Image

ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍)

Published on 19 June, 2019
 ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍)
പ്രസിദ്ധ അമേരിക്കന്‍ മലയാളി സാഹിത്യകാരനായ ശ്രീ ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളില്‍' എന്ന ഗ്രന്ഥം വളരെയേറെ ആസ്വദിച്ചും മനസിനുള്ളില്‍ വൈകാരികഭാവങ്ങളെ സൃഷ്ടിച്ചുകൊണ്ടുമാണ് വായിച്ചു തീര്‍ത്തത്. 383 പേജുകളടങ്ങിയ  ഓരോ കാലഘട്ടത്തിലൂടെ കടന്നുപോയ നിരവധി സംഭവ പരമ്പരകളുമടങ്ങിയ ഈ പുസ്തകം അമേരിക്കന്‍ കുടിയേറ്റചരിത്രത്തിലെ ഒരു നാഴികക്കല്ലാണെന്നതില്‍ സംശയമില്ല. അര നൂറ്റാണ്ടില്‍പ്പരം അനുഭവിച്ചറിഞ്ഞതും അദ്ദേഹം വസിച്ചിരുന്ന സ്ഥലങ്ങളിലെ വിവരണങ്ങളും  യാത്രകളും ആത്മബന്ധങ്ങളും പൊട്ടിത്തെറികളും പുസ്തകത്താളുകളില്‍ നിറച്ചിരിക്കുന്നു. കണ്ടുമുട്ടിയ സുഹൃത്തുക്കളും പിന്നീട് ബദ്ധ വൈരികളാകുന്നതും വിസ്മയമുളവാക്കുന്നതാണ്. അധികാരമത്തു പിടിച്ച പുരോഹിതരും അവരോടൊപ്പം അധാര്‍മ്മിക പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്നവരും അദ്ധ്യാത്മികതയില്‍ മായം ചേര്‍ക്കുന്നതു കാണാം. മറുവശത്ത് ആദര്‍ശാത്മകമായ ജീവിതചര്യകള്‍ അനുഷ്ഠിക്കുന്ന മതവിശ്വാസികളും അതിന്റെയിടയില്‍ വൈകാരിക ഭാവങ്ങളെ അടക്കിയൊതുക്കി ആദര്‍ശത്തിനുവേണ്ടി പടപൊരുതുന്ന ശ്രീ ജോണ്‍ വേറ്റത്തിന്റെ ധീരമായ നിലപാടുകളും അഭിനന്ദിനീയമാണ്. തീര്‍ച്ചയായും ഈ ഗ്രന്ഥത്തിലെ കഥാനായകന്‍ ജോണ്‍ വേറ്റം തന്നെ.

ശ്രീ വേറ്റം ഈ ഗ്രന്ഥത്തിലൂടെ തന്റെ അനുഭവകഥകളുടെ തുടക്കമിടുന്നത് ഇന്ത്യന്‍ വൈമാനിക സേനയില്‍ പ്രവര്‍ത്തിച്ചിരുന്ന നാളുകള്‍ മുതലാണ്. അന്നും ഒരു എഴുത്തുകാരനെന്ന നിലയില്‍ അദ്ദേഹം പ്രശസ്തനായിരുന്നു. നാടക രചനയിലും സംവിധാനം ചെയ്യുന്നതിലും അഭിനയിക്കുന്നതിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരുന്നു. നിരവധി പുരസ്കാരങ്ങളും അവാര്‍ഡുകളും എഴുത്തിന്റെ ലോകത്തില്‍ അദ്ദേഹം നേടിയിട്ടുണ്ട്. മാനുഷിക മൂല്യങ്ങളില്‍ മുറുകെ പിടിച്ചുകൊണ്ട് ആദര്‍ശ ധീരനായി സ്വന്തം സമുദായത്തിനും ആരാധിക്കാനുള്ള പള്ളി നിര്‍മ്മാണത്തിനും വേണ്ടി പ്രവര്‍ത്തിച്ച ത്യാഗോജ്വലമായ ഒരു ചരിത്രം ഭാവനാധീതമായി ഈ ഗ്രന്ഥത്തില്‍ വിവരിച്ചിട്ടുണ്ട്. ഒപ്പം ജീവിച്ചതും സഞ്ചരിച്ചതുമായ സ്ഥലങ്ങളിലെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും പ്രകൃതി ഭംഗിയും നന്മതിന്മകള്‍ കോര്‍ത്തിണക്കിയ സഹകാരികളും പ്രവര്‍ത്തകരുമടങ്ങിയ ഒരു ചെറിയ ലോകം തന്നെയാണ് ഈ ഗ്രന്ഥം.

യാക്കോബായ, മലങ്കര ഓര്‍ത്തഡോക്‌സ് സഭാംഗങ്ങള്‍ തമ്മില്‍ പതിറ്റാണ്ടുകളായി തുടരുന്ന കലഹങ്ങളും നേതൃത്വമത്സരങ്ങളും ഗ്രന്ഥകാരന്റെ മനസിനെ അഗാധമായി വേദനിപ്പിക്കുന്നുണ്ട്. അതിന്റെ പ്രത്യാഘാതങ്ങള്‍ അമേരിക്കന്‍ മണ്ണിലും പ്രതിഫലിച്ചിരുന്നു. സഭാതത്ത്വങ്ങളിലും ആശയപരമായ ഐക്യത്തിലും ഒന്നായി ജീവിച്ചിരുന്ന രണ്ടു സഹോദര സഭകള്‍ തമ്മിലുള്ള പരസ്പ്പര മത്സരങ്ങള്‍ ക്രിസ്തീയ ചൈതന്യത്തിനു തന്നെ മങ്ങലേല്‍പ്പിച്ചിരിക്കുന്നതായി കാണാം. സഭകള്‍ക്കുള്ളില്‍ത്തന്നെ മൂല്യ തകര്‍ച്ചകളും വന്നിരിക്കുന്നു. കുതികാല്‍ വെട്ട്, പരസ്പരമുള്ള ചതി, വഞ്ചന, പ്രതികാര ദാഹങ്ങള്‍, പണം തട്ടിപ്പ്, കോടതി വ്യവഹാരങ്ങള്‍, കള്ളക്കേസുകള്‍, അപവാദം പ്രചരിപ്പിക്കല്‍, പുരോഹിത കൗശലങ്ങള്‍, അവരുടെ ധനം മോഹം, പൗരാഹിത്യത്തിലെ അധികാര വടം വലികള്‍ എന്നിങ്ങനെ ഗ്രന്ഥകാരന്‍ തന്റെ പുസ്തകത്തില്‍ അര്‍ഹമായ ഗൗരവത്തോടെ അക്ഷരങ്ങളെ കുറിച്ചിരിക്കുന്നു. ശത്രുക്കളില്‍ നിന്നുള്ള അപവാദങ്ങളും പരിഹാസങ്ങളും ഏറ്റുവാങ്ങിയപ്പോഴും ആദര്‍ശ നൈപുണ്യം നിറഞ്ഞ ശ്രീ ജോണ്‍ വേറ്റത്തിനെ നയിച്ചിരുന്നത് ഒന്നല്ല ഏഴു പ്രാവിശ്യം ക്ഷമിക്കണമെന്ന െ്രെകസ്തവ മൂല്യങ്ങളിലുള്ള തത്ത്വചിന്തകളായിരുന്നു. അത് ഈ പുസ്തകത്തിലെ ഓരോ താളുകളിലും പ്രതിഫലിക്കുന്നുമുണ്ട്.

യാക്കോബായ, മലങ്കര ഓര്‍ത്തോഡോക്‌സ് സഭകള്‍ തമ്മിലുള്ള വഴക്ക് അരനൂറ്റാണ്ടുകളില്‍പ്പരം പഴക്കമുണ്ട്. അവസാനം സുപ്രീം കോടതിയുടെ തീരുമാനത്തിലാണ് ഈ സഹോദര സഭകള്‍ തമ്മിലുള്ള കലഹത്തിന് ഒരു തീര്‍പ്പുണ്ടായത്. ഇന്ന് യാക്കോബായ സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭ മലങ്കര സഭയുടെ ഭാഗമല്ല. അവര്‍ക്ക് വെന്തിക്കൊസുകാരെപ്പോലെ സ്വതന്ത്രസഭയോ മലങ്കര സഭയോട് യോജിക്കുകയോ വേണം. സത്യം ആരുടെ പക്ഷത്തെന്നുള്ള വസ്തുത കണ്ടെത്താനും പ്രയാസമാണ്. സഭയ്ക്കുള്ളിലെ വഴക്കുകള്‍ ഉദയംപേരൂര്‍ സൂനഹദോസ് മുതല്‍ തുടങ്ങിയതാണ്. ഉദയംപേരൂര്‍ സൂനഹദോസില്‍ മലബാര്‍ കോസ്റ്റിലുള്ള സുറിയാനി ക്രിസ്ത്യാനികള്‍ക്കായി ചില നിയമങ്ങള്‍ ഉണ്ടാക്കിയിരുന്നു. അന്ന് കത്തോലിക്കരുമായി ഐക്യപ്പെട്ടുകൊണ്ടുള്ള ഒരു നിയമമായിരുന്നു രചിച്ചിരുന്നത്. എന്നിരുന്നാലും റോമ്മാ മാര്‍പാപ്പായുടെ നിയന്ത്രണത്തില്‍ വന്ന ക്രിസ്ത്യാനികളില്‍ നിന്നും സിറിയന്‍ ഓര്‍ത്തോഡോക്‌സ് സഭകള്‍ വിഭജിക്കുകയാണുണ്ടായത്. അവര്‍ റോമ്മാ മാര്‍പാപ്പായ്ക്ക് പകരം തങ്ങളുടെ സഭ അന്ത്യോഖ്യ പാത്രീയാക്കീസിന് കീഴിലെന്നു  പ്രഖ്യാപിച്ചു.

1910ല്‍ മലങ്കര സഭ വീണ്ടും രണ്ടായി വിഭജിച്ചു. ഒരു ഗ്രൂപ്പ് അന്ത്യോഖ്യ  പാത്രീയാര്‍ക്കീസിന്റ് കീഴില്‍ സഭാ ഐക്യം പ്രഖ്യാപിച്ചു. അവരെ ബാവാ കക്ഷി അല്ലെങ്കില്‍ യാക്കോബായ സുറിയാനി സഭയെന്നു വിളിച്ചു. രണ്ടാമത്തെ ഗ്രൂപ്പ് കോട്ടയം ആസ്ഥാനമാക്കി ഭദ്രാസനം സ്ഥാപിച്ചു. അവരെ മെത്രാന്‍ കക്ഷി അല്ലെങ്കില്‍ കേരള മലങ്കര ഓര്‍ത്തോഡോക്‌സ് സഭയെന്നു വിളിച്ചു. 1934 വരെ ഇരുസഭകളിലും കാര്യമായ കലഹമുണ്ടായിരുന്നില്ല. 1934ല്‍ രണ്ടു വിഭാഗങ്ങളും യോജിച്ച് കോട്ടയത്തെ ബസേലിയോസ് ഗീവര്‍ഗീസ് കാതോലിക്കായെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പില്‍ താല്‍ക്കാലികമായി ഇരുകൂട്ടരും ഒരു ഒത്തുതീര്‍പ്പ് ഉണ്ടാക്കിയിരുന്നു. അന്ത്യോഖ്യ പാത്രിയാക്കീസിന്റെ നേതൃത്വം അംഗീകരിക്കാത്ത ഓര്‍ത്തോഡോക്‌സ് ക്രിസ്ത്യാനികളായിരുന്നു ഉടമ്പടി എഴുതിയുണ്ടാക്കിയത്. അധികാരം കോട്ടയത്തുള്ള ബാവായില്‍ നിക്ഷിപ്തമാകണമെന്നും അവര്‍ ആഗ്രഹിച്ചു. എന്നിരുന്നാലും അന്ത്യോഖ്യ പാത്രിയാക്കീസിനെയും പിന്താങ്ങുന്നുവെന്നു അവര്‍ ബുദ്ധിപൂര്‍വം ഉടമ്പടിയില്‍ ഒപ്പു വെച്ചിരുന്നു. പിന്തുണയുണ്ടെങ്കിലും മലങ്കര സഭകള്‍ അന്ത്യോഖ്യ പാത്രിയാര്‍ക്കീസിന്റെ അധികാരത്തിനു കീഴിലെന്ന വ്യവസ്ഥയുണ്ടായിരുന്നില്ല. പാത്രിയാര്‍ക്കീസിന് താല്‍ക്കാലിക അധികാരം മാത്രമേയുള്ളുവെന്നും എഴുതിയിട്ടുണ്ടായിരുന്നു. അക്കാലത്ത് വിവരങ്ങള്‍ വ്യക്തമായി മനസിലാകാതെ യാക്കോബായക്കാരും ഉടമ്പടിയില്‍ ഒപ്പുവെച്ചു.

1970 മുതല്‍ ബന്ധങ്ങള്‍ വഷളാവാന്‍ തുടങ്ങി. കേരളത്തിലെ സഭാകാര്യങ്ങളില്‍ അന്ത്യോഖ്യ പാത്രീയാര്‍ക്കീസ് അമിതമായി ഇടപെടാന്‍ തുടങ്ങി. 1974ല്‍ അന്ത്യോഖ്യ പാത്രീയാര്‍ക്കീസിന്റെ സ്വന്തം ഇഷ്ടപ്രകാരം മൂന്നു  ബിഷപ്പുമാരെ വാഴിച്ചു. അത് ഇരു സഭകളിലും കോലാഹലങ്ങള്‍ സൃഷ്ടിക്കാന്‍ കാരണമായി. ഇരുകൂട്ടരും തെരുവിലും തമ്മില്‍ തല്ലാനും തുടങ്ങി. നൂറ്റാണ്ടുകളായി പൊതുവായിരുന്ന പള്ളികളും രണ്ടു ചേരികളായി  പിടിച്ചെടക്കാന്‍ തുടങ്ങി. 1995ല്‍ കേസ് സുപ്രീം കോടതിയില്‍ എത്തി. 1934ല്‍ ഇരുസഭകളുമുണ്ടാക്കിയ ഉടമ്പടി മലങ്കര ഓര്‍ത്തോഡോക്‌സ് സഭയ്ക്ക് അനുകൂലമായി വന്നു. എല്ലാ പള്ളികളും ഭരിക്കേണ്ടത് മലങ്കര ഓര്‍ത്തോഡോക്‌സ്! സഭയെന്നും കോടതി വിധിച്ചു.

 2002ല്‍ അന്ത്യോഖ്യാ പാത്രിയാര്‍ക്കീസിനെ പിന്താങ്ങിയവര്‍ എറണാകുളം ഡിസ്ട്രിക്റ്റിലുള്ള പുത്തന്‍ കുരിശില്‍ സമ്മേളിക്കുകയും യാക്കോബായ സുറിയാനി ക്രിസ്ത്യാനികളെന്ന് നാമകരണം ചെയ്യുകയും ചെയ്തു. അവര്‍ക്കായി തന്നെ ഒരു നിയമാവലിയും തയാറാക്കി.  ഓര്‍ത്തോഡക്‌സ് പള്ളികള്‍ കോട്ടയം ദേവലോക അരമന കേന്ദ്രമായും യാക്കോബായ സഭ എറണാകുളം പുത്തന്‍കുരിശ്ശ് കേന്ദ്രമായും പ്രവര്‍ത്തിച്ചു. ഇരു സഭകളിലുമുള്ള പരസ്പര യുദ്ധം നീണ്ട വര്‍ഷങ്ങളോളം തുടര്‍ന്നു. പള്ളികള്‍ പൂട്ടേണ്ടി വന്നു. കോലഞ്ചേരി പള്ളി വര്‍ഷങ്ങളായി പൂട്ടി കിടക്കുന്നു.

അമേരിക്കയിലെ പ്രഥമ പള്ളിയായ സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തോഡോക്‌സ് പള്ളിയുടെ സ്ഥാപക പിതാക്കന്മാരില്‍ ഒരാളാണ് ഗ്രന്ഥകാരന്‍. അതിനുള്ള തെളിവുകള്‍ ഇന്‍കോര്‍പറേറ്റ് ചെയ്ത രേഖകള്‍ തന്നെയാണ്. ഇത്തരം ഒരു മഹാസംരഭം ആരംഭിക്കുന്നതിനുള്ള പരിശ്രമങ്ങള്‍ വളരെയേറെ മാനസികവും ശാരീരികവുമായ ആഘാതം സൃഷ്ടിക്കുന്നവയായിരുന്നു. വിസ്മൃതിയില്‍ മറഞ്ഞുപോയ നിരവധി സംഭവങ്ങള്‍ അതേപടി അദ്ദേഹം ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്.

സ്റ്റാറ്റന്‍ ഐലണ്ടിന്റെ ചരിത്രവിവരണങ്ങളോടെയാണ് ആദ്യത്തെ അദ്ധ്യായം തുടങ്ങുന്നത്. എ.ഡി 1524ല്‍ 'ജിയോവാന്നി വെരിസോണയാണ് സ്റ്റാറ്റന്‍ ഐലന്‍ഡ്' എന്ന ഭൂപ്രദേശങ്ങള്‍ കണ്ടുപിടിച്ച് സ്ഥാപിച്ചത്. അതിനുശേഷം ലോകത്തിന്റ നാനാഭാഗത്തുനിന്നും അവിടം കുടിയേറ്റ പ്രവാഹങ്ങള്‍ ആരംഭിച്ചു. 1960നു ശേഷമാണ് മലയാളി കുടിയേറ്റങ്ങള്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ആരംഭിക്കുന്നത്.  എങ്കിലും മലയാളികളുടെ സാംസ്ക്കാരികവും മതപരവുമായ മുന്നേറ്റവും ആരംഭിച്ചത് 1970കള്‍ക്ക് ശേഷമായിരുന്നു. 1973ല്‍ ഗ്രന്ഥകര്‍ത്താവ് ജോണ്‍ വേറ്റം കുടുംബമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസമാക്കി. സമുദായ സേവനം ആത്മീയ മുദ്രകളായി കണക്കാക്കി അരനൂറ്റാണ്ടോളം സാമൂഹിക സാമുദായിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം ഏര്‍പ്പെട്ടുകൊണ്ടിരുന്നു. അജയ്യമായ നിരവധി നേട്ടങ്ങള്‍ കൈവരിച്ചതായും അദ്ദേഹത്തിന്‍റെ ഈ ചരിത്രകൃതി വ്യക്തമാക്കുന്നു.

ശ്രീ വേറ്റത്തിന്റെ ഗ്രന്ഥം അമേരിക്കയില്‍ വന്നെത്തിയ ആദ്യ മലയാളി കുടുംബങ്ങളുടെ കുടിയേറ്റ ചരിത്രം കൂടിയാണ്. ആദ്യമൊക്കെ ഇവിടെ എത്തിയവര്‍ വൈദിക വിദ്യാര്‍ത്ഥികളും വെന്തിക്കോസ് വിഭാഗത്തില്‍പ്പെട്ടവരുമായിരുന്നു. 1948 നുശേഷം ഉപരിപഠനത്തിനായി മലയാളികള്‍ ഇവിടെ എത്തിയിരുന്നു. കുടിയേറ്റനിയമം പാസായിട്ടില്ലാത്തതിനാല്‍ പഠനം കഴിഞ്ഞാല്‍ അവര്‍ തിരികെ പോവണമായിരുന്നു. പിന്നീട് 1960മുതല്‍ വിദേശീയരായ നേഴ്‌സുമാര്‍ക്ക് ജോലിചെയ്യാനുള്ള അവസരം ലഭിച്ചു. വിയറ്റ്‌നാം യുദ്ധത്തിനുശേഷം അമേരിക്കയില്‍ മുറിവേറ്റ സൈനികരെക്കൊണ്ട് ഹോസ്പ്പിറ്റലുകള്‍ നിറഞ്ഞിരുന്നു. നേഴ്‌സുമാരുടെ ജോലികള്‍ക്ക് വലിയ ഡിമാന്‍ഡ് ആയി. അങ്ങനെയാണ് അവരുടെ പ്രവാഹം അമേരിക്കയില്‍ തുടക്കമിട്ടത്. 1970നു മുമ്പ് എക്‌സ്‌ചേഞ്ച്  വിസയില്‍ തൊഴില്‍ തേടി നേഴ്‌സുമാര്‍ വന്നിരുന്നു. പിന്നീട് തൊഴില്‍ നിയമം മാറി സ്ഥിരം വിസയില്‍ കുടിയേറ്റക്കാര്‍ ഈ സ്വപ്നഭൂമിയില്‍ വന്നെത്തുവാന്‍ തുടങ്ങി.

1973ല്‍ ശ്രീ വേറ്റം കുടുംബമായി സ്റ്റാറ്റന്‍ ഐലന്‍ഡില്‍ താമസമാക്കി. അദ്ദേഹം അവിടെ വന്ന കാലങ്ങളില്‍ മലയാളി കുടുംബങ്ങള്‍ വളരെ കുറവായിരുന്നു. സ്വന്തമായി കാറോ വീടോ  അക്കാലങ്ങളില്‍ മലയാളികള്‍ക്കുണ്ടായിരുന്നില്ല. സുറിയാനിക്കാര്‍ക്കായി ദേവാലയങ്ങളുമില്ലായിരുന്നു.  ബോട്ടും ബസ്സും കയറി മന്‍ഹാട്ടനിലുള്ള സുറിയാനി കൂട്ടായ്മകളില്‍ ആരാധനയ്ക്കായി പോയിരുന്നു. ഓരോ കുടുംബങ്ങള്‍ക്കും പ്രാരാബ്ധങ്ങളും നാട്ടിലുള്ള ബന്ധുജനങ്ങളെ സഹായിക്കുകയും മറ്റ് ഭാരിച്ച ഉത്തരവാദിത്വങ്ങളുമുണ്ടായിരുന്നു. ഒരു ദേവാലയത്തിന്റെ ആവശ്യകതയെ അന്നവര്‍ പരിഗണിച്ചിരുന്നില്ല.

1974ലാണ് ശ്രീ ജോണ്‍ വേറ്റമുള്‍പ്പടെയുള്ള ഏതാനും സുഹൃത്തുക്കള്‍ ചേര്‍ന്ന് ഒരു പള്ളി വേണമെന്നുള്ള തീരുമാനത്തിലെത്തിയത്. അന്ന് യാക്കോബ സഭയും മലങ്കര ഓര്‍ത്തോഡോക്‌സ് സഭയും ഒന്നായിരുന്നു. കുര്‍ബാന ചെല്ലാന്‍ ഒരു ഫാദര്‍ റ്റി. എം സക്കറിയാ തയ്യാറുമായിരുന്നു. 'ഔര്‍ ലേഡി ഓഫ് ഗുഡ് കൗണ്‍സില്‍' എന്ന കത്തോലിക്ക പള്ളിയുടെ ചാപ്പലില്‍ ഫാദര്‍ സക്കറിയായുടെ കാര്‍മ്മികകത്വത്തില്‍ 1974 ആഗസ്റ്റ് പതിനൊന്നാം തിയതി ആദ്യത്തെ കുര്‍ബാന നടത്തി. സ്റ്റാറ്റന്‍ ഐലന്‍ഡിലെ കുര്‍ബാനയുടെ വിവരം അറിഞ്ഞു പിറ്റേയാഴ്ചമുതല്‍ സമീപ പ്രദേശങ്ങളില്‍ നിന്നും കുര്‍ബാനക്ക് ആള്‍ക്കാര്‍ വരുവാന്‍ തുടങ്ങി. സക്കറിയാസച്ചന്റെ നിര്‍ദേശപ്രകാരം ഈ കൂട്ടായ്മക്ക് 'സെന്റ് തോമസ് സിറിയന്‍ കോണ്‍ഗ്രഗേഷ'നെന്നു നാമകരണം നല്‍കി. അംഗങ്ങള്‍ വര്‍ദ്ധിക്കുകയും പള്ളി സാവധാനം പുരോഗമിക്കാനും തുടങ്ങി. സക്കറിയാസച്ചനു ആഴ്ചയില്‍ പതിനഞ്ച് ഡോളര്‍ വേതനവും കൊടുത്തിരുന്നു.

സക്കറിയാസ് അച്ചന്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ സ്വന്തം പള്ളിയായ മന്‍ഹാട്ടന്‍ സുറിയാനി പള്ളിക്കാര്‍ക്ക് ശക്തമായ എതിര്‍പ്പുകളുണ്ടായിരുന്നു. മന്‍ഹാട്ടന്‍ പള്ളി സേവനത്തില്‍ നിന്നും പിരിച്ചുവിടുമെന്നു ഭീഷണികളുമുണ്ടായി. സ്വന്തം നിലനില്‍പ്പിനു ഭീഷണിയുണ്ടായിരുന്ന  സമയത്താണ് സക്കറിയാസ് അച്ചന്‍ സ്റ്റാറ്റന്‍ ഐലന്‍ഡ് മലയാളി നിവാസികള്‍ക്കായി സ്വന്തമായ ഒരു പള്ളിയുടെ ആവശ്യം ഉന്നയിച്ചത്. അതിന് ജോണ്‍ വേറ്റത്തിനെ പ്രേരിപ്പിക്കുകയും ചെയ്തു. ഇത്ര ഭാരിച്ച ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ 'വേറ്റം' ആദ്യമൊന്നും തയ്യാറായിരുന്നില്ല. എങ്കിലും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ സമ്മതം കൊടുക്കുകയും ചെയ്തു.

 പള്ളി ഇന്‍കോര്‍പ്പറേറ്റഡ് ചെയ്യുന്ന ചുമതല വേറ്റത്തിനായിരുന്നു. അന്നത്തെ കാലത്ത് ഒരു പള്ളി രജിസ്റ്റര്‍ ചെയ്യാനുള്ള നിയമവശങ്ങള്‍ ആര്‍ക്കും അറിയില്ലായിരുന്നു. അതിനായി അറ്റോര്‍ണിയുടെ സഹായം തേടുന്നതും നിരവധി തടസങ്ങളും ബുദ്ധിമുട്ടുകളും കടന്ന് ഒടുവില്‍ പള്ളി രജിസ്റ്റര്‍ ചെയ്യുന്നതുമായ വിവരങ്ങള്‍ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്. പിന്നീട്, പള്ളി ഇന്‍കോര്‍പ്പറേറ്റ് ചെയ്യുന്നതിലും പള്ളിക്ക് ഭരണസംഹിതയും ഭരണഘടനയും സൃഷ്ടിക്കുന്നതിലും ഏറ്റവും എതിര്‍ത്തത് സക്കറിയാസച്ചനായിരുന്നു. മന്‍ഹാട്ടന്‍ പള്ളിയുമായുള്ള അച്ചന്റെ ബന്ധം നിലനിര്‍ത്താനുള്ള സ്വാര്‍ത്ഥ താല്പര്യം പള്ളി രജിസ്റ്റര്‍ ചെയ്യുന്നതിന് തടസമായിരുന്നു. പള്ളിയുടെ സ്ഥാപനം മുതലുള്ള അവകാശങ്ങളും പ്രാമാണ്യകതയും അച്ചനു മാത്രം വേണമെന്നുള്ള പിടിവാശിയുമുണ്ടായിരുന്നു. ഒരു ഏകാധിപതിയെപ്പോലെ അദ്ദേഹം പ്രവര്‍ത്തിക്കാനും തുടങ്ങി. പള്ളിയുടെ അഭിപ്രായ ഭിന്നതകളും സംഘര്‍ഷങ്ങളും ആരംഭിക്കുന്നത് ഈ പുരോഹിതനില്‍നിന്നാണ്.

ഇന്‍കോര്‍പ്പറേഷനും പള്ളിപണിയുമായുള്ള തര്‍ക്കത്തില്‍ സക്കറിയാസച്ചന്റെ ആള്‍ക്കാരും പള്ളിയുടെ ഭരണസംഹിത പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റം വരെയുണ്ടായിട്ടുണ്ട്. കുത്തിത്തിരുപ്പും കുടുംബങ്ങള്‍ കലക്കലും വിശ്വാസികള്‍ തമ്മില്‍ തല്ലിയടിപ്പിക്കലും സക്കറിയാസച്ചന്റെ ഒരു ഹോബിയായിരുന്നു. സ്ത്രീകളുടെ അലര്‍ച്ചയും കരച്ചിലുകളും ഭര്‍ത്താക്കന്മാര്‍ക്ക് പിന്തുണയായുണ്ടായിരുന്നു. അച്ചനെ ഉപകരണമാക്കിക്കൊണ്ട് ഈ വഴക്കുകള്‍ക്കെല്ലാം കാരണങ്ങള്‍ സൃഷ്ടിക്കുന്നതും മന്‍ഹാട്ടന്‍ പള്ളിയായിരുന്നു. സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഒരു പള്ളി വന്നാല്‍ വരുമാനം കുറയുമെന്ന ഭയം അവരെ അലട്ടിയിരുന്നു. ജോണ്‍ വേറ്റമുള്‍പ്പടെ എട്ടുപേരടങ്ങിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ പള്ളി 1975 ഫെബ്രുവരി മാസം ആറാം തിയതി ഇന്‍കോര്പറേറ്റു ചെയ്തു. പള്ളിക്ക് മാര്‍ ഗ്രിഗോറിയസ് ഓര്‍ത്തോഡോക്‌സ് സിറിയന്‍ കോണ്‍ഗ്രഗേഷന്‍ ഓഫ് ഇന്ത്യ എന്ന് നാമകരണം ചെയ്തു. അങ്ങനെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ സിറിയന്‍ പള്ളി നിലവില്‍ വന്നു. പിന്നീട് സഭ പിരിഞ്ഞപ്പോള്‍ ഓര്‍ത്തോഡോക്‌സുകാരുടെ സ്റ്റാറ്റന്‍ ഐലന്‍ഡിലെ ആദ്യത്തെ പള്ളിയുമായി അറിയപ്പെട്ടു.

ആദ്യം എട്ട് അംഗങ്ങള്‍ മാത്രമുണ്ടായിരുന്ന പള്ളിക്ക് ശത്രുക്കള്‍ നാനാഭാഗത്തുനിന്നുമുണ്ടായിരുന്നു. മാര്‍ ഗ്രിഗോറിയസ് പള്ളിയിലെ അംഗങ്ങളെ 'സാത്താന്‍ ഐലന്‍ഡിലെ' ചെകുത്താന്‍മാരെന്നും എതിരാളികള്‍ അധിക്ഷേപിക്കുമായിരുന്നു. ആദ്യമൊക്കെ ഒരു പുരോഹിതന്‍ കുര്‍ബാന ചെല്ലാന്‍ ഇല്ലാത്ത അഭാവം അലട്ടിയിരുന്നു. എട്ടു കുടുംബങ്ങള്‍ക്കു വേണ്ടി യാത്രാ ക്ലേശങ്ങള്‍ സഹിച്ച് കുര്‍ബാന ചെല്ലാനായി  പുരോഹിതരാരും തയ്യാറല്ലായിരുന്നു. ഭരണകാര്യ നിര്‍വകര്‍ ഒരു പുരോഹിതനെ ലഭിക്കാനായി മുട്ടാത്ത വാതിലുകളില്ലായിരുന്നു.   സക്കറിയാ അച്ചനും ഗ്രിഗോറിയസ് കോണ്‍ഗ്രിഗേഷനും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍  മൂലമാണ് മറ്റൊരു പുരോഹിതനെ അന്വേഷിച്ചത്. ഭൂരിഭാഗവും സക്കറിയാസച്ചന്റെ നിലപാടിനോട് എതിര്‍പ്പ്  പ്രകടിപ്പിച്ചിരുന്നു. സക്കറിയാസച്ചന്‍ ഒരു ബദല്‍ ഗ്രുപ്പുണ്ടാക്കി കത്തോലിക്കാ പള്ളിയില്‍ തന്നെ കുര്‍ബാന അര്‍പ്പിച്ചിരുന്നു.

സക്കറിയാസ് അച്ചന്‍ പിരിഞ്ഞു പോയ ശേഷം സഭ രണ്ടായി പ്രവര്‍ത്തിച്ചു. വേറ്റമുള്‍പ്പെട്ട കോണ്‍ഗ്രിഗേഷന് പട്ടക്കാരില്ലാതെ ഒരു വര്‍ഷത്തോളം കഴിഞ്ഞുകൂടി. എങ്ങനെ എവിടെനിന്ന് ഒരു പുരോഹിതനെ ലഭിക്കുമെന്നുള്ള തത്രപ്പാടിലായിരുന്നു കമ്മറ്റി അംഗങ്ങള്‍. അതുകൊണ്ട് നാട്ടില്‍നിന്നും ഒരു പുരോഹിതനെ വരുത്തുവാന്‍ തീരുമാനിച്ചു. സ്വന്തം ചിലവില്‍ അമേരിക്കയില്‍ വരുന്നതിനും ജോലി ചെയ്തു ജീവിക്കാനും കഴിവുള്ള ഒരു പുരോഹിതനെ നാട്ടില്‍ നിന്നും സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടായിരുന്നു. അതനുസരിച്ച് 'ജോണ്‍ ജേക്കബ്' അച്ചനെ ഇമ്മിഗ്രെഷനില്‍ കൊണ്ടുവരാന്‍ ആലോചിച്ചു. ഇതിനിടെ പള്ളിയുടെ പേര് മാറ്റുന്നതിനുള്ള പ്രമേയം വന്നു. പള്ളിയുടെ പേര് മാര്‍ ഗ്രിഗോറിയസ് ചര്‍ച്ച് ഓഫ് ഇന്ത്യ എന്നത് 'മാര്‍ ഗ്രിഗോറിയസ് സിറിയന്‍ ഓര്‍ത്തോഡോക്‌സ് ചര്‍ച്ച് (മലയാളം) 'എന്നാക്കി രജിസ്റ്റര്‍ ചെയ്തു. പള്ളിയുടെ പ്രമാണം അന്തിയോഖ്യ പാത്രിയാര്‍ക്കീസിന്റെ കീഴിലായിട്ടായിരുന്നു രജിസ്റ്റര്‍ ചെയ്തത്.

ജോണ്‍ ജേക്കബ് അച്ചന് വിസ കിട്ടി ഒരു മാസത്തിനുള്ളില്‍ വരുമെന്നും അറിയിച്ചു. അതനുസരിച്ച് അച്ചന് ഒരു ബുദ്ധിമുട്ടും വരുത്തരുതെന്ന ഉദ്ദേശത്തില്‍ വേണ്ട നിത്യോപയോഗ സാധന സാമഗ്രികള്‍ വാങ്ങിയിരുന്നു. എന്നാല്‍, അദ്ദേഹത്തിന്‍റെ വീടുപണി കഴിഞ്ഞ ശേഷമേ വരുവാന്‍ സാധിക്കുള്ളൂവെന്നും അറിയിച്ചു. വീണ്ടും പള്ളി പ്രവര്‍ത്തകരെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. കൂടാതെ കെട്ടിടം പണിയുന്നതിനുള്ള സാമ്പത്തിക ചെലവുകളും അയച്ചു കൊടുക്കാന്‍ ആവശ്യപ്പെട്ടു. ചതിക്കപ്പെടുമോയെന്ന സന്ദേഹമുണ്ടായിരുന്നെങ്കിലും പണം പിരിവെടുത്ത് അയച്ചു കൊടുത്തുകൊണ്ടിരുന്നു. ഓരോ ഇടവക അംഗങ്ങളുടെയും വിയര്‍പ്പൊഴുക്കിയ പണം അച്ചന്‍ ഇവിടെ വരുന്നതിനു മുമ്പ് തന്നെ കൈക്കലാക്കി. വിസാ കിട്ടുന്നവരെ എല്ലാം രഹസ്യമായി സൂക്ഷിച്ച അദ്ദേഹം പിന്നീട് എന്തോ ഔദാര്യം ചെയ്യുന്നതുപോലുള്ള വര്‍ത്തമാനശൈലികളും ആരംഭിച്ചു. അച്ചന്‍, വീടും നാടും ഉപേക്ഷിച്ചുവരുന്നത് പള്ളിക്കാര്‍ക്കുവേണ്ടിയെന്നുള്ള അര്‍ത്ഥംവെച്ചുള്ള സംഭാഷണങ്ങളും സാധാരണമായിരുന്നു. 1977 മെയ് മാസത്തില്‍ അച്ചനുള്ള വാടക മുറിയും സംഘടിപ്പിച്ചിരുന്നു. ഒരു പുരോഹിതനെ ഇമ്മിഗ്രന്റ് വിസയില്‍ കൊണ്ടുവരാന്‍ സാധിച്ചതില്‍ ഭദ്രാസനവും മെത്രാപ്പോലീത്തായും കമ്മിറ്റിയെ അനുമോദിക്കുകയും ചെയ്തു. ഇതിനായുള്ള സര്‍വ്വവിധ എഴുത്തുകുത്തുകളും നേതൃത്വവും വഹിച്ചത് ജോണ്‍ വേറ്റമായിരുന്നു.

'ജോണ്‍ ജേക്കബ്' അച്ചന്‍ വിസ കിട്ടി വന്നശേഷം വിചിത്രമായ സ്വഭാവ രീതികളോടെയാണ് പള്ളി ഭരണ പ്രവര്‍ത്തകരോട് പെരുമാറിയിരുന്നത്. ബ്രൂക്കിലിനില്‍ മറ്റൊരു പള്ളി സ്ഥാപിച്ച് വിശ്വാസികളെ വിഭജിക്കാനുള്ള ശ്രമങ്ങളും നടത്തിക്കൊണ്ടിരുന്നു. ജോണ്‍ വേറ്റമുള്‍പ്പെട്ട ഭരണസംഹിതയുടെ നേതൃത്വത്തില്‍ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 123 വര്‍ഷം വര്‍ഷം പഴക്കമുള്ള ഒരു വീട് പള്ളിക്കു വേണ്ടി വാങ്ങിച്ചു. മലങ്കര ഓര്‍ത്തോഡോക്‌സ് വിശ്വാസത്തിന് യോജിച്ച രീതിയില്‍ വീണ്ടും പള്ളിയുടെ പേരുമാറ്റാനുള്ള നിര്‍ദ്ദേശം വന്നു. പുതിയ പേരുമാറ്റത്തിനും നിലവിലുള്ള ഭരണഘടന മാറ്റുന്നതിനും  ചുമതലപ്പെടുത്തിയത് 'ജോണ്‍ ജേക്കബ്' അച്ചനെയായിരുന്നു. പള്ളിയുടെ രണ്ടാം വര്‍ഷ സുവനീര്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ അച്ചന്‍ എതിര്‍ത്തു. അച്ചന്‍ അമേരിക്കയില്‍ വന്നതിനുശേഷമുള്ള പള്ളിയെന്ന് സ്ഥാപിക്കാന്‍ 'ഒന്നാം വര്‍ഷം' എന്ന് സുവനീറില്‍ കുറിക്കാന്‍ നിര്‍ദ്ദേശിച്ചു. അച്ചന്‍ ഭരണസമിതിയുടെ എതിര്‍പ്പിനെ അവഗണിച്ച് മെത്രാപ്പോലീത്തായെ സ്വാധീനം ചൊലുത്തിക്കൊണ്ടിരുന്നു. സുവനീര്‍ പുറത്തിറങ്ങിയപ്പോള്‍ അതില്‍ ഒന്നാം വാര്‍ഷികം എന്ന് അച്ചടിച്ചതും അച്ചന്റെ ഒരു വക്രബുദ്ധിയായിരുന്നു. അതില്‍ പള്ളിയോട് കൂറുള്ള പ്രവര്‍ത്തകരെ  നീരസപ്പെടുത്തുകയും ചെയ്തു.

മറ്റു പള്ളികളിലും കുര്‍ബാന അര്‍പ്പിക്കാനായി 'ജോണ്‍ ജേക്കബ്' പോവുന്നതുകൊണ്ട് പലപ്പോഴും പ്രാര്‍ത്ഥനകള്‍ മുടങ്ങിയിരുന്നു. യാതൊരു ആത്മാര്‍ത്ഥതയും സ്‌പോണ്‍സര്‍ ചെയ്ത പള്ളിയോട് കാണിച്ചിരുന്നില്ല. ആരാധകര്‍ കുറയുന്നതുകൊണ്ട് സാമ്പത്തിക വരുമാനവും നിലച്ചുകൊണ്ടിരുന്നു. ഇതിനിടയില്‍ ജോണ്‍ ജേക്കബിന്റെ അഭാവത്തില്‍ അരമനയില്‍ നിന്നും ഒരു പുന്നൂസച്ചനെ അയക്കുവാന്‍ തുടങ്ങി. അതില്‍ വികാരി അസന്തുഷ്ടനായി. തന്റെ അഭാവത്തില്‍ മറ്റൊരു പുരോഹിതന്‍ കുര്‍ബാന അര്‍പ്പിക്കുന്നതില്‍ അദ്ദേഹം എതിര്‍ത്തു. പള്ളിയിലെ വികാരിസ്ഥാനം കളയാതെ മറ്റു പള്ളികളില്‍ പോയി വരുമാന മാര്‍ഗങ്ങള്‍ കണ്ടെത്തുകയെന്നത് വികാരിയുടെ ലക്ഷ്യമായിരുന്നു.

ആരാധനക്കായി ഒരു പള്ളി പണിയാന്‍ വിവിധ സ്ഥലങ്ങള്‍ അന്വേഷിച്ചതിന്റെ ഫലമായി ഒരു വീട് കച്ചവടം ചെയ്തു. അത് പാത്രിയാര്‍ക്കീസ് പക്ഷക്കാരെ സന്തോഷിപ്പിച്ചെങ്കിലും മറ്റു ചിലരെ അസ്വസ്ഥമാക്കുകയും ചെയ്തിരുന്നു. അസൂയാലുക്കളുടെയും പരിഹാസകരുടെയും വലിയ ഒരു സമൂഹം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു. പള്ളിക്ക് മോര്‍ട്ടഗേജ് കിട്ടുന്നതും ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. അതിന്റെയെല്ലാം മുന്നില്‍ പ്രവര്‍ത്തിച്ചിരുന്നതും വീടു മേടിക്കാനുള്ള സാമ്പത്തിക സ്രോതസുകള്‍ കണ്ടെത്തിയതും ജോണ്‍ വേറ്റത്തിന്റെ നേതൃത്വമായിരുന്നു. അങ്ങനെ അസാധ്യമെന്ന് കരുതിയ ഒരു ദേവാലയം സ്വന്തമായ ഒരു കെട്ടിടം കരസ്ഥമാക്കി. ഇതിനിടെ ഫാദര്‍ ജോണ്‍ ജേക്കബിനെ മെത്രാപ്പോലീത്തായായി ഉയര്‍ത്തുകയുമുണ്ടായി. പകരം മറ്റൊരു വികാരിയെ നാട്ടില്‍നിന്നും സ്‌പോസര്‍ ചെയ്യാന്‍ പൊതുയോഗത്തിന് താല്‍പ്പര്യം ഉണ്ടായിരുന്നില്ല. പിന്നീട് ജോര്‍ജുകുട്ടി എബ്രാഹാമിനെ വികാരിയായി നിയമിച്ചു. അദ്ദേഹം ഇടവകയ്ക്ക് ഇഷ്ടപ്പെട്ട ഒരു പട്ടക്കാരനായിരുന്നു. എങ്കിലും പെട്ടെന്ന് വികാരി സ്ഥാനം ഉപേക്ഷിച്ചു പോവുകയായിരുന്നു.

ജോണ്‍ വേറ്റത്തിന്റെ ഈ ഗ്രന്ഥത്തില്‍ ജോര്‍ദാന്‍, ജെറുസലേം യാത്രകളെപ്പറ്റിയും വിവരിക്കുന്നുണ്ട്.  ജെറുസലേം മെത്രാപ്പോലീത്ത ആര്‍ച്ച് ബിഷപ്പ് ഡയനീഷ്യസ് ബഹനാം ആരയുമായുള്ള കൂടിക്കാഴ്ചയും ക്രിസ്തു സഞ്ചരിച്ചിരുന്ന പൗരാണിക സ്മാരകങ്ങളെയും പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നു. യേശു സ്‌നാന മേറ്റ സ്ഥലങ്ങള്‍, യേശുവിന്റെ ഖബറിടം, ദാവീദിന്റെ ഗോപുരം, മാലാഖമാര്‍ ആട്ടിടയര്‍ക്ക് മംഗള വാര്‍ത്ത നല്‍കിയ സ്ഥലം, ലാസറിന്റ കബറിടം, ഇസ്രായേല്‍ മ്യൂസിയം എന്നിങ്ങനെ യേശുവിന്റെ ചരിത്രമായി ബന്ധപ്പെട്ട നിരവധി വസ്തുതകള്‍ ആധികാരികമായി വിവരിക്കാന്‍ ഒരു അദ്ധ്യായം തന്നെയുണ്ട്. ചാവുകടലിലെ ഗ്രന്ഥച്ചുരുളുകള്‍ നേരിട്ട് കാണുവാനുള്ള അസുലഭ അവസരവും ചുരുളിന്റ ഉള്ളടക്കവും ഒരു വായനക്കാരനെ വിജ്ഞാനത്തിന്റെ പാതകളില്‍ക്കൂടി നയിക്കുന്നു.

ഗ്രിഗോറിയസ് പള്ളിയിലും വിശ്വാസികളും വൈദികരും തമ്മില്‍ ശത്രുക്കളെപ്പോലെ പെരുമാറുന്ന കാഴ്ചകളും നിത്യമായിരുന്നു. ഇതിനിടയില്‍ ഗ്രിഗോറിയസ് പള്ളി വികാരിയായിരുന്ന ജോണ്‍ ജേക്കബ് അച്ചന്‍ മലബാര്‍ ഭദ്രാസനത്തിന്റെ മെത്രാനായി സ്ഥാനാരോഹണം ചെയ്തിരുന്നു. 'മാര്‍ യോഹന്നാന്‍ ഫീലിക്‌സിനോസ്' എന്ന നാമകരണവും സ്വീകരിച്ചു. എന്നാല്‍ സ്ഥാനാരോഹണത്തെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ഗ്രിഗോറിയസ് ചര്‍ച്ചിനെ അറിയിച്ചില്ല. അദ്ദേഹത്തിന്‍റെ ഉയര്‍ച്ചക്കും അമേരിക്കയില്‍ വിസ നേടികൊടുക്കുന്നതിനും സഹായിച്ച ഗ്രിഗോറിയസ് ചര്‍ച്ചിനോനോടും  അദ്ദേഹം നന്ദികേട് കാണിക്കുകയായിരുന്നു. അമേരിക്കയില്‍ കൊണ്ടുവരുകയും എട്ടുവര്‍ഷത്തോളം ദേവാലയത്തില്‍ സേവനം ചെയ്യാന്‍ അവസരം കൊടുക്കുകയും ചെയ്ത മാര്‍ ഫീലിക്‌സിനോസിന്റെ ധാര്‍മ്മികതയും അങ്ങേയറ്റം പരിതാപകരമാണ്. ഗ്രിഗോറിയസ് ചര്‍ച്ച് രണ്ടായി പിരിഞ്ഞുപോവുന്നതിനുള്ള ആശയ ശില്പിയും അദ്ദേഹമായിരുന്നു.

ഇതിനിടയില്‍ മലങ്കരയുമായുള്ള ബന്ധം വിച്‌ഛേദിക്കാനുള്ള പാത്രിയാര്‍ക്കീസിന്റെ കല്പനകളും ഭൂരിഭാഗം സമുദായങ്ങളെ കുപിതരാക്കിയിരുന്നു. ജീവിതഭാരം ചുമക്കുന്ന വേളയിലും ജോണ്‍ വേറ്റവും ഉള്‍പ്പെട്ട സമുദായ അംഗങ്ങള്‍ അദ്ധ്വാനിച്ചുണ്ടാക്കിയ ഗ്രിഗോറിയസ് പള്ളി കോടതി വ്യവഹാരത്തോടെ മലങ്കര ഓര്‍ത്തോഡോക്‌സ് വിശ്വാസികള്‍ക്ക് നഷ്ടപ്പെട്ടു. അതിനുശേഷം ഓര്‍ത്തോഡോക്‌സുകാര്‍ക്ക് ഒരു പള്ളി സ്വന്തമായി മേടിക്കാനുള്ള കഠിനാധ്വാനവും, യാതനകളും ഗ്രന്ഥകാരന്‍ പുസ്തകത്തിലുടനീളം ഭംഗിയായി വിവരിച്ചിട്ടുണ്ട്. ഓര്‍ത്തോഡോക്‌സുകാര്‍ക്കുവേണ്ടി വേറിട്ട പുതിയ പള്ളി രജിസ്റ്റര്‍ ചെയ്യാനും പള്ളി നിര്‍മ്മാണത്തിലും നേതൃത്വം നല്‍കിയ ശ്രീ ജോണ്‍ വേറ്റത്തിന്റെ നിതാന്ത പരിശ്രമവും സമുദായത്തിനുവേണ്ടിയുള്ള സ്വയം സമര്‍പ്പണവും കഠിനാധ്വാനവും അഭിനന്ദിനീയമാണ്.  കോടതികളില്‍ നടന്ന വ്യവഹാരങ്ങളും കേസുകളും എതിര്‍ ഗ്രൂപ്പുകാര്‍ പള്ളിയില്‍ ബലമായി കേറിയ കഥകളും പള്ളിക്കുള്ളില്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചതും പുരോഹിതര്‍ തമ്മിലുള്ള ചേരിതിരിവും പരസ്പ്പരം വേലവെപ്പുകളും ശ്രീ വേറ്റം പുസ്തകത്തിലുടനീളം സ്പഷ്ടമായി വിവരിച്ചിരിക്കുന്നതും വായിക്കാം. എതിര്‍കക്ഷികള്‍ കള്ളപ്രമാണങ്ങളും കള്ളരേഖകളുമുണ്ടാക്കി കോടതികളില്‍ക്കൂടി പണവും അപഹരിക്കുന്നുണ്ട്. അവസാനം മലങ്കര ഓര്‍ത്തോഡോക്‌സുകാര്‍ക്ക് സ്വന്തമായി ഒരു പള്ളി നേടി ആരാധന തുടങ്ങാന്‍ സാധിച്ചതും ശ്രീ വേറ്റത്തിന്റെയും കൂടി നേട്ടമായിരുന്നു. തന്റെ പ്രയത്‌നക്കള്‍ക്ക് ഫലങ്ങള്‍ കണ്ടപ്പോള്‍ ഗ്രന്ഥകാരനിലുണ്ടായ സംതൃപ്തിയും വായനക്കാരെ ആശ്ചര്യഭരിതരാക്കുന്നു.

സ്റ്റാറ്റന്‍ ഐലന്‍ഡില്‍ 175 ബ്രിയാല്‍ അവന്യൂവിലെ ഒരു കെട്ടിടം വാങ്ങിയതോടെ, അത് പള്ളിയായി മാറ്റി ഇന്‍കോര്‍പ്പറേറ്റ് ചെയ്തപ്പോഴും നോര്‍ത്ത് അമേരിക്കയിലെ ആദ്യത്തെ മലയാളികളുടെ പള്ളിയായി സെന്റ് ഗ്രിഗോറിയസ് ഓര്‍ത്തോഡോസ് ചര്‍ച്ച് ഓഫ് ഇന്ത്യ രൂപാന്തരപ്പെട്ടപ്പോഴും  ഓര്‍ത്തോഡോക്‌സ് സഭയുടെ അഭിമാന പ്രതീകമായ നിമിഷങ്ങളായി എണ്ണപ്പെട്ടു.  ഒരു തലമുറയുടെ നിതാന്ത പരിശ്രമ ഫലമായി പടുത്തുയര്‍ത്തിയ ആ ദേവാലയം അമേരിക്കന്‍ മലങ്കര ഓര്‍ത്തോഡോക്‌സ് സഭയുടെ  ആദ്ധ്യാത്മിക ചരിത്രസ്മാരകമായി നിത്യം വെളിച്ചം നല്‍കിക്കൊണ്ടിരിക്കുന്നു. ഒരു ചരിത്രകൃതി അമേരിക്കന്‍ മലയാളികള്‍ക്കായി കാഴ്ച്ച വെച്ച ശ്രീ ജോണ്‍ വേറ്റത്തിന് എല്ലാവിധ അഭിനന്ദനങ്ങളും അര്‍പ്പിക്കുന്നു. ഹൃദ്യമായ ഭാഷയില്‍ രചിച്ച ഈ ഗ്രന്ഥം ഭാവിയില്‍ വൈജ്ഞാനിക  ഗവേഷകര്‍ക്കുള്ള ഒരു അമൂല്യസമര്‍പ്പണമെന്നതിലും സംശയമില്ല.

 ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍) ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍) ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍) ജോണ്‍ വേറ്റത്തിന്റെ 'അനുഭവതീരങ്ങളും 'പള്ളിപണിയലുകളും വഴക്കുകളും (ജോസഫ് പടന്നമാക്കല്‍)
Join WhatsApp News
പള്ളി കൃഷി 2019-06-20 05:23:21
പള്ളി പണി, പള്ളി പൊളിക്കല്‍, പൊതുയോഗം, അടിപിടി, അച്ചന്‍ ഗ്രൂപ്പ്, ഉടക്ക് ഗ്രൂപ്പ് - ഇവക്കു എല്ലാം കൂടി ഉള്ള പേര്‍ ആണ് പള്ളി കൃഷി. എത്രയോ ജന്മ്മങ്ങള്‍  ഇങ്ങനെ പഴാക്കുന്നവ്ര്‍  അല്ലേ അമേരിക്കന്‍ മലയാളി. - നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക