Image

ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വേണം ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ (വെള്ളാശേരി ജോസഫ്)

Published on 19 December, 2019
ഹൈന്ദവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് വേണം ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതയെ ചെറുക്കാന്‍ (വെള്ളാശേരി ജോസഫ്)
ഇന്ത്യയിലെ മൊത്തം ജനസംഖ്യയുടെ 14 .2 ശതമാനം വരുന്ന ജന വിഭാഗമാണ് ഇന്ത്യയിലെ മുസ്ലീങ്ങള്‍. 2011 - ലെ സെന്‍സസ് അനുസരിച്ച് 172 മില്യണ്‍ അഥവാ 17 കോടി വരുന്ന സംഖ്യ. ഇന്തോനേഷ്യയും പാക്കിസ്ഥാനും കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലീങ്ങളുള്ള രാജ്യമാണ് ഇന്ത്യ. എന്നുവെച്ചാല്‍ ലോകത്തിലെ മൂന്നാമത്തെ ഏറ്റവും വലിയ ജനസമൂഹം ഇന്ത്യയിലാണെന്ന് ചുരുക്കം. നൂറ്റാണ്ടുകളായി ഇന്ത്യയില്‍ ജീവിക്കുന്ന ഈ 17 കോടി വരുന്ന ഭീമമായ ജനസംഖ്യയെ പൗരത്വത്തിന്റ്റെ പേരില്‍ മുള്‍മുനയില്‍ നിറുത്തുന്നത് വലിയ നീതി നിഷേധമാണ്. മുസ്ലീം ജന സമൂഹത്തില്‍ നിന്ന് പൗരത്വ ബില്ലിന്റ്റെ പേരില്‍ വലിയ എതിര്‍പ്പ് ഉയരുന്നതും ഈ നീതിനിഷേധം കൊണ്ടുതന്നെ.

1947 - ലെ വിഭജനത്തിന്റ്റെ കാലുഷ്യമേറിയ സമയത്തുപോലും പാക്കിസ്ഥാനില്‍ എന്ത് സംഭവിച്ചാലും ഇന്ത്യ മത സൌഹാര്‍ദം പുലര്‍തണമെന്നും, ഇന്ത്യയില്‍ മുസ്ലീങ്ങള്‍ കൊല്ലപ്പെടരുതെന്നും നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാ ഗാന്ധി ശക്തമായ നിലപാടെടുത്തിരുന്നു. ഗാന്ധി അവസാനം ഹിന്ദു - മുസ്ലിം മത സൗഹാര്‍ദ്ദത്തിന് വേണ്ടി നിരാഹാര സത്യാഗ്രഹം അനുഷ്ഠിച്ചപ്പോള്‍ അദ്ദേഹത്തിന്റ്റെ ജീവന് വേണ്ടി മോസ്‌ക്കുകളില്‍ പോലും പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. പാക്കിസ്ഥാനില്‍ ഗാന്ധിജി കൊല്ലപ്പെട്ടതിന് ശേഷം ദുഃഖ സൂചകമായി സ്ത്രീകള്‍ വളകള്‍ പൊട്ടിച്ചു. ഇങ്ങനെ മത ന്യൂന പക്ഷങ്ങളുടെ വിശ്വാസം ആര്‍ജിക്കലാണ് ഇന്നും നമുക്ക് ആവശ്യം. മുസ്ലീമുകള്‍ക്ക് ഹിന്ദു ഭൂരിപക്ഷ രാജ്യത്തു സുഖമായി ഉണ്ണാനും ഉറങ്ങാനും പറ്റും എന്ന് തെളിയിച്ചു കൊടുക്കേണ്ടത് ഹിന്ദുക്കളുടെ കൂടെ ചുമതലയാണ്. ഭൂരിപക്ഷം ന്യൂന പക്ഷത്തിന്റ്റെ വിശ്വാസം ആര്‍ജ്ജിച്ചു വേണം അവരോട് മത സൗഹാര്‍ദ്ദത്തിനും, സമാധാനത്തിനും വേണ്ടി സംസാരിക്കാന്‍ എന്നതായിരുന്നു ഗാന്ധിയന്‍ നിലപാട്. ഭൂരിപക്ഷം ന്യൂനപക്ഷത്തിന്റ്റെ വിശ്വാസം ആര്‍ജിക്കണം എന്ന രാഷ്ട്ര പിതാവിന്റ്റെ തത്ത്വസംഹിത എപ്പോഴും ഓര്‍മിക്കപ്പെടേണ്ടതുണ്ട്. മഹാത്മാ ഗാന്ധി കാണിച്ചു തന്ന ആ മത സൗഹാര്‍ദത്തിന്റ്റെ പാതയാണ് ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും നമുക്ക് ആവശ്യം.

പക്ഷെ ഇതൊക്കെ ഇന്ന് പറയാമെന്നേയുള്ളൂ. ഭരണഘടനാ മൂല്യങ്ങള്‍ പോലും ഇന്നത്തെ ഇന്ത്യയില്‍ വീണ്ടെടുക്കുക ദുഷ്‌കരമാണ്. ഇന്നത്തെ മതബോധമുള്ള ഇന്ത്യയില്‍ പഴയ മാനുഷിക മൂല്യങ്ങളൊക്കെ അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ വീണ്ടെടുക്കുന്നതും വിഷമമാണ്. ഗാന്ധിജിയുടേയോ നെഹ്റുവിന്റ്റേയോ പഴയ കോണ്‍ഗ്രസ്സ് ഒന്നും അല്ല ഇപ്പോഴത്തെ കോണ്‍ഗ്രസ്സ്. അതുകൊണ്ട് കോണ്‍ഗ്രസ് നെത്ര്വത്വത്തില്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടി മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി വാദിക്കാന്‍ സാധ്യമല്ല. മത ചിഹ്നങ്ങള്‍ ഉപയോഗിച്ചു കേന്ദ്ര സര്‍ക്കാരിനെതിരെ സമരം ചെയ്താല്‍ കൂടുതല്‍ ഹിന്ദുക്കള്‍ ബി.ജെ.പി.-യില്‍ ചേരും എന്ന ഒറ്റ പ്രയോജനമേ ഉള്ളൂ. ജാമിയ മിലിയ ഇസ്ലാമിയിലിയേയും, അലിഗര്‍ മുസ്ലിം യൂണിവേഴ്‌സിറ്റിയിലേയും കുറെ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്താല്‍ കേന്ദ്ര സര്‍ക്കാര്‍ മറിഞ്ഞു വീഴും എന്നൊക്കെ കരുതുന്നത് ശുദ്ധ മൗഢ്യമാണ്. പണ്ട് ഇതിനേക്കാള്‍ വലിയ സമരങ്ങള്‍ മണ്ഡല്‍ കമ്മീഷനെതിരേയും, നിര്‍ഭയക്ക് നേരെ ഉണ്ടായ കൂട്ട ബലാത്സങ്ങത്തിനെതിരേയും ഡല്‍ഹിയില്‍ നടന്നിരുന്നൂ. അന്നൊന്നും വീഴാത്ത ഡല്‍ഹി സര്‍ക്കാര്‍ ഇപ്പോള്‍ എങ്ങനെ വീഴാനാണ്?

ഏറ്റവും നല്ല 'റയറ്റ് കണ്‍ട്രോള്‍ മെക്കാനിസം' ഉള്ള സിറ്റിയാണ് ഡല്‍ഹി. അതുകൂടാതെ സൈനിക, അര്‍ദ്ധ സൈനിക വിഭാഗങ്ങളെ എപ്പോള്‍ വേണമെങ്കിലും മൊബിലൈസ് ചെയ്യാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും. ഡല്‍ഹിയില്‍ ജെ.എന്‍.യു.- വിലേയും, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലേയും അധികം വിദ്യാര്‍ത്ഥികളൊന്നും ഈ മതബോധം പ്രകടിപ്പിക്കുന്ന സമര രംഗത്ത് ഇറങ്ങിയിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്.

ഹിന്ദുക്കളുടെ രക്ഷകരായി ബി.ജെ.പി. മാത്രമേയുള്ളു എന്ന് സാധാരണക്കാരായ ഹിന്ദുക്കള്‍ വിശ്വസിക്കുന്നു. അനേകം ഹിന്ദുക്കള്‍ അങ്ങനെ കരുതുന്നതുകൊണ്ടാണ് സത്യത്തില്‍ ബി.ജെ.പി. വിജയിക്കുന്നത്. അത് തെറ്റിധാരണയാകാം; ബി.ജെ.പി.-യുടെ ഉത്തരേന്ത്യന്‍ കച്ചവട ലോബികളെ പിന്തുണയ്ക്കുന്ന നയങ്ങളില്‍ സാധാരണക്കാരന് സ്ഥാനവും ഇല്ലായിരിക്കാം. പക്ഷെ മതം പറഞ്ഞാണ് മിക്കയിടങ്ങളിലും ബി.ജെ.പി. വോട്ട് പിടിക്കുന്നത്. ഇത് കോണ്‍ഗ്രസും, പ്രതിപക്ഷ പാര്‍ട്ടികളും മനസിലാക്കേണ്ടതുണ്ട്. മത ധ്രുവീകരണം അല്ലെങ്കില്‍ 'റിലീജിയസ് പോളറൈസേഷന്' ബി.ജെ.പി. -ക്ക് അധികം ഇടം കൊടുക്കാതിരുന്നതാണ് ഇന്നത്തെ ഇന്ത്യയില്‍ അനുവര്‍ത്തിക്കേണ്ട ബുദ്ധിപരമായ രാഷ്ട്രീയ തീരുമാനം.

ഇന്ത്യയില്‍ പൗരത്വം കൊടുക്കാനുള്ള നിബന്ധനകളില്‍ മതം വയ്ക്കുന്നത് 'റിലിജിയസ് പോളറൈസേഷന്‍' ഉണ്ടാക്കാനാണെന്നുള്ളത് ബുദ്ധിപൂര്‍വം ആലോചിച്ചു നോക്കിയാല്‍ ഒരു കൊച്ചു കുഞ്ഞിന് പോലും മനസിലാകും. മറ്റ് രാജ്യങ്ങള്‍ വയ്ക്കുന്നത് പോലെ വിദ്യാഭ്യാസ നിലവാരം, ഭാഷാ പരിജ്ഞാനം, സാമ്പത്തിക സ്ഥിതി, ക്രിമിനല്‍ ബാക്ക്ഗ്രൗണ്ട് ഇല്ലാതിരിക്കല്‍ - ഇവയൊക്കെ ഇന്ത്യന്‍ പൗരത്വം കിട്ടാനും വെച്ചാലെന്താണ് കുഴപ്പം? അത് ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും മത ധ്രുവീകരണവും, വോട്ടുബാങ്ക് രാഷ്ട്രീയത്തിനും വേണ്ടി ചെയ്യില്ല. ഹിന്ദുവിനും ജൈനനും കൊടുക്കാമെന്നും മുസ്ലിമിന് കൊടുക്കേണ്ട എന്നും തീരുമാനിക്കുന്നത് എന്തിനാണ്?
ഭരണഘടനയില്‍ അധിഷ്ഠിതമായ മതേതര രാജ്യമല്ലേ നമ്മുടേത്? അതിര്‍ത്തി രാജ്യങ്ങളില്‍ പാക്കിസ്ഥാനേയും, ബംഗ്‌ളാദേശിനേയും, അഫ്ഗാനിസ്ഥാനേയും മാത്രം ഈ പൗരത്വ ബില്ലിന്റ്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയത് എന്തിനാണ്? മതം പറഞ്ഞു മനുഷ്യനെ ഭിന്നിപ്പിക്കുവാനുള്ള ബി.ജെ.പി. - യുടെ ലക്ഷ്യം എന്നത് പകല്‍ പോലെ വ്യക്തമാണ്. അയല്‍ രാജ്യങ്ങളില്‍ നിന്ന് മതം പറഞ്ഞുകൊണ്ട് വരുന്ന ആളുകളെ ബി.ജെ.പി. ഇന്‍ഡ്യാക്കാരായി നിര്‍വ്വചിക്കുകയാണ്.

ഇവിടെ മറ്റൊന്ന് കൂടി കാണേണ്ടതുണ്ട്. ഹിന്ദു സമൂഹത്തിലുള്ളവര്‍ മറ്റേതൊരു മതക്കാരെ പോലെ തന്നെ ശാന്തിയും സമാധാനവും ആഗ്രഹിക്കുന്നവരാണ്. ഏതു മത സമൂഹത്തിലുള്ളവരെ പോലെ തന്നെ ഹിന്ദു സമൂഹത്തിലുള്ളവര്‍ക്ക് അവരുടെ പിള്ളേര്‍ക്ക് പണി കിട്ടണം; ജോലിക്ക് സുരക്ഷ വേണം; ക്രമ സമാധാനം പുലരണം; ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ വികസനം ഉണ്ടാവണം - എന്നൊക്കെയുള്ള ചിന്തയേ ഉള്ളൂ.

ആ രീതിയില്‍ ഹിന്ദു മത നിരപേക്ഷത പുലര്‍ത്തുന്നൂ. പക്ഷെ ഹിന്ദുത്വ രാഷ്ട്രീയം ഈ മതേതര സങ്കല്‍പ്പത്തിന് എതിരാണ്. അന്യമത വിദ്വേഷമാണ് ഹിന്ദുത്വ രാഷ്ട്രീയം പുറത്തെടുക്കുന്നത്. ഹിന്ദുത്വ രാഷ്ട്രീയം വര്‍ഗീയമായി മാറുന്നതും അങ്ങനെയാണ്. അങ്ങനെ വേണം ഈ രണ്ടിനേയും വേര്‍തിരിച്ചറിയുവാന്‍.

ഹിന്ദു ഭൂരിപക്ഷ വര്‍ഗീയത ബാബരി മസ്ജിദിന്റ്റെ തകര്‍ച്ചക്ക് ശേഷം ഇവിടെ പനപോലെ വളരുകയാണ്. ന്യൂനപക്ഷ വര്‍ഗീയതയും അതിന് ഒരു കാരണമായി ചൂണ്ടിക്കാട്ടാം. മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഡോക്ടര്‍ അംബേദ്കര്‍ - ഇങ്ങനെയുള്ള നമ്മുടെ രാഷ്ട്ര ശില്‍പികള്‍ ഭൂരിപക്ഷ വര്‍ഗീയതക്കും, ന്യൂനപക്ഷ വര്‍ഗീയതക്കും ഒരുപോലെ എതിരായിരുന്നു. പില്‍ക്കാലത്ത് ആ ആദര്‍ശം ഒന്നും പാലിക്കപ്പെട്ടില്ല എന്നുള്ളത് ദുഃഖകരമായ സത്യമാണ്. ഈ ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതക്ക് നേരെ വിമര്‍ശനങ്ങള്‍ ഉയരേണ്ടത് മതത്തില്‍ ഊന്നി തന്നെയാണ്. ഹിന്ദു മതത്തിന്റ്റെ ആദ്ധ്യാത്മികവും, ധാര്‍മികവും ആയ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വേണം ഇന്നത്തെ ഹിന്ദു ഭൂരിപക്ഷ വര്‍ഗീയതക്കു നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തേണ്ടത്.

സംഘ പരിവാറുകാരും, ബി.ജെ.പി. - ക്കാരും ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്നതാണ് ഏറ്റവും പരിഹാസ്യമായ കാര്യം. ഹിന്ദുയിസത്തെ കുറിച്ച് നന്നായി അറിയാവുന്ന എത്ര സംഘ പരിവാറുകാരുണ്ട്? ഹിന്ദുയിസത്തിലെ ദര്‍ശനങ്ങള്‍ രൂപപ്പെടുത്തിയ ഋഷി പരമ്പരയെ കുറിച്ച് എത്ര സംഘ പരിവാറുകാര്‍ക്ക് അറിയാം? സപ്തര്‍ഷിമാരെ കുറിച്ച് ചോദിച്ചാല്‍ ഇവര്‍ക്ക് അറിയാമോ? മരീചി, അംഗിരസ്, അത്രി, പുലസ്ത്യന്‍, പുലഹന്‍, ക്രതു, വസിഷ്ഠന്‍ - ഇങ്ങനെ ഓരോ മന്വന്തരത്തിലും വരുമെന്ന് പറയപ്പെടുന്ന സപ്തര്‍ഷിമാരെ കുറിച്ച് സംഘ പരിവാറിലെ എത്ര പേര്‍ക്കറിയാം? വസിഷ്ഠ പത്‌നിയായ അരുന്ധതി, അനസൂയ, ലോപമുദ്ര, പുലോമ, സുകന്യ, ഗാര്‍ഗി, മൈത്രേയി - ഇങ്ങനെ പുരാതന ഭാരതത്തിലെ മഹനീയരായ സ്ത്രീകളെ കുറിച്ച് എത്ര സംഘ പരിവാറുകാര്‍ക്ക് അറിയാം? വിശ്വാമിത്ര മഹര്‍ഷി, മാര്‍ക്കണ്ഡേയ മഹര്‍ഷി, അമര മഹര്‍ഷി - ഇവരെക്കുറിച്ചൊക്കെ അറിയാവുന്ന എത്ര ബി.ജെ.പി. - ക്കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്? നാഥ് സമ്പ്രദായത്തെ കുറിച്ചോ, ദക്ഷിണേന്ത്യയില്‍ നിന്നുള്ള 18 സിദ്ധയോഗികളെ കുറിച്ചോ ചോദിച്ചാല്‍ ഇവര്‍ കൈ മലര്‍ത്തത്തില്ലേ? ഗായത്രി മന്ത്രത്തിന്റ്റേയും, മഹാ മൃത്ത്യഞ്ജയ മന്ത്രത്തിന്റ്റേയും അര്‍ഥം ചോദിച്ചാല്‍ മിക്ക സംഘ പരിവാറുകാരും കണ്ടം വഴി ഓടില്ലേ?

ഇതൊന്നും ചോദിച്ചിട്ടു തന്നെ ഇപ്പോള്‍ കാര്യമില്ലാതായിരിക്കുന്നു. വേദങ്ങളോ, ഉപനിഷത്തുകളോ ഒന്നും അറിയാത്തവരാണ് മിക്ക സംഘ പരിവാറുകാരും. 'തത്വമസി' എഴുതിയ പ്രൊഫസര്‍ സുകുമാര്‍ അഴീക്കോടിനെയോ, ഇരുന്നൂറോളം പുസ്തകങ്ങള്‍ എഴുതിയ ഗുരു നിത്യ ചൈതന്യ യതിയേയോ ഏതെങ്കിലും ബി.ജെ.പി.-കാരനോ, സംഘ പരിവാറുകാരനോ ഉദ്ധരിക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇരുപതാം നൂറ്റാണ്ടിലേയും, ഇരുപത്തൊന്നാം നൂറ്റാണ്ടിലേയും ഹിന്ദു മിസ്റ്റിക്കുകളായ രമണ മഹര്‍ഷി, സ്വാമി പരമഹംസ യോഗാനന്ദ, സ്വാമി ശിവാനന്ദ, ശ്രീ അരബിന്ദോ - ഇവരെ കുറിച്ചൊക്കെ അറിയാവുന്ന, ഇവരുടെ ഒക്കെ പുസ്തകങ്ങള്‍ വായിച്ചിട്ടുള്ള എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്?

'Apprenticed to a Himalayan Master - Autobiography of a Yogi' എഴുതിയ ശ്രി എം. എന്ന മുംതാസ് അലി ഖാന്‍, ആദ്യ അമേരിക്കന്‍ നാഗ സന്യാസിയായ ബാബാ റാം പുരി (പൂര്‍വാശ്രമത്തില്‍ വില്യം എ. ഗാന്‍സ്), ആത്മ കഥയായ 'If Truth be Told - A Monk's Memoir' എഴുതിയ ഓം സ്വാമി (പൂര്‍വാശ്രമത്തില്‍ അമിത് ശര്‍മ) - ഇവരൊക്കെ ഇന്നും ജീവിച്ചിരിക്കുന്ന ഹിന്ദു മിസ്റ്റിക്കുകളാണ്. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ നമ്മുടെയിടയില്‍ ഇന്നും ജീവിച്ചിരിക്കുന്ന ഇവരെ കുറിച്ചൊക്കെ അറിയാവുന്ന എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്?

ഹിന്ദുവിന് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുമ്പോഴും ഹിന്ദുവിന്റ്റെ കാതലായ ധര്‍മബോധം ഉള്‍ക്കൊള്ളുന്ന എത്ര ബി.ജെ.പി.-കാരും, സംഘ പരിവാറുകാരും ഇവിടുണ്ട്? കുറഞ്ഞപക്ഷം ആത്മീയത രാഷ്ട്രീയത്തിന്റ്റെ ഭാഗമാക്കിയ നമ്മുടെ രാഷ്ട്ര പിതാവായിരുന്ന മഹാത്മാ ഗാന്ധിയെ എങ്കിലും ഇന്ത്യന്‍ ആത്മീയതയെ കുറിച്ച് പറയുമ്പോള്‍ അറിഞ്ഞിരിക്കണം. സഹന സമരങ്ങളിലൂടെയും, സ്വയം ശുദ്ധീകരണത്തിലൂടെയും ആയിരുന്നു ആ ആത്മീയത മഹാത്മാ ഗാന്ധി വെളിപ്പെടുത്തിയത്.

സനാതന ധര്‍മം അറിയാത്ത, വെറും വിഗ്രഹാരാധകരായ, വായനാശീലമില്ലാത്ത, ഭൂരിപക്ഷ ഹിന്ദുക്കളെ മത കാര്‍ഡ് കാണിച്ചാണ് ബി.ജെ.പി. രാഷ്ട്രീയമായി ഉയര്‍ന്നുവന്നത്. വര്‍ഗ്ഗീയ ലഹളകളുണ്ടാക്കിയും അങ്ങനെ വോട്ടു ബാങ്കുകള്‍ സൃഷ്ടിച്ചുമാണ് ബി.ജെ.പി.-യും, സംഘ പരിവാറുകാരും അധികാരം കയ്യാളിയത്. ആ അധികാരമോഹം ഇന്നും അവര്‍ തുടരുന്നൂ. കുട്ടിക്കുരങ്ങനെ കൊണ്ട് ചുടുചോറ് വാരിക്കുന്ന ആ പ്രക്രിയ സത്യത്തിനും ധര്‍മ്മത്തിനും ഒരു വിലയുമില്ലാത്ത ഇന്നത്തെ കലികാലത്തില്‍ ബി.ജെ.പി.-യും, സംഘ പരിവാറുകാരും അനസ്യൂതം തുടരുന്നൂ. ഹിന്ദു കാലനിര്‍ണയം അല്ലെങ്കില്‍ 'കോസ്‌മോളജി' അനുസരിച്ച് ഇത് കലികാലവുമാണല്ലോ. ആളുകള്‍ സത്യം തിരിച്ചറിയുമ്പോള്‍ ഇന്നത്തെ ഇന്ത്യയില്‍ ധര്‍മം ബാക്കിയുണ്ടാകുമോ എന്ന കാര്യം സംശയമാണ്. സ്വന്തം ധര്‍മത്തെ ഭാരതീയര്‍ പൂര്‍ണമായും കൈവെടിയില്ല എന്നുള്ളതാണ് ആകെയുള്ള പ്രതീക്ഷ.

(ലേഖകന്‍ ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിറ്റിയുട്ട് ഓഫ് ലേബര്‍ ഇക്കനോമിക്ക്‌സ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ്റിലെ അസിസ്റ്റന്റ്റ് ഡയറക്ടറാണ്. ആനുകാലികങ്ങളില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ തീര്‍ത്തും വ്യക്തിപരം. അതിന് ജോലിയുമായി ഒരു ബന്ധവുമില്ല.)


Join WhatsApp News
christian 2019-12-19 12:41:49
ഹിന്ദു വർഗീയത എന്ത് ജാതി രോഗമെന്ന് പിടി കിട്ടുന്നില്ല. വിദ്യാഭ്യാസവും പണവും ഉള്ളവരാണവർ. അവർക്ക് എല്ലാറ്റിനോടും വെറുപ്പ്. ഗാന്ധി, നെഹ്‌റു, സോണിയ, രാഹുൽ, മുസ്ലിം, ക്രിസ്ത്യൻ എല്ലാം വെറുക്കപ്പെട്ടത് അമേരിക്കയിലുള്ള ഹിന്ദു  വർഗീയക്കാർ ഇവിടെ ഡമോക്രാട്ടുകളും പുരോഗമനക്കാരും 
ഇന്ത്യയിൽ വർഗീയവാദി.
ക്രിസ്തു മതത്തെ മാത്രമല്ല, അമേറിക്കയെയും അവർക്ക്  ഇഷ്ടമല്ല. ആകെ ഇഷ്ടം അമേരിക്കൻ ഡോളർ.
അമേരിക്കയിലെ ക്രിസ്ത്യാനികളും ഉണരാൻ സമയമായി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക