Image

മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

Published on 18 March, 2021
മരുന്നുകളെ ചെറുക്കുന്ന അതിമാരക ഫം​ഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്ത് കണ്ടെത്തി

അതിവേഗം പടരുന്ന അപകടകാരിയായ ഫംഗസിനെ തെക്കന്‍ ആന്‍ഡമാന്‍ ദ്വീപുകളിലെ തീരത്തു നിന്നു ശാസ്ത്രജ്ഞര്‍ കണ്ടെത്തി. ഒരു ആന്റി ഫം​ഗല്‍ മരുന്നകളോടും പ്രതികരിക്കാത്ത കാന്‍ഡിഡ ഓറിസ് എന്നു പേരുള്ള ഫംഗസിനെയാണ് ആന്‍ഡമാന്‍ ദ്വീപില്‍ നിന്ന് കെണ്ടെത്തിയത്. മരുന്നുകളെ ചെറുക്കാനുള്ള ഈ ശേഷി മൂലം സൂപ്പര്‍ബഗ് എന്നാണ് ഇതിനെ ശാസ്ത്രജ്ഞര്‍ അനൗദ്യോഗികമായി വിശേഷിപ്പിക്കുന്നത്. മനുഷ്യനില്‍ അതിമാരകമായേക്കാവുന്ന അപകടകാരിയായ ഫം​ഗസാണ് സൂപ്പര്‍ബ​ഗ്.

12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജപ്പാനിലെ ഒരു ആശുപത്രിയിലാണ് ഈ ഫംഗസിനെ ആദ്യം കണ്ടെത്തിയത്. തുടര്‍ന്ന് ഇതു മൂന്ന് ഭൂഖണ്ഡങ്ങളിലെ വിവിധ മേഖലകളിലും കാണപ്പെട്ടു. കൂടുതല്‍ തവണയും കണ്ടെത്തിയത് ആശുപത്രികളില്‍ നിന്നായതിനാല്‍ ഹോസ്പിറ്റല്‍ ഫംഗസ് എന്നും ഇതിനു വിളിപ്പേരുണ്ടായിരുന്നു. പെട്ടെന്നു പടരാനുള്ള കരുത്ത് ഇവയെ അപകടകാരികളാക്കുന്നു. 
ആശുപത്രികളിലും മറ്റും ഇവയെ കണ്ടെത്തി കഴിഞ്ഞാല്‍ നിയന്ത്രണം പാടുള്ള കാര്യമാണെന്ന് രാജ്യാന്തര ആരോഗ്യ വിദഗ്ധന്‍ ഡോ. ആര്‍ട്യൂറോ കാസഡെവാല്‍ പറയുന്നു. 2019ല്‍ പൊതുജനാരോഗ്യത്തിനു മേലുള്ള ഒരു വലിയ ഭീഷണിയായി ഓറിസ് ഫംഗസിനെ യുഎസിലെ സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ വിശേഷിപ്പിച്ചിരുന്നു.

കത്തീറ്ററുകള്‍, ശ്വസനസഹായികള്‍, ഫീഡിങ് ട്യൂബുകള്‍ എന്നിവ ഉപയോഗിക്കുന്ന രോഗികളുടെ രക്തത്തിലാണ് അണുബാധ സൃഷ്ടിച്ച്‌ ഇവ മാരകമാകുന്നത്. മരുന്നുകള്‍ ഫലിക്കാതെ വരുന്നതിനാല്‍  ചികില്‍സിക്കാനും ബു​ദ്ധിമുട്ടാണ്. രോഗികളില്‍ നിന്ന് പുറത്തുചാടി അന്തരീക്ഷത്തിലും കെട്ടിട ഉപരിതലങ്ങളിലുമൊക്കെ നിലനില്‍ക്കാനും ഇതിനു ശേഷിയുണ്ട്.

ഡല്‍ഹി യൂണിവേഴ്‌സിറ്റി മൈക്കോളജിസ്റ്റായ ഡോ. അനുരാധ ചക്രവര്‍ത്തിയും സംഘവുമാണ് ആന്‍ഡമാനില്‍ നിന്നു ഫംഗസിനെ കണ്ടെത്തിയത്. ആന്‍ഡമാനിലെ രണ്ട് മനുഷ്യവാസമില്ലാത്ത ദ്വീപുകളിലെ തീരങ്ങളില്‍ നിന്നും  ആളുകള്‍ പോകുന്ന ഒരു ബീച്ചില്‍ നിന്നുമുള്ള മണല്‍ത്തരികള്‍ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ്  ഫംഗസിനെകണ്ടെത്തിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക