Image

നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

പി പി ചെറിയാന്‍ Published on 22 January, 2022
നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുന്നു.

ഡാളസ്: ബൈഡന്‍ ഭരണകൂടം അധികാരത്തിലെത്തി ഒരു വര്‍ഷം പൂര്‍ത്തിയായിട്ടും ഗ്യാസിന്റെയും, നിത്യോപയോഗ സാധനങ്ങളുടെയും വില നിയന്ത്രിക്കുന്നതില്‍ തികഞ്ഞ പരാജയം. ഒരു വര്‍ഷം മുമ്പു ഉണ്ടായിരുന്ന ഗ്യാസിന്റെ വില(ഗ്യാലന് 2 ഡോളര്‍) ഇപ്പോള്‍ ഗ്യാലന് മൂന്നു ഡോളറിനു മുകളില്‍ എത്തി നില്‍ക്കുന്നു. മഹാമാരിയുടെ വ്യാപനത്തില്‍ പൊറുതിമുട്ടി കഴിയുന്ന സാധാരണ ജനങ്ങളെ സംബന്ധിച്ചു കുതിച്ചുയരുന്ന ഗ്യാസിന്റെ വിലയ്‌ക്കൊപ്പം നിത്യോപയോഗ സാധനങ്ങള്‍ക്കും വില വര്‍ദ്ധിച്ചിരിക്കുന്നത് താങ്ങാവുന്നതിലപ്പുറമായിരിക്കുന്നു.

പണപ്പെരുപ്പവും, തൊഴിലില്ലായ്മയും വര്‍ദ്ധിക്കുന്നു. സാധാരണക്കാരെ സംബന്ധിച്ചു ഇതിനു തുല്യമായ ശമ്പള വര്‍ദ്ധനവ് ഇല്ലാ എന്നുള്ളതാണ് ദു:ഖകരമായ വസ്തുത.

ഇന്ത്യന്‍ സ്റ്റോറുകളിലും, മലയാളി കടകളിലും ഇന്ത്യയില്‍ നിന്നും കേരളത്തില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന സാധനങ്ങളുടെ വില മൂന്നിരട്ടിയാണ് വര്‍ദ്ധിച്ചിരിക്കുന്നത്. രണ്ടു മാസങ്ങള്‍ക്കുമുമ്പ് ഒരു കണ്ടെയ്‌നര്‍ ഡാളസ്സില്‍ എത്തണമെങ്കില്‍ 3000 ഡോളര്‍ നല്‍കിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 15 ഉം 16 ആയിരം ഡോളറാണ് നല്‍കേണ്ടിവരുന്നതെന്ന് കടയുടമകള്‍ പറയുന്നു.

25 ഡോളറിന് താഴെ ലഭിച്ചിരുന്ന 30 പൗണ്ട് കറിക്ക് ഉപയോഗിക്കുന്ന ഓയലിന് 50നും അറുപതിനുമാണ് ഇപ്പോള്‍ വില്പന നടത്തുന്നത്. അതുപോലെ ഒരു മാസം മുമ്പു വരെ 50 സെന്റിന് ലഭിച്ചിരുന്ന ഒരു പൗണ്ടു സവോളയുടെ വില ഒന്നര ഡോളറായി വര്‍ദ്ധിച്ചിരിക്കുന്നു. ഒരു ഡോളറിന് ലഭിച്ചിരുന്ന വെളുത്തുള്ളിയുടെ വില പൗണ്ടിന് 4 ഡോളറിന് മുകളിലാണ്. ഇഞ്ചി, മുളക് എന്നിവക്കും 200 ശതമാനത്തിലേറെ വില വര്‍ദ്ധിച്ചിരിക്കുന്ന. ഈ വിലവര്‍ദ്ധന ഏറ്റവും ദോഷകരമായി ബാധിച്ചിരിക്കുന്നതു മലയാളി സമൂഹത്തെയാണ്. ഇത്ര വില വര്‍ദ്ധനയുണ്ടായിട്ടും ഇതിനെതിരെ ശബ്ദിക്കാന്‍ ആരുമില്ല എന്നതും ആശ്ചര്യകരമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക