Image

ഇരുളും വെളിച്ചവും (ചെറുകഥ: സാംജീവ്)

Published on 22 November, 2020
ഇരുളും വെളിച്ചവും (ചെറുകഥ: സാംജീവ്)
അമേരിക്കയിൽ കുടിയേറിപ്പാർത്തിട്ട് സംഭവബഹുലമായ മൂന്നു ദശാബ്ദങ്ങൾ ഒഴുകിപ്പോയി. പലതും നേടിയെന്നു മനസ്സു മന്ത്രിച്ചു.
തോളിലൊരു ചെറിയ മുഴയുള്ളതു പോലെ കമലാ മേനോനു തോന്നി. ആദ്യം അത്ര കാര്യമാക്കിയില്ല. മുഴ വളരുന്നുവോ? മനസ്സിൽ ആശങ്കകൾ നിഴലിട്ടു.പതിവായി കാണിക്കാറുള്ള ഡാക്റ്ററെ കാണിച്ചു. അയാൾ മുഴയിൽ വിരൽ കൊണ്ടമർത്തിനോക്കി പലതവണ. അയാളുടെ മുഖം മ്ലാനമായതുപോലെ തോന്നി. ബയോപ്സി എടുക്കണമെന്നു ഡാക്റ്റർ നിർദ്ദേശിച്ചു. ബയോപ്സിയുടെ ഫലം നിരാശാജനകമായിരുന്നു.
“ഇമ്യൂണോബ്ലാസ്റ്റിക്ക് റ്റീസെൽ ലിംഫോമാ.”
കാൻസറാണ്. കാൻസറെന്ന് കേട്ടപ്പോൾതന്നെ സ്തംഭിച്ചുപോയി.കോട്ടയത്തുകാരൻ ഒരു ഡാക്റ്റർ കുര്യാക്കോസാണ് കാൻസർ വിഭാഗത്തിന്റെ മേധാവി. അദ്ദേഹം കമലാ മേനോനെയും രാജശേഖരൻ നായരെയും തന്റെ മുറിയിലേയ്ക്ക് വിളിപ്പിച്ചു. ഡാക്റ്റർ കുര്യാക്കോസിന്റെ മുഖം മ്ലാനമായിരുന്നു. അദ്ദേഹം ഒരു തത്വജ്ഞാനിയെപ്പോലെയാണ് സംസാരിച്ചത്.
“മനുഷ്യജീവിതം മായയാണ്. ജനിച്ചാൽ ഒരിക്കൽ മരിക്കും. വിതയ്ക്കാൻ ഒരു കാലം, കൊയ്യാൻ ഒരു കാലം.”
ഡാക്റ്ററന്മാർ തത്വജ്ഞാനികളെപ്പോലെ സംസാരിക്കുമ്പോൾ ചികിത്സകൊണ്ട് വലിയ പ്രയോജനമില്ല എന്നാണ് സന്ദേശം. രാജശേഖരൻ നായർക്ക് അങ്ങനെയാണുതോന്നിയത്.
കാൻസർ ഡാക്റ്റർ ചികിത്സയും വിധിച്ചു.
CHOPഎന്ന കീമോതെറാപ്പിയ്ക്ക് വിധേയയാകണം.
ആംഗലഭാഷയിലെ ഓരോ അക്ഷരവും ഒരോ മരുന്നാണ്. നാലുമരുന്നുകൾ ഒരേസമയം ശരീരത്തിലേയ്ക്ക് പ്രവഹിപ്പിക്കണം. അതിശക്തമായ പ്രവർത്തനശേഷിയുള്ള മരുന്നുകളാണ്.
നാലുമരുന്നുകളുടെ അനസ്യൂത പ്രവാഹം കൈകാൽകളിലെ സാധാരണ ഞരമ്പുകൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത അളവിലാണ്. അതുകൊണ്ട് ശസ്ത്രക്രിയാവിദഗ്ദ്ധർ മാറിടത്തിലെ രക്തധമനി മുറിച്ച് ഒരു പോർട്ടുണ്ടാക്കി. പോർട്ടിലൂടെയാണ് മരുന്നുകൾ ശരീരത്തിലേയ്ക്ക് കടത്തുക.
കാൽമുട്ടുവരെ നീളമുണ്ടായിരുന്ന മുടിപടലമെല്ലാം കൊഴിഞ്ഞു. കണ്ണുകൾ കുഴിഞ്ഞുതാണു. ചെന്തൊണ്ടിപ്പഴത്തിന്റെ നിറമുണ്ടായിരുന്ന ചുണ്ടുകൾ നീലനിറത്തിലായി. കൈകാലുകളുടെ നഖങ്ങളിൽപോലും കാളിമ വ്യാപിച്ചു.ശരീരം അസ്ഥിപഞ്ജരമായി മാറി.
ആഴമായ വേദനയുടെ ദിനങ്ങൾ.
ആഴമായ നിരാശയുടെ ദിനങ്ങൾ
ആഴമായ നിസ്സഹായതയുടെ ദിനങ്ങൾ
ആഴമായ ഏകാന്തതയുടെ ദിനങ്ങൾ
ആഴമായ കണ്ണുനീരിന്റെ ദിനങ്ങൾ
ആഴമായ ഇരുട്ടിന്റെ ദിനങ്ങൾ
ആഴമായ ഭയത്തിന്റെ ദിനങ്ങൾ
ഭയവും വേദനയും അന്ധകാരവും ശരീരത്തിലേയ്ക്ക്, മനസ്സിലേയ്ക്ക്, ആത്മാവിലേയ്ക്ക് ഊളിയിട്ടിറങ്ങുന്നു. അന്ധകാരക്കയത്തിലേയ്ക്ക് മുങ്ങിത്താഴുകയാണോ?


“അവനിൽ ജീവൻ ഉണ്ടായിരുന്നു.  ജീവൻ മനുഷ്യരുടെ വെളിച്ചമായിരുന്നു. വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”
ഈ വാചകങ്ങൾ പെരുമ്പറ കൊട്ടുന്നതു പോലെ കമലാ മേനോനറെ മനസ്സിലേയ്ക്ക് കടന്നുചെന്നു. പണ്ടെവിടെയോ കേട്ടിട്ടുള്ള വാചകങ്ങളാണ്. പക്ഷേ എവിടെ?കമലാ മേനോൻ ഓർക്കാൻ ശ്രമിച്ചു. ഓർക്കാൻ കഴിയുന്നില്ല.
“കമലക്കക്കുഞ്ഞെന്താ പറയുന്നത്?” വീട്ടിലെ പരിചാരിക ഏലിയാച്ചേടത്തി ചോദിച്ചു.
“ഇരുളോ അതിനെ പിടിച്ചടക്കിയില്ല.” ഉറക്കെപ്പറഞ്ഞു.
“അയ്യോ, അതു ഞങ്ങടെ വേദപുസ്തകത്തിലെ വാക്യമല്യോ?”
പെട്ടെന്ന് മേരിജോൺ എന്ന കൂട്ടുകാരി മനസ്സിലേയ്ക്ക് കടന്നുവന്നു. ആഭരണം ധരിക്കാത്ത മേരിജോൺ എന്ന കൂട്ടുകാരി. കോളേജിലെ ഹോസ്റ്റലിൽ റൂം മേറ്റായിരുന്നു. അവൾക്ക് ചില പ്രത്യേക നിഷ്ഠകളുണ്ടായിരുന്നു. എന്നും ബൈബിളിലെ ഒരു ഭാഗം വായിച്ച് പ്രാർത്ഥിച്ചതിനു ശേഷമേ ഉറങ്ങാൻ കിടക്കൂ. അവളുടെ പ്രാർത്ന കേൾക്കാൻ രസമുള്ളതാണ്, കൂട്ടുകാരിയോട് സംസാരിക്കുന്നതുപോലെയാണ് മേരിജോണിന്റെ പ്രാർത്ഥന. മേരിജോൺ നിരന്തരമായി വായിച്ചുകൊണ്ടിരുന്ന ബൈബിൾവാക്യം വീണ്ടും വീണ്ടും കമലയുടെ മനസ്സിലേയ്ക്ക് വരുന്നു.
“ഇരുളോ അതിനെ പിടിച്ചടക്കിയില്ല..”

മേരിജോൺ ഒരിക്കൽ ക്രിസ്തുമസ് സമ്മാനമായി കൊടുത്ത ബൈബിൾ അലമാരയിലുണ്ട്. കമല അതു തപ്പിയെടുത്തു. ഏലിയാച്ചേടത്തിയുടെ സഹായത്തോടെ മേരിജോൺ വായിച്ച ഭാഗം കണ്ടുപിടിച്ചു. പലതവണ വായിച്ചു.
“ഇരുളോ അതിനെ പിടിച്ചടക്കിയില്ല..”
തനിക്കുചുറ്റും ഒരു പോസിറ്റിവ് എനർജി വ്യാപരിക്കുന്നതുപോലെ കമലാമേനോനു തോന്നി. അതു ശരീരത്തിലൂടെ, ജീവനിലൂടെ ആത്മാവിലേയ്ക്കു കടന്നുചെല്ലുന്നു.
ഭയം മാറുന്നതു പോലെ തോന്നുന്നു..
നിരാശ മാറുന്നു..
പ്രകാശം പരക്കുന്നതുപോലെ ഒരനുഭവം.
കമലാമേനോന്റെ നീലിമ പടർന്ന ചുണ്ടുകളിൽ മന്ദസ്മിതം വിടർന്നു. അവൾ വീണ്ടും വീണ്ടും പറഞ്ഞു.
“ഇരുളോ അതിനെ പിടിച്ചടക്കിയില്ല..”


ബൈബിൾ വായിച്ചുകൊണ്ടിരുന്ന കമലയോട് രാജശേഖരൻനായർ ചിരിച്ചുകൊണ്ടുചോദിച്ചു.
“നീയെന്താ ആ പുസ്തകം വായിക്കുന്നത്? മതം മാറാൻ തീരുമാനിച്ചോ?”
“അല്ല രാജേട്ടാ, ഈ കീമോ തുടങ്ങിയതിനുശേഷം എനിക്ക് വലിയ ഓർമ്മക്കുറവുണ്ടെന്ന കാര്യം രാജേട്ടനറിയാമല്ലോ. പക്ഷേ എന്റെ പഴയ കൂട്ടുകാരി മേരിജോൺ ഓർമ്മയിലേയ്ക്കു വന്നു. അവളുടെ പ്രാർത്ഥനയും ബൈബിൾ വായനയുമൊന്നും മറക്കാൻ കഴിയുന്നില്ല.”
അല്പനേരത്തെ ആലോചനയ്ക്കു ശേഷം രാജശേഖരൻ നായർ എന്ന കമ്പ്യൂട്ടർ എഞ്ചിനിയർ പറഞ്ഞു.
“ഞാനതിന് ശാസ്ത്രീയമായ ഒരു വിശദീകരണം നല്കാം. മനുഷ്യന്റെ തലച്ചോറ് ഒരു കമ്പ്യൂട്ടറിന് തുല്യമാണ്. കമ്പ്യൂട്ടർ മെമ്മറിയിൽ FILO എന്നൊരു പ്രക്രിയയുണ്ട്.First In, Last Outഎന്നാണത്. മെമ്മറിയിൽ അവസാനം ശേഖരിച്ചവ ആദ്യം ബഹിഷ്ക്കരിക്കപ്പടുന്നു. അപ്പോൾ പഴയ ശേഖരണം മെമ്മറിയുടെ ഉപരിതലങ്ങളിലേയ്ക്ക് പൊന്തിവരുന്നു. കീമോതെറാപ്പി നിന്റെ തലച്ചോറിന് ഒരളവിൽ പ്രകമ്പനം നല്കി. സമീപകാലത്തെ സ്മരണകൾ നഷ്ടപ്പെട്ടു. മുപ്പതുകൊല്ലം മുമ്പുള്ളവ സജീവമായി. അത്രമാത്രം.”
“നിങ്ങളുടെ കമ്പ്യൂട്ടറൊന്നും എനിക്കറിഞ്ഞുകൂടാ.”
ഭർത്താവിന്റെ വിശദീകരണം അതുപോലെ അംഗീകരിക്കാൻ കമലാ മേനോന് കഴിഞ്ഞില്ല. അവൾ പറഞ്ഞു..
“രാജേട്ടാ, ഇതൊന്ന് വായിച്ചുനോക്കൂ.”
രാജശേഖരൻ നായർ വായിച്ചു.
“ഭൂമി പാഴായും ശൂന്യവുമായി ഇരുന്നു.. ആഴത്തിന്മീതെ ഇരുൾ ഉണ്ടായിരുന്നു. ദൈവത്തിന്റെ ആത്മാവ് വെള്ളത്തിന്മീതെ പരിവർത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു. വെളിച്ചം ഉണ്ടായി.”
“എന്താണിത്?”
“എന്റെ അനുഭവം അല്ലാതെന്താ? പാഴും ശൂന്യവുമായ അവസ്ഥ, ഒരു വേസ്റ്റ് ലാൻഡ് പോലെ. ആഴമായ വേദന, ഇരുൾ.. ഇതൊക്കെത്തന്നെയല്ലേ ഞാനിപ്പോൾ.”
“പക്ഷേ ഒരു നല്ലകാര്യമുണ്ട്, രാജേട്ടാ.”
“എന്താണത്?”
“അവസാനം വെളിച്ചം ഉണ്ടാകുന്നു. ഇരുളിന് വെളിച്ചത്തെ കീഴ്പ്പെടുത്താൻ കഴിഞ്ഞില്ല.”
“കമലേ, കീമോതെറാപ്പി നിന്റെ ബ്രയിനിനെ ബാധിച്ചിരിക്കുന്നു. നിന്റെ കവി ഹൃദയം ഉണർന്നുവെന്നു തോന്നുന്നു. പണ്ടേ നിനക്കല്പം കവിതയെഴുത്തിന്റെ അസുഖമുണ്ടായിരുന്നല്ലോ. നീ നല്ല പോല വിശ്രമിക്ക്. എല്ലാം നേരെയാകും.”
അല്പനേരം എന്തോ ആലോചിച്ചതിനുശേഷം രാജശേഖരൻ നായർ പറഞ്ഞു.
“പൂച്ച കറുത്തതായാലും വെളുത്തതായാലും എലിയെ പിടിച്ചാൽ മതി.”



പെറ്റ്സ്കാനിന്റെ റിസൽറ്റ് വന്നു. നിരാശാജനകമായിരുന്നു.CHOP എന്ന കീമോതെറാപ്പികൊണ്ട് പ്രതീക്ഷിച്ച ഫലം ലഭിച്ചിട്ടില്ല. കൂടുതൽ ശക്തവും കഠിനവുമായ ചികിത്സയ്ക്ക് വിധിക്കപ്പട്ടു. ICE എന്നകീമോതെറാപ്പി, അതു കഴിഞ്ഞ് BEAM, അതുകഴിഞ്ഞ് സ്റ്റെംസെൽ മാറ്റിവയ്ക്കൽ എന്ന സങ്കീർണ്ണമായ ചികിത്സാസമ്പ്രദായം.
ഇംഗ്ലീഷ് ഭാഷയിലെ ഓരോ അക്ഷരവും ഒരു മരുന്നിനെ പ്രതിനിധാനം ചെയ്യുന്നു. പിന്നെ അനുബന്ധമരുന്നുകളുടെ ഒരു ശൃംഗലയുമുണ്ട്.


സ്റ്റെംസെൽ മാറ്റിവയ്ക്കുന്ന പ്രക്രിയയ്ക്ക് ഒരു പ്രത്യേകതയുണ്ട്. രോഗിയുടെ സ്റ്റെംസെല്ലുമായി നൂറുശതമാനവും യോജിക്കുന്ന സ്റ്റെംസെല്ലുള്ള ഒരു ദാതാവിനെ കണ്ടത്തണം. ജൈവപരമായ കാരണങ്ങളാൽ മാതാപിതാക്കളുടെയോ സന്താനങ്ങളുടെയോ സ്റ്റെംസെല്ലുകൾ പറ്റുകയില്ല. ഒരേ പിതാവിന്റെയും ഒരേ മാതാവിന്റെയും മക്കളായിപ്പിറന്ന സഹോദരീസഹോദരന്മാർ മാത്രമാണ് ഇത്തരുണത്തിൽ ആശ്രയം.അവരിൽ ആരുടെയെങ്കിലും സ്റ്റെംസെൽ രോഗിയുടേതുമായി നൂറുശതമാനം യോജിച്ചുവെന്നുവരാം.അതൊരു സാധ്യത മാത്രമാണ്. പക്ഷേ അതാണ് ഏറ്റവും വലിയ സാധ്യത.
ദാതാവിന്റെ രക്തത്തിൽനിന്നാണ് സ്റ്റെംസെൽ വേർതിരിച്ചെടുക്കുന്നത്. അസ്ഥിക്കുള്ളിലെ മജ്ജയാണതിന്റെ ഉറവിടം. ദശലക്ഷക്കണക്കിന് സ്റ്റെംസെല്ലുകൾ ഒരു ചികിത്സയ്ക്കാവശ്യമാണ്. അഫെറിസിസ്മെഷീൻ എന്ന യന്ത്രമാണ് രക്തത്തിൽ നിന്ന് സ്റ്റെംസെൽ വേർതിരിച്ചെടുക്കുന്നത്. ദാതാവിന്റെ രക്തം യന്ത്രത്തിലൂടെ കടത്തിവിടുന്നു. സ്റ്റെംസെൽ വേർതിരിച്ചതിനുശേഷം രക്തം വീണ്ടും ദാതാവിന്റെ ശരീരത്തിലേയ്ക്കുതന്നെ ഒഴുക്കുന്നു.

കമലാ മേനോന്റെ സഹോദരീസഹോദരന്മാരെല്ലാവരും സ്റ്റെംസെൽ ദാതാക്കളാകാൻ സന്നദ്ധരായി, സാവി എന്നു വിളിക്കപ്പടുന്ന സാവിത്രി ഒഴികെ.
സാവിത്രി പറഞ്ഞു.
“കമലേച്ചി,  എനിക്ക് ഭർത്താവും രണ്ട് പിള്ളാരുമൊള്ളതാ. എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവർക്കാ നഷ്ടം. ഞാനെന്നും അമ്പലത്തിപ്പോയി ചേച്ചിക്കുവേണ്ടി പ്രാർത്ഥിക്കുന്നുണ്ട്. പോരെങ്കി ഞാൻ തിരുവട്ടാർ അമ്പലത്തിൽ തൂക്കുവട്ടം നേർന്നിട്ടുണ്ട്. തിരുവട്ടാർദേവി അച്ചട്ടാ. ദേവി തുണയ്ക്കും.”
കേട്ടപ്പോൾ വേദന തോന്നി.ആത്മാർത്ഥതയില്ലാത്ത അവളുടെ പ്രാർത്ഥനയ്ക്കും നേർച്ചയ്ക്കും എന്താണ് വില?
“അതവളുടെ കുറ്റമല്ല, ആ ശിവരാമന്റെ വേലയാ. സാവി നല്ലവളാ.”
കമല പറഞ്ഞു. ശിവരാമൻ സാവിത്രിയുടെ ഭർത്താവാണ്.
“Blood is thicker than water. കുറ്റം അയാളുടേതാകട്ടെ.”
രാജശേഖരൻ നായരുടെ ഇംഗ്ലീഷുഭാഷയിലുള്ള കമന്റ് കമലാ മേനോന് ഇഷ്ടപ്പെട്ടില്ല.



ഉണ്ണിക്കൃഷ്ണ്ണന്റെ സ്റ്റെംസെൽ ‘മാച്ചു’ (match) ചെയ്യുന്നുവെന്ന് ഡാക്ടർ പറഞ്ഞറിയിച്ചു. ഉണ്ണിക്കൃഷ്ണ്ണനും ആ വാർത്ത വളരെ സന്തോഷമായി. കമലാമേനോനും ആശ്വാസമായി.
“അവൻ ഗജകേസരിയോഗമാ. സോദരരക്ഷ ചെയ്യുമെന്ന് അവന്റെ ജാതകത്തിലുണ്ട്.”
പപ്പുവമ്മാവനാണതു പറഞ്ഞത്.ചാർച്ചയിൽപെട്ട ഒരു വൃദ്ധനാണ് പപ്പുവമ്മാവൻ.

ഡാക്റ്റർ തമാശക്കാരനാണ്. അയാൾപറഞ്ഞു.
“നോക്കൂ, ദശാവതാരത്തിന്റെ ഗുണം കണ്ടോ? പത്തുപേരിൽ ഒരാളിന്റെ സ്റ്റെംസെൽ മാച്ച് ചെയ്യുന്നു. എനിക്ക് ഇങ്ങനെയൊരു സാഹചര്യമുണ്ടായാൽ പെട്ടതുതന്നെ. ഞങ്ങൾ രണ്ടുപേർ മാത്രമേയുള്ളു സഹോദരങ്ങളായിട്ട്.
കുടുംബസംവിധാനം അംഗീകരിക്കാത്തവരുണ്ടല്ലോ, അവരുടെ കൈയിൽ നല്ലൊരു പ്രചാരണായുധമാകും ഈ സംഭവം.”


“ഹും, ചേട്ടനും സുഖമില്ലാത്തതാ. സ്റ്റെംസെല്ലിന് ബ്ലഡ് കൊടുത്തു കഴിഞ്ഞപ്പഴേ തുടങ്ങിയതാ ഒരു നടുവേദന. ഇനി എന്തൊക്കെ വരുമെന്നാർക്കറിയാം? ഞങ്ങൾക്കും രണ്ട് പെൺപിള്ളാരുള്ളതാ. ചേട്ടന് സഹോദരങ്ങളെന്നുവച്ചാൽ ജീവനാ. സ്വന്തകുടുംബത്തെക്കാൾ വല്യതാ ചേട്ടനു സഹോദരങ്ങൾ. കാര്യം വന്നപ്പോൾ ഓരോരുത്തർ ഒഴിഞ്ഞുമാറിയത് കണ്ടോ?”
മീനുവിന്റെ ശബ്ദത്തിൽ അതൃപ്തി നിഴലിച്ചിരുന്നു. ഉണ്ണിക്കൃഷ്ണന്റെ ഭാര്യയാണ് മീനു. അവൾ പറയുന്നതിലും കാര്യമുണ്ട്. സാവിത്രിയാണ് ഒഴിഞ്ഞുമാറിയത്.
കമലാ മേനോന്റെ മുഖം മ്ലാനമായി. അവൾ പറഞ്ഞു.
“സ്റ്റെംസെല്ലിന് രക്തം കൊടുക്കുന്നതുകൊണ്ട് ഉണ്ണിക്കണ്ണന്റെ ആരോഗ്യത്തിന് ഒരു കുഴപ്പവുമില്ലെന്നല്ലേ ഡാക്റ്റർമാർ പറഞ്ഞത്? മാത്രമല്ല, ഇതുവരെ അവന്റെ സ്റ്റെംസെൽ കളക്ട് ചെയ്തിട്ടുമില്ലല്ലോ. അല്പം സാമ്പിൾ രക്തമല്ലേ കൊടുത്തത്, മാച്ചു ചെയ്യുമോയെന്നറിയാൻ?”
“അതൊന്നുമെനിക്കറിഞ്ഞുകൂടാ. ഉണ്ണിയേട്ടൻ ദാണ്ടു പനിച്ചുകിടക്കുന്നു. ഇതൊക്കെ എല്ലാവരും ഓർത്താൽ മതി, കാര്യം വരുമ്പോൾ.”
മീനു എന്നു വിളിക്കപ്പെടുന്ന മീനാക്ഷിദേവി വിലപേശൽ തുടങ്ങിക്കഴിഞ്ഞു.
“രാജേട്ടാ, അവളു പറയുന്നതിന്റെ അർത്ഥം മനസ്സിലായോ? തറവാട്ടിൽ എനിക്കുള്ള ഓഹരികൂടി ഉണ്ണിക്ക് കൊടുക്കണം, സ്റ്റെം സെൽ തരുന്നതിന്റെ വിലയായിട്ട്. അതാണവളുടെ മനസ്സിലിരിപ്പ്.”
“അങ്ങനെങ്കിൽ അങ്ങനെ. വസ്തുവിനെക്കാൾ പ്രധാനമല്ലേ ജീവൻ?”
രാജശേഖരൻ നായർ ഭാര്യയെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“അങ്ങനാണെങ്കിൽ എനിക്കു നിന്റവന്റെ പുല്ലു വേണ്ടാടി. ഈശ്വരൻ എനിക്കിത്രയേ വിധിച്ചിട്ടുള്ളുവെന്ന് ഞാൻ കരുതും.”
കമലാ മേനോൻ മീനാക്ഷിയോട് പൊട്ടിത്തെറിച്ചു. കാൻസർ രോഗികൾ ക്ഷിപ്രകോപികളാണ്.
“കമലേ, നീ ക്ഷോഭിക്കാതിരി. നീ രോഗിയല്ലേ? ക്ഷോഭിച്ചാൽ രോഗം കൂടുതൽ വഷളാകും.”
രാജശേഖരൻ നായർ വീണ്ടും ഇടപെട്ടു.


പെട്ടെന്ന് ഒരു സംഘം ഡാക്റ്ററന്മാർ മുറിയിലേയ്ക്കു വന്നു. പ്രധാന ഡാക്റ്റർ പറഞ്ഞു.
“ഇന്നുരാവിലെ ട്യൂമർബോർഡ് നിങ്ങളുടെ കേസ് വിശദമായി ചർച്ചചെയ്തു. നിങ്ങൾ ഒരു ഹൃദ്രോഗി കൂടിയാണല്ലോ. ഹൃദയത്തിന്റെ ഒരുവാൽവും എയോട്ടാധമനിയും കൃത്രിമമാണല്ലോ. അതുകൊണ്ട് അലോജനിക്ക് ട്രാൻസ്പ്ലാന്റേഷൻ, അതായത് മറ്റൊരാളിൽനിന്നും സ്റ്റെം സെൽ സ്വീകരിക്കുന്നത് അപകടകരമാകാം. ഏതെങ്കിലും കാരണവശാൽ നിങ്ങളുടെ ശരീരം ദാതാവിന്റെ സ്റ്റെം സെൽ തിരസ്ക്കരിച്ചാൽ നിങ്ങൾക്ക് അതിശക്തമായ ഹൃദയാഘാതമുണ്ടാകാം.”
“പിന്നെന്താണ് പോംവഴി?” രാജശേഖരൻ നായർ ഉത്കണ്ഠയോടെ ചോദിച്ചു.
“ഒരു പോംവഴി മാത്രമേയുള്ളു. ഓട്ടോലോഗസ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ. അതായത് രോഗിയുടെ രക്തത്തിൽ നിന്നുതന്നെ സ്റ്റെം സെൽ വേർതിരിച്ചെടുക്കുക. പിന്നീട് അതുതന്നെ രോഗിയുടെ ശരീരത്തിൽ ഹാർവസ്റ്റു ചെയ്യുക.”
“രോഗിയുടെ രക്തത്തിൽ കാൻസർ സെല്ലുകൾ ഉണ്ടാവില്ലേ?”
“ഉണ്ടാവും. അതു ശുദ്ധീകരിച്ചെടുക്കണം. അതല്ലാതെ മാർഗ്ഗമൊന്നുമില്ല.”
ഡാക്റ്ററന്മാരുടെ സംഘം പോയിക്കഴിഞ്ഞു.
“ഈശ്വരൻ തുണച്ചു. ഇനി ചിലരുടെയൊക്കെ വിലപേശൽ കേൾക്കണ്ടല്ലോ.” കമലാ മേനോൻ ഒരു നെടുവീർപ്പോടെ പറഞ്ഞു.
മീനാക്ഷിദേവി വീർത്തമുഖവുമായി ആശുപത്രിമുറിയിൽ നിന്നിറങ്ങിപ്പോയി.


കൊച്ചിയിൽ നിന്ന് ഒരു ടെലിഫോൺകാൾ വന്നു. ഗോപിനാഥനാണ്.ഇളയ അനുജത്തി സീതയുടെ ഭർത്താവാണയാൾ.
“കമലേച്ചി, ചികിത്സയെല്ലാം യഥാവിധി ചെയ്യുന്നുണ്ടായിരിക്കുമല്ലോ..”
“ഉവ്വ്, ചെയ്യുന്നുണ്ട്.”
“താൻതാൻ വിതയ്ക്കും ഫലം താൻതാൻ കൊയ്തിടും. പുരാണത്തിലുള്ളതാ. മനസ്സും വാക്കും പ്രവർത്തിയുമെല്ലാം ശുദ്ധിയുളളതായിരിക്കണം. മനസ്സാ, വാചാ, കർമ്മണാ എന്നു കേട്ടിട്ടില്ലേ? അതു തന്നെ.”
ഗോപിക്കുട്ടന്റെ ഉപദേശം അല്പം അരോചകമായി കമലയ്ക്കു തോന്നി. പക്ഷേ പ്രതികരിച്ചില്ല..
ഗോപിക്കുട്ടൻ ഗുരുസ്വാമിയാണ്.. പതിനെട്ട് തവണ മലചവിട്ടിയിട്ടുണ്ട്.. അയാളുടെ വാക്കുകളിൽ ആദ്ധ്യാത്മികത മുറ്റിനില്ക്കും.


കമലാമേനോന്റെ രക്തത്തിൽനിന്ന് ചികിത്സയ്ക്കാവശ്യമായ സ്റ്റെം സെൽ സംഭരിക്കുന്നതു അസാദ്ധ്യമായ ഒരു കാര്യമായി ഡാക്റ്ററന്മാർക്കനുഭവപ്പെട്ടു. ഒരു ദശലക്ഷം സ്റ്റെം സെല്ലുകളാണ് ചികിത്സയ്ക്കു വേണ്ടത്. സാധാരണ ദാതാവിന്റെ രക്തപ്രവാഹത്തിൽനിന്ന് ഒറ്റ  ദിവസംതന്നെ അത്രയും സ്റ്റെം സെല്ലുകൾ വേർതിരിച്ചെടുക്കാൻ കഴിയും. പക്ഷേ കമലയുടെ രക്തം സ്റ്റെം സെല്ലുകൾ നല്കാൻ വിസമ്മതിക്കുന്നു.ഏഴുദിവസങ്ങൾകൊണ്ട് ശേഖരിച്ചത് ഒരു ലക്ഷത്തിൽ താഴെമാത്രം അല്ലോജനിക്ക് ട്രാൻസ്പ്ലാന്റേഷൻ ഡാക്ടറന്മാർ നേരത്തെ തിരസ്കരിച്ചതുമാണ്. ഇനിയെന്താണ് പോംവഴി?
രോഗിയെ വിധിയുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കുക.
“എന്ത്? ക്ഷീണിതയെങ്കിലും ഒരു പൂമ്പാറ്റയെപ്പോലെ തുള്ളിച്ചാടിനടക്കുന്ന കമലയെ വിധിയുടെ കൈകളിലേയ്ക്ക് എറിഞ്ഞുകൊടുക്കാനോ? പാടില്ല. കമല പത്തുദിവസം വീട്ടിൽ ചെന്ന് വിശ്രമിക്കട്ടെ. അതുകഴിഞ്ഞ് ഒന്നുകൂടി ശ്രമിച്ചുനോക്കാം.”
നേഴ്സിംഗ് ഡയറക്ടർ ഡയാനാ നിർദ്ദേശിച്ചു. അവർ പരിചയസമ്പന്നയാണ്. മനുഷ്യസ്ത്രീയായി ജന്മമെടുത്ത മാലാഖയായാണവർ.

പത്തുദിവസത്തെ കാത്തിരിപ്പ്.
പത്തുദിവസത്തെ ധ്യാനം..
പത്തുദിവസത്തെ തപസ്സ്.
കമലാ മേനോന്റെ കവിഹൃദയം ഉണർന്നു.


“ഞാൻ വല്മീകമാണ്, വെറും ചിതൽപ്പുറ്റ്
തട്ടിയാൽ തകർന്നുവീഴുന്ന മണ്ണ്
തേജസ്സിനെ ധ്യാനിച്ചിരിക്കുന്ന ചിതൽപ്പുറ്റ്
തേജസ്സ് അകലെയാണ്, അകലെയകലെ.

അന്ധകാരത്തിൽ പതിയിരിക്കുന്ന രാഹു
സൌരയൂഥത്തിന്മേൽ ഇരുണ്ട നിഴലുകൾ,
ഇണഞ്ഞു കോർക്കുന്ന കരാളദംഷ്ട്രകൾ
ആർത്തട്ടഹസിക്കുന്ന തമസ്സിന്റെ സൈന്യവ്യൂഹം.

ശക്തമായ തമസ്സിന്റെ വിളയാട്ടം
പ്രകാശത്തെ ബന്ധിക്കുന്ന ശൃംഗലകൾ
മരുഭൂമിയിലെ പുഴപോലെ വരണ്ട നീർത്ധരികൾ
കാത്തിരിപ്പ് എത്രനാൾ? ജ്യോതിസ്സ് അകലെയാണോ?

പ്രകാശം ഒരു ബിന്ദുവാണ്, അങ്ങകലെ
പരകോടി നക്ഷത്രജാലങ്ങളുടെ ഊർജ്ജം
ഒരു മൺകുടത്തിലൊതുക്കാാൻ
തപസ്സിരിക്കുന്ന വല്മീകമാണു ഞാൻ.

അത്യന്ത വേഗത്തിൽ പായുന്ന പ്രകാശബിന്ദു
അനന്തസീമകളിൽ നിന്നെത്തുന്ന പ്രകാശബീജം
എന്റെ ഭൂമിയിലേയ്ക്ക്, വല്മീകത്തിലേയ്ക്ക്
ഊളിയിട്ടിറങ്ങാൻ മനനംചെയ്യുന്ന കുമാരിയാണ് ഞാൻ.

ഒരു ബിന്ദു രണ്ടാകും, രണ്ട്, നാല്, എട്ട്
എന്റെ ഉള്ളിൽ അതു വളരും, നിറയും
തേജസ്സു പുറത്തേയ്ക്കൊഴുകും ഒരു ദിനം
തമസ്സിന് അതിനെ പിടിച്ചടക്കാൻ അസാദ്ധ്യം..”

പത്തുദിനരാത്രങ്ങൾ കൊഴിഞ്ഞുവീണു. ഉത്കണ്ഠയുടെ നിമിഷങ്ങൾക്ക് അന്ത്യം കുറിച്ചുകൊണ്ട് അഫെരെസിസ് മെഷിൻ പച്ചക്കൊടി കാണിച്ചു. അതൊരത്ഭുതമായിരുന്നു.


ഒരുമാസത്തെ ആശുപത്രിവാസവും ചികിത്സയുമാണ് സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷനാവശ്യം.വളരെ അപകടകരമായ ചികിത്സാവിധിയിലൂടെ കടന്നുപോകേണ്ട ഒരുമാസമാണത്. ശേഖരിച്ച സ്റ്റെം സെല്ലുകൾ രോഗിയുടെ ശരീരത്തിലേയ്ക്ക് വിതയ്ക്കുന്ന പ്രക്രിയ വളരെ നിർണ്ണായകമാണ്.
രോഗിക്ക് ശക്തമായ BEAM കീമോതെറാപ്പി നല്കണം.
അതു കഴിഞ്ഞ് ഇമ്മ്യൂണോ സപ്രഷൻ തെറാപ്പി എന്ന ചികിത്സ.
കൃഷ്ണപക്ഷത്തിലെ തിങ്കൾക്കല പോലെ രോഗിയുടെ പ്രതിരോധശക്തി കുറച്ചുകുറച്ചു കൊണ്ടുവരണം. ശക്തമായ മരുന്നുകളുടെ ഒരു പ്രവാഹംതന്നെ നെഞ്ചത്തു സൃഷ്ടിച്ചിരിക്കുന്ന പോർട്ടിലൂടെ രോഗിയുടെ ശരീരത്തിനുള്ളിലേയ്ക്കുണ്ടാവും.

കമലയുടെ മുറിയിലെ ഒരു വെളുത്ത ബോർഡിൽ ഓരോദിവസവും ഡ്യൂട്ടി നേഴ്സ് ചില ചുവന്ന അക്കങ്ങൾ കുറിച്ചിട്ടു.
100%, 90%, 80%, 70%, 60%, 50%, 40%, 30%, 20%,10%, 5%, 0%
കമലയുടെ രോഗപ്രതിരോധശക്തി അമാവാസിയിലെത്തിയ തിങ്കൾക്കലപോലെ പൂജ്യത്തിലേയ്ക്കു താണു. മിഷിഗൻ യൂണിവേഴ്സിറ്റിയിലെ ഡാക്റ്ററന്മാർ കമലയുടെ രക്തത്തിൽ നിന്നും ശേഖരിച്ചെടുത്ത സ്റ്റെം സെല്ലുകൾ വീണ്ടും അവളുടെ ശരീരത്തിൽ വിതച്ചു.
ഉദ്വേഗഭരിതമായ ദിവസങ്ങൾ. ശക്തമായ നിയന്ത്രണങ്ങൾ..
ഒരു ചെറിയ അണുബാധ മതി കണക്കുകൂട്ടലുകൾ ആകെ തെറ്റിക്കാൻ.
കമലയുടെ മുറിയിലെ വെളുത്ത ബോർഡിലെ ചുവന്ന അക്കങ്ങൾ ആരോഹണക്രമത്തിലായി, ശുക്ളപക്ഷത്തിലെ തിങ്കൾക്കലപോലെ.


തികഞ്ഞ സമാധാനത്തോടെ വീട്ടിലേയ്ക്കു തിരിച്ചുവരുമ്പോൾ കാറിലിരുന്ന് ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.
“കമലേച്ചി നാലാംസ്റ്റേജ് കാൻസർ രോഗത്തിൽനിന്ന് ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നതിന്ന്റെ രഹസ്യം ഞാൻ പറയാം.”
“എന്താണത്?”
“ചേച്ചിയുടെ വിൽപൗവ്വർ. മനക്കരുത്ത്. ചികിത്സയെക്കാളും പ്രധാനം മനക്കരുത്താണ്. മനക്കരുത്ത് രോഗപ്രതിരോധശക്തി കൂട്ടുന്നു. ആ ബൈബിൾ വാക്യം, എന്താണത്?”
“ഇരുളോ വെളിച്ചത്തെ പിടിച്ചടക്കിയില്ല..”
“ങ്ഹാ, ആ വാക്യം ചേച്ചിയ്ക്ക് ഒരു പിടിവള്ളിയായി മാറി. അതിൽ കേന്ദ്രീകരിച്ച് ചേച്ചിയുടെ വിൽപൗവ്വർ വളരാൻ തുടങ്ങി. രോഗപ്രതിരോധശക്തി കൂടി. അതാണ് സംഭവിച്ചത്.”
കമലാ മേനോൻ പ്രതികരിച്ചില്ല. അവളുടെ ഹൃദയം മന്ത്രിച്ചു.
“വെളിച്ചം ഇരുളിൽ പ്രകാശിക്കുന്നു. ഇരുളോ അതിനെ പിടിച്ചടക്കിയില്ല.”




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക