Image

പാമ്പും കോണിയും - നിർമ്മല - നോവൽ - 34

Published on 20 February, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ - 34
ഈനാശു സാറിന് ഹാർട്ട് അറ്റാക്കു വന്നു ! വാർത്ത ഫോണുകളിലൂടെ പകർന്നുപകർന്ന് മലയാളികൾ അതിശയവും സങ്കടവും പങ്കിട്ടു .
സ്നോ മാറ്റാൻവേണ്ടി ഷവലുമായി പുറത്തേക്കിറങ്ങിയ ഈനാശു രണ്ടു മണിക്കൂറു കഴിഞ്ഞിട്ടും അകത്തു കയറിവന്നില്ല. ബട്ടൂരയും ചിക്പീസും തണുത്തുപോകുന്നത്  തെരേസയ്ക്കിഷ്ടമായില്ല. അവർ ക്വിൻസിയെ പുറത്തേക്കുവിട്ടു.
- ഗോ ഗെറ്റ് ഡാഡി, ബേബി.
സ്നോബോളു പോലെ ക്വിൻസി വെളുപ്പിൽ വെളുത്തുരുണ്ടു പോകുന്നത് തെരേസ വാൽസല്യത്തോടെ നോക്കിനിന്നു. 
വീട്ടിനു മുന്നിൽ ഉയർന്ന മഞ്ഞുമലയിലേക്ക് തലയിട്ട് ക്വിൻസി നിർത്താതെ കുരയ്ക്കുന്നതിന്റെ അപായസൂചന അവർ കേട്ടു.
തണുത്തുതണുത്ത് മഞ്ഞിലൂടെ നടന്ന് ആളുകൾ ഈനാശുവിന്റെ ശവമടക്കിനു പോയി.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ
നിർമ്മലയുടെ പാമ്പും കോണിയും തുടരുന്നു...
                     .......    .......   ........
ഈനാശു സാറിന് ഹാർട്ട് അറ്റാക്കു വന്നു !
വാർത്ത ഫോണുകളിലൂടെ പകർന്നുപകർന്ന് മലയാളികൾ അതിശയവും സങ്കടവും പങ്കിട്ടു .
ഈനാശുവിന് യൂണിവേഴ്സിറ്റിക്ക് അടുത്തായി വലിയൊരു വീടുണ്ട്. പഴക്കം തോന്നിക്കുന്ന ചാരനിറമുള്ള ഭിത്തികൾ. വേനൽക്കാലത്ത് അതു നിറയെ വള്ളികൾ പടർന്നുകയറി പച്ചിലകളുടെ പുതപ്പ്. അത്തരം വീടുകൾ വേറെ മലയാളികൾക്ക് ആർക്കുമില്ല. വീടിനെക്കാളേറെ ഒരു കോട്ടയുടെ ഭാവമുണ്ടതിന്. ഈനാശു സാറിന്റെ മക്കൾ രണ്ടു പേരും പഠിപ്പു കഴിഞ്ഞ് ഡോക്ടറന്മാരായി യു.എസ്.എ.യിലെ രണ്ടു സംസ്ഥാനങ്ങളിലാണ്. ഈനാശുവിന്റെ സംസാരത്തിലൊന്നും അവരുടെ വിശേഷങ്ങൾ വന്നുപെടാറില്ല.
ഈനാശുവിന്റെ ഭാര്യ തെരേസയ്ക്കും മലയാളി കൂട്ടങ്ങളോടു വലിയ മമതയില്ല. അവർക്ക് കൂട്ടുകാർ അടുത്ത വീടുകളിൽ താമസിക്കുന്ന പ്രൊഫസ്സർമാരും പ്രൊഫസ്സർമാരുടെ ഭാര്യമാരുമാണ്. അവർക്കൊരു വെളുത്ത പട്ടിയുണ്ട്. മുടി പറ്റേ വെട്ടിയ തെരേസയെ പാവാടയിട്ടാണു പുറത്തു കാണാറ്. മലയാളി ആഘോഷങ്ങൾക്കു വരുമ്പോൾ അവർ ചുവപ്പുനിറമുള്ള കാഞ്ചിപുരംസാരി ഉടുത്തിരിക്കും. മലയാളികൾ അവരെ തെരേസച്ചേച്ചിയെന്നു വിളിച്ചു. ഈനാശുസാറിനെപ്പോലെ മുന്നിൽ കാണുന്ന ആരോടും സംസാരിക്കാൻ തെരേസച്ചേച്ചിക്കറിയില്ല. സിംഗപ്പൂരിൽ ജനിച്ചു വളർന്ന തെരേസ മധുരമായി ചിരിക്കും. ഭംഗിയായി മേക്കപ്പിട്ട മുഖം അപ്പോൾ കൂടുതൽ ഭംഗിയുള്ളതാവും.
തെരേസയ്ക്ക് പുലാവുണ്ടാക്കാനറിയാം, ചില്ലി ചിക്കൻ , ജിഞ്ചർ ബീഫ്, വെജിറ്റബിൾ കോഫ്ത . മലയാളിപ്പെണ്ണുങ്ങൾക്കു പരിചയമാവാത്ത പല വിഭവങ്ങളും തെരേസ ഉണ്ടാക്കും. ഭക്ഷണം വിലപിടിപ്പുള്ള പാത്രത്തിൽ വിളമ്പി ഭംഗിയായി ക്യാരറ്റുപൂവും കാപ്സിക്കംമരവും കൊണ്ട് അലങ്കരിക്കും. ഈനാശുസാറിന് ഇറച്ചി ഉലർത്തിയത് ഇഷ്ടമാണ്. പുളിയിട്ടുവെച്ച മീൻ കറി ഇഷ്ടമാണ്. ചെമ്മീൻ കറി ഇഷ്ടമാണ്. അപ്പവും താറാവു കറിയും ഇഷ്ടമാണ്. പന്നിയിറച്ചിയും കപ്പയും കൂട്ടിവേവിച്ചത് ഇഷ്ടമാണ്. ഈനാശുസാർ മലയാളികളുടെ വീട്ടിലെ നാടൻരുചിയിൽ മുങ്ങി .
മഞ്ഞ് നിർത്താതെ പെയ്തുകൊണ്ടിരുന്നു. ഭൂമി മുഴുവനും വെളുത്ത നിറമായി. റോഡ്, കാറുകൾ, വീടിന്റെ മേൽക്കൂര , ചെടികൾ എല്ലാം വെള്ളപ്പുതപ്പിൽ മൂടിനിന്നു.
ഇടയ്ക്കിടെ നഗരസഭയുടെ വണ്ടികൾ റോഡിൽ ഉപ്പുവിതറിക്കൊണ്ടുപോയി. അതു മാത്രമേ രാവിലെ പുറത്തു ശബ്ദമായി ഉണ്ടായിരുന്നുള്ളൂ. നട്ടുച്ച എത്തിയിട്ടും മഞ്ഞുവീണു കൊണ്ടുതന്നെ ഇരുന്നു.
- നാൽപ്പതു രാവും നാൽപ്പതു പകലും മഞ്ഞു വീഴുമോ ?
ജോയിയുടെ അമ്മച്ചി കർത്താവിനോടു ചോദിച്ചു.
ഉച്ച കഴിഞ്ഞതോടെ പുറത്ത് ഷവൽ നിലത്തുരയുന്ന ശബ്ദം കേട്ടുതുടങ്ങി. ഡ്രൈവ് വേയ് യിലെയും ഫുട്പാത്തിലെയും മഞ്ഞു നീക്കുന്നതിന്റെ ശബ്ദം. മഞ്ഞുവീഴ്ച തീർന്നിട്ടു മാറ്റാൻ തുടങ്ങാം എന്നു കരുതി ഇരുന്നവർക്കു മടുത്തു തുടങ്ങിയിരുന്നു. ഇങ്ങനെ പോയാൽ മഞ്ഞുമാറ്റൽ രണ്ടു ദിവസത്തിൽ കൂടുതലെടുക്കുമെന്ന് ഈനാശു തെരേസയോടു പറഞ്ഞു.
സ്നോ മാറ്റാൻവേണ്ടി ഷവലുമായി പുറത്തേക്കിറങ്ങിയ ഈനാശു രണ്ടു മണിക്കൂറു കഴിഞ്ഞിട്ടും അകത്തു കയറിവന്നില്ല. ബട്ടൂരയും ചിക്പീസും തണുത്തുപോകുന്നത്  തെരേസയ്ക്കിഷ്ടമായില്ല. അവർ ക്വിൻസിയെ പുറത്തേക്കുവിട്ടു.
- ഗോ ഗെറ്റ് ഡാഡി, ബേബി.
സ്നോബോളു പോലെ ക്വിൻസി വെളുപ്പിൽ വെളുത്തുരുണ്ടു പോകുന്നത് തെരേസ വാൽസല്യത്തോടെ നോക്കി നിന്നു.. റോബിന്റെ മുൻവശം ചേർത്തുപിടിച്ച് സൈപ്രസ് മരത്തിൽ മഞ്ഞു ചേർത്ത അലങ്കാരങ്ങൾ അവർ ജനലിലൂടെ കണ്ടു. വീട്ടിനു മുന്നിൽ ഉയർന്ന മഞ്ഞുമലയിലേക്ക് തലയിട്ട് ക്വിൻസി നിർത്താതെ കുരയ്ക്കുന്നതിന്റെ അപായസൂചന അവർ കേട്ടു.
തണുത്തുതണുത്ത് മഞ്ഞിലൂടെ നടന്ന് ആളുകൾ ഈനാശുവിന്റെ ശവമടക്കിനു പോയി. അമ്മച്ചി അന്നു മുഴുവൻ കരഞ്ഞു. ഓർത്തോർത്തു കരഞ്ഞു.
ഈനാശുവിന്റെ ശവമടക്കിനു വെള്ളക്കാർ ധാരാളമുണ്ടായിരുന്നു. പ്രൊഫസ്സർമാർ , പരിചയക്കാർ പിന്നെ മോടിയിൽ വസ്ത്രം ധരിച്ച വിലപിടിപ്പുള്ള കാറുകളിൽ തവിട്ടുനിറക്കാരെയും കണ്ടു.
 ഉത്തരേന്ത്യക്കാരാവാം. ഇംഗ്ലണ്ടിൽനിന്നോ സിംഗപ്പൂരിൽനിന്നോ ഐലന്റുകളിൽനിന്നോ വന്നവരാവാം. മലയാളികൾ അവരിൽനിന്നെല്ലാം അകന്നുനിന്നു. അവരുടെ പാറിയ മുടി, കോലാഹലമുള്ള കോട്ടുകൾ, വിലകുറഞ്ഞ ചെളിപിടിച്ച ഷൂസുകൾ, കെ - കാറ് എല്ലാം മറ്റ് അതിഥികളിൽനിന്നും വേറിട്ടുനിന്നു. ജനറൽ മോട്ടോഴ്സിന്റെ ബെഞ്ചുസീറ്റുള്ള കെ - കാറുകൾ വിലകൊണ്ടും സൗകര്യംകൊണ്ടും മലയാളികൾക്കു പ്രിയപ്പെട്ടതായിരുന്നു.
ഈനാശു മരിച്ചപ്പോൾമുതൽ കൂടുതൽ ഹാർട്ട് അറ്റാക്ക് കഥകൾ മലയാളികൾക്കിടയിൽ പരക്കാൻ തുടങ്ങി. കുഞ്ഞമ്മയുടെ ആങ്ങള, അപ്പുക്കുട്ടന്റെ അളിയൻ, സരോജത്തിന്റെ അനിയത്തിയുടെ ഭർത്താവ് , സോനുവിന്റെ അമ്മാവൻ , അങ്ങനെ താൽപ്പതിലും അൻപതിലും ഉള്ളവർ മാത്രമല്ല മുപ്പതുകളിലുള്ളവർക്കും ഹാർട്ട് അറ്റാക്കുകൾ വരുന്നതു സാധാരണ വാർത്തയായി.
ഈനാശുവിന്റെ ഭാര്യയും മക്കളും എന്തു ചെയ്തെന്ന് ആർക്കും അറിയില്ല. അവരെ ശവമടക്കിനുശേഷം ആരും കണ്ടില്ല. എന്നാൽ ഓരോ മലയാളിയും തന്റെ ശവമടക്ക് മുന്നിൽ കണ്ടു. മലയാളിപ്പെണ്ണുങ്ങൾ ഭയന്നുവിറച്ചു. ഒറ്റപ്പെടലും അനാഥത്വവും അവർക്കുമുന്നിൽ നാവുപിളർത്തി വിറപ്പിച്ചു. അവർ എണ്ണ കുറച്ചു ഭക്ഷണമുണ്ടാക്കി. നേഴ്സുമാർ ആശുപത്രിയിൽനിന്നും കിട്ടിയ ആരോഗ്യ രഹസ്യങ്ങൾ വെളിപ്പെടുത്തി.
- നമ്മൾ പച്ചക്കറിയൊക്കെ എണ്ണയിലിട്ട് ഒലത്തി ഗുണം കളഞ്ഞ് കൊളസ്ട്രോളു ചേർത്താ കഴിക്കുന്നത്.
എണ്ണ തീരെ ചേർക്കാതെ അവർ ഭക്ഷണം പാകം ചെയ്തു. പച്ചക്കറി വേവു കൂടി പോവാതെ കറിയുണ്ടാക്കി. കടുകുപൊട്ടിക്കുന്നത് ശരീരത്തിനു ദോഷമല്ലാതെ ഗുണമൊന്നും ചെയ്യുന്നില്ലെന്ന് ഉറപ്പാക്കി. ഉപ്പ് വളരെ കുറച്ച വേവാത്ത ക്യാബേജും ബീൻസും ബ്രൊക്കോളിയും തേങ്ങയും ഉപ്പും ചേരാതെ തോരനായി. മെഴുക്കുപുരട്ടി മരണ ദൂതനായി അടുക്കള വാതിലിനു പുറത്ത് പരുങ്ങിനിന്നു.
പായസം വേണ്ടെന്നു വെച്ചു. ബിരിയാണിയിൽ നെയ്യ് വേണ്ട. ഉള്ളി വറുത്തു മുകളിലിടേണ്ട. ഇഡ്ഡലിയുടെ കൂടെ സാമ്പാറു മാത്രംമതി, തേങ്ങച്ചമ്മന്തി വേണ്ട. പാൽക്കറികളിൽ നിന്നും തേങ്ങ പുറന്തള്ളപ്പെട്ടു. പകരം പശുവിൻപാൽ ചേർത്തു. പാലും കൊഴുപ്പും കുറച്ചു. സാധാരണ പാലിനു പകരം 2% കൊഴുപ്പുള്ള പാല് മലയാളികളുടെ ഫ്രിഡ്ജിൽ ഇരിപ്പുറപ്പിച്ചു. ബട്ടറിനുപകരം മാർജറിൻ വന്നു. സസ്യക്കൊഴുപ്പിൽ നിന്നുമുണ്ടാക്കുന്ന മാർജറിന്റെ പരസ്യം ടി.വികളിൽ പതിവായി വന്നുകൊണ്ടിരുന്നു.
എക്സർസൈസും എയ്റോബിക്സും ജിമ്മും ജോലി സ്ഥലങ്ങളിൽ ചർച്ചയായി. എന്നാൽ അവിടെയിടേണ്ട വേഷമോർത്ത് അറിയാത്ത മര്യാദകളോർത്ത് അതിനും പണം ചെലവാക്കണോ എന്നുള്ള സംശയത്തിലും മലയാളിപ്പെണ്ണുങ്ങൾ മടിച്ചുനിന്നു.
                                    തുടരും ...
പാമ്പും കോണിയും - നിർമ്മല - നോവൽ - 34പാമ്പും കോണിയും - നിർമ്മല - നോവൽ - 34
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക