ഓർമ്മകൾ,
അത് ശിഖിരങ്ങളില്ലാത്ത
മരമാണ്
വിസ്മൃതിയുടെ
വേരിലേക്ക് ഊർന്നിറങ്ങി
മണ്ണകങ്ങളിൽ
അള്ളിപ്പിടിച്ച്
ഇന്നലെയുടെ
ജലരേഖകൾ തേടി
ഒറ്റത്തടിയായി
അങ്ങിനെ നിൽക്കും
പൂവും കായുമില്ലാതെ
കിളികളുടെ
കലപിലയില്ലാതെ
മനസ്സുകൊണ്ട്
മതിലുകൾ തീർത്ത്
ഏകനായൊരു നിൽപ്പ്
കാറ്റിൻ്റെ ശീൽക്കാരവും
മഴയുടെ കുളിരും
വേനലിൻ്റെ നീറ്റലുമറിയാതെ
പങ്കുവയ്ക്കാനും
പറഞ്ഞു തീർക്കാനും
കഴിയാതെ.
ഓർമ്മകൾ
ചില്ലകളില്ലാത്ത
ഒറ്റത്തടിമരം പോലെ
എങ്കിലും
ഏകാന്തതയുടെ
ചില നിശാ യാത്രകളിൽ
അവ പൂക്കും കായ്ക്കും
പിന്നെ
ഒരു നനഞ്ഞ സ്വപ്നമായ്
താനെ കൊഴിയും