Image

അന്‍ചാഹി (ജെ. മാത്യൂസ് )

ജെ. മാത്യൂസ് Published on 27 January, 2020
അന്‍ചാഹി (ജെ. മാത്യൂസ് )
'അന്‍ചാഹി' അഥവാ വേണ്ടാത്തവള്‍- അതാണ് അവള്‍ക്കു കിട്ടിയ പേര്. മധ്യപ്രദേശിലെ മങ്‌സോറിലാണ് അവളുടെ ജനനം.

ദരിദ്രര്‍ ആണവളുടെ മാതാപിതാക്കള്‍. ഇതിനകംതന്നെ നാലു പെണ്‍മക്കളുടെ ഭാരം ചുമക്കുന്ന ഗ്രാമീണര്‍. അഞ്ചാമത്തെ കുട്ടിയെങ്കിലും ആണായിരിക്കണമെന്നവര്‍ പ്രാര്‍ത്ഥിച്ചു നേര്‍ച്ചയും വഴിപാടുമായി അമ്പലങ്ങള്‍ തോറും ദര്‍ശനം നടത്തി. പേരറിയാവുന്ന എല്ലാ ദേവന്‍മാരെയും വിളിച്ചപേക്ഷിച്ചു. ഒരാണ്‍കുഞ്ഞിനു വേണ്ടി. 

പക്ഷേ, ജനിച്ചതാകട്ടെ, അഞ്ചാമതും പെണ്‍കുഞ്ഞ്! നിരാശയും നിസ്സഹായതയും ഉള്ളില്‍ പുകഞ്ഞും. ആചാരങ്ങള്‍ക്ക് അടിപ്പെട്ട് സ്വന്തം മാതാപിതാക്കള്‍ അവള്‍ക്കു കൊടുത്ത പേരാണ് 'അന്‍ചാഹി', അര്‍ത്ഥം- വേണ്ടാത്തവള്‍! ഈ പേരിട്ടാല്‍ ഇനിയുണ്ടാകുന്ന കുട്ടി ആണായിരിക്കുമെന്ന അന്ധവിശ്വാസം ആ ഗ്രാമത്തിലുണ്ട്. പക്ഷേ, ഇവരുടെ കാര്യത്തില്‍ ആറാമത്തെ കുട്ടിയും പെണ്‍കുട്ടിയായിരുന്നു! അന്‍ചാഹിയെ പുറംതള്ളുന്നതാണ് നാട്ടാചാരം. അധികപ്പറ്റായ ആ പെണ്‍കുട്ടി സ്വന്തം വീട്ടില്‍ ക്രൂരമായി അവഗണിക്കപ്പെടുന്നു! മനം നൊന്ത് തെരുവില്‍ ഇറങ്ങുന്നു.

പെണ്‍കുട്ടികളെ ബാധ്യതയായിക്കാണുന്ന ഇന്‍ഡ്യയില്‍, പ്രത്യേകിച്ച് വടക്കെ ഇന്‍ഡ്യയില്‍,  ഇതൊരൊറ്റപ്പെട്ട സംഭവമല്ല. മധ്യപ്രദേശില്‍ വേറെയുണ്ട് അന്‍ചാഹിമാര്‍! പഞ്ചാബില്‍ ഭിക്ഷയെടുത്തു ജീവിക്കുന്ന അന്‍ചാഹിമാരുണ്ട്. മഹാരാഷ്ട്രയില്‍ ഈ അര്‍ത്ഥം വരുന്ന 'നകശി' എന്ന മറാത്തി പേരില്‍ അത്തരം പെണ്‍കുട്ടികള്‍ അവഹേളിക്കപ്പെടുന്നു, ദുരിതമനുഭവിക്കുന്നു. 

ആര്‍ക്കാണവള്‍ 'വേണ്ടാത്തവള്‍'? നൊന്തുപെറ്റ തള്ളയ്ക്ക് അവള്‍ പൊന്‍കുഞ്ഞാണ്. ജന്മം നല്‍കിയ അച്ഛന് അവള്‍ ഓമന മകള്‍ തന്നെ. ദുഷിച്ചു ജീര്‍ണ്ണിച്ച സാമൂഹിക സാമ്പത്തിക വ്യവസ്ഥകള്‍ക്കാണ് അവള്‍ 'വേണ്ടാത്തവള്‍'. നാട്ടുനടപ്പും അനാചാരങ്ങളും ഒന്നിച്ചുകൂടി, അന്ധവിശ്വാസങ്ങളുടെ കവടി നിരത്തി പ്രശ്‌നം വയ്ക്കുമ്പോള്‍ പെണ്ണ് ഒരു ബാധ്യതയായി കണക്കില്‍ പെടുന്നു. പാരമ്പര്യവും കീഴ് വഴക്കങ്ങളും പെണ്‍കുഞ്ഞിനെ വേണ്ടാത്തവള്‍ ആയി തരംതാഴ്ത്തുന്നു, ശിക്ഷിക്കുന്നു. ശിശുക്കള്‍ക്കു കിട്ടുന്ന സംരക്ഷണം ഇവര്‍ക്കു കിട്ടാറില്ല. ലാളനയുടെ ആനന്ദം അവര്‍ അറിഞ്ഞിട്ടില്ല. ഭക്ഷണംപോലും വേണ്ടത്ര കിട്ടാറില്ല. വിശപ്പടക്കാന്‍ തെരുവുകള്‍ തോറും തെണ്ടേണ്ടിവരുന്ന ഈ മനുഷ്യപുത്രിമാര്‍ക്ക് !

എന്തു ക്രൂരകൃത്യവും ചെയ്യാന്‍ മടിക്കാത്ത കാമവെറിയന്‍മാരുടെ പൈശാചികമായ വിഷപ്പല്ല് ഈ കുട്ടികളുടെ ശരീരത്തില്‍ തുളഞ്ഞിറങ്ങില്ലെന്നാരറിഞ്ഞു! കുട്ടികളെ തട്ടിക്കൊണ്ടുപോയി അംഗവൈകല്യം വരുത്തി ഭിക്ഷയാചിപ്പിച്ച് പണമുണ്ടാക്കുന്ന 'യാചക മാഫിയ' ഈ കുട്ടികളെ തിരഞ്ഞുപിടിക്കില്ലെന്താണുറപ്പ്? അവയവ വില്‍പനക്കുള്ള ഉരു ഈ പെണ്‍കുട്ടിയായെന്നു വരാം. ഇവളുടെ വൃക്കയും കണ്ണും കരളും ഇതര ശരീരഭാഗങ്ങളും ചന്തയില്‍ വിറ്റെന്നു വരാം. വേണ്ടാത്തവളെ വേണ്ടുന്ന വരുണ്ട്- ലാഭത്തിനുവേണ്ടി!

പ്രപഞ്ച സ്രഷ്ടാവായ സര്‍വ്വശക്തന്‍, പലപ്പോള്‍, പല പേരില്‍ അവതരിച്ചത് സ്ത്രീയില്‍ നിന്നാണ്. ശ്രീകൃഷ്ണന്‍, ശ്രീരാമന്‍, ശ്രീയേശു, ശ്രീബുദ്ധന്‍, പ്രവാചകന്‍ നബി ഇവരുടെയൊക്കെ ജനനത്തിനു നിയോഗിക്കപ്പെട്ടത് സ്ത്രീകളാണ്. മനുഷ്യനെ സൃഷ്ടിച്ച ദൈവത്തിന് അവതരിക്കാന്‍ സ്ത്രീകള്‍ വേണം. എങ്കില്‍പ്പിന്നെ മനുഷ്യര്‍ക്കെന്തുകൊണ്ട് പെണ്‍കുഞ്ഞ് വേണ്ടാത്തവളാകും? വേണ്ടാത്തവളുടെ മാതാപിതാക്കളും ജനിച്ചത് സ്ത്രീകളില്‍ നിന്നല്ലേ? പെണ്‍കുഞ്ഞാണ് വളര്‍ന്നു വലുതായി അമ്മയാകുന്നത്. അവളെ 'വേണ്ടാത്തവള്‍' എന്നു വിളിച്ച് ആക്ഷേപിക്കുന്നത് മാതൃത്വത്തോടുള്ള ഭര്‍ത്സനമാണ്, ദൈവത്തോടുള്ള നിന്ദയാണ്.

മാഡം കാമ ബിനദാസ്, സുചേത കൃപലാനി, അരുണ ആസഫലി, ദുര്‍ഗാവതി ദേവി, ഉഷ മേത്ത, സരോജനി നായിഡു, മൃദുല സാരാഭായി ഹാജിറ ബീഗം കല്‍പന ദത്ത്, രേണു ചക്രവര്‍ത്തി, രാജകുമാരി അമൃതകൗര്‍, ഇന്ദിരാ ഗാന്ധി തുടങ്ങിയ ഒട്ടനവധി മഹതികളുടെ പാദമുദ്ര പതിഞ്ഞ മണ്ണാണ് ഭാരതത്തിന്റേത്. ആ മണ്ണിലൂടെയാണ് കൊച്ചുപെണ്‍കുട്ടികള്‍,- പെണ്ണായി പിറഞ്ഞ കുറ്റത്തിന് - വിശപ്പടക്കാന്‍ തെണ്ടിനടക്കുന്നത് ! ആര്‍ക്കും വേണ്ടാത്ത അധികപ്പറ്റുകളായി അലയുന്ന അവര്‍ 'വേണ്ടുന്നവര്‍' ക്കൊക്കെ ദുശ്ശകുനങ്ങളാണ്. മനുഷ്യന്‍ മനുഷ്യനു ദുശ്ശകുനം!
പേപ്പട്ടിക്കും വിഷപ്പാമ്പിനും സംരക്ഷണം നല്‍കുന്ന നാടാണ്. ഇന്‍ഡ്യ പശുക്കളെ പരിപാലിക്കുക മാത്രമല്ല ആരാധിക്കുകപോലും ചെയ്യുന്ന സംസ്‌ക്കാരമാണ് ഇന്‍ഡ്യയുടേത്. അവിടെ, ചെയ്യാത്ത കുറ്റത്തിന്, ആരുടേതുമല്ലാത്ത കുറ്റത്തിന് പെണ്‍കുട്ടികള്‍ ശിക്ഷിക്കപ്പെടുന്നു! അവര്‍, ഉപേക്ഷിക്കപ്പെടുന്നു, ഉപദ്രവിക്കപ്പെടുന്നു, ക്രൂരകൃത്യങ്ങള്‍ക്കിരയാകുന്നു.

ഇവരുടെ അവകാശ സംരക്ഷണത്തിനു സമരം ചെയ്യാന്‍ പ്രമുഖ രാഷ്ട്രീയ സംഘടനകള്‍ തയ്യാറാവുകയില്ല. കാരണം, ഇവര്‍ക്ക് വോട്ടുബാങ്കില്‍ അക്കൗണ്ടില്ല.
അമ്പലത്തില്‍ പൂജയോ പള്ളിയില്‍ പെരുന്നാളോ കഴിപ്പിക്കാനുളള സാമ്പത്തിക ശേഷി ഇവര്‍ക്കില്ല. അതുകൊണ്ട്, സംഘടിതമതങ്ങള്‍ക്ക് ഇവര്‍ വേണ്ടാത്തവരാണ്.
ആണായി ജനിക്കാത്തതിനുള്ള കുറ്റപ്പെടുത്തലും ഒറ്റപ്പെടുത്തലും ഈ ഇളം മനസ്സില്‍ ഏല്‍പ്പിക്കുന്ന മുറിവുകള്‍ക്ക് ആഴം കൂട്ടാന്‍, കാലപ്പഴക്കം കൊണ്ടു തുരുമ്പിച്ച ത്രിശൂലം ഉയര്‍ത്തിപ്പിടിച്ചു നില്‍ക്കുകയാണ് വിശ്വാസികള്‍!

അന്ധവിശ്വാസികളില്‍ അധിഷ്ഠിതമായ അനാചാരങ്ങള്‍ തെരുവിലേക്കെറിയുന്ന ഈ കുട്ടികളും മനുഷ്യരാണ്. വിശപ്പും ദാഹവും അവര്‍ക്കുമുണ്ട്. ശാരീരികമായ ആവശ്യങ്ങളുണ്ട്. ജീവിക്കാന്‍ മോഹമുണ്ട്. ഇവര്‍ക്ക് വേണ്ടത് ആശ്രയവും അഭയവുമാണ്. മനുഷ്യാവകാശങ്ങളുടെ അംഗീകാരമാണ്. ഇവരെ സംരക്ഷിക്കാന്‍ ബാധ്യതയുള്ള ശക്തികേന്ദ്രങ്ങളില്‍നിന്ന് ഇവര്‍ക്കു കിട്ടുന്നത് ദയനീയമായ അവഗണനയാണ്. യഥാര്‍ത്ഥ ജനാധിപത്യ ഭരണകൂടം ഇവരുടേതുകൂടിയാണ്. തെരുവില്‍ അലയുന്ന ഇവരുടെ തേങ്ങല്‍, അങ്ങകലെ ഉയരങ്ങളില്‍ സ്ഥാനമുറപ്പിച്ചിരിക്കുന്ന അധികാരികളില്‍ ചലനമുണ്ടാക്കുകയില്ല.

ശബ്ദമില്ലാത്ത ഇവരുടെ ശബ്ദമാകേണ്ടത് ശക്തിയില്ലാത്ത ഇവരുടെ ശക്തിയാകേണ്ടത് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഉല്‍പതിഷ്ണുക്കളാണ്. മാനവീയതയുടെ കൊടിക്കീഴില്‍ ജനങ്ങളെ അണിനിരത്താന്‍ നവീന നവോത്ഥാന തേജസ്വികള്‍ മുന്നോട്ടു വരണം.

ഒരു ജനതയുടെ വിശ്വാസങ്ങളില്‍ പരമ്പരാഗതമായി വേരുറപ്പിച്ചിരിക്കുന്ന യുക്തിരഹിതമായ അനുഷ്ഠാനങ്ങള്‍ പറിച്ചുകളയാന്‍ എളുപ്പമല്ല. അക്ഷരത്തിന്റെ വെളിച്ചം കടന്നു ചെല്ലാത്ത ഗ്രാമങ്ങളില്‍ ജീവിക്കുന്ന ജനലക്ഷങ്ങള്‍ അജ്ഞതയുടെ അടിമകളാണ്. അവരെ വെളിച്ചത്തിലേക്കു നയിക്കാന്‍ വിദ്യാഭ്യാസം കൂടിയേ തീരൂ. 
വിദ്യാഭായസത്തോടൊപ്പം സ്വതന്ത്രചിന്തയും യുക്തിബോധവും ഇവരില്‍ വളര്‍ത്തിയെടുക്കണം. ത്യാഗോജ്ജ്വലമായ ഈ ധീരകൃത്യത്തിന് ഒരുമ്പെട്ടിറങ്ങുന്നവര്‍ നേരിടുന്ന പ്രതിരോധം അവിശ്വസനീയമാണ് അതിശക്തമാണ്. ഈ സത്കര്‍മ്മത്തിന്റെ ഗുണഭോക്താക്കളാകേണ്ടവര്‍ തന്നെ എതിര്‍പ്പുമായി മുന്‍നിരയില്‍ വരുമെന്നുള്ളത്, സാമൂഹ്യപരിഷ്‌കര്‍ത്താക്കള്‍ നേരിടുന്ന ഗുരുതരമായ വെല്ലുവിളിയാണ്. 

സതി നിരോധിക്കപ്പെട്ടപ്പോള്‍, ആ നിയമത്തിനെതിരെ, 'സതി വേണം' എന്ന മുദ്രാവാക്യം വിളിച്ചുകൊണ്ട് അണിനിരന്നത് ആയിരക്കണക്കിനു സ്ത്രീകളായിരുന്നു! മുസ്ലീംരാജ്യങ്ങളില്‍, സ്ത്രീസ്വാതന്ത്ര്യത്തിനെതിരെ പ്രക്ഷോഭണം നയിക്കാന്‍ സ്ത്രീകള്‍ മുന്നിട്ടിറങ്ങുന്നു! വൈരുദ്ധ്യാധിഷ്ഠിതമായ ഇത്തരം പ്രതിസന്ധികളെ ഒട്ടേറെ നേരിട്ടുകൊണ്ടുവേണം മാനവീയതയെ മാനിക്കുന്ന പ്രവര്‍ത്തകര്‍ക്ക് മുന്നോട്ടു നീങ്ങാന്‍. അന്ധവിശ്വാസങ്ങള്‍ക്കകും അനാചാരങ്ങള്‍ക്കും അടിമപ്പെട്ടുകിടക്കുന്ന ജനവിഭാഗങ്ങളെ മോചിപ്പിക്കാന്‍ മനുഷ്യസ്‌നേഹികള്‍ നടത്തുന്ന ധീരമായ പ്രവര്‍ത്തനങ്ങള്‍ വിജയിക്കട്ടെ! അന്‍ചാഹിയായി ആരുമില്ലാത്ത ഒരു ലോകം കാലവിളംമ്പം കൂടാതെ സംജാതമാകട്ടെ!

അന്‍ചാഹി (ജെ. മാത്യൂസ് )
Join WhatsApp News
വിദ്യാധരൻ 2020-01-27 12:21:53
സ്ത്രീകളെ ചവുട്ടി മെതിക്കുന്നതിൽ മതത്തിന്റെ പങ്ക് ചില്ലറയല്ല. അല്ല മതത്തിന് ഇതിൽ ഒന്നും പങ്കില്ല എന്ന് പറയുന്നവരിൽ പല വിഭാഗം ഉണ്ട്. 1 . മതത്തിന്റ അനീതികളെ പൂഴ്ത്തി വച്ചിട്ട്, മതത്തിന്റ അധികാരത്തെ കാത്തു സൂക്ഷിക്കാൻ ശ്രമിക്കുന്ന മത നേതൃത്വങ്ങൾ ('കാട്ടിൽ' പുരോഹിതനാണെങ്കിൽ അയാൾ ഇതിനൊരു ഉദാഹരണമാണ് ) 2 . ഇവർ മസ്‌തിഷ്‌ക്ക ക്ഷാളനം ചെയ്ത 'വേതാളങ്ങൾ' ('കാട്ടിൽ' ഒരു 'വേതാളം ആകാനും സാധ്യതയുണ്ട് ) 3 വായിക്കാത്തവരും ചിന്തിക്കാത്തവരുമായ ഒരു വിഭാഗം 4 പിന്നെ എഴുത്തുകാർ . ചിലർ മത നേതാക്കളെ ഏതോ ദിവ്യ ജന്മമായി ചിത്രീകരിച്ച് കവിതകളും കഥകളും എഴുതി, അവരുടെ അംഗീകാരത്തിന് വേണ്ടി വാലാട്ടി നടക്കുന്ന വർഗ്ഗം . 5 . രാഷ്ട്രീയക്കാർ . സാമൂഹ്യ ദ്രോഹികളായ ഇവർ, സ്ത്രീകൾക്ക് യാതൊരു വിലയും കൽപ്പിക്കുന്നില്ല . ഭാരതത്തിൽ ഏത് രാഷ്ട്രീയകാരനാണ് സ്വന്തം ഭാര്യയെ സമൂഹത്തിന് പരിചയപ്പെടുത്തി കൊടുക്കുന്നത് . ഭാരതത്തിന്റെ നേതാക്കളുടെയോ , ഓരോ സംസ്ഥാനത്തെ നേതാക്കളുടെയോ ഭാര്യമാരെകുറിച്ചോ , അവർ ചത്തോ ജീവിച്ചിരിപ്പുണ്ടോ എന്ന് ആർക്കെങ്കിലും അറിയാമോ ? ഹിന്ദു മതവും , ക്രിസ്തവ മതവും , മഹമ്മദീയ മതവും (ഒരു മതവും ) സ്ത്രീകൾക്ക് അർഹിക്കുന്ന സ്ഥാനം കൊടുക്കുന്നില്ല . സതി എന്ന സമ്പ്രദായത്തെ കുറിച്ചോ, ശബരിമലയെ കുറിച്ചോ ഞാൻ ഇവിടെ വിവരിക്കേണ്ട ആവശ്യമില്ല . ക്രൈസ്തവ സഭയിൽ സ്ത്രീകൾ തല മൂടി സഭയിൽ മിണ്ടാതെ ഇരിക്കട്ടെ എന്ന് പറയുന്നു . അവരുടെ അൾത്താരകളിൽ അവർക്ക് കയറി കൂടാ .മഹമ്മദീയ സഭയിൽ എത്ര സ്ത്രീകളെയും ഭാര്യമാരാക്കാനും വലിച്ചെറിയാനും നിയമം ഉണ്ട് . അവരുടെ മുഖം പുറത്തു കാണിക്കാൻ പോലും അവകാശമില്ല . ലോകത്തിലെ ഏറ്റവും കൂടുതൽ ബലാൽസംഗം നടക്കുന്ന രാജ്യമാണ് ഭാരതം . അവിടെ സ്ത്രീകളെയും അഞ്ചും എട്ടും വയസ്സുള്ള പെൺകുട്ടികളെയും ബലാൽ സംഗം ചെയ്യുമ്പോൾ മുഖം തിരിഞ്ഞിരിക്കുന്നു മോഡി , മതങ്ങളുടെ സ്ത്രീ വിദ്വേഷ നയങ്ങൾക്ക് കൂട്ട് നിൽക്കുകയാണ് . അമേരിക്കയിൽ ട്രംപിനെ വിജയിപ്പിച്ചതിൽ ക്രിസ്തവരുടെ പങ്ക് വളരെയാണ് . അയാളുടെ സ്ത്രീ വിദ്വേഷ നയങ്ങൾക്ക് കൂട്ട് നിന്നിട്ട് , അയാൾ ദൈവം തിരഞ്ഞെടുക്കപ്പെട്ടവന്നെന്ന് വിളിച്ചു പറഞ്ഞുകൊണ്ട് നടക്കുന്ന മലയാളി പണ്ഡിത വർഗ്ഗം എത്രയാണെന്ന് നിങ്ങൾക്കറിയാം സ്ത്രീകളോടുള്ള ബഹുമാനം സ്വന്ത ഭവനത്തിൽ ആരംഭിക്കണം . അവർ നമ്മൾക്കായി ചെയ്യുന്ന നന്മകൾ തിരിച്ചറിയണം. പെൺകുട്ടികൾക്ക് ആവോളം വിദ്യാഭ്യാസം കൊടുക്കുക . അവർ വിദ്യാഭ്യാസം ലഭിച്ചു കഴിയുമ്പോൾ , അവരെ വിവാഹം കഴിച്ചു കൊടുക്കുമ്പോൾ , അവരെക്കാൾ വിദ്യാഭ്യാസം ഇല്ലാത്തവർക്ക് വിവാഹം കഴിച്ചു കൊടുക്കരുത് . കാരണം , അപകര്‍ഷതാബോധമുള്ള ഒരു ഭർത്താവ് അവരുടെ കുടുംബ ജീവിതം നരക തുല്യമാക്കും . മതത്തെ വീടിന് അകത്ത് കയറി അഴിഞ്ഞാടാൻ അനുവതിരിക്കുരുത്. സ്ത്രീവിദ്വേഷത്തിന്റ ഉത്ഭവ സ്ഥാനം മതമാണ് . രാഷ്ട്രീയക്കാർ അവരുടെ ആജ്ഞാവർത്തികളാണ് . ഒരു പെൺകുട്ടിയും ബലാൽസംഗം ചെയ്യപ്പെടുമ്പോൾ, സ്വന്തം മകളെ കുറിച്ചോർക്കുക . ഓരോ സ്ത്രീയുമായി വേഴ്ച ചെയ്യണം എന്ന് തോന്നുമ്പോൾ , സ്വന്തം മകളെ ഓർക്കുക കൂടുതൽ ആൺകുട്ടികളായ ആന്ഡ്‌റൂസിനും , അന്തപ്പനും വിട്ടുകൊടുത്തുകൊണ്ട് ഞാൻ നിറുത്തുന്നു . താങ്കളുടെ ലേഖനം മലയാളി വായനക്കാരെ ചിന്തിപ്പിയ്ക്കാൻ സഹായിക്കട്ടെ .
Mathew Joys 2020-01-27 21:11:26
അന് ചാഹി എന്ന ലേഖനം കണ്ണടച്ചിരിക്കുന്ന നീതിദേവതയ്ക്കും മാനവീയതയ്ക്കും നേരെ വിരൽചൂണ്ടുന്നു. ഗോമാതാവിനെ പൂജിക്കുന്ന നാട്ടിൽ , തെരുവിൽ അലയുന്ന പശുവിന്റെ വില പോലുമില്ലായെന്നു പറയുന്ന ആർഷ ഭാരത സംസ്കാരത്തിന് അഹങ്കരിക്കാൻ എന്തവകാശം. സ്ത്രീശാക്തീകരണത്തിനും മീടൂവിനും സ്റ്റേജിൽ വിലസി നിൽക്കാനല്ലാതെ ഇതുപോലെയുള്ള വിഷയങ്ങളിൽ എന്ത് പ്രാധാന്യം അല്ലേ ? "ശബ്ദമില്ലാത്ത ഇവരുടെ ശബ്ദമാകേണ്ടത് ശക്തിയില്ലാത്ത ഇവരുടെ ശക്തിയാകേണ്ടത് മനുഷ്യത്വത്തില്‍ വിശ്വസിക്കുന്ന ഉല്‍പതിഷ്ണുക്കളാണ്. മാനവീയതയുടെ കൊടിക്കീഴില്‍ ജനങ്ങളെ അണിനിരത്താന്‍ നവീന നവോത്ഥാന തേജസ്വികള്‍ മുന്നോട്ടു വരണം." മാത്യു ജോയിസ് , ലാസ് വേഗാസ്
It is Our duty 2020-01-28 15:00:35
Mother is a wonderful phenomenon & a human Mother is a magnificent miracle. Thanks to Mathews Sir for this great humanitarian article and Vidhyadharan & Mathew Joys for your glorious comments. All of you together has revealed lots of facts, let me add my humble share too. From the very beginning of human history, women were abused, regarded as tempters even though men enjoyed heavenly bliss from them. The mistreatment of women was not limited to territory, time or religion. All the religions regarded women as inferior and so treated them as cattle & slaves. Even though India had goddesses & temples were decorated with the divinity of sex but the condition of women only worsened as time passed by. But it is optimistic to see in the places were men are leaving religion, women are getting better treatment. More and more of the new generation in civilized areas are giving more respect & equal status to women. The gospel of Mary ends with a glorious concept of a highly evolved human, neither man or woman and above the gender concepts. A man who was lucky to be raised by a noble mother will learn & develop the art of treating a woman same as a man. Parents! Especially fathers! Please don’t give away your daughters for marriage. Give them the best education that you can provide so that they will get better jobs and be independent and earn good money. Then they will be strong and self-sufficient, then let them find their life partner. Some women want to be single, let them; support their choice, don’t force them into marriage. The present & future generation of men should provide & protect and make paths and provisions for the smooth uplift of women. Mothers should bring up their sons to love and respect women as they themselves, fathers must give the maximum education to their daughters so they can survive successfully in a male-dominated society. Yes!; each and every man has a responsibility and duty to uplift our female human beings. -andrew
Paul Mathai 2020-01-28 20:45:11
നാല് പുരുഷന്മാർ സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ഇത്ര ശക്തിയായി വാദിച്ചിട്ടും, സ്ത്രീ എഴുത്തുകാരും, അതുപോലെ അമ്മമാരും , അതിലുപരി ഇതിന്റ ഭവിഷ്യത്തുക്കൾ മുഴുവനും അറിയാവുന്ന നെഴ്‌സ് മാരുമുള്ള ഈ സമൂഹത്തിൽ നിന്ന് ഒരു സ്ത്രീകൾക്കും ഒരഭിപ്രായവും പറയവും ഇവിടെ കുറിക്കാനില്ല എന്ന് കാണുന്നതിൽ ഖേദിക്കുന്നു .
Anthappan 2020-01-28 17:24:20
"To all the little girls who are watching this, never doubt that you are valuable and powerful, and deserving of every chance and opportunity in the world to pursue and achieve your own dreams."- Hillary Clinton I purposely quoted this to provoke some male chauvinist and misogynist. Hillary was defeated (We don't know for sure) by Trump in the election but I don't think she was spiritually down. She is the embodiment of women's empowerment. She was called enabler, whore, and even the conspiracy theorists spread stories about her involvement with sex trafficking. But she stood up like Daniel in the fire. I know that the majority of the low esteemed Malayalees cannot take it. So, they find an ideal person in Trump and whish him to be the president for 1000 years to come. I don't blame them for this chauvinist and misogynist tradition they brought from India. Because that is the practice they have seen in their own house. It is said that the practice becomes a character and character becomes a tradition. To make things worse, as Vidyadharan noted, religion plays a big role in it. They are worship is male-dominated. Christians address their god 'he'. Catholics made sure that no women cross the limit than the 'mother' or 'saint' title. So the religion has taboos enforced on women. Hind women are not allowed in the kitchen if they are going through the period. But, once they are in the bedroom, the male chauvinist will take a bath in the blood pool. Some of the Malayalees take their children, male and female to India once they reach the marrying age. They want their children to get married to a male chauvinist or a slave to continue the tradition. I know many of them come here and later get divorced thus making the life for males and females a hell. Malayalees don't want to get assimilated to the good people and values here but rather find the bad thing and bad people to continue their rotten habits. There is no wonder people find their male Chauvinists and misogynist in Trump. I just want to make a contribution to this article just like Andrew, Vidyadhran, and Mathew joys " No one can make you feel inferior without your consent" - Eleanor Rosevelt, Former first lady.
അടിമ ചങ്ങല 2020-01-29 06:15:42
അടിമ ചങ്ങലയും പഴകിയാല്‍ ആഭരണം ആയി മാറും എന്ന് കേട്ടിട്ടില്ലേ! നൂറ്റാണ്ടുകള്‍ ആയി അടിമകള്‍ ആയി കഴിയുന്ന സ്ത്രികള്‍ അത്ര പെട്ടെന്ന് ഒന്നും അടിമത്തത്തില്‍ നിന്നും വിടുതല്‍ പ്രാപിക്കില്ല. IRS കെട്ടിയ കാല്‍ വള അഭിമാനത്തോടെ പൊക്കി കാണിക്കുന്ന മലയാളിയെ കണ്ടിട്ടില്ലേ!- andrew
അമ്മിണി മത്തായി 2020-01-29 07:41:58
പുരുഷന്മാർ സമ്മതിച്ചിട്ടു വേണ്ടേ ഞങ്ങൾക്ക് എഴുതാൻ ചേട്ടാ .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക