അര്‍മേനിയായിലെ മത്സ്യകന്യേ,
ഐതിഹ്യകാരിണീ, സ്വപ്നകന്യേ;
ദിക്കുകളെങ്ങും മുഴക്കിടുന്ന,
നിന്‍ കഥയെത്ര വിചിത്രമാര്‍ക്കും!
മേദിനിക്കഭിമാന ഭാജനമായ്,
'അര്‍മേനിയ' പുകള്‍പെറ്റനാട്;
സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കും,
സംസ്‌കാര സമ്പന്നമായ നാട്,
സവിശേഷതകള്‍ക്കിരിപ്പിടമായ്,
സന്തതം കാത്തിരിക്കുന്ന നാട്ടില്‍,
കണ്‍കരള്‍ കവരുന്ന ചാരുതയായ്,
കടലായി വാഴ്ത്തും തടാകമില്ലെ?
കുളിരിന്‍ കണങ്ങള്‍ ചൊരിഞ്ഞുകൊണ്ട്
കളകളം പാടും 'സെവാന്‍ തടാകം',
കടലില്ലാ കരയാകിലുമിവിടെ,
നര്‍ത്തനമാടും സെവാന്‍ തടാകം,
കല്ലില്‍ രചിച്ച കലാശില്പമായ്
കരയിലൊരു ജലദേവതയും,
കരവിരുതിന്‍ കണിയേകിടുവാന്‍,
മാടി വിളിക്കയോ മാലോകരെ?
ഈ മണ്ണറയ്ക്കുള്ളില്‍ നിക്ഷേപമാം!
നീരൊഴുക്കിന്‍ നിന്നൊലിച്ചിറങ്ങി;
താഴേയ്ക്ക് വീഴുന്ന ജീവാമൃതം,
പാത്രങ്ങള്‍ തോറും നിറച്ചിടുന്നോര്‍!
തുള്ളിയും പാഴാക്കിടാത്തവിധം,
ഉടനെ പ്രവാഹമടച്ചു വച്ച്,
കാത്തുസൂക്ഷിച്ചിരുന്നു പണ്ടാ-
നിധികുംഭമെത്രയും ഭദ്രമായി.
ഇരുളും വെളിച്ചവും മാറി മാറി,
കാലത്തിന്‍ വഴികാട്ടിടുന്ന വേള,
വെള്ളമെടുക്കാനണഞ്ഞൊരിക്കല്‍,
സുന്ദരിയായൊരു പെണ്‍കിടാവ്,
നിറകുടമാക്കിയിരിക്കെയവള്‍,
മധുരക്കിനാവില്‍ മയങ്ങിപ്പോയി;
ഭൂമി മാതാവ് ചുരത്തിടുന്ന-
സ്തന്യമെമ്പാടും പതഞ്ഞൊഴുകി;
പെട്ടെന്നടുത്തെത്തിയ വ്രുദ്ധനതി-
കോപിഷ്ഠനായി ശപിച്ചവളെ;
''നീര്‍ച്ചാല്‍ തുറന്നിട്ട നീയിനിമേല്‍
മല്‍സ്യകന്യകയായി മാറിടട്ടെ.''
പല തുള്ളികള്‍ ചേര്‍ന്ന് പെരുവെള്ളമായ്,
തുള്ളിത്തൂളുമ്പുമീ വന്‍ സരസും;
തീരത്തൊരുക്കിയ വിസ്മയവും
നിത്യം പുരാവ്രുത്തമോതുന്നുവോ?
(അര്‍മേനിയായിലെ സെവാന്‍ തടാകത്തെയും തീര്‍ത്ത് നിര്‍മ്മിച്ചിട്ടുള്ള മത്സ്യകന്യകയെയും കുറിക്കുന്ന ഐതിഹ്യം)