക്ഷത്തിന്റെ സുഖശീതളിമയിലേക്കും
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്കും
പറന്നു.. പറന്നു.. പറന്ന് ...
അനന്തമായ പ്രയാണം തുടരുന്നു.

(1998ല്‍ കോഴിക്കോട് മള്‍ബറി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച 'നിസ്വനായ പക്ഷി' എന്ന എന്റെ ആദ്യ കവിതാസമാഹാരത്തിന്റെ പേരിനാസ്പദമായ കവിത. അവതാരിക ഡോക്ടര്‍ അയ്യപ്പപ്പണിക്കര്‍.)
Join WhatsApp News
വായനക്കാരൻ, ചിക്കാഗോ 2018-05-01 22:59:38
ഈ മലയാളിയിൽ ഈ കവിത പ്രസിദ്ധീകരിച്ചു കണ്ടിട്ടില്ല. വായിക്കാത്തവർ വായിക്കട്ടെ 
Sudhir Panikkaveetil 2018-05-02 06:42:27
അവതാരിക അയ്യപ്പപ്പണിക്കർ. പഠനം സുധീർ പണിക്കവീട്ടിൽ.  അത് കവി എഴുതാൻ  മറന്നുപോയത് എഴുതിയവൻ ഓർക്കുന്നു.  അമേരിക്കയിലെ മലയാളി എഴുത്തുകാർ എഴുതുന്നതിനു വിലയില്ലെന്ന  പരമാർത്ഥം അവർ    തന്നെ അംഗീകരിക്കുന്നത് കാണാം. ഇവിടെ നിരൂപണമില്ലെന്നു ഒരു പരദൂഷണവീരൻ പറഞ്ഞത് കേട്ട് ജനം വിശ്വസിക്കുന്നത് എത്രയോ പരിതാപകരം.    അമേരിക്കൻ മലയാളി എഴുത്തുകാരെ നാട്ടിൽ ഉള്ള എഴുത്തുകാർക്കും പുച്ഛമാണ്. അമേരിക്കൻ മലയാള സാഹിത്യം പക്ഷെ വളർന്നുകൊണ്ടിരിക്കും. 
ശ്രീ ജോസഫ് നമ്പിമഠത്തിന്റെ നല്ല കവിതകൾ വീണ്ടും പ്രസിദ്ധീകരിക്കുന്നത് പുനർ വായനക്ക് അവസരം നൽകുന്നു. കവിക്ക് എന്റെ ഭാവുകങ്ങൾ. 
ജോസഫ് നന്പിമഠം 2018-05-02 10:48:53
ക്ഷമിക്കണം പ്രിയ സുധിർ പണിക്കവീട്ടിൽ. "നിസ്വനായ പക്ഷി" എന്ന എന്റെ ആദ്യ കവിതാസമാഹാരത്തെപ്പറ്റി  താങ്കളുടെ  മനോഹരമായ ഒരു പഠനം ഈ മലയാളിയിൽ  മുൻപ്  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അത്  അടിക്കുറിപ്പിൽ ചേർക്കാൻ വിട്ടുപോയത്തിൽ ഖേദിക്കുന്നു. "തിരുമുറിവിലെ തീ" എന്ന രണ്ടാമത്തെ  സമാഹാരത്തിലെ "പാഠം ഒന്ന് "എന്ന കവിതയെപ്പറ്റി  താങ്കൾ ന്യൂയോർക്കിൽ നിന്ന് പ്രസിദ്ധീരിക്കുന്ന  കൈരളിയിൽ എഴുതിയ ഒരു ലേഖനം, താങ്കൾ ആവശ്യപ്പെടാതെത്തന്നെ പുസ്തകത്തിൽ ചേർത്തത്  അമേരിക്കയിലെ ഒരു നിരൂപകനെ അംഗീകരിച്ചത് കൊണ്ടല്ലേ? അമേരിക്കയിലെ എഴുത്തിനെയും എഴുത്തുകാരേയും പ്രോസാഹിപ്പിക്കാനും അംഗീകരിക്കാനും ഒരിക്കലും ഞാൻ മടികാട്ടിയിട്ടില്ല എന്നത് അറിയാത്തവരല്ല അമേരിക്കൻ മലയാളികൾ.  അമേരിക്കയിലെ എഴുത്തുകാർ എല്ലാ ശാഖകളിലും സ്വയം പര്യാപ്തത നേടി സ്വന്തം കാലിൽ  നിൽക്കണമെന്ന ആഗ്രഹം ഉള്ളത് കൊണ്ടാണല്ലോ ലാന എന്ന  സാഹിത്യ സംഘടനക്ക് നാം രൂപം നൽകിയതും പ്രവർത്തിക്കുകയും  ചെയ്യുന്നത്. ലാനയും അമേരിക്കയിലെ  മറ്റു പ്രസിദ്ധീകരണങ്ങളും, പ്രത്യേകിച്ചും ജനനിയും ഈമലയാളിയും ഒക്കെ നൽകുന്ന വേദികൾ   ഉപയോഗിച്ച് എഴുതാനും ചർച്ച ചെയ്യാനും ഇന്ന് നമുക്ക് കൂടുതൽ അവസരങ്ങളുണ്ട്.  കൂടുതൽ പേർ എഴുന്നുന്നു, കൂടുതൽ പേർ വായിക്കുന്നു, കൂടുതൽ ചർച്ച ചെയ്യപ്പെടുന്നു. ഇതിക്കെ വളർച്ചയായി  ഞാൻ കാണുന്നു. അമേരിക്കയിൽ നിന്ന്  സാഹിത്യത്തിന്റെ എല്ലാ മേഖലകളിലും നല്ല കൃതികൾ ഉണ്ടാകട്ടെ, ചർച്ച ചെയ്യപ്പെടട്ടെ. അതിനായി ക്രിയാത്മകമായ നിരൂപണ ശാഖയും വളരട്ടെ. താങ്കളുടെ എല്ലാ ഉദ്യമങ്ങൾക്കും സഹായസഹകരണങ്ങൾക്കും നന്ദി. കൂടുതൽ പിന്നീട് എഴുതാം. തൽക്കാലം നിർത്തട്ടെ. 
Vayanakkaran from Dallas 2018-05-01 21:56:23
The above poem published in many places year after year. Repeated many times. write something new and publish.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക