Image

വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)

മൊയ്തീന്‍ പുത്തന്‍ചിറ Published on 18 January, 2020
വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)
കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 പിന്‍വലിക്കുന്നത് ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിലെ ഏറ്റവും നിര്‍ണായക നടപടിയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളെ ധരിപ്പിച്ചതിനു ശേഷം, തീവ്രവാദികളുമായി ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യുന്നത് വിശ്വസിക്കാന്‍ പ്രയാസമാണ്.

ഡല്‍ഹിയിലേക്കുള്ള യാത്രാമധ്യേയാണ് ശ്രീനഗര്‍ജമ്മു ഹൈവേയില്‍ കശ്മീര്‍ പൊലീസിലെ ഡിഎസ്പി ദേവിന്ദര്‍ സിംഗിനേയും രണ്ട് തീവ്രവാദികളെയും അറസ്റ്റു ചെയ്തത്. ഇത് ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവമാണ്. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ പ്രധാനമന്ത്രിയെ ഉപദേശിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ അജിത് ഡോവല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മറ്റെന്തെങ്കിലും ചിന്തിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല.

ഹിസ്ബുള്‍ മുജാഹിദ്ദീന്റെ നവീദ് ബാബ, അല്‍താഫ് എന്നിവരോടൊപ്പം കഴിഞ്ഞ ശനിയാഴ്ചയാണ് ദേവിന്ദര്‍ സിംഗ് അറസ്റ്റിലായത്. ജമ്മു കശ്മീര്‍ പോലീസിന്റെ അഭിപ്രായത്തില്‍ തീവ്രവാദികളുടെ കൂട്ടാളിയും മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന അഭിഭാഷകനുമായിരുന്നു അദ്ദേഹത്തോടൊപ്പം വാഹനത്തിലുണ്ടായിരുന്ന നാലാമത്തെ വ്യക്തി. സിംഗിന്റെ വാഹനത്തില്‍ നിന്ന് ആയുധങ്ങള്‍ ലഭിച്ചതായി പോലീസ് പറയുന്നു. അതിനുശേഷം സിംഗുമായി ബന്ധപ്പെട്ട ചില സ്ഥലങ്ങള്‍ റെയ്ഡ് ചെയ്ത് ആയുധങ്ങളും കണ്ടെടുത്തു. കൂടാതെ സുപ്രധാനമായ രേഖകള്‍ക്കൊപ്പം കണക്കില്‍പ്പെടാത്ത 75 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്.

സിംഗ് തീവ്രവാദിയെപ്പോലെയാണ് പെരുമാറുന്നതെന്നും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്റ്റ് (യുഎപിഎ) പ്രകാരം കേസെടുക്കുമെന്നും കശ്മീരിലെ എ ജി വിജയ് കുമാര്‍ പത്രസമ്മേളനത്തില്‍ പറയുകയും ചെയ്തു.

കേസിന്റെ അന്വേഷണം കേന്ദ്ര ത്രീവ്രവാദ വിരുദ്ധ യൂണിറ്റായ ദേശീയ തീവ്രവാദ വിരുദ്ധ ഏജന്‍സിക്ക് (എന്‍ഐഎ) യ്ക്ക് കൈമാറുമെന്നാണ് ഇപ്പോള്‍ പറയുന്നത്.

ദേവിന്ദര്‍ സിംഗിന്റെ ഇപ്പോഴത്തെ അറസ്റ്റ് അല്ല ഇവിടെ പ്രധാനം. ഇതുപോലെ, ഇതിനു മുന്‍പും എത്ര തീവ്രവാധികളെ ഇയ്യാള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് സെന്‍സിറ്റീവ് പ്രദേശങ്ങളില്‍ എത്തിച്ചിട്ടുണ്ടാകും എന്നതാണ്.

ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥാപനങ്ങളിലും ക്രിമിനലുകളും ക്രിമിനല്‍ സ്വഭാവമുള്ളവരുമുണ്ട്. പോലീസ് സേനയിലാണെങ്കില്‍ അത്തരത്തിലുള്ളവര്‍ക്ക് കുറവില്ലെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. സിംഗിന്റെ അറസ്റ്റിനുശേഷം ജമ്മു കശ്മീര്‍ പോലീസ് ഉള്‍പ്പെടെയുള്ള എല്ലാ സുരക്ഷാ, രഹസ്യാന്വേഷണ സ്ഥാപനങ്ങളെക്കുറിച്ചു ഇത് തന്നെയാണ് സംശയം.

അത്തരമൊരു 'സത്യസന്ധമല്ലാത്ത സംവിധാനത്തിലേക്ക്' വിരല്‍ ചൂണ്ടുന്നത് അത് നിര്‍മ്മിച്ചതും, പതിറ്റാണ്ടുകളായി തഴച്ചുവളരാന്‍ അനുവദിച്ചതുമായ സ്ഥാപന വ്യവസ്ഥയെക്കുറിച്ചുള്ള ചോദ്യങ്ങളിലേക്കാണ്. ദേവിന്ദര്‍ സിംഗിന്റെ അറസ്റ്റ് സുരക്ഷാ ഏജന്‍സികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കാരണം സിംഗിന്റെ പേര് തീവ്രവാദവുമായി ബന്ധപ്പെടുന്നത് ഇതാദ്യമല്ല.

രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അതായത് 2000 ല്‍, ജമ്മു കശ്മീര്‍ പോലീസിന്റെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് എന്നറിയപ്പെടുന്ന 'സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പില്‍' സിംഗ് ജൂനിയര്‍ ഓഫീസര്‍ ആയിരുന്നപ്പോഴാണ് മുന്‍ തീവ്രവാദിയായ അഫ്‌സല്‍ ഗുരുവിനെ പരിചയപ്പെടുന്നത്. 2001 ഡിസംബറില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് ആക്രമിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായതിന് 2013 ല്‍ തൂക്കിലേറ്റപ്പെട്ട അതേ അഫ്‌സല്‍ ഗുരുവാണത്.

2001 ഡിസംബറില്‍ അരങ്ങേറിയ പാര്‍ലമെന്റ് ആക്രമണം ആസൂത്രിതമാണോയെന്ന സംശയം ബലപ്പെടുത്തുന്നതാണ് സിംഗിന്റെ അറസ്റ്റ്. പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരു, വിചാരണയ്ക്കിടെ ദേവിന്ദര്‍ സിംഗിന്റെ പേര് പരാമര്‍ശിച്ചിരുന്നു. ആക്രമണത്തിനിടെ കൊല്ലപ്പെട്ട മുഹമ്മദ് എന്ന തീവ്രവാദിക്ക് ഡല്‍ഹിയില്‍ സഹായങ്ങള്‍ ചെയ്തുകൊടുത്തെന്ന കുറ്റമാണ് അഫ്‌സലിന് മേല്‍ ചുമത്തിയത്. ദേവീന്ദര്‍ സിംഗാണ് മുഹമ്മദിനെ തനിക്ക് പരിചയപ്പെടുത്തിയതെന്നും സഹായങ്ങള്‍ ചെയ്തുകൊടുക്കാന്‍ നിര്‍ദേശിച്ചതെന്നുമാണ് അഫ്‌സല്‍ ഗുരു വെളിപ്പെടുത്തിയത്. എന്നാല്‍, ദേവീന്ദര്‍ സിംഗിനെതിരെ അന്വേഷണം ഉണ്ടായില്ല. അഫ്‌സല്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്തിലാണ് ദേവീന്ദറിനെ കുറിച്ച് പറയുന്നത്. ഡിഎസ്പി ദേവീന്ദര്‍ സിംഗ് എന്നാണ് അഫ്‌സല്‍ കത്തില്‍ വിശേഷിപ്പിച്ചത്. എന്നാല്‍ കത്തിലെ പരാമര്‍ശങ്ങളെക്കുറിച്ച് ഒരു അന്വേഷണവും നടത്തിയില്ല.

'ഞാന്‍ അദ്ദേഹത്തിന് വേണ്ടി ഒരു ചെറിയ ജോലി ചെയ്യേണ്ടി വരുമെന്ന് ഡി.എസ്.പി എന്നോട് പറഞ്ഞു, എനിക്ക് ദില്ലിയില്‍ നല്ല പരിചയമുള്ളതിനാല്‍ ഒരാളെ ദില്ലിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു. ആ മനുഷ്യന് ഒരു വാടക വീട് കണ്ടെത്തേണ്ടിവന്നു. എനിക്ക് ആ മനുഷ്യനെ അറിയില്ലായിരുന്നു. പക്ഷേ അദ്ദേഹം കശ്മീരിയല്ലെന്ന് എനിക്ക് സംശയമുണ്ട്. കാരണം അദ്ദേഹം കശ്മീരി സംസാരിക്കുന്നില്ല. പക്ഷേ ദേവീന്ദര്‍ പറഞ്ഞത് ചെയ്യാതിരിക്കാന്‍ എനിക്ക് കഴിയില്ലായിരുന്നു, ഞാന്‍ നിസ്സഹായനായിരുന്നു.

ഞാന്‍ ആ വ്യക്തിയെ ദില്ലിയിലേക്ക് കൊണ്ടുപോയി. ഒരു ദിവസം ഒരു കാര്‍ വാങ്ങണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അതിനാല്‍ ഞാന്‍ അവനെ കരോള്‍ ബാഗിലേക്ക് കൊണ്ടുപോയി. അയാള്‍ ഒരു കാര്‍ വാങ്ങി. തുടര്‍ന്ന് അദ്ദേഹം ദില്ലിയില്‍ പലരുമായും കണ്ടുമുട്ടി. ഞാനും മുഹമ്മദും ദേവിന്ദര്‍ സിംഗില്‍ നിന്ന് വ്യത്യസ്ഥ സമയങ്ങളില്‍ ഫോണ്‍ കോളുകള്‍ എടുക്കാറുണ്ടായിരുന്നു.'

2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തില്‍ കൊല്ലപ്പെട്ട അഞ്ച് തീവ്രവാദികളില്‍ ഒരാളാണ് ദേവീന്ദര്‍ സിംഗ് ദില്ലിയിലേക്ക് കൊണ്ടുവരാന്‍ ആവശ്യപ്പെട്ട 'മുഹമ്മദ്' എന്നും, കൊല്ലപ്പെടുന്നതിന് മുമ്പ് അയാള്‍ ഒമ്പത് പേരെ കൊന്നതായും അഫ്‌സല്‍ പറയുന്നു.

അഫ്‌സല്‍ എഴുതിയ കത്തിന്റെ നിജസ്ഥിതി പരിശോധിക്കാന്‍ ഇപ്പോള്‍ ഒരു മാര്‍ഗവുമില്ല. മാത്രമല്ല, തന്റെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തില്‍ മരണശിക്ഷയ്ക്ക് വിധേയനാക്കപ്പെട്ട ഒരാള്‍ക്ക് ഇനി എന്ത് പറയാന്‍ കഴിയും?

ഈ ആരോപണം ശരിയാണെങ്കിലും അദ്ദേഹത്തിന്റെ തീരുമാനത്തില്‍ മാറ്റമുണ്ടാകില്ലെന്ന് അഫ്‌സലിനെ ശിക്ഷിച്ച ജഡ്ജി ഇപ്പോള്‍ പറയുന്നു. തന്നെയുമല്ല, രഹസ്യാന്വേഷണ ഏജന്‍സികള്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ജഡ്ജി പറയുന്നു.

ഉദാഹരണത്തിന് അദ്ദേഹം പറയുന്നത് ഇസ്രായേലിന്റെ മൊസാദിനെയാണ്. മൊസാദില്‍, 'ടെന്‍ത്ത് മാന്‍ സ്ട്രാറ്റജി' യാണ് പിന്തുടരുന്നത്. അതായത്, ഏജന്‍സിയിലെ 9 ആളുകള്‍ ഏതെങ്കിലും ഒരു കഥയില്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, അത് തെറ്റാണെന്ന് തെളിയിക്കേണ്ടത് പത്താമത്തെ വ്യക്തിയുടെ കടമയാണ്.

ഇപ്പോള്‍, കശ്മീരിലെ എസ്ടിഎഫ് അഴിമതിക്കാരാണെന്ന് കുപ്രസിദ്ധിയാകുമ്പോള്‍, ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിലെ ആരെങ്കിലും എഴുന്നേറ്റു നിന്ന് അതിനെതിരെ സംസാരിക്കേണ്ടതായിരുന്നു. 'കാത്തിരിക്കൂ, അഫ്‌സല്‍ദേവീന്ദര്‍ സിംഗിനെക്കുറിച്ച് അപകടകരമായ ചില കാര്യങ്ങള്‍ പറയാനുണ്ട്. ഞങ്ങള്‍ അത് പരിശോധിക്കുകയാണ്,' എന്ന്. പക്ഷെ ആരും ഇന്നുവരെ അത് ചെയ്തിട്ടില്ല. അതിനര്‍ത്ഥം അതിര്‍ത്തി സേനയിലും സുരക്ഷാ ഏജന്‍സികളിലും പണത്തിനുവേണ്ടി രാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുണ്ട് എന്നല്ലേ?

ഇന്ത്യക്കാരുടെ കഴിവില്ലായ്മയോ നിഷ്‌ക്രിയത്വമോ മൂലമാണോ ഇങ്ങനെ സംഭവിക്കുന്നത്? രാജ്യ തലസ്ഥാനത്ത് നടന്ന ഏറ്റവും വലിയ ഭീകരാക്രമണത്തെക്കുറിച്ചാണ് ജനങ്ങള്‍ സംസാരിക്കുന്നത്. തീര്‍ച്ചയായും സുരക്ഷാ ഏജന്‍സികള്‍ അതിനെ നിസ്സാരമായി കാണരുതായിരുന്നു.

കശ്മീരിലെ ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ എസ്ടിഎഫ് മുന്‍പന്തിയിലായിരുന്നതിനാല്‍ ഒരു ഡിഎസ്പിയുടെ നേരെ വിരല്‍ ഉയര്‍ത്തിയാല്‍, ചോദ്യങ്ങള്‍ ചോദിച്ചാല്‍, സുരക്ഷാ സേനയുടെ മനോവീര്യം കെടുത്തുമായിരുന്നോ? അല്ലെങ്കില്‍, രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ദേവീന്ദര്‍ തനിച്ചല്ലെന്നും, പണത്തിനുവേണ്ടി അത് ചെയ്തിട്ടില്ലെന്നും അറിയാമായിരുന്നോ?

ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികള്‍ തീവ്രവാദ ഗ്രൂപ്പുകളിലേക്ക് നുഴഞ്ഞു കയറുകയും അവയുടെ ഭാഗമാവുകയും, അവിടെ നടക്കുന്നതൊക്കെ ചോര്‍ത്തിയെടുത്ത് സ്വന്തം രാജ്യത്തിന്റെ നന്മയ്ക്കായി ഉപയോഗിക്കുകയും ചെയ്യാറുണ്ട്. എന്നാല്‍ ചിലര്‍ ആ ദൗത്യത്തില്‍ കുടുങ്ങാറുണ്ടെന്നും നമുക്കറിയാം. സുരക്ഷാ ഏജന്‍സികള്‍ കളിക്കുന്ന അതേ കളി തന്നെയാണ് തീവ്രവാദ ഗ്രൂപ്പുകളും കളിക്കുന്നത്. കെണിയിലാണ് ചെന്നു ചാടുന്നതെന്ന് അറിഞ്ഞുകൊണ്ടു തന്നെ അത്തരം നീക്കങ്ങള്‍ തെറ്റായ ലക്ഷ്യത്തിലെത്താനും സാധ്യത കൂടുന്നു.

ദേവീന്ദര്‍ സിംഗിനെതിരെ അഫ്‌സല്‍ ഗുരു ഉന്നയിച്ച ആരോപണങ്ങള്‍ ഒരിക്കലും അന്വേഷിക്കാത്തത് എന്തുകൊണ്ടാണെന്ന് ഒരു നിഗൂഢതയായി ഇപ്പോഴും തുടരുന്നു. ഈ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാത്തതിലൂടെ, ഈ ഗൂഢാലോചനയില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്നും സംശയിക്കണം. സുരക്ഷാ സിസ്റ്റത്തില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നറിയാനുള്ള അവസരം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നതാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. ഈ രീതിയില്‍, ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ വിജയിക്കാനാവില്ല. ഇന്ത്യന്‍ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ തീവ്രവാദത്തിനെതിരെ പോരാടുന്നതില്‍ പരാജയപ്പെടുന്നതാണോ അതോ സുരക്ഷയുടെ മറവില്‍ തീവ്രവാദികള്‍ക്ക് ഒത്താശ ചെയ്യുന്നവരാണോ എന്ന് ഇപ്പോള്‍ സംശയിക്കേണ്ടിയിരിക്കുന്നു.

മറ്റ് പല എസ്ടിഎഫ് ജീവനക്കാരെയും പോലെ ദേവീന്ദര്‍ സിംഗും ഗണ്യമായ സ്വത്ത് സമ്പാദിച്ചുവെന്ന് സംശയിക്കേണ്ടതായിരുന്നു. പക്ഷേ അത് സംഭവിച്ചില്ല. തന്നെയുമല്ല, സിംഗ് കീഴുദ്യോഗസ്ഥരെ ഉപദ്രവിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും പതിവായിരുന്നു. കീഴുദ്യോഗസ്ഥരെ സമ്മര്‍ദ്ദത്തിലാക്കുക വഴി സ്വന്തം നേട്ടം കൊയ്യുകയായിരുന്നു സിംഗിന്റെ ലക്ഷ്യം.

സൈന്യത്തിന്റെ ശ്രീനഗറിലെ 15 കോര്‍പ്‌സ് ഹെഡ്ക്വാര്‍ട്ടേഴ്‌സിന് സമീപം ദേവിന്ദര്‍ പുതിയ വീട് നിര്‍മ്മിക്കുന്ന വാര്‍ത്ത പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സൈനിക ആസ്ഥാനത്തിന്റെ ഒരു മതില്‍ പങ്കുവയ്ക്കുന്ന രീതിയിലായിരുന്നു ഈ വീടിന്റെ നിര്‍മ്മാണം. ശ്രീനഗറിലെ ഏറ്റവും സുരക്ഷിത മേഖലയായി കണക്കാക്കപ്പെടുന്ന പ്രദേശമാണിത്. 2017 മുതലാണ് വീടിന്റെ നിര്‍മാണം ആരംഭിച്ചത്. അഞ്ച് വര്‍ഷമായി ബന്ധുവിന്റെ വാടക വീട്ടിലായിരുന്നു ദേവീന്ദര്‍ സിംഗ് താമസിച്ചിരുന്നത്. ശ്രീനഗറിലെ ഇയാളുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ഒരു എകെ 47 റൈഫിളും രണ്ട് പിസ്റ്റളുകളും കണ്ടെത്തിയിരുന്നു.

അല്‍ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്‍ പാകിസ്ഥാനില്‍ കഴിഞ്ഞിരുന്നത് എങ്ങനെയാണെന്നും എവിടെയായിരുന്നുവെന്നും ഇത്തരുണത്തില്‍ ഓര്‍ക്കണം. 2002 മുതല്‍ 2011ല്‍ കൊല്ലപ്പെടുന്നതുവരെ അബട്ടാബാദിലെ പാകിസ്താന്‍ സൈനിക അക്കാദമിക്ക് തൊട്ടടുത്തായിരുന്നു ലാദന്റെ ഒളിത്താവളം. ഒളിത്താവളമെന്നു പറഞ്ഞുകൂടാ. ഒരു ആഡംബര ബംഗ്ലാവ് തന്നെയായിരുന്നു അത്..! അത്രയും നാള്‍ പാക് അഫ്ഗാന്‍ മലനിരകളില്‍ രാപകല്‍ അമേരിക്കയുടേയും മറ്റു സഖ്യരാജ്യങ്ങളുടേയും കണ്ണുവെട്ടിച്ച് വളരെ സുരക്ഷിതമായ ഒരു സ്ഥലത്ത് ലാദന് രഹസ്യമായി താമസിക്കാന്‍ ഇടം കൊടുത്തതിന് ലോക രാഷ്ട്രങ്ങളുടെ വിമര്‍ശനം കുറച്ചൊന്നുമല്ല പാക്കിസ്താന് നേരിടേണ്ടി വന്നത്. പാക്കിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐ എസ് ഐയുടെ സഹായമില്ലാതെ അത് നടക്കില്ലെന്ന് ലാദനെ വകവരുത്തിയതിനുശേഷം പാക് സര്‍ക്കാര്‍ നിയോഗിച്ച അബട്ടാബാദ് കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഈ കമ്മീഷന്റെ രഹസ്യ റിപ്പോര്‍ട്ടില്‍ ഐ എസ് ഐയെ മാത്രമല്ല, വിവിധ സ്ഥാപനങ്ങളേയും പരോക്ഷമായി പാക് സര്‍ക്കാരിനേയും വിമര്‍ശിക്കുന്നുണ്ട്. ബിന്‍ ലാദന്‍ പാക്കിസ്താനില്‍ കഴിഞ്ഞതിന്റെയും പാക് സര്‍ക്കാറിന്റെ അനുമതിയില്ലാതെ ലാദനെ യുഎസ് കമാന്‍ഡോകള്‍ വധിച്ചതിനെയും കുറിച്ച് അന്വേഷിക്കാനാണ് കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചത്.

ദേവിന്ദര്‍ സിംഗിനെതിരെ അഴിമതി ആരോപണം ഉയര്‍ന്നപ്പോള്‍ കുറച്ചു നാളത്തേക്ക് അയാളെ മാറ്റി നിര്‍ത്തി. പക്ഷേ അതിനുശേഷം അയാളെ വളരെ സെന്‍സിറ്റീവ് സ്ഥലങ്ങളില്‍ നിയമിക്കുകയും ചെയ്തു. ആദ്യം പുല്‍വാമയും പിന്നീട് ശ്രീനഗര്‍ വിമാനത്താവളവും. ഇതിലെ ഏറ്റവും വലിയ വിരോധാഭാസം, യുഎസ് അംബാസഡര്‍ ഉള്‍പ്പെടെയുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരെ സ്വീകരിക്കാനും അവരോടൊപ്പം പര്യടനത്തില്‍ പങ്കെടുക്കാനും കഴിഞ്ഞയാഴ്ച കാശ്മീര്‍ സന്ദര്‍ശനത്തിനായി ദേവിന്ദര്‍ സിംഗ് ശ്രീനഗറിലെത്തിയിരുന്നു എന്നതാണ്. രണ്ട് ദിവസത്തിന് ശേഷമാണ് തീവ്രവാദികളുമായി അയാളെ പിടികൂടിയത്.

റിപ്പബ്ലിക് ദിനത്തിനും നിയമസഭാ തെരഞ്ഞെടുപ്പിനും മുമ്പായി ദേവീന്ദര്‍ സിംഗ് ഡല്‍ഹിയിലേക്ക് വന്നതായി ഇപ്പോള്‍ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്തിനാണ് ഡല്‍ഹിയിലേക്ക് വന്നതെന്നോ ആരുടെ നിര്‍ദ്ദേശമനുസരിച്ചാണ് വന്നതെന്നോ അറിയില്ല.

ഇപ്പോള്‍ ഹിസ്ബുള്‍ തീവ്രവാദികള്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടയിലാണ് ദേവീന്ദര്‍ സിംഗ് അറസ്റ്റിലാകുന്നത്. ദേവീന്ദറിനൊപ്പം യാത്ര ചെയ്ത തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് ദേവീന്ദര്‍ 12 ലക്ഷം രൂപ കൈപ്പറ്റിയതായാണ് വിവരം. സൈനിക ആസ്ഥാനത്തിനടുത്തുള്ള വീട്ടില്‍ ഇയാള്‍ ഭീകരര്‍ക്ക് അഭയം നല്‍കിയിട്ടുണ്ടെന്നും വ്യക്തമായിട്ടുണ്ട്.

ദേവിന്ദര്‍ സിംഗിനോടൊപ്പം പിടിയിലായ തീവ്രവാദി നവീദ് ബാബയെ പിടികൂടുന്നവര്‍ക്ക് 20 ലക്ഷം രൂപയാണ് സര്‍ക്കാര്‍ പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷം കശ്മീരില്‍ പത്തിലധികം ബംഗാളി, ബിഹാരി തൊഴിലാളികളെ കൊലപ്പെടുത്തിയത് നവീദ് ആയിരുന്നു എന്നാണ് കശ്മീര്‍ പോലീസിന്റെ സംശയം. അങ്ങനെ വരുമ്പോള്‍ വെറും 12 ലക്ഷം രൂപയ്ക്ക് നവീദിനെയും സംഘത്തേയും ഡല്‍ഹിയിലെത്തിക്കാന്‍ ദേവിന്ദര്‍ മുതിരുമോ എന്ന സംശയവും ബലപ്പെടുന്നു.

ഒരുപക്ഷേ ഇതിന്റെ ഭാഗമായി കൂടുതല്‍ പേരുണ്ടാകാം. അതില്‍ നിന്ന് പണം സമ്പാദിക്കുകയല്ല അവരുടെ ലക്ഷ്യമെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദേവിന്ദറിന്റെ പ്രവര്‍ത്തനങ്ങളല്ലാതെ മറ്റെന്തെങ്കിലും ജമ്മു കശ്മീര്‍ പോലീസിന് സംശയമുണ്ടെന്ന് വേണം അനുമാനിക്കാന്‍. ആ വിവരങ്ങളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ടായിരിക്കാം മറ്റ് സുരക്ഷാ ഏജന്‍സികളെ ഉള്‍പ്പെടുത്താതെ അവര്‍ ഈ ഓപ്പറേഷന്‍ രഹസ്യമായി നടത്തിയത്.

എന്‍.ഐ.എ. ഇക്കാര്യം അന്വേഷിക്കുമെന്ന് ഇപ്പോള്‍ പറയുന്നു. അത് സംഭവിക്കാന്‍ സാധ്യതയില്ല. കാരണം, അവരുടെ ട്രാക്ക് റെക്കോര്‍ഡിനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ഇപ്പോള്‍. ഇക്കാര്യത്തില്‍ സുതാര്യവും സത്യസന്ധവുമായ അന്വേഷണമാണ് ആവശ്യം. എന്‍.ഐ.എ. മേധാവി വൈ.സി. മോദി സിബിഐയില്‍ ആയിരുന്നപ്പോള്‍ ഹരേന്‍ പാണ്ഡ്യ കൊലപാതക കേസ്* അന്വേഷിച്ചതുപോലെയല്ല ഇത്.

*ഗുജറാത്ത് കലാപത്തിന് ശേഷം 2003 മാര്‍ച്ച് 26 നായിരുന്നു ഗുജറാത്ത് മുന്‍ ആഭ്യന്തര മന്ത്രി ഹരേന്‍ പാണ്ഡ്യയെ അഹമ്മദാബാദിലെ തിരക്കുള്ള ഒരു ജംഗ്ഷനില്‍ നിര്‍ത്തിയിട്ട വണ്ടിയില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. വണ്ടിയില്‍ രക്തത്തിന്റെ പാടുകളോ, പരിസരവാസികള്‍ വെടിവെപ്പിന്റെ ശബ്ദമോ കേട്ടിരുന്നില്ല. നരേന്ദ്ര മോദി അധികാരത്തില്‍ എത്തിയതോടെ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ട നേതാവായിരുന്നു ഹരേന്‍ പാണ്ഡ്യ. നരേന്ദ്രമോദിയുമായി കടുത്ത അഭിപ്രായ വ്യാത്യസമുള്ള ബി.ജെ.പി നേതാവായിരുന്നു അദ്ദേഹം. ഗുജറാത്ത് വംശഹത്യയെക്കുറിച്ച് അന്വേഷിച്ച അന്വേഷണ കമ്മീഷനു മുന്നില്‍ മോദിക്കെതിരെ അദ്ദേഹം മൊഴി നല്‍കിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന ഘട്ടത്തിലാണ് അദ്ദേഹത്തെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്തിയത്.

കേസ് അന്വേഷിച്ച സി.ബി.ഐ പന്ത്രണ്ടു പേര്‍ക്കെതിരെ കുറ്റം ചുമത്തുകയും അവരെ ഭീകര വിരുദ്ധ കേസുകള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് ഗുജറാത്ത് ഹൈക്കോടതി ഇവരെ വെറുതെ വിട്ടു. അന്വേഷണം നടത്തിയ സി.ബി.ഐ രീതിയ്‌ക്കെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെടുകയും ചെയ്തു. ഗോധ്ര കലാപ ശേഷം അന്ന് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദി പൊലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചെന്നായിരുന്നു ഹരേന്‍ പാണ്ഡ്യയുടെ വെളിപ്പെടുത്തല്‍. ഹരേന്‍ പാണ്ഡ്യ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയതായി ഔട്ട്‌ലുക്ക് മാഗസിനും റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാണ്ഡ്യയുടെ കൊലപാതകത്തിന് ശേഷമായിരുന്നു ഔട്ട്‌ലുക്ക് ഇക്കാര്യങ്ങളടങ്ങുന്ന അദ്ദേഹത്തിന്റെ അഭിമുഖം പ്രസിദ്ധീകരിച്ചത്.

എന്നാല്‍, ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകത്തില്‍ ഗുജറാത്ത് ഹൈക്കോടതി വെറുതെ വിട്ട 12ല്‍ ഏഴുപേരും കുറ്റക്കാരെന്ന് പിന്നീട് സുപ്രീം കോടതി കണ്ടെത്തി. ജസ്റ്റിസ് അരുണ്‍ മിശ്ര, വിനീത് സരണ്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറഞ്ഞത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്ന ഗുജറാത്ത് ഹൈക്കോടതി വിധി മാനിക്കാതെ അപ്പീല്‍ പോകുകയായിരുന്നു സി.ബി.ഐ.

ഗുജറാത്ത് കലാപക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ എന്‍ ഐ എയുടെ തലപ്പത്തിരിക്കുന്ന വൈ.സി മോദി. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി നിയോഗിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തിന്റെ ഭാഗമായിരുന്നു മോദി. ഗുല്‍ബര്‍ഗ് സൊസൈറ്റി കേസില്‍ നരേന്ദ്രമോദിക്ക് വൈ.സി മോദി ഭാഗമായ എസ്.ഐ.ടി ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. വൈ.സി മോദിയെ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ സി.ബി.ഐ അഡീഷണല്‍ കമ്മീഷണറായും കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചിരുന്നു. ഗുജറാത്ത് മുന്‍ അഭ്യന്തര മന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകം അന്വേഷിച്ച സി.ബി.ഐ സംഘത്തിലും വൈ.സി മോദി അംഗമായിരുന്നു.

ഇവിടെ മറ്റൊരു പ്രധാന സംഭവവും ഓര്‍ക്കാതിരിക്കാന്‍ വയ്യ. 2019 ഫെബ്രുവരി 14ന് ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ കാര്‍ ബോംബ് ചാവേര്‍ ആക്രമണത്തിലും വെടിവെപ്പിലും 18 സി.ആര്‍.പി.എഫ് ജവാന്മാര്‍ മരിക്കുകയും 40 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവവും. ആ ആക്രമണം നടത്തിയത് പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദ് ഏറ്റെടുത്തെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അന്ന് ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് സൈനിക പരിശീലനം കഴിഞ്ഞു കോണ്‍വോയ് ആയി പോയ സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ സ്‌ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ ഭീകരര്‍ ഓടിച്ചു കയറ്റുകയാണുണ്ടായത്. ഉഗ്രശേഷിയുളള ഐഇഡി (ഇംപ്രവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ഉപയോഗിച്ചായിരുന്നു ആക്രമണം. സ്‌ഫോടനത്തിനു ശേഷം ഭീകരര്‍ വാഹനവ്യൂഹത്തിനു നേരെ വെടിയുതിര്‍ക്കുകയും ചെയ്തു.

സ്‌ഫോടനത്തില്‍ തകര്‍ന്ന ബസില്‍ മുപ്പത്തഞ്ചു സൈനികരായിരുന്നു ഉണ്ടായിരുന്നത്. 70 വാഹനങ്ങളിലായി രണ്ടായിരത്തിലധികം സൈനികരാണ് പരിശീലനത്തില്‍ പങ്കെടുത്ത ശേഷം മടങ്ങിയത്. ഇതില്‍ രണ്ടു ബസുകളുടെ നേരെയായിരുന്നു ചാവേര്‍ ആക്രമണം. അതീവ സുരക്ഷാ മേഖലയിലൂടെ സഞ്ചരിച്ചിരുന്ന സൈനിക വാഹനത്തിനടുത്തേക്ക് എങ്ങനെ ഭീകരര്‍ കടന്നു ചെന്നുവെന്ന് അന്നേ ചോദ്യങ്ങളുണ്ടായിരുന്നു. ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികളെല്ലാവരും ഉടനെ പാക്കിസ്താന് നേരെ വിരല്‍ ചൂണ്ടി. പക്ഷെ, സൈനിക വാഹനങ്ങള്‍ സഞ്ചരിക്കുന്ന റൂട്ട് മാപ്പ് കശ്മീരില്‍ നിന്നുതന്നെ ഭീകരര്‍ക്ക് ചോര്‍ത്തിക്കൊടുത്തിരുന്നു എന്നും അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ പിടിയിലായ ദേവിന്ദര്‍ സിംഗിനും മറ്റും അതില്‍ പങ്കുണ്ടോ എന്നുവേണം സംശയിക്കാന്‍.

തീവ്രവാദമാണ് ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര പ്രശ്‌നമെന്ന് ലോകത്തോട് പറയാന്‍ ഇന്ത്യ മടിക്കാറില്ല. പക്ഷെ, തീവ്രവാദികള്‍ ഇന്ത്യയില്‍ തന്നെ തന്ത്രപ്രധാനമായ സ്ഥാപനങ്ങളില്‍ ഉണ്ടെന്നുള്ളതിനുള്ള തെളിവുകളല്ലേ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും പ്രഗ്യ താക്കൂറിനെപ്പോലുള്ള തീവ്രവാദികളെ പാര്‍ലമെന്റിലേക്ക് അയച്ചത് എന്തിനു വേണ്ടിയാണെന്ന ചോദ്യത്തിന് ഉത്തരം തരേണ്ടത് അവര്‍ തന്നെയാണ്.

കശ്മീരില്‍ സമാധാനം പുനഃസ്ഥാപിക്കാനാണ് ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തതെന്ന് കേന്ദ്രം പറയുമ്പോഴും അതേ കശ്മീരില്‍ നിന്നു തന്നെയാണ് ഭീകരര്‍ക്ക് എല്ലാ സഹായങ്ങളും ചെയ്തുകൊടുക്കുന്ന (കൊടുത്തിരുന്ന) ഒരു ഉദ്യോഗസ്ഥനെ കശ്മീര്‍ പോലീസ് അറസ്റ്റു ചെയ്തത്. 2001ല്‍ ജനാധിപത്യത്തിന്റെ ശ്രീകോവില്‍ എന്നറിയപ്പെടുന്ന ഇന്ത്യന്‍ പാര്‍ലമെന്റിനെ ലഷ്‌കര്‍ഇത്വയ്യിബ, ജെയ്ഷ്ഇമുഹമ്മദ് എന്നീ ഭീകര തീവ്രവാദ സംഘടനകള്‍ ആക്രമിക്കുകയും, ഡല്‍ഹി പോലീസ് സേനാംഗങ്ങള്‍, പാര്‍ലമെന്റ് സര്‍വ്വീസ് ഉദ്യോഗസ്ഥരടക്കം 14 പേരുടെ മരണത്തിനു കാരണക്കാരന്‍ ഈ ദേവീന്ദര്‍ സിംഗ് ആയിക്കൂടെ?

കശ്മീരില്‍ പരിഷ്‌കാരങ്ങള്‍ നടക്കുന്നുണ്ടെന്നും, ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്യുന്നത് കശ്മീരിന്റെ ഏറ്റവും മികച്ച നടപടിയാണെന്നും തീവ്രവാദത്തിനെതിരായ പോരാട്ടത്തിലാണെന്നും പറയുമ്പോള്‍ തന്നെ തീവ്രവാദികളുമായി ഡല്‍ഹിയെ ലക്ഷ്യമാക്കി, അതും റിപ്പബ്ലിക് ദിനത്തോടടുത്ത സമയത്ത്, പോകുന്ന ഒരു മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്റെ നിലപാട് എങ്ങനെ അംഗീകരിക്കും?

വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)വേലി തന്നെ വിളവു തിന്നാല്‍? (ലേഖനം: മൊയ്തീന്‍ പുത്തന്‍ചിറ)
Join WhatsApp News
VJ Kumr 2020-01-18 10:01:43
എല്ലാ രാജ്യത്തും ഗവണ്മെന്റ്റ് സെർവീസിൽ ഉള്ളവർ തന്നെ മറ്റ് രാജ്യങ്ങൾക്ക് വേണ്ടി ചാര പ്രവർത്തി ചെയ്യുന്നവരുന്നുണ്ടല്ലോ . ഇന്ത്യയിലും അതുണ്ട് ;; അവരെ കണ്ടുപിടിച്ചു നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നു , അതിലെന്താ തെറ്റ് ????
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക