Image

പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)

Published on 02 September, 2013
പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)

(ലോകമെമ്പാടുമുള്ള മലയാളിയുടെ മധുരിക്കും ഓര്‍മ്മകള്‍ തട്ടിയുണര്‍ത്തിക്കൊണ്ട് കവിയും ആക്്ടിവിസ്റ്റുമായ സുജ സൂസന്‍ ജോര്‍ജ് 'ഇ മലയാളി' ക്കു വേണ്ടി എഴുതിയ  ഓണ സമ്മാനം 'എന്റെ ഗ്രാമം' 2 ഖണ്ഡങ്ങളായി  പ്രസിദ്ധീകരിക്കുന്നു. Also see below: പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടിയോടു മത്സരിച്ച അയല്‍ക്കാരി സുജയുമായി കുര്യന്‍ പാമ്പാടി നടത്തിയ അഭിമുഖം-മലയാളത്തിന്റെ  അപര്‍ണ്ണ : ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം.)

പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? പലതരം പച്ചകളുടെ പകര്‍ന്നാട്ടമായിരുന്നു ഞങ്ങളുടെ അയ്യങ്ങള്‍ പലതരം ചീനികള്‍ഏത്തയ്‌ക്കാ മുട്ടന്‍, കാന്താരി പടര്‍പ്പന്‍, അരിയന്‍, റൊട്ടി... താമരക്കണ്ണന്‍, നീലത്തണ്ടന്‍, ചീമച്ചേമ്പ്‌ എന്നിങ്ങനെ വിവിധരം ചേമ്പുകള്‍, പലതരം വാഴകള്‍, ചേന, കാച്ചില്‍, നനകിഴങ്ങ്‌, മധുരക്കിഴങ്ങ്‌... ഒട്ടല്‍ക്കമ്പുകള്‍ കുത്തി കൂട്ടിക്കെട്ടി അതിന്മേലാണ്‌ നനകിഴങ്ങ്‌ പടര്‍ത്തുക. ഓരോന്നും ഒരോ പച്ചകൂടാരംപോലെ! ചീനിപറിക്കലും അരിയലും വാട്ടലും ഉണക്കലും മീനമാസത്തിലാണ്‌ നടക്കുന്നത്‌. അയല്‍ക്കാരെല്ലാം ചേര്‍ന്നുള്ള ഒരു ഉത്സവമാണ്‌ ഓരോ വീട്ടിലെയും ചീനിപറിക്കല്‍. വലിയ വാര്‍പ്പുകളിലും കുട്ടകങ്ങളിലുമായി പലതരത്തില്‍, അവിലു പരുവത്തിലും ഉപ്പേരിപരുവത്തിലുമൊക്കയായി ചീനി അരിഞ്ഞ്‌ വാട്ടിയെടുക്കുന്നു. ഒന്നോരണ്ടോ കൂലിക്കാരുണ്ടാകും. ബാക്കിയൊക്കെ എല്ലാവരുംകൂടി അങ്ങ്‌ ചെയ്യും. പുരകെട്ടിമേയലും കിണറുതേകലും ഒക്കെയങ്ങനെയായിരുന്നു. എന്റെ വീടിന്റെ കിഴക്കെ വീട്ടിലെ കെട്ടിമേയലുകള്‍ ഞാന്‍ ഓര്‍ക്കുന്നു. പലപ്പോഴായി തെങ്ങോലകള്‍ കീറി, ആറ്റുനീരില്‍ കുതിര്‍ക്കാനിട്ട്‌, ഉച്ചനേരങ്ങളിലെ ഇടവേളകളില്‍ മെടഞ്ഞ്‌ ഉണക്കിസൂക്ഷിക്കുന്നത്‌ പെണ്ണുങ്ങളാണ്‌. കെട്ടിമേയുന്ന ദിവസം കാലേകൂട്ടി അയല്‍ക്കാരെ അറിയിക്കും. പെണ്ണും ആണും കുഞ്ഞുകുട്ടി സഹിതം നേരത്തെ എത്തും. നോക്കിനില്‍ക്കേത്തന്നെ പഴയ ഓലകളെല്ലാം പൊളിച്ചുമാറ്റും. വെയില്‍ കുഞ്ഞുങ്ങള്‍ തട്ടിന്‍പുറത്തും പുരയ്‌ക്കകത്തും ഒളിച്ചുകളിക്കും. പുരകെട്ടി തഴക്കവും പഴക്കവും വന്നവരാണ്‌ പുറപുറത്തേയ്‌ക്ക്‌ കയറുക. നെടിയോല, കുറിയോല, പഴയോല എന്നിങ്ങനെ വിളിച്ചുപറയുന്നതിനനുസരിച്ച്‌ ഓലകള്‍ തിരിച്ചറിഞ്ഞ്‌ ഏറിഞ്ഞുകൊടുക്കാന്‍ പാങ്ങുള്ളവര്‍ താഴെയുണ്ടാവും. മുന്നേ ഒരുക്കിവച്ചിരിക്കുന്ന വഴുകനാരുകൊണ്ട്‌ ഓലകള്‍ ഒന്നൊന്നായി കഴുക്കോലില്‍ കെട്ടി ഉറപ്പിക്കും. അപ്പോഴേയ്‌ക്കും മുറ്റത്തു കൂട്ടിയ വലിയ അടുപ്പില്‍ ഭപോലത്തെ'ചക്കപ്പുഴുക്കും കഞ്ഞിയും വെന്തുവരും. കിഴക്കേമ്മ വലിയ തോട്ടിയില്‍ പിച്ചാത്തി വച്ചുകെട്ടി ചക്ക അറുത്തിടും. പിന്നെ പനമ്പേല്‌ ചക്ക കുത്തിനിര്‍ത്തി മുള്ളുമാത്രം ചെത്തിമാറ്റി ചക്കക്കുരുവും ചകിണിയും ഉള്‍പ്പെടെ കൊത്തിയരിഞ്ഞ്‌ വേവിക്കും. വെന്തുവരുമ്പോള്‍ ചതച്ച തേങ്ങയും കറിവേപ്പിലയും ചേര്‍ത്തിറക്കി വയ്‌ക്കും. ആ മണം ഇന്നും മൂക്കിലുണ്ട്‌. അതങ്ങനെ ചൂടോടെ കടുമാങ്ങയും കൂട്ടി തിന്നണം. ഇപ്പോഴും വായില്‍ വെള്ളമൂറുന്നു.

കിഴക്കേ അയ്യത്ത്‌ പലതരം മാവുകളുണ്ട്‌. മാമ്പഴക്കാലമായാല്‍ രാവിലെ ഉണര്‍ന്നയുടന്‍ ഒരു മാവിന്റെ ചുവട്ടില്‍നിന്ന്‌ മറ്റൊന്നിന്റെ ചുവട്ടിലേക്ക്‌ ഓട്ടമാണ്‌. ഇഷ്‌ടംപോലെ തിന്ന്‌ ബാക്കിയാകുന്നതിന്റെ ചാറ്‌, കിഴക്കേമ്മ പുതിയ പായിലേക്ക്‌ തേച്ചുപിടിപ്പിച്ച്‌ വെയിലത്തിട്ടുണക്കും. ഓരോദിവസവും അതിലേക്ക്‌ വീണ്ടും തേച്ചുപിടിപ്പിക്കും. നന്നായി ഉണങ്ങിക്കഴിയുമ്പോള്‍ പാ തെറുക്കുപോലെ മാങ്ങത്തെര തെറുത്തെടുത്ത്‌, മുറിച്ച്‌ ഭരണിയിലിട്ട്‌ പത്തായത്തില്‍ വയ്‌ക്കും. ഇടയ്‌ക്കിടയ്‌ക്ക്‌ കുറശ്ശേ, അടുത്ത മാമ്പഴക്കാലം വരെ ഞങ്ങള്‍ക്ക്‌ തിന്നാം. ആഞ്ഞിലിക്കുരു വറുത്തത്‌, കുളമാങ്ങപരിപ്പ്‌ എന്നിങ്ങനെ ഓരോ വിശിഷ്‌ടഭോജ്യങ്ങളുണ്ടാകും കിഴക്കേമ്മയുടെ കൈവശം.

രാമചന്ദ്രന്‍ കൊച്ചാട്ടനായിരുന്നു ഞാനറിയുന്ന ആദ്യത്തെ കമ്മ്യുണിസ്റ്റ്‌. ആ കോളജുകുമാരന്‍, അമ്പലത്തില്‍ പോകുന്ന തന്റെ കാമുകിക്ക്‌ പിന്നാലെ രാവിലെയും വൈകിട്ടും ഞങ്ങളുടെ വീട്ടുപടിക്കലൂടെ സൈക്കിളുരുട്ടി നടന്നുപോയി. വീട്ടിലെ അലമാരയില്‍ കമ്മ്യൂണിസ്റ്റ്‌ പുസ്‌തകങ്ങള്‍ കണ്ടിട്ടുണ്ടെങ്കിലും കമ്മ്യൂണസത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചത്‌ ഞങ്ങളുടെ പണിക്കാരനായിരുന്ന തങ്കപ്പന്‍ച്ചേട്ടനായിരുന്നു. മൂരാച്ചി സര്‍ക്കാരുകള്‍ക്കെതിരെ ഞങ്ങള്‍ മുദ്രാവാക്യം വിളിച്ചു. ചീനിയില തണ്ടൊടിച്ചുണ്ടാക്കിയ രക്തഹാരങ്ങള്‍ കഴുത്തിലണിഞ്ഞ്‌ ഭഅരിയെവിടെ തുണിയെവിടെ പറയൂ പറയൂ സര്‍ക്കാരേ' എന്ന്‌ അലറിക്കൊണ്ട്‌ അയ്യങ്ങള്‍ തോറും ജാഥ നടത്തി. ഓണമാണ്‌ കുട്ടികളുടെ ഏറ്റവും വലിയ ഉത്സവകാലം. നേരവെളുത്താല്‍ ഇരുട്ടുവോളം കളി. ഉത്രാടദിവസം രാവെളുക്കുവോളം കളി നീളും ഭപശൂ പശൂ പുല്ലിന്നാ, പുലീ പുലീ കല്ലിന്നാ' എന്ന വായ്‌ത്താരിയില്‍ പശുവും പുലിയും കളി. ഓടുന്നുണ്ടോടുന്നുണ്ടേ മാണിക്ക്യചെമ്പഴുക്കാ, ഏതു കൈയിലേതുകൈയിലേ മാണിക്യചെമ്പഴുക്ക' എന്ന്‌ മാണിക്യചെമ്പഴുക്കാ കളി, ഭപൂ പോരാഞ്ഞോ പൂക്കുല പോരാഞ്ഞോ എന്തേ തുമ്പി തുള്ളാത്തു' എന്ന്‌ തുമ്പി തുള്ളല്‍, ഭപെണ്ണിനെ തരുമോ തോഴിമാരേ എന്ന പാട്ടുകളി' കുറ്റിയും കോലും, അക്ക്‌, കൊത്താങ്കല്ല്‌, അങ്ങനെ എണ്ണമറ്റ കളികള്‍!

വലിയൊരു സംഘമായാണ്‌ പള്ളിക്കുടത്തില്‍ പോക്കുംവരവും. ഓരോ വീട്ടിലെയും അയ്യത്തെ മരങ്ങള്‍ ചെടികള്‍ എല്ലാം കുട്ടികള്‍ക്കറിയാം. വിശേഷിച്ച്‌ കായ്‌മരങ്ങള്‍. ചാമ്പയ്‌ക്ക, നെല്ലിക്ക, അമ്പഴങ്ങ, ലോലിക്കാ, പേരയ്‌ക്കാ, വെട്ടിപ്പഴം, തൊണ്ടിപ്പഴം, ഞാവല്‍പ്പഴം അങ്ങനെയങ്ങനെ എത്രതരം പഴങ്ങള്‍... വഴിയരികിലും ഉണ്ടാകും പലതരം കാട്ടുപഴങ്ങള്‍. കൊട്ടയ്‌ക്ക, ഞൊട്ടയ്‌ക്ക, പുച്ചക്കുട്ടിക്ക, പാണല്‍പ്പഴം...! ആഞ്ഞിലിചക്ക നിലത്തുവീഴാതെ പറിച്ച്‌, കച്ചിക്കകത്തുവച്ച്‌ പഴുപ്പിച്ച്‌ തിന്നാന്‍ എന്തുരസമായിരുന്നു.

ഓണവും ക്രിസ്‌തുമസും ഈസ്റ്ററും പള്ളിപ്പെരുനാളും ഉത്സവവുമെല്ലാം എല്ലാവരുടെതുമായിരുന്നു. തൊട്ടടുത്ത കരയോഗമന്ദിരത്തിലെ ഡാന്‍സ്‌പഠിത്തവും അമ്പലത്തില്‍ വച്ചുള്ള അരങ്ങേറ്റവും വിശ്വാമിത്രമേനകബാലെയിലെ എന്റെ മേനകയും എന്റെ അപ്പന്‍ ഉള്‍പ്പെടെയുള്ളവര്‍ വര്‍ഷാവര്‍ഷം അമ്പലത്തിന്റെ പൂമുഖത്ത്‌ അരങ്ങേറാറുള്ള നാടകവും എന്റെ മനസ്സില്‍ പച്ചപിടിച്ച്‌ നില്‍ക്കുന്നു. പള്ളിയിലെ റാസ, നാട്ടുകാരുടെ മുഴുവന്‍ ഘോഷയാത്രയാണ്‌. എല്ലാവീടുകളിലും വിളക്കുവച്ച്‌ എതിരേല്‌ക്കും. പറയ്‌ക്കെഴുന്നള്ളിപ്പുകളും വ്യത്യസ്‌തമായിരുന്നില്ല. ഹൈസ്‌കൂള്‍ വാര്‍ഷികത്തിന്‌ പതിവായി ഉണ്ടാകാറുള്ള കഥാപ്രസംഗമായിരുന്നു നാട്ടിലെ മറ്റൊരുത്സവം. ഗ്രൗണ്ടില്‍ വലിയ പന്തലിടും ആയിരക്കണക്കിന്‌ നാട്ടുകാര്‍ അവിടെ ഒത്തുകൂടും. സാംബശിവനും പട്ടം സരസ്വതിയും കൊല്ലം ബാബുവും മാറിമാറി ഓരോ വര്‍ഷവും കഥ പറയും. ലോകഇതിഹാസങ്ങളിലെ കഥാപാത്രങ്ങള്‍ ഞങ്ങളുടെ ഗ്രാമത്തിലെ അംഗങ്ങളായി മാറി.

പക്ഷേ എല്ലാം ഭദ്രമായിരുന്നോ? ബാല്യം കൈവിട്ടു തുടങ്ങുമ്പോഴേയ്‌ക്കും ഗ്രാമത്തിന്റെ മറ്റുചില മുഖങ്ങള്‍ എന്റെ മുമ്പില്‍ അനാവൃതമായി. ഗ്രാമത്തിന്റെ മുക്കിലും മൂലയിലും കൂട്ടമായി താമസിക്കുന്ന പാവപ്പെട്ട, ജാതിയില്‍ കുറഞ്ഞ മനുഷ്യരെ ഞാന്‍ കണ്ടുതുടങ്ങിയിരുന്നു. അവരുടെ അല്ലലും അലച്ചിലും എനിക്കും മനസ്സിലായി തുടങ്ങി. പറഞ്ഞാലും പറഞ്ഞാലും തീരാത്ത എത്രയെത്ര ഓര്‍മ്മകള്‍... ഈ ഓര്‍മ്മകളുടെ വളക്കൂറിലാണ്‌ എന്റെ ജീവിതം ഇന്നും താരും തളിരുമായി മുന്നോട്ട്‌ നീങ്ങുന്നത്‌.

(അവസാനിച്ചു)

എന്റെ ഗ്രാമം (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-1)

മലയാളത്തിന്റെ അപര്‍ണ, ഒരിക്കലും തോല്‍ക്കാത്ത കാവ്യകൗതുകം
പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)പച്ചനിറത്തിനെത്ര പച്ചകളുണ്ട്‌? (ആഗോള മലയാളിക്ക്‌ ഓണസമ്മാനം-2: സുജ സൂസന്‍ ജോര്‍ജ്‌)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക