കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്ന പശ്ചാത്തലത്തില്‍ വിദേശത്തു നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ എര്‍പ്പെടുത്താനുള്ള കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ തീരുമാനം പുനഃപരിശോധിക്കണമെന്നു ഫോമ 2022 -24 പ്രസിഡന്റ് സ്ഥാനാർത്ഥി ജേക്കബ് തോമസ് .
വ്യാപനം നിലനില്‍ക്കുമ്പോഴും നാട്ടില്‍ യാതൊരുവിധ കൊവിഡ് മുന്‍കരുതലുകളും നോക്കാതെ ആഘോഷങ്ങളും വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ പരിപാടികള്‍ ഉള്‍പ്പെടെയുള്ള പൊതു ചടങ്ങുകളും നടക്കുന്നു. എന്നാൽ പല തവണ പരിശോധനകള്‍ കഴിഞ്ഞ് കൊവിഡ് നെഗറ്റീവാണെന്ന സര്‍ട്ടിഫിക്കറ്റുമായി എത്തുന്ന പ്രവാസികള്‍ക്ക് മാത്രം എന്തിന് നിയന്ത്രണം ഏർപ്പെടുത്തണം?.
ശാസ്ത്രീയമായ എന്തെങ്കിലും വിവരങ്ങളുടെയോ, കണക്കുകളുടെയോ അടിസ്ഥാനത്തിലല്ല നാട്ടിലെത്തുന്ന പ്രവാസികള്‍ക്ക് മേല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത് .രാജ്യത്തോ സംസ്ഥാനങ്ങളിലോ കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുമ്പോള്‍ ആദ്യം പ്രവാസികള്‍ക്ക് നിയന്ത്രണം കൊണ്ടുവരാനാണ് ഭരണകൂടങ്ങൾ ശ്രമിക്കാറുള്ളത്. കൊവിഡ് വ്യാപനം നിയന്ത്രിക്കാനാകാതെ വരുമ്പോള്‍ എന്തെങ്കിലും നടപടികള്‍ എടുത്തുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇത്തരം ബാലിശമായ നടപടികൾ
ഡെൽഹിയിലെത്തുന്ന പ്രവാസികൾക്ക് ക്വാറന്റീന്‍ ഏർപ്പെടുത്തുകയും പതിനായിരം മുതൽ ലക്ഷങ്ങൾ വരെ താമസ അനുബന്ധ ചിലവുകൾക്കായി അവരെ പിഴിയുകയും ചെയ്യുന്ന അവസ്ഥ കഴിഞ്ഞ ദിവസങ്ങളിൽ വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി .കോവിഡ് വ്യാപനത്തിന് വേണ്ട എല്ലാ കരുക്കളും സർക്കാർ തന്നെ നീക്കിയിട്ട് ഒടുവിൽ കുറ്റങ്ങളെല്ലാം പ്രവാസികളുടെ തലയിൽ കെട്ടിവയ്ക്കാൻ ശ്രമിക്കുകയാണ് ഇപ്പോൾ. പ്രവാസികൾക്കാണ് ഏറ്റവുമധികം നിബന്ധനകളും മറ്റും ഏറ്റുവാങ്ങേണ്ടി വരുന്നത്. സർക്കാരിന് ആളെക്കൂട്ടാം, പരിപാടികൾ നടത്താം, അതൊന്നും എവിടെയും ലംഘനമായി കണക്കാക്കപ്പെടുന്നില്ല.
കേരളത്തിൽ സ്ഥിതി ഇതാണെങ്കിൽ അത്രപോലും വിദ്യാസമ്പന്നരല്ലാത്ത മറ്റു സംസ്ഥാനങ്ങളിലെ കാര്യമാണ് കഷ്ടം. പ്രവാസികൾ എയർപോർട്ടിൽ ചെന്നിറങ്ങിയാൽ ഉടനെ കോവിഡ് ചേക്ക് ചെയ്യാനുള്ള അനേകം സെന്ററുകളും, അവരുടെ തന്നെ അധീനതയിൽ കോവിഡ് പോസിറ്റീവ് ആയവർക്ക് താമസിക്കാൻ 10000 രൂപയുടെ മുതൽ ഹോട്ടൽ മുറിയും. പതിനായിരത്തിൽ കുറഞ്ഞ ഒന്നും ഇവിടെയില്ല എന്നുള്ളതാണ് ഏറ്റവും വലിയ തമാശ. എങ്ങനെ മറ്റുള്ളവരുടെ പണം സ്വന്തം കീശയിൽ എത്തിക്കാമെന്നാണ് ആഗോള മനുഷ്യർ ചിന്തിക്കുന്നതെന്ന് തോന്നിപ്പോകും. കേരളത്തിന്റെ അവസ്ഥയും മറിച്ചല്ല എന്നോർക്കുമ്പോൾ സങ്കടം .
അതേസമയം, മറ്റൊരു മേഖലയിലും ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നില്ലന്നാണ് വസ്തുത . കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കോവിഡ് വ്യാപനത്തിന്റെ ഭാഗമായി ചില നിയന്ത്രങ്ങൾ കൂടി കൊണ്ട് വന്നു. എങ്കിലും പ്രവാസികളുടെ കാര്യത്തിൽ മാത്രം യാതൊരു വ്യത്യാസവും ഉണ്ടായിട്ടില്ല . വ്യാപാര സ്ഥാപനങ്ങളിലോ പൊതു പരിപാടികളിലോ ആഘോഷങ്ങളിലോ കർശനമായ ഒരു നിയന്ത്രണവും ഇതുവരെ ഏര്‍പ്പെടുത്തിയിട്ടില്ല.
കോവിഡ് തുടങ്ങിയ കാലം മുതൽ ഏറെ പ്രയാസങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്ന പ്രവാസികളെ മാനസിക സംഘർഷങ്ങളിലാക്കുന്ന തികച്ചും അശാസ്ത്രീയമായ ഇത്തരം തീരുമാനങ്ങൾ തുടരുന്നത് അംഗീകരിക്കുവാൻ സാധിക്കുന്നതല്ല .ഇത്തരം പ്രവാസിദ്രോഹ നടപടികൾക്കെതിരെ അമേരിക്കയിലെ എല്ലാ മലയാളി സംഘടനകളും ഒറ്റക്കെട്ടായി നിന്ന് പ്രതികരിക്കണമെന്നും ജേക്കബ് തോമസ് പറഞ്ഞു.
ഒന്നുകിൽ വിമാനം കയറുന്നതിനു മുൻപായോ, അല്ലങ്കിൽ ഇറങ്ങിയ ശേഷമോ ഒരു തവണ മാത്രം ടെസ്റ്റ് ചെയ്യുവാനുള്ള സാഹചര്യമൊരുക്കുകയും അത് സൗജന്യമാക്കുകയും ചെയ്യണം .സര്‍ക്കാരിന്റെ പ്രവാസികളോടുളള ഈ അവഗണക്കെതിരെ ശബ്ദിക്കുവാന്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ പോലും ഇല്ലാതെ പോകുന്നു എന്നത് വളരെ ദുഃഖകരമായ അവസ്ഥയാണ്ജേ-ക്കബ് തോമസ് അഭിപ്രായപ്പെട്ടു.