Image

തെരഞ്ഞെടുപ്പിലെ ധനകാര്യം? -ജോസ്‌ കാടാപുറം

ജോസ്‌ കാടാപുറം Published on 07 April, 2014
തെരഞ്ഞെടുപ്പിലെ ധനകാര്യം? -ജോസ്‌ കാടാപുറം
തെരഞ്ഞെടുപ്പിലെ വോട്ടിന്റെ എണ്ണത്തിന് പകരം കേരളത്തിലെ ഖജനാവിലെ പണം എവിടെയെന്ന് അന്വേഷിക്കേണ്ട ഗതികേടിലേക്ക് കേരളീയ സമൂഹം എത്തിയതെങ്ങനെയെന്നതാണ് ഇവിടെ അന്വേഷിക്കുന്നത്.
പെട്ടെന്ന് കേരളം അനുഭവിക്കുന്ന ട്രഷറി സംതംഭനത്തിന്റെ പശ്ചാത്തലത്തില്‍ ഇപ്പോഴെന്താണ് സംഭവിച്ചത്. ഇതിനു മുമ്പുള്ള അഞ്ചുവര്‍ഷം ഒരു പ്രശ്‌നവുമില്ലായിരുന്നു. ട്രഷറിയില്‍ 3882 കോടി രൂപ അവശേഷിച്ചിട്ടാണ് ഇപ്പോഴുള്ള ഗവണ്‍മെന്റിനെ താക്കോല്‍ ഏല്‍പ്പിച്ചത്.
2011 ജൂലൈയിലെ ധവളപത്രത്തിലെ മുഖ്യവിമര്‍ശനം തെന്നെ ട്രഷറിയിലെന്തിനാണ് ഇത്രയും മിച്ചമെന്നാണ്. മാത്രമല്ല ട്രഷറി നിക്ഷേപത്തിന്റെ പലിശ ഗവണ്മെന്റിനു ബാധ്യതയാണെന്നുമാണു. എന്നാലിപ്പോള്‍ ട്രഷറി പൂട്ടുന്ന നിലയിലേക്ക് എത്തിയപ്പോള്‍ ട്രഷറി നിക്ഷേപത്തിന് പലിശ വാഗ്ദാനം ചെയ്ത് സഹകരണ സ്ഥാപനങ്ങള്‍ക്കും ക്ഷേമനിധി ബോര്‍ഡുകള്‍ക്കു മുന്നിലും സര്‍ക്കാര്‍ കാവല്‍ കിടക്കേണ്ട ഗതികേട് എങ്ങനെ ഉണ്ടായി?
ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും നല്‍കാന്‍ പുതിയ ധനകാര്യ വര്‍ഷത്തിന്റെ രണ്ടാംദിവസം തന്നെ 1000 കോടിയുടെ കടപത്രം ഇറക്കേണ്ട ദുരവസ്ഥയിലെത്തിച്ചതാരാണ്? ഇത് വിശദീകരിക്കാനുള്ള ബാദ്ധ്യത സര്‍ക്കാരിനുണ്ട്. വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള മൂലധന നിക്ഷേപമായിട്ടാണ് സാധാരണ വായ്പയെടുക്കുക. എന്നാല്‍ ധനകാര്യ വര്‍ഷത്തിന്റെ ഒന്നാം മാസത്തെ ശമ്പളം കൊടുക്കാന്‍ മൂന്നാം ദിവസം വായ്പയെടുക്കേണ്ട ദുരവസ്ഥയാണ് ഉണ്ടായിരിക്കുന്നത്. ധന കമ്മിയും റവന്യൂ കമ്മിയും എല്ലാ പരിധിയും ലംഘിച്ച് ഉയരുമ്പോള്‍, നിയമസഭയില്‍ അവതരിപ്പിച്ച ബഡ്ജറ്റിലെ കണക്കുകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്. ഇത്രയും സ്തംഭനാവസ്ഥയിലുള്ള ട്രഷറി വിട്ട് ഇലക്ഷന്‍ പ്രചരണത്തിന് ധനമന്ത്രി പോകാന്‍ പാടില്ല. മികച്ച ധനമാനേജ്‌മെന്റ് അിറയാവുന്നവര്‍ ചെയ്യുന്ന കാര്യമല്ലത്.

ജീവനക്കാര്‍ക്കുള്ള സറണ്ടര്‍ ആനുകൂല്യവും പിഎഫും, വിരമിക്കല്‍ ആനുകൂല്യങ്ങളും, ക്ഷേമ പെന്‍ഷനുകളും ഈസ്റ്റര്‍ വിഷു നാളുകളിലെ കണ്‍സ്യൂമര്‍ ഫെഡിന്റെ വിപണിയും സര്‍ക്കാര്‍ സ്റ്റോപ്പ് മെമ്മോ കൊടുത്തുകഴിഞ്ഞു. ഇതിന്റെ കാരണങ്ങളിലൊന്ന് ട്രഷറി സേവിംഗ് ബാങ്ക് അക്കൗണ്ടും ട്രഷറി നിക്ഷേപവും അനാകര്‍ഷമാക്കി ട്രഷറികളെ തകര്‍ക്കാന്‍ നോക്കിയ തീരുമാനം അവസാനതീരുമാനമായിരുന്നുയെന്ന് ഇപ്പോള്‍ സര്‍ക്കാരിന് മനസ്സിലായില്ലെങ്കില്‍ എന്തോ കുഴപ്പമുള്ളത് കൊണ്ടാണ്. ഇതേ സര്‍ക്കാര്‍ തന്നെയാണ് പുത്തന്‍ തലമുറ ബാങ്കുകള്‍ക്കുവേണ്ടി ട്രഷറി നിക്ഷേപത്തെ തകര്‍ത്തത്. കൊച്ചി മെട്രോയുടെ പണം ഇത്തരമൊരു ബാങ്കില്‍ നിക്ഷേപിക്കാരന്‍ ഉത്തരവിട്ടത് ആരും മറന്നിട്ടില്ല. നമ്മുടെ ട്രഷറികള്‍ക്കുള്ള വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ 5050 കോടി രൂപ ഇത്തരം പുത്തന്‍ ബാങ്കുകളിലുണ്ട്. നേരത്തെ ഈ പണം ട്രഷറികളിലാണ് നിക്ഷേപിച്ചിരുന്നത്. ഈ പണം ട്രഷറിയിലെത്തിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളൊക്കെ പരാജയപ്പെടുന്ന കാഴ്ചയാണ് കണ്ടുവരുന്നത്. സര്‍ക്കാര്‍ അറിയാതെ ഉദ്യോഗസ്ഥര്‍ ഈ പണം വിവിധ ബാങ്കുകളില്‍ നിക്ഷേപിച്ചതായിട്ടാണ് ധനമന്ത്രിയും മുഖ്യമന്ത്രിയും പച്ചക്കള്ളം പറയുന്നത്.  ട്രഷറിയില്‍ പണമില്ലന്നറിഞ്ഞതോടെ 5050 കോടിയുടെ കാര്യം ഈ രണ്ടുമന്ത്രിമാര്‍ക്ക് ഓര്‍മ്മവന്നത് എങ്ങനെ, കാരണം ഇവര്‍ അറിഞ്ഞുകൊണ്ടുതന്നെയാണ ഇത്ര ഭീമമായ തുക ട്രഷറിയില്‍ നിക്ഷേപിക്കാതെ ബാങ്കുകളില്‍ നിക്ഷേപിച്ചത്, ഈ  കള്ളക്കളിയുടെ കമ്മീഷന്‍ കൊണ്ട് എം.എല്‍.എ.മാരെ കൂറുമാറ്റാനും സരിതയുടെ ബാദ്ധ്യത തീര്‍ക്കാനും ഉപയോഗിച്ചെങ്കില്‍ ഭരണം നിലനിര്‍ത്താന്‍ പാവപ്പെട്ട മനുഷ്യരുടെ നികുതിപ്പണം ഉപയോഗിച്ച് ചെയ്തുയെന്നത് ഏറ്റവും ഹീനമായ പ്രവര്‍ത്തനമാണെന്ന് പറയാതിരിക്കാന്‍ വയ്യ.

വലിയ മാന്ത്രികവിദ്യയൊന്നും എല്‍ഡിഫ് സര്‍ക്കാരിലെ ധനമന്ത്രി ചെയ്തില്ല. കിട്ടാനുള്ള നികുതി കൃത്യമായി പിരിച്ചു. ചെക്‌പോസ്റ്റുകളിലൂടെ കടന്നുവരുന്ന സാധനങ്ങള്‍ ഏതെന്നും എത്രയെന്നും കൃത്യമായി പരിശോധിക്കപ്പെട്ടു. അതനുസരിച്ചു വില്‍പ്പന നികുതി ഉദ്യോഗസ്ഥര്‍ നികുതി  ചുമത്തി നികുതി പരിച്ചു. ധനപ്രതിസന്ധി ഉണ്ടായില്ല.

ഇപ്പോഴത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ തെരെഞ്ഞെടുപ്പ് കഴിയുമ്പോള്‍ അധിക നികുതിഭാരവും, യാത്രാകൂലി, കറണ്ട് ചാര്‍ജ് വര്‍ദ്ധവും, വെള്ളകരം വര്‍ദ്ധിപ്പിക്കല്‍ മുതലായ എല്ലാ ഭാരവും ജനങ്ങളുടെ തലയില്‍ വരും. ഈ പ്രതിസന്ധി പ്രധാനമായും നിയമസഭ അധികാരം നല്‍കുന്ന ചെലവു പരിധിക്കപ്പുറത്ത് സര്‍ക്കാര്‍ ചിലവുകളുടെ നിയന്ത്രിച്ചു നിര്‍ത്താന്‍ സര്‍ക്കാരിന്റെ തലവന്‍ എന്ന നിലയ്ക്ക് മുഖ്യമന്ത്രിക്ക് ബാദ്ധ്യതയുണ്ട്. എന്നാല്‍ ഹൈക്കോടതി പോലും വളരെ മോശമായിട്ട് പറഞ്ഞ മുഖ്യമന്ത്രിയായതിനാല്‍ കൂടുതലൊന്നും അദ്ദേഹത്തില്‍ നിന്നു പ്രതീക്ഷിക്കേണ്ട. 2013- 14 ല്‍ റവന്യൂം ചിലവ് 76.47 ശതമാനം വര്‍ദ്ധിപ്പിച്ചുയെന്നു പറഞ്ഞാല്‍ പ്രതിസന്ധി മറികടക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. ചെലവ് വര്‍ദ്ധിപ്പിക്കുന്ന സര്‍ക്കാരിന് വരുമാനം വര്‍ദ്ധിപ്പിക്കാന്‍ കഴിയണം. നികുതിപിരിവിന് സ്റ്റേ ചെയ്തത് തന്നെ 1500 കോടിയിലധികം വരും. ഇതില്‍നിന്ന് കിട്ടിയ കമ്മീഷന്‍ ആരുടെയൊക്കെ പോക്കറ്റിലുണ്ട്? നികുതി പിരിവിലെ വീഴചകൊണ്ട് ഗുണം കിട്ടുന്നത് കള്ളക്കടത്തുകാര്‍, നികുതിവെട്ടിപ്പുക്കാര്‍, വന്‍കിട വ്യാപാരികള്‍, ബാര്‍ ഹോട്ടലുകള്‍, വിലകുറച്ച് പ്രമാണം രജിസ്റ്റര്‍ ചെയ്യുന്ന റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍, അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍, അവര്‍ക്കു വേണ്ടി സര്‍ക്കാരില്‍ സ്വാധീനം ചെലുത്തുന്ന രാഷ്ട്രീയക്കാരും ഇതിന്റെ ഗുണഭോക്താക്കളാണ്(ഇതിന്റെ ദോഷം പാവപ്പെട്ടവര്‍ക്കും) രാഷ്ട്രീയ കക്ഷികളെ സാമ്പത്തികമായും ഗവണ്‍മെന്റിനെ രാഷ്ട്രീമായുമായി അവര്‍ സഹായിക്കുന്നു. ഇതൊക്കെ കൊടുക്കല്‍ വാങ്ങലായി ഈ ഗവണ്‍മെന്റിന്റെ പ്രത്യേകതയാണ്. ഇതൊരു മോശപ്പെട്ട കച്ചവടമാണെന്ന് ഓര്‍മ്മിപ്പിക്കുന്നു.
ഇത്തരം സങ്കുചിത രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് കേരളസംസ്ഥാനവും ജനങ്ങളും വമ്പിച്ച വില നല്‍കേണ്ടി വരും. ഇത്രയെല്ലാമായിട്ടും പ്രതിസന്ധിയില്ല സാമ്പത്തിക ബുദ്ധിമുട്ടുമാത്രമാണുള്ളതെന്ന് പറയുന്നവരരുടെ ചങ്കൂറ്റം അപരാമാണ്!


തെരഞ്ഞെടുപ്പിലെ ധനകാര്യം? -ജോസ്‌ കാടാപുറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക