എഴുപത് വയസ്സിന്റെ അസാധാരണമായ യുവത്വവുമായി മമ്മൂട്ടി നിൽക്കുന്ന കാഴ്ച ആദരണീയമാണ്. ഒരു നടനെന്ന നിലയിൽ മാത്രമല്ല വ്യക്തി ജീവിതം ആരോഗ്യവും ആനന്ദവും നിറച്ചതാക്കുന്നതെങ്ങനെ എന്നതിന്റെ മാതൃകയും കൂടിയാകുന്നു മമ്മുക്ക . കഠിനമായ ആത്മസമർപ്പണവും നിതാന്തമായ പരിപോഷണവുമാണ് അദ്ദേഹം സിനിമയിൽ കാത്തുസൂക്ഷിക്കുന്നത്. സിനിമാനടനാകാൻ തീരുമാനിച്ച് അത് വിജയകരമായി നടപ്പാക്കിക്കൊണ്ടിരിക്കുകയാണ് മമ്മൂട്ടി ഈ എഴുപതാം വയസ്സിലും . വയസ്സെന്നത് അദ്ദേഹത്തെ സംബന്ധിച്ച് സത്യമായും ഒരു സംഖ്യ മാത്രമാകുന്നു.
കേരളത്തിന്റെ സാംസ്കാരിക ചരിത്രം സിനിമയെ ഒഴിച്ചു നിർത്തി രചിക്കാനാവില്ല. അതുപോലെ പ്രതിഭയും ഭാവനയും ഒത്തിണങ്ങിയ സംവിധായകരും എഴുത്തുകാരും സാങ്കേതിക വിദഗ്ധരും സമ്മാനിച്ച ഹൃദയംഗമമായ സിനിമകൾ നിറഞ്ഞ കാലത്ത് മലയാള സിനിമയിൽ ഉദിച്ചുയർന്ന ഭാഗ്യതാരകമായ മമ്മൂട്ടിയെ മാറ്റി നിർത്തി ഒരു സിനിമാ ചരിത്രവും ഉണ്ടാവില്ല. നായകനു വേണ്ട സകല ഗുണങ്ങളും തികഞ്ഞ നടനായ മമ്മൂട്ടി പകർന്നാട്ടം നടത്തിയ എത്രയെത്ര മികച്ച വേഷങ്ങളാണ് മലയാള മനസ്സിൽ വേരോട്ടം നടത്തി പടർന്നു പന്തലിച്ചുനിൽക്കുന്നത്.
വിൽക്കാനുണ്ട് സ്വപ്നങ്ങൾ മുതൽ സിനിമാ സ്ക്രീനിൽ മമ്മൂട്ടി വിസ്മയമാകുന്നു. ഐ.വി.ശശിയുടെ തൃഷ്ണയിലൊക്കെ എത്തുമ്പോൾ പ്രേക്ഷകർ കൊതിച്ചു പോവുകയാണ് ആ ആകാരസൗഷ്ഠവവും അഭിനയനിറവുകളും. പിന്നീടങ്ങോട്ട് ഒരു പാട് ചിത്രങ്ങൾ. ആദ്യ സംസ്ഥാന പുരസ്കാരം 1985-ൽ അടിയൊഴുക്കുകൾക്ക് . യാത്ര , നിറക്കൂട്ട് തുടങ്ങി വടക്കൻ വീരഗാഥ വരെയൊക്കെ എത്തുമ്പോൾ കാലം മിനുക്കി മിനുക്കിയെടുത്ത അഭിജാതരൂപം പൗരുഷത്തിക വായി പ്രേക്ഷകർ കണ്ടു. വടക്കൻ വീരഗാഥയിലൂടെ ദേശീയ അവാർഡു നേടുന്ന നടനായി അദ്ദേഹം . (മറക്കാത്ത വേദനയായ തനിയാവർത്തനം പരാമർശിക്കാതെ മമ്മൂട്ടിയെ രേഖപ്പെടുത്താനാവില്ല. )
ഹിന്ദിയിലും തമിഴിലും തെലുങ്കിലുമൊക്കെ കടന്നുകയറിയ നടനചാതുരി വീണ്ടും ദേശീയ അംഗീകാരം നേടി, ( വിധേയൻ, പൊന്തൻമാട ) .
വാൽസല്യം എന്ന ചിത്രത്തിലെ മേലേടത്തു രാഘവൻ നായരെ മറക്കാനാവുമോ നമുക്ക്.!
ഡോ.ബാബാ സാഹേബ് അംബേദ്കറിലൂടെ ഇന്ത്യയെ വീണ്ടും അതിശയിപ്പിച്ചു മമ്മൂട്ടി. പിന്നെ കാഴ്ച, പലേരി മാണിക്യം തുടങ്ങി മികച്ച എത്രയെത്ര സിനിമകൾ.
ഇതിനിടയിൽ ടി.വി.ചന്ദ്രന്റെ ഡാനി എന്ന സിനിമയെ പ്രത്യേകം പരാമർശിക്കുവാൻ ഞാനാഗ്രഹിക്കുകയാണ്. ഈ മികച്ച വേഷം അധികം പറഞ്ഞു കേട്ടിട്ടില്ല. എങ്കിലും ഉജ്ജ്വലമായ അഭിനയ ശേഷി പ്രകടിപ്പിച്ച സിനിമ തന്നെയാണത്.
രാജമാണിക്യത്തിൽ ആകമാനം ഹാസ്യരേഖകളാണെങ്കിലും അതിലൂടെ പടർത്തിയ വ്യത്യസ്തമായ വേഷപ്പകർച്ച മലയാളിക്ക് ഇഷ്ടമായി എന്നതാണ് നേര്.
ഈ പുതിയ കാലത്തും മമ്മൂട്ടിയുടെ ചിത്രങ്ങളെത്തി. ദ് പ്രീസ്റ്റ്, വൺ തുടങ്ങിയവ.
ഇവിടെ പറയാൻ കഴിയാതെ പോകുന്ന എത്രയെത്ര ചിത്രങ്ങൾ വേറെയുമുണ്ട്.
മലയാള സിനിമയ്ക്ക് കാലം കൈനീട്ടി നൽകിയ അനുഗ്രഹമാണ് മമ്മൂട്ടിയെന്ന നടൻ. കഥകളും കഥപാത്രങ്ങളും ഹൃദയങ്ങളിലേയ്ക്ക് ചേർത്തു വച്ച് സിനിമയുടെ മാസ്മരികതയിൽ ലയിച്ചു നിൽക്കാൻ നമുക്ക് ലഭിച്ച ഈ നടനഭാഗ്യം ഇനിയും വിസ്മയങ്ങൾ തീർക്കട്ടെ എന്ന് ആശംസ.