Image

ഒരു സ്പര്‍ശത്തിന്നായി (കഥ - സുനില്‍ എം എസ്)

സുനില്‍ എം എസ് Published on 18 April, 2015
ഒരു സ്പര്‍ശത്തിന്നായി (കഥ - സുനില്‍ എം എസ്)
'ചേട്ടാ, ഈ മിക്‌സിയൊന്നടിച്ചു തരൂ.'

സരളയുടെ വിളികേട്ട് ഞാന്‍ അടുക്കളയിലേയ്ക്കു ചെന്നു.

രാവിലെ ഒരൊമ്പതു മണിയായിട്ടുണ്ടാകും. ഞായറാഴ്ചകളില്‍ അമ്മയുടെ ശുശ്രൂഷയൊഴികെയുള്ള കാര്യങ്ങള്‍ ഒരല്പം വൈകിയേ തുടങ്ങാറുള്ളു.

നാളികേരം ചിരവിയതു ഞാന്‍ മിക്‌സിയില്‍ അടിച്ചു കൊണ്ടിരിയ്ക്കുന്നു. സരള ഗ്യാസില്‍ ദോശയുണ്ടാക്കിക്കൊണ്ടിരിയ്ക്കുന്നു.

ആ സമയം സദു ശബ്ദമുണ്ടാക്കാതെ, പതുങ്ങിപ്പതുങ്ങിയെത്തി. ഉദ്വേഗപൂര്‍ണ്ണമായ കൊച്ചു മുഖം. എന്തോ രഹസ്യം പറയാനുള്ള ആവേശം പ്രകടം. തൊട്ടു പിന്നാലെ അവന്റെ ചേച്ചി, സരി  സരിത  യുമുണ്ട്.

അവന്‍ എന്റെയടുത്തുവന്ന് ശബ്ദകോലാഹലമുണ്ടാക്കുന്ന മിക്‌സി ഓഫു ചെയ്യാന്‍ കൈകൊണ്ട് ആംഗ്യം കാണിച്ചു. ഞാന്‍ അതനുസരിച്ചു. ഒമ്പതു വയസ്സുകാരന്റെ മുഖത്ത് അത്ര ഗൌരവമുണ്ടായിരുന്നു.

'അതൊന്നു കൂടി അടിയ്ക്കണം ചേട്ടാ' എന്നു പറഞ്ഞുകൊണ്ട് സരള തിരിഞ്ഞു നോക്കിയപ്പോഴാണ് സദുവിനെ കാണുന്നത്. സദു ഞങ്ങളെ രണ്ടു പേരേയും അടുത്തേയ്ക്കു വരാന്‍ രണ്ടു കൈ കൊണ്ടും ആംഗ്യം കാണിച്ചു. അവന്‍ ഞങ്ങള്‍ രണ്ടു പേരുടേയും പുറത്തുകൂടി കൈകള്‍ ചുറ്റി ശിരസ്സുകള്‍ വലിച്ചു താഴ്ത്തി, ഞങ്ങളുടെ കാതുകള്‍ അവന്റെ ചുണ്ടോടടുപ്പിച്ചു. അവനെന്തോ പരമരഹസ്യം വെളിപ്പെടുത്താന്‍ പോകുന്നുണ്ടെന്നു വ്യക്തം. സരിയും ഞങ്ങളോടു ചേര്‍ന്നു നിന്നു.

'അമ്മൂമ്മ എന്നോടു മിണ്ടി.' ഇടതുകൈ ഉയര്‍ത്തി, വിരലിലെ മോതിരത്തില്‍ തൊട്ടു കാണിച്ചുകൊണ്ട് സദു അതീവരഹസ്യമായി പറഞ്ഞു, ''ടൈറ്റായീ'ന്നു പറഞ്ഞു.' അവന്‍ ഉറപ്പിനു വേണ്ടി 'ടൈറ്റായീ' എന്ന് ഒന്നുകൂടി ഊന്നിപ്പറഞ്ഞു.

സരളയും ഞാനും മുഖത്തോടു മുഖം നോക്കി. 'അമ്മ ഇന്നു മിണ്ടിയിരുന്നോ?' ഞാന്‍ സരളയോടു ചോദിച്ചു.

അല്പം മുമ്പ് അവള്‍ പതിവുപോലെ അമ്മയെ കുളിപ്പിച്ച്, വസ്ത്രം ധരിപ്പിച്ച്, തലമുടി ചീകിക്കൊടുത്ത്, മെല്ലെ പിടിച്ച് അമ്മയുടെ കട്ടിലിനരികില്‍ത്തന്നെയുള്ള സെറ്റിയില്‍ ഇരുത്തുന്നതു വരെ അമ്മ ഒന്നും സംസാരിച്ചിട്ടില്ലായിരുന്നു. സരളയുടെ ശുശ്രൂഷകള്‍ക്ക് യാന്ത്രികമായി നിന്നു കൊടുത്തിരുന്നെങ്കിലും അമ്മ ശിരസ്സുയര്‍ത്തി അവളുടെ കണ്ണുകളിലേയ്ക്ക് ബോധപൂര്‍വ്വം ഒരു തവണയെങ്കിലും നോക്കുകയോ, ഒരക്ഷരമെങ്കിലും മിണ്ടുകയോ ചെയ്തിരുന്നില്ല.

കുറെ നാളായി അതാണു പതിവ്.

അമ്മയുടെ സംസാരവും പ്രതികരണവും നിലച്ച ശേഷം, നടക്കാന്‍ തുടങ്ങിയ ഒരു കൊച്ചു കുഞ്ഞിനെയെന്ന പോലെയാണ് സരള അമ്മയെ കൈകാര്യം ചെയ്തു പോന്നിരിയ്ക്കുന്നത്. ഇന്നു രാവിലെ പോലും അമ്മയുടെ മുഖത്തു പൌഡര്‍ പൂശി, നെറ്റിയില്‍ കുങ്കുമം കൊണ്ടു പൊട്ടു തൊട്ടുകൊടുത്ത്, ഒരല്പം അകന്നു നിന്ന്, തല ചെരിച്ചു നോക്കി, 'എന്റെ ലക്ഷ്മിക്കുട്ടി ഇന്നു നല്ല ചുന്ദരിക്കുട്ടിയായിട്ടുണ്ട്' എന്ന കമന്റു പാസ്സാക്കിയ ശേഷം അമ്മയുടെ കവിളത്ത് അവളൊരുമ്മയും വച്ചതിന് ഞാന്‍ സാക്ഷ്യം വഹിച്ചിരുന്നു.

അപ്പോഴൊക്കെ അമ്മ തികച്ചും നിര്‍വ്വികാരയായിരുന്നു. യാതൊരു വിധ ഭാവമോ ഭാവഭേദമോ ഇല്ലാതെ. പിന്നെയെങ്ങനെ...

പത്രം വായന അമ്മ പെന്‍ഷന്‍ പറ്റിയ ശേഷമുള്ള ദിനചര്യയുടെ അവിഭാജ്യഘടകമായിരുന്നു. രാഷ്ട്രീയപക്ഷഭേദങ്ങളില്ലാതെ തന്നെ സംസ്ഥാനരാഷ്ട്രീയത്തില്‍ അമ്മ ശ്രദ്ധാലുവായിരുന്നു. ഞാന്‍ ബാല്യം മുതല്‍ക്കേ രാഷ്ട്രീയത്തില്‍ ശ്രദ്ധിയ്ക്കാനിട വന്നതും അമ്മയുമായുള്ള ചര്‍ച്ചകളില്‍ നിന്നായിരുന്നു. പത്രം വന്നാല്‍ രാഷ്ട്രീയവാര്‍ത്തകളാണ് അമ്മ ആദ്യം തന്നെ നോക്കാറുണ്ടായിരുന്നത്. അവ വായിച്ച്, അവയെപ്പറ്റിയുള്ള സ്വന്തം അഭിപ്രായങ്ങള്‍ അമ്മ പറഞ്ഞിരുന്നു. ആ അഭിപ്രായങ്ങളില്‍ നിന്നാണ് എനിയ്ക്ക് അത്തരം കാര്യങ്ങളില്‍ വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായത്.

അമ്മയുടെ ഓര്‍മ്മശക്തി മങ്ങാന്‍ തുടങ്ങിയ ശേഷം അന്നാന്നത്തെ പത്രം അമ്മയെ വായിച്ചു കേള്‍പ്പിയ്ക്കുകയെന്ന പതിവും തനിയേ ഉണ്ടായി.

പ്രവൃത്തിദിവസങ്ങളില്‍ മറ്റെല്ലാവരും പോയി, തിരക്കുകളൊഴിഞ്ഞ ശേഷം സരള അമ്മയെ പത്രം വായിച്ചു കേള്‍പ്പിയ്ക്കും. ഗ്യാസിന്റെ ദൌര്‍ലഭ്യവും നിത്യോപയോഗസാധനങ്ങളുടെ വിലവര്‍ദ്ധനയും സ്ത്രീപക്ഷവാര്‍ത്തകളുമൊക്കെയായിരുന്നു സരള വായിച്ചുകൊടുത്തിരുന്നത്. മുമ്പവള്‍ കഥകളും വായിച്ചു കേള്‍പ്പിച്ചിരുന്നു. ഒരിയ്ക്കല്‍ ഒരമ്മയെപ്പറ്റിയുള്ള കഥ വായിച്ചു കൊടുക്കുമ്പോള്‍ അവള്‍ക്ക് കരച്ചിലു വന്നു. അതു വായിച്ചു പൂര്‍ത്തിയാക്കാനായില്ല. അതിനു ശേഷം അവള്‍ കഥ വായിച്ചു കൊടുക്കാറില്ല.

അവധിദിവസങ്ങളില്‍ സരിയോ സദുവോ അമ്മൂമ്മയ്ക്ക് പത്രം വായിച്ചുകൊടുക്കുകയെന്ന ചുമതല നിറവേറ്റുന്നു. സദുവിന്റെ വാ!യന കേള്‍ക്കാന്‍ രസമാണ്. മുഖ്യമായും ക്രിക്കറ്റിന്റേയും ഫുട്‌ബോളിന്റേയും വാര്‍ത്തകളായിരിയ്ക്കും സദു ഉത്സാഹപൂര്‍വ്വം വായിച്ചു കേള്‍പ്പിയ്ക്കുന്നത്. സിനിമക്കാര്യങ്ങളായിരിയ്ക്കും സരി വായിച്ചു കൊടുക്കുന്നത്.

വായിച്ചുകേള്‍ക്കുന്ന വാര്‍ത്തകളുമായി അമ്മ തുടക്കത്തില്‍ പ്രതികരിയ്ക്കാറുണ്ടായിരുന്നു. പ്രതികരണങ്ങള്‍ നിലച്ചിട്ടിപ്പോള്‍ ഏറെ നാളായി. വായിച്ചു കേള്‍ക്കുന്നതൊന്നും ഇപ്പോളമ്മ മനസ്സിലാക്കാറില്ല; മനസ്സിലാക്കുന്നതിന്റെ ലക്ഷണങ്ങളൊന്നും കാണാറില്ല. എങ്കിലും വായിച്ചുകൊടുക്കുന്ന പതിവിനു മുടക്കം വന്നിട്ടില്ല.

പത്രം വായിച്ചു കേള്‍ക്കുമ്പോള്‍ അമ്മയ്ക്ക് താത്പര്യമുള്ള വിഷയങ്ങളെപ്പറ്റി എന്തെങ്കിലുമൊന്നു പറയാനോ, ഏതെങ്കിലും തരത്തിലൊന്നു പ്രതികരിയ്ക്കാനോ ഉള്ള പ്രചോദനം അമ്മയ്ക്കു കിട്ടുമെന്നും, മങ്ങിക്കൊണ്ടിരിയ്ക്കുന്ന അമ്മയുടെ ബോധം അതിലൂടെ മടങ്ങിവന്നേയ്ക്കുമെന്നുമുള്ള പ്രതീക്ഷകളായിരുന്നു ആ പതിവിന്റെ പിന്നിലെ ചാലകശക്തി.

കുളി കഴിഞ്ഞൊരുങ്ങിയ അമ്മയെ കട്ടിലിനരികില്‍ത്തന്നെയുള്ള സെറ്റിയിലാണ് സരള ഇരുത്തിയിരുന്നത്. സരള അമ്മയെ ഊട്ടിയതും അതിലിരുത്തിയാണ്. വായില്‍ വച്ചു കിട്ടുന്ന ആഹാരം അമ്മ അറിയാതെ തന്നെ, യാന്ത്രികമായി ചവയ്ക്കുന്നു, കഴിയ്ക്കുന്നു. ചിലപ്പോള്‍ സമയമേറെക്കഴിഞ്ഞാണ് ആഹാരം ഇറങ്ങിപ്പോകുക.

ചുണ്ടുകള്‍ക്ക് ഇടത്തോട്ടൊരു കോട്ടമുണ്ടായിട്ടുണ്ട്. അതുമൂലം ചുണ്ടുകളുടെ ഇടതു കോണിലൂടെ ഇടയ്ക്കിടെ ഉമിനീര്‍ ഒലിച്ചിറങ്ങാറുണ്ട്. അതു തുടച്ചു മാറ്റാന്‍ തൂവാല അടുത്തു തന്നെ വച്ചിരിയ്ക്കുന്നു. അടുത്തിരിയ്ക്കുന്നവര്‍ ആരായാലും  സദുവും  അതു തുടച്ചു മാറ്റുന്നു. സദു കുഞ്ഞായിരിയ്ക്കുമ്പോള്‍ അമ്മൂമ്മ എത്ര തവണ ജലദോഷം ബാധിച്ച അവന്റെ മൂക്കു പിഴിഞ്ഞു കളഞ്ഞ് തുടച്ചു കൊടുത്തിരിയ്ക്കുന്നു! അവന്‍ തൂവാലയെടുത്ത് വളരെ ശ്രദ്ധയോടെ അമ്മൂമ്മയുടെ താടിയിലേയ്‌ക്കൊഴുകുന്ന ഉമിനീര്‍ തുടച്ചുകളയും.

എവിടേയ്‌ക്കെന്നില്ലാതെ നോക്കിക്കൊണ്ട് അമ്മ നിശ്ചലയായി സെറ്റിയില്‍ ഇരിയ്ക്കും. സദു പറഞ്ഞതില്‍ നിന്നു മനസ്സിലായത് ഇതാണ്: ഇന്ന് അമ്മൂമ്മ അങ്ങനെയിരിയ്ക്കുമ്പോള്‍ അമ്മൂമ്മയോടു ചേര്‍ന്നിരുന്നുകൊണ്ട് സദു പത്രവാര്‍ത്തകള്‍ ഓരോന്നായി വായിച്ചു കേള്‍പ്പിച്ചു കൊടുക്കുകയായിരുന്നു. പത്രം മടിയില്‍ വിരിച്ച് വാര്‍ത്തകളില്‍ വിരലോടിച്ചാണവന്റെ പത്രവായന. ഓരോ വാര്‍ത്തയും വായിച്ച ശേഷം അവന്‍ അമ്മൂമ്മയുടെ മുഖത്തു നോക്കും. 'അമ്മൂമ്മയ്ക്ക് അതിഷ്ടായോ' എന്ന് അവന്‍ ഇടയ്ക്കിടെ ചോദിയ്ക്കുകയും, 'അമ്മൂമ്മയ്ക്ക് അതിഷ്ടായിട്ടുണ്ടാകും' എന്ന് സ്വയം സമാധാനിയ്ക്കുകയും ചെയ്യും.

ഇന്നങ്ങനെ വായന നടന്നുകൊണ്ടിരിയ്‌ക്കെയാണ്, വിദൂരതയില്‍ നട്ടിരുന്ന നിര്‍ജ്ജീവമായ നോട്ടം അമ്മ എപ്പോഴോ പിന്‍വലിച്ചതും, അവന്റെ ഇടതു കൈയ്യിലുണ്ടായിരുന്ന മോതിരത്തിന്മേല്‍ സ്പര്‍ശിച്ചതും, അതില്‍ മെല്ലെ തടവിക്കൊണ്ട് 'ടൈറ്റായീ' എന്നു പറഞ്ഞതും.

വര്‍ഷങ്ങള്‍ക്കു മുമ്പ്, പൂര്‍ണ്ണാരോഗ്യവതിയായിരിയ്ക്കുമ്പോള്‍, അമ്മ സ്വയം ജ്വല്ലറിയില്‍ നിന്നു വാങ്ങിക്കൊണ്ടു വന്ന് സദുവിന്റെ വിരലില്‍ അണിയിച്ചതാണ് ആ മോതിരം.

തൊട്ടടുത്ത മുറിയിലിരുന്ന് എഴുതിക്കൊണ്ടിരുന്ന സരിയും അമ്മൂമ്മയുടെ നീണ്ട കാലമായി കേള്‍ക്കാതിരുന്ന സ്വരം കേട്ടിരുന്നു. അതു കേട്ടയുടനെ അവളും പ്രതീക്ഷകളോടെ അമ്മൂമ്മയുടെ അടുത്തേയ്ക്ക് ഓടിച്ചെന്നിരുന്നു. പക്ഷേ, അപ്പോഴേയ്ക്ക് അമ്മൂമ്മയുടെ നോട്ടം മരവിച്ചു കഴിഞ്ഞിരുന്നു.

ബോധത്തിന്റെ നൈമിഷികമായ മിന്നലാട്ടം തുടര്‍ന്നു കിട്ടാനായി സദുവും സരിയും അമ്മൂമ്മയോട് സംസാരിച്ചു നോക്കിയെങ്കിലും ആ ശ്രമങ്ങള്‍ വിഫലമായി. അപ്പോഴാണ് അവര്‍ ഞങ്ങളുടെ അടുത്തേയ്‌ക്കോടി വന്നത്.

സദുവിന്റെ വിശദീകരണം കേട്ട പാതി, കേള്‍ക്കാത്ത പാതി, സരള അമ്മയുടെ അടുത്തേയ്‌ക്കോടി. ബോധത്തിന്റെ മിന്നലാട്ടം അണഞ്ഞു പോകും മുമ്പെ അതിനെ കൂടുതല്‍ ശക്തിപ്പെടുത്താനായേയ്ക്കുമെന്ന പ്രത്യാശ അവളുടെ മുഖത്തു പ്രകടമായിരുന്നു.

കൈകള്‍ മടിയില്‍ ചേര്‍ത്തു വച്ച്, നിലത്തേയ്ക്കു നോക്കിക്കൊണ്ട് സെറ്റിയില്‍ മരവിച്ചിരിയ്ക്കുകയായിരുന്നു, അമ്മ.

അമ്മയുടെ മുമ്പില്‍ നിലത്തിരുന്നുകൊണ്ട് സരള അമ്മയുടെ മുഖത്തേയ്ക്കുറ്റു നോക്കി. സദുവിനെ ആംഗ്യത്തിലൂടെ അരികില്‍ വരുത്തി, അവന്റെ മോതിരവിരല്‍ പിടിച്ചുയര്‍ത്തിക്കാണിച്ചുകൊണ്ട് അവള്‍ അമ്മയോടു പറഞ്ഞു, 'അവന്റെ മോതിരം ടൈറ്റായിപ്പോയമ്മേ. അമ്മ പറഞ്ഞപ്പഴാ അതറിഞ്ഞത്.'

മോതിരം സദുവിന്റെ വിരലില്‍ മുറുകിപ്പോയിരുന്നുവെന്ന് അമ്മ പറഞ്ഞത് തികച്ചും ശരിയായിരുന്നു. മോതിരം കിടക്കുന്ന ഭാഗത്ത് വിരലല്പം നേര്‍ത്തു പോയിരിയ്ക്കുന്നു. അര നിമിഷനേരത്തേയ്ക്കു മാത്രമായി വീണു കിട്ടിയ ബോധത്തിനിടയില്‍ അമ്മയതു കണ്ടെത്തി.

'അമ്മേ, അതു മാറ്റി വലുതൊരെണ്ണം വാങ്ങിയിടാം.' പിന്തുണയ്ക്കായി അവളെന്നെ നോക്കി.

'അതു മാറ്റിക്കോളാമമ്മേ.' ഞാനും അമ്മയ്ക്കുറപ്പു കൊടുത്തു.

അമ്മയില്‍ നിന്ന് പ്രതികരണമുണ്ടായില്ല.

ബോധത്തിന്റെ ആ ഒളിനോട്ടം അല്പനേരം കൂടിയെങ്കിലും നീണ്ടുനിന്നിരുന്നെങ്കില്‍! മനസ്സ് അഭിലഷിച്ചുപോയി.

സദു ജനിച്ചപ്പോള്‍ അമ്മയായിരുന്നു അവനെ ആദ്യമായി കൈയ്യിലെടുത്തത്. അടുത്തു തന്നെയുള്ള കിന്റര്‍ ഗാര്‍ട്ടനിലെ പ്ലേയേഴ്‌സ്, എല്‍കെജി, യൂകെജി എന്നീ ക്ലാസ്സുകളിലേയ്ക്ക് അവനെ കൈപിടിച്ചു കൂട്ടിക്കൊണ്ടു പോകുകയും തിരികെ കൊണ്ടുവരികയും ചെയ്തിരുന്നതും അമ്മയായിരുന്നു. അവന് പനി വരാന്‍ പോകുന്നുണ്ട് എന്നാദ്യം കണ്ടറിഞ്ഞിരുന്നതും അമ്മ തന്നെ.

സദു അമ്മയ്‌ക്കെപ്പോഴും ഹൃദയത്തോടടുത്ത വിഷയമായിരുന്നു.

ഒരു പക്ഷേ, അതുകൊണ്ടായിരിയ്ക്കാം അവന്റെ വിരലില്‍ മോതിരം മുറുകിപ്പോയിരിയ്ക്കുന്നതു കാണാന്‍ വിസ്മൃതിയിലാണ്ടിരുന്നിട്ടും അമ്മയ്ക്കു കഴിഞ്ഞത്.

ഞങ്ങള്‍ നാലു പേര്‍ക്കും കാണാന്‍ കഴിയാഞ്ഞത് അമ്മയ്ക്ക് അര നിമിഷം കൊണ്ടു കാണാന്‍ കഴിഞ്ഞ നിലയ്ക്ക് അത്തരം കഴിവുകള്‍ അമ്മയുടെ ഉള്ളില്‍ അവശേഷിച്ചിട്ടുണ്ട് എന്നുറപ്പ്. ആ കഴിവു മുഴുവനും അര നിമിഷം കൊണ്ടു വറ്റിപ്പോയിക്കാണാന്‍ വഴിയില്ല. ആ കഴിവിന്റെ അവശിഷ്ടങ്ങള്‍ വീണ്ടും ചെറു കണികകളായെങ്കിലും പുറത്തു വരും. വരാതിരിയ്ക്കില്ല.

ഞാനും ആശയോടെ സരളയുടെ സമീപത്ത് നിലത്തിരുന്നു.

അമ്മയുടെ ശ്രദ്ധയാകര്‍ഷിയ്ക്കാന്‍ വേണ്ടി സരള പലതും അമ്മയോടു പറഞ്ഞുകൊണ്ടിരുന്നു. ആ ശ്രമത്തില്‍ സരിയും സദുവും പങ്കു ചേര്‍ന്നു. അമ്മൂമ്മയെക്കൊണ്ട് എന്തെങ്കിലും കൂടി സംസാരിപ്പിയ്ക്കണം.

'അമ്മ പഴയ പോലെ ആയിട്ടു വേണം നമുക്കു രണ്ടു പേര്‍ക്കും കൂടി വീണ്ടും കറക്കം തുടങ്ങാന്‍,' സരള പറഞ്ഞു.

അവളും അമ്മയും കൂടി കുറേയേറെ സ്ഥലങ്ങളില്‍ സഞ്ചരിച്ചിട്ടുണ്ട്. 'അമ്മേ, നമുക്കവിടെയൊന്നു പോയിവന്നാലോ' എന്നു സരള ചോദിയ്ക്കുമ്പോഴൊക്കെ, 'പൊയ്ക്കളയാം' എന്നായിരുന്നു അമ്മയുടെ സ്ഥിരം മറുപടി.

അവളും ഞാനും കൂടി ചെയ്തിരിയ്ക്കുന്ന യാത്രകളേക്കാള്‍ കൂടുതല്‍ അവളും അമ്മയും കൂടിയാണു ചെയ്തിരിയ്ക്കുന്നത്. അവളോടൊപ്പം നടന്ന്, അവളുടെ യുവത്വവും പ്രസരിപ്പും അമ്മയ്ക്കും പകര്‍ന്നു കിട്ടിയതു പോലെയായിരുന്നു.

എന്നാലിന്നിപ്പോള്‍ സരളയുടെ വാക്കുകള്‍ അമ്മ കേള്‍ക്കുന്നതായി തോന്നുന്നില്ല. അവള്‍ അമ്മയുടെ ദൃഷ്ടിപഥത്തിലായിരുന്നെങ്കിലും അവളെ അമ്മ കാണുന്നതായും തോന്നുന്നില്ല. അമ്മയുടെ നോട്ടം നിര്‍ജ്ജീവമായിത്തുടര്‍ന്നു.

'ചേട്ടാ, സന്ദീപിനോടൊന്നു ചോദിയ്ക്കായിരുന്നു,' സരള അഭിപ്രായപ്പെട്ടു. നിര്‍വ്വികാരാവസ്ഥയ്ക്കിടെ ബോധത്തിന്റെ മിന്നലാട്ടം കണ്ടതിന്റെ അര്‍ത്ഥമെന്തെന്ന് അവള്‍ക്കറിയണം. സന്ദീപിനതു പറയാന്‍ പറ്റും.

സന്ദീപ് സരളയുടെ ഒരകന്ന കസിനാണ്. ഡോക്ടറുമാണ്. സന്ദീപാണ് വീട്ടില്‍ വന്ന് അമ്മയെ പരിശോധിയ്ക്കുന്നതും, അമ്മയെ ചികിത്സിയ്ക്കുന്ന രണ്ടു ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകള്‍ നടത്തുന്നതും, അവരുടെ നിര്‍ദ്ദേശങ്ങള്‍ ഞങ്ങള്‍ക്കു കൈമാറുന്നതും. ഏതാനും ദിവസം മുമ്പ് അമ്മയ്ക്കുള്ള മരുന്നുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയത് സന്ദീപിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു.

ആ മാറ്റങ്ങളുടെ ഫലമായിരിയ്ക്കുമോ അമ്മയ്ക്ക് പെട്ടെന്നുണ്ടായി മറഞ്ഞ ഈ തെളിച്ചം?

മരുന്നില്‍ വരുത്തിയിരിയ്ക്കുന്ന പരിവര്‍ത്തനം പാര്‍ശ്വഫലങ്ങളും ദൂഷ്യഫലങ്ങളും കുറയ്ക്കാനുദ്ദേശിച്ചുകൊണ്ടുള്ളതാണെന്നും, അത് അമ്മയുടെ സ്ഥിതിയില്‍ ബൌദ്ധികപുരോഗതിയുണ്ടാക്കുമെന്നു കരുതുന്നില്ലെന്നുമുള്ള മുന്നറിയിപ്പ് അന്നു തന്നെ സന്ദീപ് തന്നിരുന്നു. അത്ഭുതങ്ങള്‍ പ്രതീക്ഷിയ്ക്കാന്‍ പാടില്ല.

എങ്കിലും, മോതിരം ടൈറ്റായെന്ന് അമ്മ അര നിമിഷം കൊണ്ട് മനസ്സിലാക്കിയെടുത്തത് ഒരു യാഥാര്‍ത്ഥ്യമായി അവശേഷിയ്ക്കുന്നു.

പ്രതീക്ഷയോടെ ഞാന്‍ സന്ദീപിനെ വിളിച്ചു.

സന്ദീപ് വിവരങ്ങള്‍ വിശദമായി വീണ്ടും വീണ്ടും ചോദിച്ചറിഞ്ഞു. ലക്ഷണങ്ങളില്‍ എന്തെല്ലാം മാറ്റങ്ങള്‍ വന്നിട്ടുണ്ട്, അമ്മ ആകെ എത്ര വാക്കുകള്‍ പറഞ്ഞു, നമ്മെ നേരേ നോക്കുന്നുണ്ടോ, കാണുന്നതു കാണുന്നതായി ഭാവിയ്ക്കുന്നുണ്ടോ, പ്രതികരിയ്ക്കുന്നുണ്ടോ, എന്തെങ്കിലും തരത്തിലുള്ള പരിചയഭാവം അല്പനേരത്തേയ്ക്കാണെങ്കിലും മിന്നിമറയുന്നുണ്ടോ, വായന, എഴുതല്‍, എന്നിങ്ങനെ എന്തെങ്കിലുമൊക്കെ ചെയ്യാന്‍ തുടങ്ങിയിട്ടുണ്ടോ...

അങ്ങനെ നിരവധി ചോദ്യങ്ങള്‍.

മിനിറ്റുകള്‍ നീണ്ട സംഭാഷണത്തിനിടയില്‍ അവനൊരു ചെക്ക് ലിസ്റ്റില്‍ നിന്ന് ഓരോന്നോരോന്നായി ചോദിച്ച ചോദ്യങ്ങളില്‍ മിയ്ക്കതിനും ഇല്ല, അല്ല എന്ന ഉത്തരങ്ങള്‍ എനിയ്ക്കു കൊടുക്കേണ്ടി വന്നു. എന്റെ തൊണ്ടയിടറി.

എങ്കിലും ഏതാനും മിനിറ്റു മുമ്പ് സദുവിന്റെ മോതിരവിരലില്‍ സ്പര്‍ശിച്ചുകൊണ്ട് 'ടൈറ്റായീ' എന്ന് അമ്മ കൃത്യമായിപ്പറഞ്ഞത് വലിയൊരു പുരോഗതിയല്ലെന്നു പറയാന്‍ പറ്റുമോ എന്നു ഞാന്‍ സന്ദീപിനോടു ചോദിച്ചു. ഏറെ നാളായി അമ്മ എന്തെങ്കിലുമൊന്നു സംസാരിച്ചിട്ട്. അങ്ങനെയിരിയ്‌ക്കെ ഈയൊരു വാക്കു പറഞ്ഞത് അമ്മയ്ക്കുണ്ടായിരിയ്ക്കുന്ന പുരോഗതിയെത്തന്നെയല്ലേ സൂചിപ്പിയ്ക്കുന്നത്? അത് അങ്ങനെയല്ലെങ്കില്‍ മറ്റെന്താണ്?

ആ ഒരു വാക്കു മാത്രം പറഞ്ഞിരിയ്ക്കുന്നത് തത്കാലം പ്രതീക്ഷയ്ക്കു വക നല്‍കുന്നില്ല. ബോധത്തിന്റേതായ, വ്യക്തമായി തിരിച്ചറിയാന്‍ പറ്റുന്ന, തുടര്‍ച്ചയായ സൂചനകളാണു വേണ്ടത്. പ്രായോഗികമല്ലാത്ത ആശകള്‍ വച്ചു പുലര്‍ത്തരുത്. യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ സരളച്ചേച്ചിയോടും പറയുക. സന്ദീപ് ഉപദേശിച്ചു.

എന്റെ മനസ്സിടിഞ്ഞു.

അമ്മയുടെ മുഖത്തു തുടരുന്ന നിര്‍വ്വികാരതയും എന്റെ മുഖത്തു പ്രതിഫലിച്ച നിരാശയും മാറിമാറി നോക്കിക്കൊണ്ടിരുന്ന സരള തളര്‍ന്നു. അവള്‍ അമ്മയുടെ മടിയില്‍ തല ചായ്ച്ചു.

പണ്ട് ഞാന്‍ ഓഫീസില്‍ നിന്ന് ബൈക്കില്‍ തിരികെ വരാന്‍ വൈകുമ്പോഴൊക്കെ അവളുടെ പതിവ് അതായിരുന്നു. ആദ്യം കുറേ നേരം അവളും അമ്മയും കൂടി വഴിയില്‍ കണ്ണും നട്ടിരിയ്ക്കും. ടെന്‍ഷന്‍ കൂടുമ്പോള്‍ സരള അമ്മയുടെ കാല്‍ക്കലിരുന്നുകൊണ്ട് അമ്മയുടെ മടിയില്‍ തല ചായ്ക്കും. അമ്മ അവളുടെ ശിരസ്സില്‍ തലോടിക്കൊണ്ടിരിയ്ക്കും. 'അവനിപ്പൊ വരും, മോളേ,' അമ്മ ആശ്വസിപ്പിയ്ക്കും.

എന്നെ കാത്തിരിയ്ക്കുമ്പോള്‍ മാത്രമല്ല, എന്തെങ്കിലും വിഷമം തോന്നുമ്പോഴൊക്കെ അവള്‍ അമ്മയുടെ മടിയില്‍ ശിരസ്സു ചായ്ച്ച് അഭയം പ്രാപിയ്ക്കുക പതിവായിരുന്നു. അമ്മയുടെ സ്‌നേഹമസൃണമായ തലോടലും ആശ്വാസവചനങ്ങളും അവളുടെ വിഷമങ്ങളകറ്റിയിരുന്നു. അമ്മയായിരുന്നു അവളുടെ ആത്മധൈര്യത്തിന്റെ ഉറവിടം.

ഇന്നിപ്പോള്‍ സരള മടിയില്‍ തല ചായ്ച്ചിട്ടും അമ്മയതു കാണുന്നില്ല, അറിയുന്നു പോലുമില്ല.

അവള്‍ക്കതു ഹൃദയഭേദകമായിരുന്നിരിയ്ക്കണം.

പെട്ടെന്ന്, അതു വരെ നിശ്ചലമായിരുന്ന അമ്മയുടെ വലതുകൈ അവളുടെ ശിരസ്സില്‍ തലോടാനെന്ന പോലെ ഉയര്‍ന്നു.

ബൌദ്ധികപുരോഗതിയുടെ ചിഹ്നം രണ്ട്! ഞങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചു.

അമ്മയുടെ മടിയില്‍ തല ചായ്ച്ചിരുന്ന സരള അമ്മ അല്പമുയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ നോക്കിക്കിടന്നു. അമ്മ അവളുടെ ശിരസ്സില്‍ തലോടും എന്ന ഉല്‍ക്കടമായ ആശയോടെ, പ്രതീക്ഷയോടെ.

സരളയുടെ ബാല്യത്തില്‍ത്തന്നെ അവളുടെ അമ്മ മണ്മറഞ്ഞു പോയിരുന്നു. അച്ഛനും രണ്ടു മൂത്ത സഹോദരന്മാരും കൂടിയാണ് അവളെ വളര്‍ത്തിയത്. അവര്‍ മൂവരും സ്‌നേഹസമ്പന്നരായിരുന്നു. എങ്കിലും അവര്‍ പുരുഷന്മാരല്ലേ; അവളുടെ ആവശ്യങ്ങളെല്ലാം അവര്‍ നിറവേറ്റിയിരുന്നെങ്കിലും, ഒരമ്മയ്ക്കു മാത്രം നല്‍കാന്‍ കഴിയുന്ന സ്‌നേഹവാത്സല്യങ്ങള്‍ അവള്‍ക്കു കിട്ടാതെ പോയി.

അമ്മയാണ് എനിയ്ക്കു വേണ്ടി സരളയെ ചെന്നു കണ്ടത്. അമ്മയുമായി ഒരു മണിക്കൂര്‍ സംസാരിച്ചതോടെ അവള്‍ അമ്മയുടെ ആരാധികയായി മാറി. 'ക്ലീന്‍ ബൌള്‍ഡ്' എന്നാണ് അതിനെപ്പറ്റി അവള്‍ പറയാറ്. അമ്മയും 'ക്ലീന്‍ ബൌള്‍ഡ്' ആയിരുന്നു. 'നീ അവളെ കല്യാണം കഴിയ്ക്കണം,' മടങ്ങിവന്നയുടനെ അമ്മയെനിയ്ക്ക് ഫോണ്‍ ചെയ്തു പറഞ്ഞു.

സരള ഇവിടെ വന്നു കയറിയ ശേഷം അവര്‍ തമ്മിലുള്ള ബന്ധം സുദൃഢമായി. അവള്‍ക്ക് ഒരമ്മയെക്കിട്ടി. അമ്മയ്ക്ക് ഒരു മകളേയും.

അമ്മയുടെ ബോധം പതുക്കെ പുറകോട്ടു വലിയുന്നത് ആദ്യം തിരിച്ചറിഞ്ഞതും അവള്‍ തന്നെയായിരുന്നു. 'ആരാ?' ഒരു ദിവസം രാവിലെ ഉണരാന്‍ വൈകിയതെന്തേ എന്നന്വേഷിയ്ക്കാനായി അമ്മയുടെ മുറിയിലേയ്ക്കു കടന്നു ചെന്ന സരളയോട് അപരിചിതഭാവത്തില്‍ അമ്മ ചോദിച്ചു. 'മോളാരാ?' തീരെ പരിചയമില്ലാത്ത മട്ടില്‍ അമ്മ ചോദ്യം ആവര്‍ത്തിച്ചു.

അതായിരുന്നു തുടക്കം.

പെട്ടെന്നു കടന്നു വന്ന മറവി മനസ്സിലാക്കി അധികം കഴിയും മുമ്പെ അമ്മ ചിരിച്ചെങ്കിലും അമ്മയ്ക്ക് എന്തോ കുഴപ്പം വരാന്‍ പോകുന്നെന്ന് അന്നു തന്നെ സരള എന്നോടു പറഞ്ഞിരുന്നു. അന്നു ഞാനവളെ ശാസിച്ചു. നീ വെറുതേ ഭയപ്പെടുകയാണ്. അമ്മയ്‌ക്കൊരു കുഴപ്പവുമില്ല. മനുഷ്യര്‍ക്ക് ഇടയ്ക്കിടെ മറവിയുണ്ടാവില്ലേ? നമ്മുടെ കാര്യം പോലും അങ്ങനെ. പിന്നെ വയസ്സായവരുടെ കാര്യം പറയാനുണ്ടോ?

കുറച്ചു നാള്‍ കഴിഞ്ഞ ശേഷമാണ് അവള്‍ പറഞ്ഞതില്‍ ശരിയുണ്ട് എന്നെനിയ്ക്കും തോന്നിത്തുടങ്ങിയത്. അമ്മയുടെ നെഞ്ചോട് ഒട്ടിനിന്നിരുന്നതു കൊണ്ട് അമ്മയുടെ അതിസൂക്ഷ്മമായ ഭാവവും ഭാവമാറ്റവും അവള്‍ വ്യക്തമായി വായിച്ചെടുത്തിരുന്നു.

അമ്മയിലെ മാറ്റം സരളയ്ക്ക് വലിയ ഒരാഘാതമായിരുന്നു. അമ്മയേയും അവളേയും ഒരേ സമയം ശുശ്രൂഷിയ്‌ക്കേണ്ടി വരുമോയെന്നു പോലും ഞാന്‍ ഭയന്ന ഒരു ഘട്ടമുണ്ടായിരുന്നു. അമ്മയുടെ ഡോക്ടര്‍മാരുമായി സന്ദീപ് ഒരുക്കിത്തന്ന ചര്‍ച്ചകളാണ് സരളയ്ക്ക് യാഥാര്‍ത്ഥ്യത്തെ നേരിടാനുള്ള കെല്പുണ്ടാക്കിയത്. അമ്മ അറിയുന്നില്ലെങ്കിലും അമ്മയ്ക്ക് സരളയെ വളരെ ആവശ്യമുള്ള സമയമാണിതെന്ന് ഡോക്ടര്‍മാര്‍ അവളെ പറഞ്ഞു മനസ്സിലാക്കി. അമ്മയുടെ സാന്നിദ്ധ്യം കഴിയുന്നത്ര നീണ്ടു കിട്ടാന്‍ അതത്യാവശ്യമാണെന്നും അവര്‍ മുന്നറിയിപ്പു നല്‍കി.

ഇതൊക്കെയാണെങ്കിലും ചില സമയം അവള്‍ തളരും.

അവള്‍ മനസ്സിലാക്കിയെടുത്ത കാര്യങ്ങള്‍ സന്ദീപിന് വളരെ ഉപകരിച്ചു. ആശയപ്രകാശനം അമ്മയ്ക്ക് ബുദ്ധിമുട്ടായിത്തീര്‍ന്നുവെങ്കിലും അമ്മ പറയാതെ തന്നെ അമ്മയുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കിയെടുക്കാനും നിറവേറ്റിക്കൊടുക്കാനും സരളയ്ക്കു കഴിഞ്ഞിരുന്നു.

അവളില്ലായിരുന്നെങ്കില്‍ എന്തു ചെയ്യുമായിരുന്നെന്നു ഞാനത്ഭുതപ്പെടാറുണ്ട്.

ഞാന്‍ സ്‌നേഹത്തോടെ സരളയുടെ തോളത്തു കൈ വച്ചു.

അമ്മയുടെ മടിയില്‍ തല ചായ്ച്ചുകൊണ്ട്, അമ്മ അല്പം ഉയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്ന കൈയ്യിലേയ്ക്കു തന്നെ, ആഗ്രഹത്തോടെ, ഉത്കണ്ഠയോടെ അവള്‍ ഉറ്റു നോക്കിക്കിടന്നു.

അമ്മയുടെ കൈ വായുവില്‍ മരവിച്ചു നിന്നു.

അമ്മയുടെ കൈയ്യും സരളയുടെ ശിരസ്സും തമ്മില്‍ ഇഞ്ചുകളുടെ അകലമേയുള്ളു. എന്നിട്ടും ആ അകലമൊന്നു കടക്കാന്‍ അമ്മയുടെ കൈയ്ക്കു കഴിയുന്നില്ലല്ലോ, ഈശ്വരാ...

സരള കാതരയായി എന്നെ നോക്കി. ഭീതിയും അഭിലാഷവും അവളുടെ കണ്ണുകളിലുണ്ടായിരുന്നു.

ആ കൈകൊണ്ട് അമ്മ ഒരായിരം തവണ അവളെ തലോടിയിട്ടുള്ളതാണ്. ഒന്നു കൂടി തലോടിയിരുന്നെങ്കില്‍!

സരിയും സദുവും ആകാംക്ഷയോടെ അമ്മൂമ്മയുടെ കൈയ്യില്‍ത്തന്നെ ഉറ്റു നോക്കി നിന്നു. അമ്മൂമ്മ അമ്മയുടെ ശിരസ്സില്‍ സ്പര്‍ശിയ്ക്കില്ലേ?

പക്ഷേ, അമ്മയ്ക്ക് സരളയെ കാണാന്‍ കഴിയുന്നതായി തോന്നിയില്ല.

എന്നാല്‍ തന്റെ മടിയില്‍ അവളുടെ ശിരസ്സുണ്ടെന്ന് അമ്മ മനസ്സിലാക്കുന്നതായി തോന്നുന്നില്ലേ? ആ മുഖത്ത് എന്തോ ഒരസ്വസ്ഥത കാണുന്നില്ലേ? എന്തെങ്കിലുമൊരു സൂചനയ്ക്കായി ഞാന്‍ അമ്മയുടെ മുഖമാകെ പരതി.

മുഖത്തു പ്രതികരണങ്ങള്‍ പ്രതിഫലിയ്ക്കുന്നില്ലെങ്കിലും, മടിയില്‍ സരള തല ചായ്ച്ചിരിയ്ക്കുന്നതായി അമ്മ മനസ്സിലാക്കിയതു കൊണ്ടായിരിയ്ക്കണമല്ലോ കൈ അല്പനേരമായി ഉയര്‍ത്തിപ്പിടിച്ചിരിയ്ക്കുന്നത്. സരള മടിയില്‍ തല ചായ്ക്കാറുള്ളപ്പോള്‍ അവളെ വാത്സല്യപൂര്‍വ്വം തടവിപ്പോകുന്ന പതിവ് ചെറുതായി ഓര്‍മ്മ വന്നിരിയ്ക്കുന്നതു കൊണ്ടാകണമത്. സ്വാഭാവികമായി തുടങ്ങിവച്ചുപോയ ആ പ്രതികരണം പൂര്‍ത്തിയാക്കാതിരിയ്ക്കാന്‍ അമ്മയ്ക്കാകുമോ?

പൂര്‍ത്തിയാക്കിയാല്‍, 'ടൈറ്റായീ' എന്നു പറഞ്ഞതുള്‍പ്പെടെ ഇന്ന് രണ്ടു ചിഹ്നങ്ങളാകും, പുരോഗതിയുടെ ചിഹ്നങ്ങള്‍. അമ്മ ഓര്‍മ്മശക്തി വീണ്ടെടുക്കുന്നതിന്റെ ചിഹ്നങ്ങളാകും അവ.

അമ്മയുടെ ശബ്ദം കേള്‍ക്കാന്‍ ഹൃദയം തുടിച്ചു.

അമ്മ സരളയുടെ നേരേ ഒരു തവണ പോലും നോക്കിയിട്ടില്ല. തൊട്ടടുത്തു നില്‍ക്കുന്ന സരിയേയോ സദുവിനെപ്പോലുമോ നോക്കിയിട്ടില്ല.

അമ്മ പെറ്റുവളര്‍ത്തിയ, അമ്മയുടെ ഏക സന്താനമായ എന്റെ പോലും നേരേ നോക്കിയിട്ടില്ല.

പക്ഷേ, അതിലതിശയമില്ല. എന്റെ നേരേ അമ്മ നോക്കാത്തത് ഓര്‍മ്മക്കുറവുള്ളതുകൊണ്ടാകണമെന്നില്ല. സരളയുടെ കടന്നു വരവോടെ അമ്മയുടെ മുന്‍ഗണനാക്രമത്തില്‍ ഞാന്‍ പുറകോട്ടു തള്ളപ്പെട്ടു കഴിഞ്ഞിരുന്നു. സരിയും സദുവും കൂടി വന്നതോടെ എന്റെ സ്ഥാനം വീണ്ടും പുറകോട്ടു പോയി.

അവസാനമായി അമ്മ ഓമനിച്ചുകൊണ്ടു നടന്ന അവരെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത നിലയ്ക്ക് അമ്മയ്ക്ക് എന്നെ തിരിച്ചറിയാനും പ്രയാസമാകും.

ഓര്‍ത്തപ്പോള്‍ നെഞ്ചു വലിഞ്ഞു മുറുകി. ഞാന്‍ കണ്ണടച്ചു പ്രാര്‍ത്ഥിച്ചു. ഈശ്വരാ...

സരളയുടെ പൊട്ടിക്കരച്ചില്‍. ഞാന്‍ കണ്ണു തുറന്നു. ഭീതിയോടെ.

അമ്മ ഉയര്‍ത്തിപ്പിടിച്ചിരുന്ന കൈ താഴ്ന്ന് പൂര്‍വ്വസ്ഥിതിയിലേയ്ക്കു മടങ്ങിപ്പോയിരിയ്ക്കുന്നു. സരളയുടെ ശിരസ്സിനെ സ്പര്‍ശിയ്ക്കുക പോലും ചെയ്യാതെ.

തന്നെ സ്പര്‍ശിയ്ക്കാന്‍ കൂട്ടാക്കാതെ വഴിമാറിപ്പോയ ആ കൈയ്യില്‍ മുറുകെപ്പിടിച്ചുകൊണ്ട് സരള കൊച്ചുകുട്ടികളെപ്പോലെ ഏങ്ങിയേങ്ങിക്കരഞ്ഞു. തന്റെ ശിരസ്സിലൊന്നു തലോടുമെന്ന് അവള്‍ തീവ്രമായി ആഗ്രഹിച്ചു പോയ കൈ. അവളുടെ സങ്കടം മുഴുവനും അണപൊട്ടിയൊഴുകി.

സരി സരളയെ കെട്ടിപ്പിടിച്ചു കരയാന്‍ തുടങ്ങി. കരയുന്ന സരളയേയും സരിയേയും അമ്മൂമ്മയേയും എന്നേയും മാറിമാറി നോക്കിക്കൊണ്ട് സദു പകച്ചു നിന്നു. മുമ്പില്‍ നടക്കുന്നതൊന്നുമറിയാതെ അമ്മ നിര്‍വ്വികാരയായി നോക്കിയിരുന്നു.

പുരോഗതിയുടെ ചിഹ്നങ്ങളെത്തിയെന്നു വ്യാമോഹിച്ച് ഉണര്‍ന്നെഴുന്നേറ്റിരുന്ന അഭിലാഷങ്ങള്‍ തകര്‍ന്നു.

കണ്ണുനീരിന്റെ മൂടലില്‍ എന്റെ കാഴ്ച മങ്ങി.


(ഈ കഥ സാങ്കല്പികമാണ്.)

ഒരു സ്പര്‍ശത്തിന്നായി (കഥ - സുനില്‍ എം എസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക