Image

പാക്കരനെ പട്ടികടിച്ചു (ചിത്രീകരണം: ജോണ്‍ ഇളമത)

Published on 16 September, 2022
പാക്കരനെ പട്ടികടിച്ചു (ചിത്രീകരണം: ജോണ്‍ ഇളമത)

ഈയിടെ നാട്ടില്‍ വിളിച്ച്  വയസായ അമ്മക്ക് ഓണാശംസ കൊടുത്തപ്പോള്‍ അമ്മ പറഞ്ഞു- കേട്ടോടാ,കുഞ്ഞുമോനെ! നമ്മടെ പാക്കരനൈപട്ടികടിച്ചു.സാരമാക്കിയില്ല.നാലാന്നാളാണറിഞ്ഞത്,കടിച്ചതുപേപ്പട്ടി ആരുന്നെന്ന്.കഷ്ടകാലത്തിന് ഓണത്തിന് നാരങ്ങാ അച്ചാറുംകൂട്ടി. പെട്ടന്ന് പേ ഇളകി.കൊരച്ചുകൊരച്ച് അവന്‍ ഇന്നലെ ചത്തു.

എനിക്ക് വല്ലാത്ത ദുഖംതോന്നി.പാക്കരന്‍ ആരായിരുന്നു എനിക്ക്.എന്റെ ബാല്യകാല സുഹൃത്ത്! എന്റെ ബാല്യകൗമാരചാപല്യങ്ങളിലൊക്കെ സൂഹൃത്തും ,പങ്കിളയുമായിരുന്നു.അക്കാലങ്ങളില്‍ ഞങ്ങളൊന്നിച്ച് സെക്കന്റഷോയിക്ക് പോയിരുന്നു.അവന് തെങ്ങുകേറ്റം വശമാരുന്നു.ഷോയിക്ക് പോണോങ്കി കാശുവേണം.അല്ലാണ്ട്, കട്ടുംഒളിച്ചും സെക്കന്റ് ഷോക്ക് പോണോങ്കി കാശെവിടെ കിട്ടും.ഇവിടെ അമേരിക്കപോലെ ആ പ്രായത്തില്‍ വിട്ടൊരുകളികളിക്കാന്‍ വീട്ടുകാര് സമ്മതിക്കുമോ.ശുദ്ധഗ്രാമീണനായ അപ്പന്,സിനാമാ,നാടകമെന്നൊക്കെ പറഞ്ഞാ ശുദ്ധ അശ്ശീലമാരുന്നു.സത്യനും മിസ് കുമാരീംകൂടി കളിച്ച ''ജീവിതനൗക' കാണാന്‍ ഞങ്ങളേംകൂട്ടി ചെറുപ്പത്തി അപ്പനൊരു പോക്കുപോയി.,മാന്നാര്‍ ലക്ഷ്മീ ടാകീസില്‍.അന്നു തുടങ്ങീതാണ് അപ്പന ്‌സിനിമായോട് വല്ലാത്ത വെറുപ്പ്.ഫാമിലിചിത്രമാന്ന് ആരോ പറഞ്ഞേന്റെ പേരില്‍ പോയതാ.പോയി കാണേണ്ടാതാണ്.പിള്ളേരേം,പെമ്പ്രന്നോരേം കൂട്ടിപോ. അപ്പന്റെ സു ഹൃത്തുക്കളൊക്കെ ഓതി.അന്നപ്പനും തോന്നി,സമയംപോവാനുംആസ്വാദിക്കാനും ഇടക്കൊകെ അങ്ങനെ ആകാമെന്ന്.അന്ന് മറ്റ് ഹോബികള്‍ കൊറവാരുന്നല്ലോ! ,ടീവീമില്ല,ഗ്രാമഫോണ്‍ പോലുമില്ല.പിന്നെന്തോന്ന് ഹോബി?.വൈകിട്ട് ഏഴാകമ്പം രാത്രിയാകും.ഗ്രാമം ഇരുളിലാകും.വെട്ടംവീഴുംവരെ കുറ്റാകുറ്റിരിട്ട്.അതോണ്ടാവും മിക്കവീടുകളിലും പെര നിറച്ച്  പിള്ളേരൊണ്ടാകുന്നെ.പിന്നെ രോഗങ്ങള്‍.മരുന്നോമന്ത്രമോ ഇന്നത്തെപ്പോലെ കാര്യമായി ഇല്ലതാനും.അന്നുപിന്നെ ആര്‍ക്കും അതേപ്പറ്റി ഒട്ടു പരാതിം ഒന്നും ഒണ്ടാരുന്നുമില്ല. 

പത്തുപന്ത്രണ്ടുപിള്ളേരൊണ്ടായാ,കാക്കകേടുമാറി പകുതിഎങ്കിലും കിട്ടണം,അത്രതന്നെ.
ഇലക്ട്രസിറ്റി എത്തീട്ടില്ല.ഗ്രാമത്തിലെ റോഡ് വീതി കറഞ്ഞതും,പൊന്തക്കാട് നിറഞ്ഞതുമാണ്.കാറോടത്തില്ല. പിന്നെ സൈക്കിളും,കാളവണ്ടീം മാത്രം ഞരങ്ങി ഓടും.പമ്പയാറ്റില്‍ പന്നായികടവില്‍ പാലമില്ല.കടത്താണ്.എട്ടെട്ടരമണികഴിഞ്ഞാ കടുത്തുകാരെ കിട്ടില്ല,അവരൊക്കെ അന്തിക്കള്ളു മോന്താന്‍ ഷാപ്പിപോം.ഫസ്റ്റ്‌ഷോക്ക്‌പോയാതന്നെ പടം ഒമ്പതു കഴിയും അവസാനിക്കാന്‍.കുറഞ്ഞതു മൂന്നുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബ്ലാക്ക് ആന്‍ഡ് വൈറ്റ് പടം.അതുകൊണ്ട് പന്നായിക്കടവുവരെ ഞങ്ങടെ യാത്രാവള്ളത്തെപോയി,അവിടെനിന്ന് ടാക്കീസിലേക്ക് നടന്നും.ഷോ പകുതിയാകും മുമ്പ് അപ്പന്‍ ദേഷ്യപ്പെട്ടു പുറത്തുചാടി,ഞങ്ങളേംകൊണ്ട്-
വാടി, അച്ചാമ്മെ,ഈ ചുറ്റിക്കളി കണ്ടാ പിള്ളേരു പെഴക്കും,അല്ലേതന്നെ പെഴകളാ.അപ്പനും,അമ്മേം ,മൂത്ത അറുപെങ്ങമ്മാരും,ഇളയ ഞാനുംകൂടിയ ആ വലിയ എന്‍ജോയ്മന്റ് ട്രിപ്പാണ് അപ്പനന്നു വെട്ടിമുറിച്ചത്.

ഷോയിക്കു പോകാം കാരണം,ആയിടെ ചെണ്ടകൊട്ടി കാളവണ്ടീലൊരു പരസ്യംവന്നു.സിനിമാ കാണാനൊരു സെയില്‍,അതും പാട്ടുരൂപേണ- ജീവിതനൗക,കാണണമെങ്കില്‍ രണ്ടേകാലണ മതി,മതി, അതും കസേരക്ക്!

അന്ന് രണ്ടണകൊടുത്താ തറ ടിക്കറ്റ് കിട്ടുന്നകാലമാ.കാലണേംകൂടെ
കൂടതലുകൊടുത്താ കസേരക്ക് ജന്റില്‍മാനെപോലെ ഇരിക്കാം.തറ ചരല്‍വിരിച്ചതെങ്കിലും
മുഴുവം ബീഡിക്കുറ്റിയാണ്. പിന്നെ മദ്യപര്,എന്നു പറഞ്ഞാ തറകള്ളുപാര്‍ട്ടി തുപ്പി ശര്‍ദ്ദിച്ചതിന്റെ അവശിഷ്ടം ഒണങ്ങി ചരലില്‍പറ്റിപിടിച്ചിട്ടുണ്ടായിരിക്കുമെന്ന് അക്കാലത്തെ സിനിമാഹരത്തിലെന്നും ഞാന്‍ ചിന്തിച്ചിട്ടേയില്ല.അന്ന് എംജിആറിന്റെ ഒരു തമിഴുപടം കണ്ട്,പാക്കരന്‍ അവന്റെ പേനാക്കത്തി എറിഞ്ഞുകൊടുത്ത കഥയോര്‍ത്ത് ഞാനിന്നും ചിരിക്കാറുണ്ട്. എംജിയാറണ്ണന്റെ റൈവല്‍,അല്ലേ!  വില്ലന്‍, എമ്മന്‍നമ്പ്യാര്‍.ഏതോ രാജാവന്റെ കഥ.എന്തിന് പൊരിഞ്ഞ വാള്‍പയറ്റ്. അല്പ്പംകഴിഞ്ഞ് എംജിയാറിന്റെ വാള്‍ തെറിച്ചുപോയി.പാക്കരന്‍ അവന്റെ പേനാക്കത്തി എംജിയാറണ്ണന്റെ നേരെ വലിച്ചെറിഞ്ഞലറി-

''അണ്ണാ,കവലപ്പെടണ്ടാ,ഈ പേനാക്കത്തി എടുത്ത് അവനെ കാച്ച്!'' പക്ഷേ,ഒടുവി എംജിആറുതന്നെ ജയിച്ചു.സ്വന്തം കഠാര ഊരി എമ്മന്‍നമ്പ്യാരെ തട്ടി.പാക്കരനുള്‍പ്പടെ തറകള്‍ കൈയ്യടിച്ചു.അതാണ് പാക്കരന്‍!

കട്ട് സെക്കന്റ്‌ഷോ പോക്ക് ആരംഭിച്ചത് ഹൈസ്‌കൂള്‍ പഠനകാലത്താണ്.തോറ്റുതോറ്റു പഠിച്ച പാക്കരന് എന്റെ പ്രായം.അവന്‍ അഞ്ചാംക്ലാസെത്തുമുമ്പ് പഠനം നിര്‍ത്തീരുന്നു.പാക്കരന്‍ ഞങ്ങടെ പറമ്പിലെതന്നെ തേങ്ങാ കക്കും.അതുവിറ്റുകാശാക്കി എന്നേ വിളിക്കും.എന്റെ കിടപ്പും,പഠനമുറീം,ഞങ്ങടെ പെരോട് ചേര്‍ന്ന്‌ചേര്‍ത്തുകെട്ടിയ ചായ്പ്പിലാ.രാത്രി പ്രാര്‍ത്ഥനേം,ഊണും കഴിഞ്ഞാപിന്നെ ആരും അങ്ങോട്ടേക്കു വരില്ല.പത്തുമണിക്ക് ഗ്രാമം ഗാഢനിദ്രേലാകും.ഒരുറപ്പീന് ചായ്പ്പ് മുമ്പീന്നുപൂട്ടി പുറകിലെ അഴികളില്ലാത്ത ജനല്‍വഴി ചാടി ഞാനും അവനുംകൂടെ രാത്രി പത്തുമണിക്ക്,അവന്റെ കൊച്ചുവള്ളത്തെ തൊഴഞ്ഞൊരു പോക്കുപോകും,സെക്കന്റ്‌ഷോയിക്ക്!

ആ പാക്കരനാണ് പേപ്പട്ടി കടിച്ചു മരിച്ചത്.ആ സംഭവം അമ്മ തന്നെ വിവരിച്ചു- ഓണത്തിന് പുലിവേഷംകെട്ടി ആടാനിറങ്ങിയതാണ്,പാക്കരന്റെ അവനേ
ക്കായി അല്പ്പം മൂത്ത അമ്മാവന്‍ സുകുമാരനും.പാക്കരന്‍ പുലിവേഷംകെട്ടി.അമ്മാവന്‍ സുകുമാരന്‍ വേട്ടക്കാരന്‍,പിന്നെ അയലത്തുകാരന്‍ വാസു ചെണ്ടക്കാരന്‍! ഓണത്തിന് പുലിവേഷം കെട്ടിയാല്‍ അന്നത്തെ അന്തികള്ളിനൊള്ള കാശുകിട്ടും.അതാ,അതിന്റെ ഒരുലഹരി.പുലിവേഷം കെട്ടിയ പാക്കരന്‍,ശോശാമ്മേടെ പടിക്ക എത്തിയപ്പോ അകത്തഴിച്ചു വിട്ടിരുന്ന അള്‍സേഷന്‍ പട്ടി മതിലുചാടി പാക്കരനെ കടിച്ചു.വേട്ടക്കാരന്റെ വേഷംകെട്ടിയ അമ്മാവന്‍ തല്‍ക്ഷണം ആ പട്ടിയെ കട്ടിതടി ഷേപ്പാക്കി എടുത്ത തോക്കിന്റെ പത്തിക്കടിച്ചുകൊന്നു.അതുകേസായി. ഭര്‍ത്താവില്ലാാത്ത ശോശമ്മേടെ അംഗരക്ഷകനായിരുന്ന പട്ടിയെ തല്ലികൊന്നകേസ്. 

ഗ്രാമീണര്‍ പല തട്ടിലായി.ഒരു കൂട്ടര് മൃഗസംരക്ഷകര്, മറ്റേകൂട്ടര് പാക്കരന് സപ്പോര്‍ട്ട്,പൂട്ടിയിടാത്തതിന് പാക്കരന് പിഴകൊടുക്കണമെന്ന്.മൂന്നമതൊരു കൂട്ടര്,നിഷ്പക്ഷര്! 

പെണ്ണങ്ങള് നിന്നു പറഞ്ഞു-
ശോശാമ്മേടെ ആശ്രയമാരുന്നാ പട്ടി! ങാ,ഒരുപട്ടി മറ്റൊരു പട്ടിയേയോ,
മൃഗത്തെയോ കണ്ടാ ഇങ്ങനെ ഒക്കെ അല്ലേ,ആരെ കുറ്റം പറയാനാ!
മറ്റൊരുവള്‍ പറഞ്ഞു-
പട്ടിയെ പൂട്ടി ഇടണം.
അപര പറഞ്ഞു-
പൂട്ടിയിട്ടതാ,ഒച്ചേം,ബഹളോം കേട്ട് പട്ടി തൊടലുപൊട്ടിച്ചതാ,ങാ,അപകടമെന്ന്
കരുതിയാ മതി.
ശോശാമ്മ കേസുകൊടുത്തിരുന്നു, മൃഗസംരക്ഷകരടെ ഉത്താശയോടെ,പട്ടിയെ
തല്ലികൊന്നേന്!
അപ്പഴാ അറിഞ്ഞെ പട്ടിക്ക് പേ ആരുന്നെന്ന്!
അങ്ങനെ പാക്കരന്‍ പേപിടിച്ച് ുമരിച്ചപ്പം കേസ് ഒത്തുതീര്‍പ്പായി.ശോശാമ്മക്ക്
പട്ടിപോയി,പാക്കരനു ജീവനും പോയി!!

DOG BITE KERALA

Join WhatsApp News
G. Puthenkurish 2022-09-16 12:20:54
നർമ്മം കലർത്തി കേരളത്തിലെ ഇന്നത്തെ ഒരു പ്രധാന വിഷയത്തെ ജോൺ ഇളമത ഇവിടെ അവതരിപ്പിച്ചിരിക്കുന്നു. പട്ടിക്ക് വേണ്ടി വാദിക്കുന്നതിനിടയിൽ വേണ്ട ആരോഗ്യ സംരക്ഷണം ലഭിക്കാതെ ജീവൻ പോയത് പാക്കരെന്റെയാണ് . പ്രശനങ്ങ കൾക്ക് പരിഹാരമുണ്ടാക്കാതെ പ്രശനങ്ങളുടെ ഭാഗമാകുന്ന നമ്മളുടെ സ്വഭാവത്തെ അദ്ദേഹം ഈ കഥയിലൂടെ വായനക്കാരുടെ ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുന്നു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക