Image

ഹോസ്‌കോട്ടയിലെ കിളികളും ജോർജ് കുട്ടിയുടെ എയർ ഗണ്ണും ( ബാംഗ്ലൂർ ഡേയ്‌സ് ഹാസ്യനോവല്‍- 4: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

Published on 05 May, 2022
ഹോസ്‌കോട്ടയിലെ കിളികളും ജോർജ് കുട്ടിയുടെ എയർ ഗണ്ണും ( ബാംഗ്ലൂർ ഡേയ്‌സ്  ഹാസ്യനോവല്‍- 4: ജോണ്‍ കുറിഞ്ഞിരപ്പള്ളി)

ശനിയാഴ്ച കാലത്തുണ്ടായ പ്രശനങ്ങൾമൂലം നായാട്ടിന് പോകാനുള്ള എല്ലാവരുടെയും മൂഡ് പോയിരുന്നു. അങ്ങനെ നായാട്ട്  അടുത്തദിവസത്തേക്ക് മാറ്റിവച്ചു. സെൽവരാജൻ  ജോസെഫിനേയും കൂട്ടി ഞായറാഴ്‌ച  കാലത്തുതന്നെ വരാമെന്നും പറഞ്ഞു സ്ഥലം വിട്ടു.

ഏതായാലും എല്ലാവരുടെയും ഉത്സാഹം നഷ്ടപ്പെട്ടിരുന്നു.

ജോസഫിനെ എല്ലാവരും അച്ചായൻ എന്നാണ് വിളിക്കുന്നത്.സെൽവരാജൻ  മലയാളി ആണെങ്കിലും പാലക്കാട് രീതിയിൽ തമിഴും   മലയാളവും ചേർത്ത് സംസാരിക്കുന്നതുകൊണ്ട് പാണ്ടി, എന്ന് അവൻ കേൾക്കാതെ വിളിക്കും.അച്ചായൻ ചങ്ങനാശ്ശേരിക്കാരൻ ആണ്.ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിൽ പെട്ടതാണെങ്കിലും ഇംഗ്ലീഷ് കമ്മിയാണ്.ജോലി കഴിഞ്ഞാൽ പ്രധാന ഹോബി ചീട്ടു കളിയാണ്.

നായാട്ട് അല്ലെങ്കിൽ ചീട്ടുകളി എന്ന ഐഡിയയുമായി അവർ ഞായറാഴ്ച്ച കാലത്തുതന്നെ വന്നു. 

ജോർജ് കുട്ടി ഉറങ്ങിക്കിടന്നിരുന്ന എന്നെ വിളിച്ചു എഴുന്നേൽപ്പിച്ചു.

എല്ലാവരും പോകാൻ റെഡി ആയി വന്നപ്പോൾ ജോർജ്‌കുട്ടി  ഞങ്ങൾ എല്ലാവരോടുമായിട്ട് ഒരു ചോദ്യം ,"നിങ്ങളുടെ തൊപ്പി എവിടെ?"

"തൊപ്പി?അതെന്തിനാ?".

"നായാട്ടിനുപോകാൻ ചില ചട്ടവട്ടങ്ങളുണ്ട്.എല്ലാവരും തൊപ്പി ധരിക്കണം.അത് വെള്ള കളറുള്ളതായിരിക്കണം.തൊപ്പി നിങ്ങളുടെ കയ്യിൽ ഇല്ലെങ്കിൽ ഞാൻ തരാം "

പെട്ടിതുറന്നു നാലു വെള്ള നിറത്തിലുള്ള  തൊപ്പികൾ പുറത്തെടുത്തു.

സെൽവരാജൻ  പറഞ്ഞു,"ശരിയാ,വെള്ളത്തൊപ്പി തന്നെ വേണം.നമ്മൾ വെടി  വയ്ക്കുന്ന കൊക്കിൻ്റെ  നിറവും ആയി മാച്ചു് ചെയ്യണം."

"അപ്പോൾ കറുത്ത കൊക്ക് ഇല്ല അല്ലെ?"അച്ചായന് സംശയം.

"അപ്പോൾ കാക്ക കുളിച്ചാൽ കൊക്ക് ആകും എന്ന് പറയുന്നതോ?"

"ആര് പറഞ്ഞു?൨ജോർജ്‌കുട്ടി.

"കൊക്കുകൾ വെളുത്തിട്ടാണ്,കറുത്തത് കാക്കയാണ്."സെൽവരാജൻ  പറഞ്ഞു. 

" അപ്പോൾ വെടി  വയ്ക്കുന്ന ആൾ കൊക്കാണ് എന്ന് വിചാരിച്ചിട്ട് നമ്മളുടെ തൊപ്പിക്കിട്ട് വെടി  വച്ചാലോ?"അതാണ് അച്ചായൻ്റെ സംശയം.

"എങ്കിൽ വിധി എന്ന് സമാധാനിക്കുക."ജോർജ് കുട്ടി പറഞ്ഞു.

"അപ്പോൾ തൊപ്പിക്ക് അകത്തു് തലവെക്കാതിരുന്നാൽ മതിയല്ലോ."സെൽവരാജൻ പോംവഴി കണ്ടുപിടിച്ചു.

"ഇനി ഇറങ്ങുന്നതിനുമുമ്പ് നായാട്ടുകാരെ സംരക്ഷിക്കുന്ന ഒരു ദേവനുണ്ട്. അദ്ദേഹത്തെ വണങ്ങണം.".

ബാലരമയിലെ ശിക്കാരി ശംഭുവിൻറെ ഒരു പടം എൻലാർജ് ചെയ്തു വച്ചിരുന്നതിൻ്റെ  മുൻപിൽ പോയി ജോർജ്‌കുട്ടി തല കുനിച്ചു നിന്നു.

.ജോർജ്‌കുട്ടിയോടൊപ്പം ഞങ്ങളും ശംബുവിനെ  വണങ്ങി,ഓരോരുത്തരായി പുറത്തേക്കു ഇറങ്ങി.

"വൈറ്റെഫീൽഡ് റെയിൽവേ സ്റ്റേഷനിൽ നിന്നും നാലുകിലോമീറ്റർ ഹോസ്‌കോട്ടെ ഡയറക്ഷനിൽ   ഉള്ളിലേക്കുപോയാൽ  നെൽപ്പാടങ്ങൾ കാണാം"..

"ബാംഗ്ലൂരിൽ നെൽപാടങ്ങളോ ?"

"താൻ എൻ്റെ കൂടെ വാ ,കാണിച്ചുതരാം ".ഞങ്ങൾക്ക് വിശ്വാസമായില്ല

"അവിടെ ഇപ്പോൾ കൊയ്തുകഴിഞ്ഞിരിക്കുകയാണ്.കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ  ധാരാളം കൊക്കുകൾ കാണും.നമ്മൾ പോകുന്നു,വെടിവയ്ക്കുന്നു,എടുത്തുകൊണ്ട് വരുന്നു,.ഫ്രൈ ചെയ്യുന്നു.കാര്യം നിസ്സാരം."

കേട്ടപ്പോൾ ഞങ്ങൾ എല്ലാവർക്കും  രസം പിടിച്ചു.ബാംഗ്ലൂരിൽ ഒരു തുള്ളി വെള്ളം കിട്ടണമെങ്കിൽ പണിയാണ്.അപ്പോഴാണ് നെൽകൃഷി.?അതായിരുന്നു എൻ്റെ മനസ്സിൽ.

എങ്കിലും ഞാനും കൂടെ പോകാൻ  സമ്മതിച്ചു.ഒന്നും കഴിഞ്ഞില്ലെങ്കിൽ നെൽപ്പാടം എങ്കിലും കാണാമല്ലോ.

ജോർജ് കുട്ടി  തോക്കെടുത്തു.എല്ലാം ചെക്ക് ചെയ്തു.ഒരു .3 പെല്ലറ്റ് (പോയിൻറ് ത്രീ)എടുത്തു തോക്കു മടക്കി ചവിട്ടികൂട്ടി അതിൽ നിറച്ചു വെള്ള തൊപ്പിയെടുത്തു തലയിൽ വച്ച് സൈക്കിൾ എടുത്തു റെഡി ആയി.

ഞങ്ങളും കൂടെ ഇറങ്ങി..

"കമോൺ   ബോയ്‌സ്,നമ്മൾ പുറപ്പെടുകയായി."ജോർജ്‌കുട്ടി പറഞ്ഞു.

ഞങ്ങൾ നാലുപേരും ശിക്കാരി ശംബുവിനെ  സ്‌മരിച്ചു് അവരവരുടെ സൈക്കിളിൽ കയറാൻ തുടങ്ങുമ്പോൾ ഹൌസ് ഓണറിൻ്റെ ഭാര്യ,ഞങ്ങൾ സ്നേഹപൂർവ്വം അക്ക എന്ന് വിളിക്കുന്ന സ്ത്രീയും  അവരുടെ ഇളയകുട്ടിയും അവിടേക്കുവന്നു.

"എവിടെ പോകുന്നു?"അവർ വെറുതെ ലോഗ്യം ചോദിച്ചു.ഞങ്ങൾ വെറുതെ ചിരിച്ചു.ഹൌസ് ഓണറിൻ്റെ ഇളയകുട്ടി ബൊമ്മി ഒരു തനി കുസൃതികുട്ടിയാണ്.ആറ് വയസ്സ് കാണും.അവൾ ഞങ്ങളുടെ അടുത്തുവന്ന് അടിമുടി നോക്കി.

"ഇതെന്നാ  അണ്ണാ?"

തോക്ക് കണ്ട് അവൾ ചോദിച്ചു.

"തോക്ക്,തുപ്പാക്കി."ജോർജ്‌കുട്ടി.

"നിജമാ? ,അങ്കിൾ എങ്കെ പോറെ ?"

"നായാട്ട്."

"അതെന്ന?"

ജോർജ്കുട്ടി ആംഗ്യം കാണിച്ചു പറഞ്ഞു."ദാ ,ഈ തോക്കെടുത്തു് ഇങ്ങനെ പിടിച്ചു് ഉന്നം പിടിക്കും.എന്നിട്ട് ഇവടെ ഞെക്കും.കൊക്ക് വെടി കൊണ്ട് ചാകും .പിന്നെ ഫ്രൈ."

മലയാളം വളച്ചൊടിച്ചു തമിൾ ആക്കി സംസാരിക്കുകയാണ്.

കൊച്ചിന് രസം പിടിച്ചു.അത്ഭുതഭാവത്തിൽ അവൾ തോക്കിലേക്കും  ജോർജ്‌കുട്ടിയുടെ മുഖത്തേക്കും മാറി മാറി നോക്കി.

"ശരി വരുമ്പോൾ കാണാം.കാമോൺ ബോയ്‌സ് ,സ്റ്റാർട്ട്."

ജോർജ് കുട്ടി സൈക്കിളിലേക്ക് കയറുന്ന സമയം പെൺകുട്ടി പതുക്കെ പതുങ്ങി ചെന്ന് ജോർജുകുട്ടിയുടെ കയ്യിലിരുന്ന എയർ ഗണ്ണിൻ്റെ ട്രിഗർ വലിച്ചു.

തോക്കിൽ നിന്നും വെടി പൊട്ടി .

സൈക്കിളിൽ കയറാൻ തുടങ്ങുകയായിരുന്നു സെൽവരാജൻ "എന്റമ്മോ" എന്ന ഒരു നിലവിളിയോടെ മറിഞ്ഞുവീണു. .ഞങ്ങൾ നോക്കിയപ്പോൾ സെൽവാരാജന്റെ  തൊപ്പി ആകാശത്തുകൂടി പറന്നു പോകുന്നു.

"അച്ചായാ ഒന്ന് നോക്കിക്കേ, എൻ്റെ  തലയിൽ തുള വീണിട്ടുണ്ടോന്ന്."

സെൽവരാജനെ അടിമുടി വിറക്കുന്നുണ്ട് .അച്ചായൻ ഓടിച്ചെന്ന് നോക്കിയിട്ട് പറഞ്ഞു,"ഹേയ് കുഴപ്പമൊന്നും പറ്റിയിട്ടില്ല. തലയിൽ തുള വീണിട്ടില്ല .എല്ലാം ഓക്കേ."

ഞങ്ങൾ ചിരിക്കണമോ കരയണമോ  എന്ന് സംശയിക്കാൻ തുടങ്ങുമ്പോൾ അയൽവക്കത്തെ വീട്ടുമുറ്റത്തുനിന്നും നിലവിളി ഉയർന്നു.

ഹൌസ് ഓണറിൻ്റെ അനുജൻ്റെ നാലു വയസ്സുള്ള കുട്ടിക്ക് വലതുകൈയുടെ ഷോൾഡറിൽ വെടിയേറ്റു.

അവിടെ നിന്ന്  കൂട്ട നിലവിളി ഉയർന്നു.

ഞങ്ങൾ നാലുപേരും ശിക്കാരി ശംബുവിൻ്റെ എൻലാർജ് ചെയ്‍ത പടത്തിലേക്ക് ദയനീയമായി നോക്കി.

ശംബു ഞാനൊന്നും അറിഞ്ഞില്ലേ എന്ന ഭാവത്തിൽ ഒരേ നിൽപ്പാണ്.

"മലയാളത്താൻ തമിൾ കുളന്തൈ വെടിവച്ചു......"

"മലയാളികൾ തമിഴ് കുട്ടിയെ വെടി  വച്ചു ."

ആളുകൾ ഓടിക്കൂടി.എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അമ്പരന്നു.രണ്ടുപേർ ക്രിക്കറ്റ് ബാറ്റുമായി ജോർജ്‌കുട്ടിയുടെ നേരെ പാഞ്ഞു ചെന്നു.ആളുകൾ തൻ്റെ  നേരെ പാഞ്ഞു വരുന്നതുകണ്ട ജോർജ് കുട്ടിയും സൈക്കിളും മറിഞ്ഞു വീണു.

ബോധം മറഞ്ഞു ജോർജ് കുട്ടി അവിടെ പൊടി മണ്ണിൽ കിടന്നു.

അടിക്കാനായി  ഓടി വന്നവർ ബ്രേക്ക് ഇട്ടതുപോലെ നിന്നുപോയി.

"ജോർജ്‌കുട്ടി ഇരെന്തുപോച്ചു "സെൽവരാജൻ പറഞ്ഞു.ജോർജ്‌കുട്ടി മരിച്ചുപോയി എന്ന് ചുരുക്കം.

"മൊസ്റ്റലി ,ഇറ്റ് ഈസ് ഹാർട്ട് അറ്റാക്ക്".കാഴ്ചക്കാരിൽ ഒരാൾ വിശദീകരിച്ചു.

"വേഗം ആസ്പത്രിക്ക് കൊണ്ടുപോകണം,ഹാർട്ട് അറ്റാക്ക് ആയിരിക്കും"അച്ചായൻ പറഞ്ഞു.

"എൻ്റെ കുട്ടിക്ക് വെടിയേറ്റു,അവനെയുംകൊണ്ടുപോകണം"അയൽപക്കത്തെ കുട്ടിയുടെ അമ്മ പറഞ്ഞു.

"ജോർജ്‌കുട്ടി ഉങ്കളുടെ കുട്ടിയ?"ജനക്കൂട്ടത്തിൽ നിന്നും ആരോ സംശയം ചോദിച്ചു.

"രണ്ടുകുട്ടികളേയും കൊണ്ടുപോകാം"ഞങ്ങൾ തീരുമാനിച്ചു.

ശരിക്കും വെടിയേറ്റകുട്ടിയും അതിൻ്റെ അമ്മയും  അടുത്ത വീട്ടിൽ കിടന്നു കരയുന്നു.

അയൽപക്കത്തെ പ്രായമായ ഒരു  സ്ത്രീ  അവരെ വഴക്കു പറയുകയാണ്,"കൊളന്തക്ക് പാൽ കോടടി ".

കേട്ട് നിന്ന ഒരു പയ്യൻ ചോദിച്ചു ,"ഏതു പാലാണ്  കൊടുക്കുന്നത്?"..

തള്ള ഒരു തടിക്കഷണവുമായി അവൻ്റെ  പിറകെ ഓടി.

"അവൻ പാല് കൊടുക്കുന്നത് കാണാൻ വന്നിരിക്കുന്നു."

ജോർജ് കുട്ടിയുടെ തോക്കിൻ്റെ  കാഞ്ചി വലിച്ച ബൊമ്മിയെ കാണാനില്ല.

ഹൌസ് ഓണറിൻ്റെ ഭാര്യ അക്ക അവളെ തേടി നടന്നു .

ജോർജ്‌കുട്ടിയും സൈക്കിളും നിലത്തു് പൊടിമണ്ണിൽ അനക്കമില്ലാതെ കിടക്കുന്നത് കണ്ട് കാഴ്ചക്കാരിൽ ഒരാൾ പറഞ്ഞു,"ഹാർട്ട് അറ്റാക്ക് ആണെങ്കിൽ ഷോക്ക് കൊടുത്താൽ മതി,രക്ഷപെടും."

"അതിനെന്താ,ഞാൻ പവർ സപ്ലൈ കൊടുക്കാൻ വയർ എടുത്തുകൊണ്ടുവരാം."എന്ന് പറഞ്ഞു ഒരാൾ   എവിടേക്കോ ഓടി.

read more: https://emalayalee.com/writer/219

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക