Image

കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ

Published on 18 September, 2021
കെ.എം. റോയ് ; വിടവാങ്ങിയ വഴികാട്ടി നക്ഷത്രം : ആൻസി സാജൻ
വർഷങ്ങൾക്കു മുൻപ് കെ.എം. റോയ്സാർ കോട്ടയത്തേയ്ക്ക് വരുന്നത് മംഗളത്തിലൂടെയാണ്. യു.എൻ ഐ യിൽ നിന്നുമെത്തിയ പ്രഗത്ഭനായ പത്രപ്രവർത്തകൻ കോട്ടയത്തിന് ഒരു ഉന്മേഷക്കാഴ്ചയായിരുന്നു. മംഗളം വാരികയുടെ പ്രചാരം വളരെ വർദ്ധിച്ചുവരുന്ന സമയം. റോയ് സാറിന്റെ വരവ് ആ മാധ്യമ സ്ഥാപനത്തിന് നൽകിയ ഉന്മേഷവും ഉണർവും വളരെ വലുതായിരുന്നു. ഇരുളും വെളിച്ചവും എന്ന പുതുമയുള്ള പംക്തി അവതരിപ്പിച്ച  അദ്ദേഹം മറ്റേതൊരു പ്രഗത്ഭമതിയെക്കാളും ജനകീയനും പ്രശസ്തനുമായി എന്നതാണ് നേര്. കെ.എം. റോയ് എന്ന പേരിൽ പത്രപ്രവർത്തനം മുഴുവനും അടങ്ങിയിരുന്നു.
ഇന്ന് അദ്ദേഹത്തിന്റെ വിയോഗ വാർത്തയെത്തുമ്പോൾ നന്മയുള്ള ആ മനസ്സിന്റെ വാൽസല്യമേറ്റ അനേകം ഹൃദയങ്ങൾ അദ്ദേഹത്തെയോർത്ത് ആകുലപ്പെടുന്നുണ്ട്. കൃതജ്ഞതയോടെ അദ്ദേഹത്തെ സ്മരിക്കുന്നുണ്ട്. ധന്യമായ ജീവിതം കൊണ്ട് അദ്ദേഹം നേടിയതത്രയും ഈ ആദരമായിരിക്കണം.
എം.എ പഠനം കഴിഞ്ഞയുടൻ വേറൊന്നിനും ചേരാതെ ആഗ്രഹിച്ച എഴുത്തുജോലി കിട്ടാനുള്ള പരിശ്രമത്തിലായിരുന്നു ഞാൻ. ഇതറിയുന്ന കൂട്ടുകാരിയായിരുന്നു എറണാകുളം സെന്റ്. തെരേസ്സാസ് കോളേജ് കൗൺസിലറായിരുന്ന സിമി റോസ്ബെൽ ജോൺ. സർവകലാശാലാ യൂണിയൻ പ്രവർത്തനം വഴി പരിചയമായിരുന്ന സിമിയുമായി അന്ന് കത്തുകൾ വഴി സൗഹൃദം തുടർന്നിരുന്നു. സിമിയുടെ അയൽക്കാരനായിരുന്നു കെ.എം. റോയ് സാർ. അന്ന് സിമി എന്നെപ്പറ്റി പറഞ്ഞിട്ട് , റോയ് സാറിന്റെ നിർദ്ദേശപ്രകാരമാണ് മംഗളം പ്രസിദ്ധീകരണമായ കന്യകയുടെ എഡിറ്റർ എൻ.പി.ഗോപിനാഥിനെ ഞാൻ കാണുന്നത്. 1991-ലാണത്.
അഭിമുഖങ്ങളും ലേഖനങ്ങളും ഫീച്ചറുകളുമൊക്കെയായി പത്രപ്രവർത്തന മേഖലയിലേക്കുള്ള എന്റെ പ്രവേശനം അങ്ങനെയാണ് സാധ്യമായത്. തുടർന്ന് സൺഡേ മംഗളത്തിലും കന്യകയിലുമായി എഴുത്തിന്റെ അവസരങ്ങൾ ധാരാളമായി കൈവന്നു.
എന്നെ കെ.എം.റോയ് സാറിന് പരിചയപ്പെടുത്തിയ സിമി റോസ്ബെൽ ജോൺ യൂത്ത് കോൺഗ്രസ്സിലൂടെ , കോൺഗ്രസ്സ് പാർട്ടിയിൽ ശ്രദ്ധിക്കപ്പെടുകയും  പ്രശസ്തയാവുകയും ചെയ്ത വാർത്തകൾ വന്നെങ്കിലും ഞങ്ങൾ തമ്മിൽ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. സിമി എനിക്ക് നൽകിയ നല്ല സഹായത്തിന് നന്ദി പറയാനും കഴിഞ്ഞിട്ടില്ല. ഇനിയും എവിടെയെങ്കിലും വച്ച് തമ്മിൽ കാണാൻ ഇടയാകട്ടെയെന്ന് ആശിക്കാം.
പിന്നീട് എന്റെ സഹോദരൻ പറഞ്ഞതനുസരിച്ച് റോയ്സാർ ഇടപെട്ട് മംഗളം മാനേജ്മെന്റ് പ്രതിനിധികളുമായി ജോലിസ്ഥിരപ്പെടുത്തലിന് എനിക്ക് അഭിമുഖം ഏർപ്പെടുത്തി. തുടർന്ന് ജോലി തുടങ്ങാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ ചില സാഹചര്യങ്ങളിൽപെട്ട്  ഓഫീസിൽ സ്ഥിരജോലിക്ക് ചേരാൻ എനിക്ക് കഴിഞ്ഞതുമില്ല. 
ഇനിയും അദ്ദേഹത്തിന്റെ ഔന്നത്യം വ്യക്തമാക്കപ്പെട്ട മറ്റൊരനുഭവം പറയാനുണ്ട്. അദ്ദേഹത്തിന്റെ പത്രാധിപത്യത്തിലുൾപ്പെട്ട വാരികയുടെ ഉള്ളടക്കങ്ങളെ വിമർശിച്ച് ഒരിക്കൽ റോയ്സാറിന് ഞാനൊരു കത്തയച്ചു. അതിന് അദ്ദേഹം കൃത്യമായി മറുപടി അയച്ചത് ഓർക്കുന്നു. എന്നെപ്പോലെയൊരാൾക്ക് അത്ര ദീർഘമായ ഒരു മറുപടി അയച്ചില്ലെങ്കിലും അദ്ദേഹത്തിന് ഒരു കുഴപ്പവും വരാനില്ല. ഞാൻ പറഞ്ഞ കാര്യങ്ങളെല്ലാം എടുത്ത് പറഞ്ഞ് കൊണ്ടായിരുന്നു മറുപടി. അദ്ദേഹത്തിന്റെ ഹൃദയവിശാലതയും ശ്രേഷ്ഠതയും അതുവഴി  ഒന്നുകൂടി ബോധ്യമാവുകയായിരുന്നു.
പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിൽ ജേർണലിസം പഠിച്ച കാലം കൂടി ഇതിനോട് ചേർത്തു വെക്കാൻ ഞാനാഗ്രഹിക്കുന്നു. അന്ന് പഠനത്തിന്റെ ഭാഗമായി പത്രങ്ങളുടെ ഓഫീസുകളിൽ ഞങ്ങൾ പോകാറുണ്ടായിരുന്നു. മനോരമയിൽ ബാലകൃഷ്ണൻ മാങ്ങാട്സാറും മാതൃഭൂമിയിൽ കെ.സി. നാരായണൻ സാറുമായിരുന്നു പ്രധാനികൾ. ഞങ്ങൾ വിദ്യാർത്ഥികൾക്ക് ആവശ്യമായ ഉപദേശങ്ങളൊക്കെ നൽകാൻ ഇവർ യാതൊരു മടിയും കാട്ടിയിരുന്നില്ല. എഴുതിയ പരിചയമൊക്കെ പറഞ്ഞപ്പോൾ ബാലകൃഷ്ണൻസാർ  ഫീച്ചറുകൾ ചെയ്യാൻ എന്നെ അനുവദിക്കുകയും എഴുതിക്കൊടുത്തത് ഒരു മാറ്റവുമില്ലാതെ ഞാനെഴുതിയ തലക്കെട്ടോടെ മലയാള മനോരമയുടെ സൺഡേ സപ്ലിമെന്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്തതും ഇവിടെ കൃതജ്ഞതയോടെ സ്മരിക്കുന്നു. 
അദ്ദേഹവും ഇവിടെനിന്നും വിടപറഞ്ഞു. ബാലകൃഷ്ണൻ മാങ്ങാട് എന്ന നല്ലവനായ പത്രപ്രവർത്തകനെയും കൂപ്പുകൈകളോടെ സ്മരിക്കുന്നു.
വഴിയിൽ നമുക്ക് വെളിച്ചമായും വഴികാട്ടി നക്ഷത്രമായും ഒരുപാട്പേരൊന്നും എത്തിയെന്നു വരില്ല. അവയുടെ നില കൊള്ളലുകളിലേക്കും കാഴ്ചകളിലേക്കും നടന്നെത്താൻ ആവതില്ലാത്തവരുമാവും നാം. എന്നാൽ നമ്മുടെ ഇരുളുകളിൽ വെളിച്ചങ്ങൾ തെളിയിച്ചരെ സ്മരിക്കാതെയും അവർക്കൊക്കെ കൃതജ്ഞതയർപ്പിക്കാതെയും കൈയും വീശി നടക്കാൻ കഴിയുന്നതെങ്ങനെ?.
പൊലിഞ്ഞകന്നാലും ഒരിക്കൽ അവരുടെ വെളിച്ചം നമ്മിലും അനുഗ്രഹം ചൊരിഞ്ഞിരുന്നു. 
കാലങ്ങൾക്കുശേഷവും ഇന്നും എഴുതാൻ കഴിയുന്നതിന് ....
എഴുത്തിലെല്ലാം സ്വന്തം പേര്ചേർക്കാൻ കഴിയുന്നതിന്... 
വലിയ വിളക്കുമരമായി നിന്നവരുടെ ഓർമ്മകളിൽ കൃതജ്ഞതയോടെ ശിരസ്സ് നമിക്കുന്നു.
നേരത്തെ കടന്നുപോയ എൻ.പി.ഗോപിനാഥിന് , ബാലകൃഷ്ണൻ മാങ്ങാട്സാറിന് , ഇന്ന് വിട വാങ്ങിയ കെ.എം. റോയ് സാറിന് ...
നന്മയുടെ പ്രതിരൂപങ്ങൾക്ക് സ്നേഹാദരങ്ങൾ !
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക