എ.ഡി.ജി.പി സെന്‍കുമാര്‍ പരമ രഹസ്യം എന്ന മേലെഴുത്തോടെ സര്‍ക്കാറിന്
നല്‍കിയ ഒരു രേഖയിലെ ഉള്ളടക്കം എങ്ങനെ പരസ്യമായി എന്നന്വേഷിക്കുന്നതിന്
പകരം ആ രേഖയിലെ ഉള്ളടക്കത്തിന്‍െറ പേരില്‍ മാധ്യമങ്ങളോട് മാപ്പുപറഞ്ഞ
ഭീരുവായ മുഖ്യമന്ത്രിയോട് ക്ഷമിക്കാനുള്ള ഏകപ്രേരണ ചന്ദ്രനിലും കളങ്കം
കാണാം എന്ന തിരിച്ചറിവാണ്. ഉമ്മന്‍ചാണ്ടിയെപ്പോലെ പ്രഗല്ഭനായ ഒരു
മുഖ്യമന്ത്രി തിരുവഞ്ചൂരിനെക്കൊണ്ട് ചുടുചോറ് മാന്തിക്കയെങ്കിലും
ചെയ്യണമായിരുന്നു. തന്നത്താന്‍ മാന്തിയത് തീര്‍ത്തും അഭംഗിയായി, അഭിമാന
ഭീരുത്വം ക്ഷന്തവ്യമായ ബലഹീനതയാണെങ്കിലും. ഇന്‍റലിജന്‍സ് വിഭാഗത്തില്‍
ജോലിചെയ്യുന്നവരൊഴികെയുള്ള ഐ.എ.എസ് / ഐ.പി.എസ് ഉദ്യോഗസ്ഥര്‍ തലമുറകളായി
കൈമാറുന്ന ഒരു പൊതുവിജ്ഞാനശകലമുണ്ട്: ഇന്നത്തെ പത്രവാര്‍ത്തയാണ് നാളത്തെ
സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. ഇ.വി. കൃഷ്ണപിള്ള പറഞ്ഞുതരുമ്പോലെ
രഹസ്യം പറച്ചിലിലെ അനവധാനതകൊണ്ട് വല്ല ഏഡങ്ങത്തയ്ക്കും വല്ലതും
വീണുകിട്ടിയാലായി. അത്രതന്നെ. ഇ.വിയുടെ കഥാപാത്രമായ ഡ്രൈവറെപ്പോലെ
ആയിരുന്നു ജാഫര്‍ ഷെരീഫ് എന്ന് കേട്ടിട്ടുണ്ട്. എങ്കിലും ആ വിവരം അന്നത്തെ
ഇന്‍റലിജന്‍സുകാരെയായിരുന്നു ഷെരീഫ് അറിയിച്ചിരുന്നതെങ്കില്‍ അദ്ദേഹം
ഇന്ദിരഗാന്ധിയുടെ റെയില്‍വേ മന്ത്രി ആകുമായിരുന്നില്ല.
ഇത്രയും പറഞ്ഞതുകൊണ്ട് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ടിന് വിലയില്ല എന്ന്
ധരിക്കരുത്. ചിലപ്പോഴെങ്കിലും ചില സൂചനകള്‍ അവയില്‍ ഉണ്ടാകും. എന്നാല്‍,
അത് ഒരു സി.ബി.ഐ ഡയറിക്കുറിപ്പല്ല ഒരിക്കലും. ഒരു കുറ്റപത്രമോ പ്രഥമവിവര
റിപ്പോര്‍ട്ട് പോലുമോ അല്ല. ലഭ്യമായ സൂചനകളുടെ അടിസ്ഥാനത്തില്‍
സാധ്യതകള്‍ വിലയിരുത്തി ഉപഗ്രഹ പൂര്‍വകാലത്തെ കാലാവസ്ഥാ പ്രവചനം പോലെ
മുല്ലപ്പെരിയാറണ പൊട്ടുകയോ പൊട്ടാതിരിക്കുകയോ ചെയ്യാം.
എന്നറിയിക്കാനാണ് നാം സെന്‍കുമാര്‍മാരെ നിയമിച്ചാക്കുന്നത്.
കേട്ടിടത്തോളം സെന്‍കുമാറിന്‍െറ റിപ്പോര്‍ട്ടിന്‍െറ സ്ഥാനം ഇ.വിയുടെ
‘ചിരിയും ചിന്തയും’ എന്ന സമാഹാരത്തിലാണ്. തമിഴ്നാടിനുവേണ്ടി വെണ്ണ
മോഷ്ടിക്കുന്ന ഏതോ ഒരു ഉണ്ണികൃഷ്ണനാണത്രെ ആ കഥയിലെ കേന്ദ്രബിന്ദു. ഒരു
ജയിംസ് ബോണ്ടിനെപ്പോലെയാണ് ഹജൂരില്‍ ഈ കൃഷ്ണന്‍െറ രാസലീല.
സെന്‍കുമാറിനെപ്പോലെ അതിപ്രഗല്ഭനായ ഒരുദ്യോഗസ്ഥന്‍ തുല്യം
ചാര്‍ത്തിയില്ലായിരുന്നെങ്കില്‍ ആരും അതൊന്നും ശ്രദ്ധിക്കുമായിരുന്നില്ല
എന്നാണ് കഥാന്ത്യത്തില്‍ എനിക്ക് തോന്നിയത്.
ഈ റിപ്പോര്‍ട്ടില്‍ മൂന്ന് മുഖ്യധാരാ മാധ്യമങ്ങളുടെ ലേഖകരെക്കുറിച്ച്
പരാമര്‍ശം ഉണ്ടായിരുന്നുപോല്‍. എങ്കിലെന്ത്? ഒരു അഡീഷനല്‍ ഡി.ജി.പി
സര്‍ക്കാറിലേക്ക് നല്‍കിയ ഒരു രഹസ്യരേഖയില്‍ ഇങ്ങനെ ഒരു പരാമര്‍ശം
ഉണ്ടായാല്‍ സര്‍ക്കാറിന് രണ്ടുമൂന്നു തരത്തില്‍ പ്രതികരിക്കാം. ഒന്ന്, അത്
പൂര്‍ണമായി അവഗണിക്കാം. രണ്ട്, ഒരു എഫ്.ഐ.ആര്‍ തയാറാക്കി വിശദമായ
കുറ്റാന്വേഷണം നടത്താം. മൂന്ന്, ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഇപ്പറഞ്ഞ
മൂന്നു പത്രങ്ങളുടെയും അധിപന്മാരുടെ ശ്രദ്ധയില്‍പെടുത്താം. പത്തിരുപതു
വര്‍ഷങ്ങള്‍ക്കപ്പുറം മലയാള മനോരമയില്‍ കയറിപ്പറ്റാന്‍ സമര്‍ഥരായ
ചെറുപ്പക്കാരെ ബോധപൂര്‍വം ആര്‍.എസ്.എസ് പ്രോത്സാഹിപ്പിക്കുന്നതായി ഒരു
ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായി. ആ വിവരം യാദൃച്ഛികവും
അനൗപചാരികവുമായി അറിയാനിടയായപ്പോള്‍ ഞാന്‍ മാത്തുക്കുട്ടിച്ചായനെ
അറിയിച്ചു. അതിനകം അവിടെ അറിവ് കിട്ടിക്കഴിഞ്ഞിരുന്നു. Why should they
infiltrate? We will take them, RSS or Muslim league, if they are good
എന്ന് പറഞ്ഞു, ആ മഹാനായ പത്രാധിപര്‍.
സത്യത്തില്‍ ഉമ്മന്‍ചാണ്ടി അന്വേഷിക്കേണ്ടിയിരുന്നത് ഈ അരമനരഹസ്യം എങ്ങനെ
അങ്ങാടിപ്പാട്ടായി എന്നതാണ്. സെന്‍കുമാര്‍ തനിക്ക് ബോധ്യമായ ചില
സംശയങ്ങള്‍ -ഞാന്‍ ആ സംശയങ്ങളെ ന്യായീകരിക്കുന്നില്ല; അറിഞ്ഞിടത്തോളം അത്
പരമാബദ്ധമാണ് എന്നാണ് എനിക്ക് തോന്നുന്നത്. അത് വേറെ കാര്യം
-അറിയിക്കേണ്ടവരെ അറിയിച്ചു. അല്ലാതെ വാര്‍ത്താക്കുറിപ്പ് ഇറക്കിയില്ല.
മന്ത്രിസഭാക്കുറിപ്പുകള്‍ വരെ ചോരുന്ന നാടാണ്. വിവരാവകാശം വേറെയും.
എങ്കിലും ചോര്‍ച്ച ചോര്‍ച്ച തന്നെ. നാറാത്ത് ആയുധപരിശീലനം തുടങ്ങാന്‍
പോകുന്നു എന്നായിരുന്നു റിപ്പോര്‍ട്ട് എങ്കിലോ? അത്
ചോര്‍ന്നിരുന്നെങ്കില്‍ അവിടെ പിടിവീഴുമായിരുന്നോ? അതായത്
സെന്‍കുമാറിന്‍െറ റിപ്പോര്‍ട്ടിന്‍െറ ഉള്ളടക്കമല്ല അത് ചോര്‍ന്നവിധം
ആയിരുന്നു മുഖ്യമന്ത്രിയെ ആശങ്കാകുലനാക്കേണ്ടിയിരുന്നത്. പി.ആറിന്‍െറ
പൊയ്ക്കാല് വേണ്ടതുണ്ടോ ഈ ജനകീയമുഖ്യന്? കഷ്ടംതന്നെ.
സന്ധ്യാക്കവിതയും ഇതുപോലെ മറ്റൊന്നാണ്. ഡി.ജി.പി സമാധാനം ചോദിച്ചതില്‍
തെറ്റില്ല. അദ്ദേഹം മലയാളിയല്ല. മലയാള കവിതയുടെ ആധുനിക മണ്ഡപങ്ങള്‍ അദ്ദേഹം
അറിയണമെന്നില്ല. എന്നാല്‍, അതിലെ അമ്പു കൊണ്ട കുരുക്കളുടെ ബേജാറാണ് ആ
നോട്ടീസിന്‍െറ പിന്നിലെങ്കില്‍ അതും വേണ്ടിയിരുന്നില്ല എന്ന് പറയാതെ വയ്യ.
കാക്കിയില്ലെങ്കില്‍ സന്ധ്യ കവിയല്ല എന്ന് പറയുന്നവര്‍ സുധാകരന്‍ മന്ത്രി
ആയപ്പോള്‍ കവിതകള്‍ അച്ചടിക്കാന്‍ മത്സരിച്ചവരാണ്. സന്ധ്യ പത്തുവയസ്സില്‍
തുടങ്ങിയതാണ് കാവ്യോപാസന. സന്ധ്യയുടെ കവിത കലാകൗമുദിയില്‍ വായിച്ചയാളാണ്
ഞാന്‍. ഒന്നല്ല, മൂന്നുവട്ടം. കലാപകാരിയായ കവിയോ നിസ്സഹായതകൊണ്ട്
കീഴടങ്ങിപ്പോവുന്ന കവിയോ സന്ധ്യയുടെ പേന ഏന്തിയത് എന്നറിയാന്‍ വേണ്ടിയാണ്
വീണ്ടും വീണ്ടും വായിച്ചത്.
ഇന്നിപ്പോള്‍ ഇതെഴുതാന്‍ ഞാന്‍ ഒരിക്കല്‍ക്കൂടി ആ വരികള്‍ വായിച്ചു.
കാലുഷ്യത്തേക്കാള്‍ കവിയുടെ വേദനയാണ് ഞാന്‍ കാണുന്നത്. കാപട്യത്തിനും
മതത്തിന്‍െറ ഉപരിപ്ളവതക്കും മലയാളിയുടെ സ്വാര്‍ഥതക്കും പരദ്വേഷത്തിനും
എല്ലാം എതിരെയുള്ള ഒരു കവിഹൃദയത്തിന്‍െറ അട്ടഹാസമാണ് ആ വരികളില്‍ ഏത്
സാഹിത്യകുതുകിയും കാണുക. ഇത് മാധ്യമങ്ങളെയോ രാഷ്ട്രീയക്കാരെയോ
ചുണ്ണാമ്പുകൊണ്ട് അടയാളപ്പെടുത്തി ആക്രമിക്കുന്ന വാറോലയല്ല.
മാധ്യമങ്ങള്‍ക്കും രാഷ്ട്രീയക്കാര്‍ക്കും പ്രതിഷേധിക്കാമെങ്കില്‍
ഗോവിന്ദച്ചാമിമാര്‍ക്ക് പ്രതിഷേധിക്കാനും വകയിരുത്തിയിട്ടുണ്ടല്ലോ
സന്ധ്യ. വായിക്കുക:
ത്വക്കുണ്ടെന്ന് കരുതി
തൊടുന്നതെല്ലാം
കാമബിംബമെന്ന് തോന്നാന്‍
തച്ചുടച്ച് കശക്കാന്‍
നീയെന്താ കാമഭ്രാന്തനോ
ആരെയും തെരഞ്ഞുപിടിച്ച് ആക്രമിക്കുന്നില്ല സന്ധ്യ എന്ന കവി. ആ കുട്ടി
ഐ.പി.എസ് ജയിച്ചുപോയതുകൊണ്ട് ‘വെയറാസ്, ദെയര്‍ഫോര്‍’ ശൈലിയില്‍ മാത്രമേ
എഴുതാവൂ എന്ന് ശഠിക്കരുത്. സന്ധ്യ വിമര്‍ശിക്കുന്നത് സര്‍ക്കാറിനെയല്ല,
സമൂഹത്തെയാണ്. സമൂഹത്തെ വേണ്ട നേരത്ത് വേണ്ടതുപോലെ വിമര്‍ശിക്കുക കവി
ധര്‍മമാണ് (കവയിത്രി എന്ന് വിളിച്ചേ കഴിയൂ എന്നുള്ളവര്‍ക്ക് അങ്ങനെയും
ആവാം. ഇംഗ്ളീഷില്‍ ഇപ്പോള്‍ പൊയറ്റസ്, ആക്ട്രസ് എന്നൊന്നും പറയാറില്ല).
സര്‍ക്കാറിനെ വിമര്‍ശിക്കുന്ന സര്‍ക്കാറുദ്യോഗസ്ഥന്മാര്‍ ശിക്ഷാര്‍ഹര്‍
തന്നെയാണ്. എന്നാല്‍ ‘യന്ത്രം’ എഴുതിയപ്പോള്‍ മലയാറ്റൂര്‍
സര്‍ക്കാറുദ്യോഗസ്ഥനായിരുന്നു. ആനന്ദബോസിനെ നോവലിസ്റ്റായി ആരും
അടയാളപ്പെടുത്തുന്നില്ലെങ്കിലും ബോസിന്‍െറ നോവലിലെ ഒരു കഥാപാത്രത്തിന്
ഗൗരിയമ്മയുടെ ഛായ ഉണ്ടായിരുന്നു.
രമേശന്‍ നായര്‍ കിങ്ങിണിക്കുട്ടനെ സൃഷ്ടിച്ചത് സര്‍ക്കാര്‍
ജോലിയിലിരുന്നാണ്. ആരും ഒരു സമാധാനവും ചോദിച്ചില്ല. ആകെ പറയാവുന്ന ഒരു
അപവാദം പി.കെ. മന്ത്രിയുടെ കാര്‍ട്ടൂണ്‍ ഉണ്ടാക്കിയ കോലാഹലമാണ്.
സി.എച്ചിനെപ്പോലൊരാള്‍ എന്തിന് അങ്ങനെ പ്രകോപിതനായി എന്ന് എനിക്ക്
ഇന്നും വ്യക്തമല്ല.
അതേസമയം, സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ച് ലേഖനങ്ങള്‍ എഴുതുന്നത്
ശിക്ഷാര്‍ഹമാണ് എന്ന് ഞാനും സമ്മതിക്കുന്നു. മോഡിയെ ന്യായീകരിച്ച് ലേഖനം
എഴുതുന്നത് ശരിയല്ല. എന്നാല്‍, മോഡിയും രാജീവ് ഗാന്ധിയും എ.കെ. ആന്‍റണിയും
ഒക്കെ കഥാപാത്രങ്ങളായി ഒരു നോവലാണ് ഒരുദ്യോഗസ്ഥന്‍ എഴുതുന്നതെങ്കില്‍
അത് ശിക്ഷാര്‍ഹമാവുകയില്ല. സര്‍ഗസാഹിത്യം വേറെ, സര്‍ക്കാറിനെതിരെയുള്ള
പരസ്യവിമര്‍ശം വേറെ.
സെന്‍കുമാറിന്‍െറ റിപ്പോര്‍ട്ടില്‍ സംശയത്തിന്‍െറ നിഴലിലാകുന്നവര്‍
സര്‍ക്കാറുദ്യോഗസ്ഥന്മാരായാല്‍ അത് വാര്‍ത്ത; മാധ്യമ പ്രവര്‍ത്തകരായാല്‍
അത് പാപം എന്ന് പറയരുത്. മാധ്യമങ്ങളുടേതായാലും തെറ്റു
ചൂണ്ടിക്കാണിക്കുമ്പോള്‍ അസഹിഷ്ണുത അരുത്.
സന്ധ്യയുടെ കവിത ഒരു പത്രപ്രവര്‍ത്തകയായിരുന്നു എഴുതിയതെങ്കില്‍
ക്ഷന്തവ്യം എന്ന് പറഞ്ഞാല്‍ സന്ധ്യ എഴുതരുതായിരുന്നുവെന്ന് പറയുന്നത്
അക്ഷന്തവ്യം എന്ന് തിരിച്ചുപറയേണ്ടിവരും.
http://www.madhyamam.com/news/225937/130516