Image

യേശുവിന്റെ അമ്മയായ മേരിയും പേഗന്‍ ദേവതകളും (ജോസഫ് പടന്നമാക്കല്‍)

Published on 07 September, 2019
യേശുവിന്റെ അമ്മയായ മേരിയും പേഗന്‍ ദേവതകളും (ജോസഫ് പടന്നമാക്കല്‍)
E-മലയാളിയില്‍ പ്രസിദ്ധീകരിച്ച ശ്രീ ആന്‍ഡ്രുസിന്റെ 'ഈശ എന്ന മറിയം; 8 നോമ്പും ഈശ ദേവതയും' എന്ന ലേഖനത്തെ ആധാരമാക്കിയുള്ള ഒരു പുനഃശ്ചിന്തനമാണ് ഇതിലെ ഉള്ളടക്കം. കത്തോലിക്ക സഭയിലും മറ്റു ഇതര ക്രിസ്ത്യന്‍ സഭകളിലും യേശുവിനൊപ്പം മേരിക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നു. ദൈവമായ യേശുവിന് ജന്മം നല്കിയതുകൊണ്ടു മേരിയും ദേവമാതാവെന്നാണ് സങ്കല്പം. മേരിഭക്തി കത്തോലിക്ക സഭയില്‍ പ്രാബല്യത്തില്‍ വന്നത് നാലാം നൂറ്റാണ്ടിലോ കോണ്‍സ്റ്റാന്റിന്‍ ചക്രവര്‍ത്തിയുടെ കാലംമുതലോ ആയിരിക്കാം. മേരിയുടെ ജീവിതവുമായി സ്പര്‍ശിക്കുന്ന സംഭവങ്ങള്‍ ബൈബിളില്‍ വളരെ പരിമിതമായി മാത്രമേയുള്ളൂ. ബൈബിളില്‍ മേരിയ്ക്ക് ദൈവതുല്യമായ സ്ഥാനമുണ്ടെന്നോ, മേരി സ്വര്‍ഗാരോഹണം നടത്തിയെന്നോ വ്യക്തമായി സൂചിപ്പിക്കുന്നില്ല. എങ്കിലും അവ്യക്തതകള്‍ നിറഞ്ഞ വചനങ്ങളുമുണ്ട്. മേരിയുടെ സ്വര്‍ഗാരോഹണം വിശ്വാസ സത്യമായി പ്രഖ്യാപിച്ചത് പന്ത്രണ്ടാം പീയൂസ് മാര്‍പാപ്പായായിരുന്നു. മാര്‍പാപ്പയുടെ അപ്രമാദിത്യവരം പ്രയോഗിച്ചുള്ള ഈ തീരുമാനം ചാക്രികലേഖനം വഴി ലോകത്തെ അറിയിക്കുകയും ചെയ്തു.


മാനവ ജാതിക്കായി ഒരു രക്ഷകന്‍ പിറക്കുമെന്നും മേരി അവന്റെ അമ്മയായിരിക്കുമെന്നും ലുക്കിന്റെ സുവിശേഷത്തില്‍ വായിക്കാം. (ലൂക്കോസ് 1:46-49) തലമുറകള്‍ മേരിയെ പരിശുദ്ധയെന്നു വിളിക്കുമെന്നും എഴുതപ്പെട്ടിട്ടുണ്ട്. എങ്കിലും യേശുവിന്റെ അമ്മയെന്നതിലുപരി ദൈവത്തിന്റെ അമ്മയായി മേരിയെ കത്തോലിക്ക സഭ കാണുന്നു. അവിടെയാണ് യഹോവാ സാക്ഷികളും ഇവാഞ്ചലിസ്റ്റുകളും കത്തോലിക്കരും തമ്മിലുള്ള പരസ്പ്പര ഭിന്നതകള്‍ ആരംഭിക്കുന്നത്.


മേരി ജനിച്ചത് യഹൂദ വംശത്തില്‍ ദാവീദിന്റെ കുലത്തിലെന്നു വചനം പറയുന്നു. (ലുക്ക് 3:23-31) ദൈവിക ഭക്തിയിലും വിശ്വാസത്തിലും അവര്‍ ദൈവത്തിന് പ്രിയപ്പെട്ടവളായിരുന്നുവെന്നും വായിക്കുന്നു. യേശുവിന്റെ അമ്മയാകാന്‍ ദൈവം മേരിയെ തിരഞ്ഞെടുത്തു.(ലുക്ക് 1:31, 35) ജോസഫിനും മേരിക്കും മറ്റു മക്കളുണ്ടായിരുന്നതായി ബൈബിളില്‍ സൂചനകളുണ്ട്. (മാര്‍ക്ക്6:3.) മറിയവും ദൈവത്തിന്റെ ശിക്ഷ്യയെന്നു ബൈബിളില്‍ സൂചനയുണ്ടെങ്കിലും ദൈവമാതാവെന്ന വ്യക്തമായ ഒരു വചനമില്ല. പിന്നെ എന്തുകൊണ്ട് മേരിയെ ദൈവമാതാവായി കരുതുന്നു? ആദ്യനൂറ്റാണ്ടുകളില്‍ ക്രിസ്ത്യാനികള്‍ക്കുള്ള പേഗന്‍ ബന്ധങ്ങളുമായി മേരിയുടെ ദൈവികത്വം വിശ്വാസത്തില്‍ ചേര്‍ത്തതാകാം.


മേരിയെ യേശുവിന്റെ അമ്മയായി ആദ്യ ക്രിസ്ത്യാനികള്‍ കരുതിയെങ്കിലും ദൈവത്തിന്റെ അമ്മയായി കണ്ടിരുന്നില്ല. യേശുവിന്റെ നാമം ചീത്തയാക്കവിധം മേരിയെ ആരും മാനിക്കാറില്ല. മേരിയെ കത്തോലിക്കര്‍ സ്ത്രീകള്‍ക്ക് ഒരു മാതൃകയായും ദൈവത്തിനുവേണ്ടി അര്‍പ്പിക്കപ്പെട്ട ഒരു ഭക്തയായും കാണുന്നു. പേഗന്‍ ദേവതകള്‍ക്കൊന്നും ഈ സ്വഭാവ ഗുണങ്ങള്‍ കാണുന്നില്ല. മേരിയുടെ ജീവിതരീതി പേഗന്‍ ദൈവങ്ങളുടെ കഥകളിലെ ജീവിതരീതികളുമായി സാമ്യതകള്‍ കുറവാണ്. ആദ്യകാലങ്ങളില്‍ ' ക്രിസ്ത്യാനികളായവര്‍ അന്ധവിശ്വാസങ്ങള്‍ പുലര്‍ത്തുന്നവരായിരുന്നു. അവര്‍ പുലര്‍ത്തി വന്നിരുന്ന വിശ്വാസത്തില്‍നിന്നും വ്യതിചലിക്കാന്‍ സാധിക്കില്ലായിരുന്നു. സീസറിനെ ആരാധിക്കാന്‍ തയാറാകാഞ്ഞ കാരണം നിരവധി ക്രിസ്ത്യാനികള്‍ രക്തസാക്ഷിത്വം വഹിച്ചിട്ടുണ്ട്. ആദ്യ ക്രിസ്ത്യാനികള്‍ 'ഗായ' 'സൈബെലെ' എന്നീ ദൈവങ്ങളെ ആരാധിച്ചിരുന്നില്ല. യേശുവിലും മേരിയിലും വിശ്വസിച്ചതുകൊണ്ട് നിരവധി വിശ്വാസികളെ സിംഹക്കൂടുകളില്‍ എറിഞ്ഞു കൊടുത്തിരുന്നു. ക്രിസ്ത്യാനികള്‍ പേഗന്‍ ദൈവങ്ങളെ ആരാധിക്കാത്തതായിരുന്നു കാരണം! പിശാചുക്കളായിട്ടാണ് പേഗന്‍ ദൈവങ്ങളെ ആദ്യകാലം മുതല്‍ കണ്ടിരുന്നത്. ഇന്നും മാമ്മോദീസ ചടങ്ങുകളില്‍ പിശാചിനെ പരിത്യജിക്കുന്നതായി വിശ്വസിക്കുന്നു.


യേശുവിന്റെ ഇളയമ്മയായ എലിസബത്തിനെ മാതാവായ മേരി കാണാന്‍ ചെന്നപ്പോള്‍ എലിസബത്ത് സ്വയം തന്നെപ്പറ്റി 'താന്‍ ആരെന്ന്' ചോദിക്കുന്നുണ്ട്. 'ദൈവമാതാവ് തന്നെ കാണാന്‍ വന്നിരിക്കുന്നുവെന്നും' എലിസബത്ത് പറയുന്നുണ്ട്. അതുകൊണ്ട് ദൈവമാതാവെന്നത് ബൈബിളധിഷ്ഠിതമെന്നും കത്തോലിക്കര്‍ വിശ്വസിക്കുന്നു. (ലൂക്കോസ് 1:43). ബൈബിളില്‍ 'മാഗി' അമ്മയായ മേരിയെയും കുഞ്ഞിനേയും കണ്ടമാത്രയില്‍ മുട്ടുകുത്തി വന്ദിക്കുന്നു. അപ്പോള്‍ യേശു മേരിയുടെ കൈകളിലായിരുന്നു. ശിശുവായിരുന്നപ്പോള്‍ യേശുവിനെ ദൈവമായി കരുതിയിരുന്നില്ല. കത്തോലിക്കര്‍ മേരിയുടെ മുമ്പില്‍ മുട്ടുകുത്തുന്നതിനുള്ള കാരണവും അതു തന്നെയാണ്. സ്ത്രീയിലെ സത്യവും ധര്‍മ്മവും തിരിച്ചറിയലും ഈ ആദരവുകളില്‍ പ്രകടമായി കാണാം. കിഴക്കുനിന്നുള്ള ബുദ്ധിമാന്മാരായവര്‍ വന്നപ്പോഴും മുട്ടുകുത്തിയപ്പോഴും യേശു മേരിയുടെ കൈകളിലായിരുന്നു. ഇതിന്റെ അര്‍ഥം മേരി ദൈവത്തിനു മുമ്പും ഉണ്ടായിരുന്നുവോ; എന്നാകുമോ? ദൈവമായ യേശു അനാദികാലം മുതലുണ്ടായിരുന്നു. ഇല്ലെങ്കില്‍ സഭ അങ്ങനെ പഠിപ്പിക്കുന്നു! ആദ്യം വചനമായിരുന്നു. വചനം മാംസമായിയെന്നാണ് വിശ്വാസം. 'യേശു മരുഭൂമിയിലെ പാറയായിരുന്നു'. വചനകളില്‍ക്കൂടി യേശുവിന്റെ ദിവ്യത്വം വെളിപ്പെടുത്തുന്നു. ഒരു ചരിത്രകാരനെ സംബന്ധിച്ച് അവിശ്വസിനീയങ്ങളായ ഇത്തരം ജല്‍പ്പനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമായി കാണാന്‍ സാധിക്കില്ല.


യേശുവിന്റെ 'അമ്മ ദൈവമാതാവെങ്കില്‍ ദൈവികത്വം മുഴുവന്‍ മേരിയിലുണ്ടെങ്കില്‍ എങ്ങനെ യേശു മനുഷ്യനായി ജനിച്ചുവെന്നാണ് ചിലരുടെ ചോദ്യം! യേശുവിന്റെ മനുഷ്യ സ്വഭാവവും ദൈവ സ്വഭാവവും വേര്‍തിരിക്കാന്‍ സാധിക്കില്ലെന്നാണ് നെസ്‌തോറിയന്‍സുകളുടെ വിശ്വാസം. വെളിപാടില്‍ പറയുന്നു, 'സ്വര്‍ഗത്തില്‍ വലിയൊരു അടയാളം കണ്ടു. സൂര്യനെ ധരിച്ച ഒരു സ്ത്രീ; അവളുടെ കാല്‍ക്കീഴില്‍ ചന്ദ്രന്‍; തലയില്‍ 12 നക്ഷത്രങ്ങള്‍കൊണ്ടുള്ള കിരീടം. അവള്‍ ഗര്‍ഭിണിയായിരുന്നു; പ്രസവവേദന സഹിക്കാനാകാതെ അവള്‍ നിലവിളിച്ചു. സ്ത്രീ ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചു. അവന്‍ ജനതകളെയെല്ലാം ഇരുമ്പുകോല്‍കൊണ്ട് മേയ്ക്കും. പിറന്നുവീണ ഉടനെ കുഞ്ഞിനെ ദൈവത്തിന്റെ അടുത്തേക്കും ദൈവത്തിന്റെ സിംഹാസനത്തിലേക്കും കൊണ്ടുപോയി.' സഭ കന്യകാമറിയത്തിനു അങ്ങനെ ദൈവിക പ്രതിച്ഛായ നല്‍കുകയാണ്.


'മേരി' ദേവ മാതാവെന്ന സങ്കല്‍പ്പത്തിനു സുവിശേഷത്തിലെ വചനങ്ങള്‍ ഉദ്ധരിക്കാറുണ്ട്. ലുക്കിന്റെയും മാര്‍ക്കിന്റെയും സുവിശേഷത്തില്‍ (മാര്‍ക്കോസ് 1:1; ലൂക്കോസ് 1:32.) മേരിയെ ദൈവ മാതാവെന്നു വിശേഷിപ്പിക്കുന്നു. ദൈവ പുത്രനെ പ്രസവിക്കുമെന്നും പറഞ്ഞിട്ടുണ്ട്. ദൈവമെന്ന മായാ പ്രപഞ്ചവും ശക്തിയും ഒരു സ്ത്രീയുടെ ഉദരത്തില്‍ ജനിച്ചുവെന്നും വിശ്വസിക്കണം. അത്തരം ദൈവമെന്ന സങ്കല്പം എങ്ങനെ നമ്മുടെ സാമാന്യ ബുദ്ധിയില്‍ ഒതുങ്ങുന്നുവെന്നും അറിയില്ല. ഒരു ഗര്‍ഭ പാത്രത്തിനുള്ളില്‍ സങ്കല്പങ്ങള്‍ക്കും മീതെയുള്ള ദൈവിക പ്രപഞ്ചാദികള്‍ സര്‍വ്വതും അടങ്ങിയിരിക്കുന്നു. സമുദ്രത്തിനുള്ളിലെ ജലകണം പോലും ദൈവത്തിന്റെ മായാവിലാസത്തിലെ കണ്ണികളായിട്ടാണ് ദൈവശാസ്ത്രജ്ഞമാര്‍ കുറിച്ചുവെച്ചിരിക്കുന്നത്. അണ്ഡകടാഹങ്ങളെ മുഴുവന്‍ സൃഷ്ടിച്ച ആ സൃഷ്ടിദൈവം കേവലം ഒരു സ്ത്രീയുടെ ഉദരത്തില്‍ പിറന്നുവെന്നു കരുതാനും നമ്മുടെ ചിന്തകള്‍ അശക്തങ്ങളാണ്. യേശു പൂര്‍ണ്ണ ദൈവമായി നാം വിശ്വസിക്കുന്നു. വിചിത്രങ്ങളായ കഥകളെ ചരിത്ര സത്യങ്ങളായി മാറ്റപ്പെടുവാന്‍ വ്യക്തമായ തെളിവുകളൊന്നും നമ്മുടെ ഗ്രന്ഥപ്പുരകളില്‍ കാണില്ല. തെളിവുകള്‍ക്കായി നാം പഴം പുരാണങ്ങളെയും ബൈബിളിലെ പഴയ നിയമം പുതിയ നിയമം പുസ്തകങ്ങളെയും ആശ്രയിക്കേണ്ടി വരുന്നു. ബൈബിള്‍ ഒരു ചരിത്രകൃതിയോ എന്ന വിവാദത്തില്‍ ചരിത്രകാര്‍ എന്നും ആശയസംഘട്ടനത്തിലാണ്. ബൈബിളിന്റെ ആധികാരികതയെപ്പറ്റി ചരിത്രത്തിലേക്ക് എത്തിനോക്കുന്നവര്‍ പരസ്പരവിരുദ്ധങ്ങളായി അഭിപ്രായപ്പെടുന്നു.


താന്‍ ദൈവമാണെന്നു യേശു പറഞ്ഞതായി ബൈബിളിലില്ല. മേരി, ദൈവത്തിന്റെ മാതാവെന്നു യേശുവിന്റെ മലയിലെ പ്രസംഗങ്ങളിലും സൂചിപ്പിച്ചിട്ടില്ല. ദൈവത്തിന്റെ സ്ഥാനത്ത് മേരിയെ വന്ദിക്കണമെന്നും പറഞ്ഞിട്ടില്ല. കത്തോലിക്ക സഭയുടെ പ്രാര്‍ത്ഥനകളില്‍ മേരിയെ സ്വര്‍ഗ്ഗ രാജ്ഞി എന്നും വിളിച്ച് പ്രാര്‍ത്ഥിക്കാറുണ്ട്. ബൈബിളില്‍ മേരിയെന്ന സ്വര്‍ഗരാജ്ഞിയെപ്പറ്റി വ്യക്തമായി പറയാത്ത സ്ഥിതിക്ക് അത്തരം പ്രാര്‍ത്ഥന പേഗന്‍ മതങ്ങളിലെ സ്ത്രീ ദൈവങ്ങളോടുള്ള പ്രാര്‍ത്ഥനകളായി കരുതണം.


'സ്വര്‍ഗരാജ്ഞി' എന്ന മഹനീയ നാമം കത്തോലിക്ക സഭയില്‍ കടന്നുകൂടിയത് 'ഇഷ്ടാര്‍' എന്ന ബാബിലോണിയന്‍ സ്ത്രീ ദൈവത്തില്‍ നിന്നാകാം! ആദ്യകാല ക്രിസ്ത്യാനികള്‍ മേരിയെ ആരാധിച്ചിരുന്നതായി രേഖകളിലൊന്നിലും വ്യക്തമല്ല. സഭാ പണ്ഡിതര്‍ ബാബിലോണിയന്‍ ദേവിയായ 'ഇഷ്ടാറിനെ' നിരസിച്ചിരുന്നതായും എഴുതിയിട്ടുണ്ട്. ദൈവം അനാദിയെന്നാണ് ബൈബിളിലും പറഞ്ഞിരിക്കുന്നത്. 'അവനു ആദിയും അന്തവും ഇല്ലായിരുന്നു.' ആദിയും അന്തവും ഇല്ലാത്ത ഒരു ദൈവത്തിന് എങ്ങനെ ഒരു അമ്മയുണ്ടാകുമെന്നതും ചോദ്യമാണ്. ദൈവത്തെ ഒരു മനുഷ്യ സ്ത്രീയുടെ ഉദരത്തില്‍ വഹിക്കാന്‍ സാധിക്കുമോ? സ്വര്‍ഗവും സപ്ത ലോകങ്ങളും നരകവും നിയന്ത്രിക്കുന്ന സൃഷ്ടാവായ ദൈവത്തെ എങ്ങനെ ഒരു സ്ത്രീയുടെ ഉദരത്തില്‍ താങ്ങാന്‍ സാധിക്കും? നാലാം നൂറ്റാണ്ടു മുതലാണ് മേരിഭക്തി കാണപ്പെടുന്നത്.


കത്തോലിക്ക മതം രാജ്യത്തിന്റെ ഔദ്യോഗിക മതമായി അംഗീകരിക്കപ്പെട്ടിരുന്നു. അക്കാലഘട്ടത്തില്‍ പേഗന്‍ മതവിശ്വാസികള്‍ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ചേര്‍ന്നു. അങ്ങനെ ക്രിസ്ത്യാനികളിലും പേഗന്‍ ചിന്താഗതികള്‍ കടന്നുകൂടി. വചനത്തില്‍ എഴുതി ചേര്‍ക്കാത്ത ബാവ, പുത്രന്‍, റൂഹാ കുദിശ' എന്ന ത്രൈദേവിക ത്രിത്വം സഭയില്‍ നടപ്പിലാക്കി. എ.ഡി. 431-ല്‍ എഫേസൂസ് സൂനഹദോസ് മേരിയെ ദൈവമാതാവായി അംഗീകരിച്ചു. കത്തോലിക്ക സഭയില്‍ പേഗന്‍ ചിന്താഗതികള്‍ വളര്‍ന്നതോടെ നിത്യ കന്യകയുടെ അടയാളങ്ങളും പടങ്ങളും സഭ സ്വീകരിക്കാന്‍ തുടങ്ങി. പേഗന്‍ ദേവി നരകസര്‍പ്പത്തെ ചവിട്ടുന്ന രൂപങ്ങള്‍ മേരിയിലും രൂപകല്‍പ്പന ചെയ്തു. മേരിയും സര്‍പ്പത്തെ ചവുട്ടിക്കൊണ്ടുള്ള ദേവിയായി പ്രത്യക്ഷപ്പെട്ടു. ചിലര്‍ റോമ്മാക്കാരുടെ 'ഡയാന ദേവതയെ' മേരിയായി കണ്ടു. പേഗനീസത്തിലെ ഐസിസ് ദേവതയും മേരിയായി രൂപാന്തരപ്പെട്ടു.


എ.ഡി 432-ല്‍ പോപ്പ് സിസ്റ്റസ് മൂന്നാമന്‍ ദൈവമാതാവിന്റെ പേരില്‍ ആദ്യമായി പള്ളി പണിതു. റോമന്‍ ദേവതയായ 'ലുസിനാ'യുടെ അമ്പലം നിലനിന്നിരുന്ന സ്ഥലത്താണ് ദേവമാതാവിന്റ പള്ളി പണിതത്. ക്രിസ്തുമതം നടപ്പായതോടെ 'ലുസിന ദേവത' പൂര്‍ണ്ണമായി മേരിയായി മാറ്റപ്പെട്ടു.
അന്നുമുതല്‍! കന്യകാ മേരി പേഗന്‍ ദേവതയോ എന്നത് വിവാദ വിഷയങ്ങളായി തുടരുന്നു.


ചരിത്ര കുതുകികളായവര്‍ മേരിയെ പേഗന്‍ ദൈവമായി ചിത്രീകരിക്കുമ്പോള്‍ അതിനെ ഖണ്ഡിച്ചുകൊണ്ടുള്ള സഭയുടെ ചിന്താഗതികളും ന്യായീകരണങ്ങളും ചിന്തനീയമാണ്. പേഗന്‍ സ്ത്രീ ദൈവങ്ങളെ കന്യകമാരായും ദൈവമായും മാനിക്കുന്നുണ്ടെങ്കിലും ഈ ദൈവങ്ങള്‍ക്ക് കത്തോലിക്കര്‍ മാനിക്കുന്ന മേരിയുമായി വലിയ ബന്ധങ്ങളൊന്നും കാണുന്നില്ല. പ്രാകൃതവും അധാര്‍മ്മികവുമായ ആചാരരീതികള്‍ പേഗന്‍ ദേവതകള്‍ക്ക് അര്‍പ്പിക്കപ്പെട്ടിരുന്നു. 'ഗായ' എന്ന പേഗന്‍ സ്ത്രീദൈവത്തെ ഭൂമി ദേവിയായി ആരാധിച്ചിരുന്നു. ഈ ദേവി തികച്ചും മേരിയുമായി വ്യത്യസ്തയാണ്. മേരിയെ ഭൂമിദേവിക്ക് തുല്യമായി ആരാധിക്കാറില്ല. അതുപോലെ വിവാഹ ജീവിതത്തിനുപരിയായി രതി വിനോദത്തിനുവേണ്ടിയും പേഗന്‍ ദൈവങ്ങളെ ആരാധിച്ചിരുന്നു. അത്തരം ലൗകികാനന്ദത്തിനുവേണ്ടിയുള്ള സംതൃപ്തിക്കായി മേരിയെ ആരും വന്ദിക്കാറില്ല.


'അമ്മയും കുഞ്ഞും' രൂപങ്ങളും പ്രതിമകളും പേഗന്‍ ദൈവങ്ങളിലും കാണാം. അമ്മയായ മേരി ശിശുവായ യേശുവിനെ എടുക്കുന്ന രൂപങ്ങള്‍ പേഗന്‍ മതങ്ങളുടെ കോപ്പികളെന്ന ആരോപണവുമുണ്ട്. പേഗന്‍ ദേവതകള്‍ കുഞ്ഞുങ്ങളെ എടുക്കുന്ന ഇത്തരം പ്രതിബിംബങ്ങളുണ്ടെന്നുള്ളത് ശരിതന്നെ! ലോകചരിത്രം തുടങ്ങിയ കാലം മുതല്‍ മാതൃത്വം എല്ലാ സംസ്‌ക്കാരങ്ങളിലുമുണ്ടായിരുന്നു. ലോകമതങ്ങള്‍ എല്ലാം തന്നെ അമ്മയുടെയും കുഞ്ഞിന്റെയും രൂപങ്ങള്‍ ചിത്രീകരിച്ചിട്ടുണ്ട്. പേഗന്‍ മതങ്ങളിലുണ്ടായിരുന്ന കുരിശുകളും ഭാവനകളനുസരിച്ച് നിര്‍മ്മിക്കുകയും വരച്ചിട്ടുമുണ്ട്. കത്തോലിക്കരും ' ശിശുവായ യേശുവിനെ മാതാവായ മേരി തോളില്‍ എടുക്കുന്ന രൂപങ്ങള്‍ വരക്കുകയും പ്രതിമകള്‍ക്ക് രൂപകല്‍പ്പനയും ചെയ്യുന്നു. അത് കലാകാരന്മാരുടെ ഭാവനയ്ക്കനുസരിച്ചുള്ള സൃഷ്ടികളാണ്. സാംസ്‌ക്കാരിക മൂല്യങ്ങളില്‍ നിറഞ്ഞിരുന്ന മാതൃത്വത്തിന്റെ അടയാളമായിരുന്നുവെന്നും മനസിലാക്കണം. ലോകത്തുള്ള എല്ലാ അമ്മമാരും കുഞ്ഞുങ്ങളെ എടുക്കുന്നു. കുഞ്ഞായിരുന്ന യേശുവിനെ മേരിയും തോളിലേറ്റി. അത് പേഗന്‍ ദൈവങ്ങളുടെ തുടര്‍ച്ചയായി കരുതാന്‍ സാധിക്കില്ല. ഒരു കലാകാരന്‍ നിര്‍മ്മിക്കുന്ന 'അമ്മയും കുഞ്ഞുമായ' ചിത്രങ്ങളെ ആര്‍ക്കുവേണമെങ്കിലും എങ്ങനെ വേണമെങ്കിലും വ്യാഖ്യാനിക്കാം. സാരിയുടുത്തുള്ള മേരിയുടെ ചിത്രങ്ങളും മാര്‍ക്കറ്റിലുണ്ട്. അത്തരം നിരീക്ഷണങ്ങള്‍ ചരിത്ര ഗവേഷണങ്ങളുമായി കൂട്ടിക്കുഴക്കാന്‍ സാധിക്കില്ല.


അറേബ്യയായില്‍ നാലാം നൂറ്റാണ്ടില്‍ മേരിയെ ആരാധിച്ചിരുന്ന ഒരു 'മേരി കള്‍ട്ട്' നിലവിലുണ്ടായിരുന്നു. അവരുടെ 'മേരി' പേഗന്‍ ദൈവങ്ങള്‍ക്ക് സമാനമായിരുന്നു. 'കോളിരിത്യന്‍സ്' എന്ന പേരില്‍ ഈ മതതീവ്ര വര്‍ഗത്തെ അറിയപ്പെട്ടിരുന്നു. അതില്‍ പ്രവര്‍ത്തിച്ചിരുന്നവര്‍ കൂടുതലും സ്ത്രീകളായിരുന്നു . അവര്‍ കന്യാമേരിക്ക് വിശേഷ ദിവസങ്ങളില്‍ കേക്കുകള്‍ അര്‍പ്പിക്കുമായിരുന്നു. മേരിയെ കണ്ടിരുന്നത് പേഗന്‍ ദൈവങ്ങളുടെ അവതാരമായിട്ടായിരുന്നു. എന്നാല്‍ കോളിരിത്യന്‍സ് കത്തോലിക്കരല്ലായിരുന്നു. മതപരമോ താത്ത്വികമോ ആയ വിരുദ്ധ ആശയങ്ങള്‍ക്കിടയില്‍ സമവായത്തോടെ ജീവിക്കുന്ന ഒരു വര്‍ഗമായിരുന്നു അവര്‍. ഈ മതക്കാര്‍ മറ്റു പല മതാചാരങ്ങളെ സ്വന്തം മതത്തില്‍ പകര്‍ത്തിയിരുന്നു. കത്തോലിക്കാ മതം അവരെ മത നിന്ദകരായിട്ടായിരുന്നു ഗൗനിച്ചിരുന്നത്. കത്തോലിക്കരുടെപോലെ മേരിയുടെ രൂപവും അവര്‍ പിന്തുടര്‍ന്നു. പേഗന്‍ ദൈവങ്ങള്‍ക്ക് അര്‍പ്പിക്കുന്നപോലെ അവര്‍ക്കും ചില ആചാരങ്ങളുമുണ്ടായിരുന്നു. പരസ്പ്പര വിരുദ്ധ ആശയങ്ങളോടെയുള്ള ഈ മതത്തെ ഒരിക്കലും കത്തോലിക്കാ സഭ അംഗീകരിച്ചിരുന്നില്ല. സെയിന്റ് എപ്പിഫനിയൂസ് അവരെ സഭയുടെ ശത്രുക്കളായി കണ്ടു പുച്ഛിക്കുന്നുമുണ്ട്.


ക്രിസ്തുമതത്തെ പേഗന്‍ മതങ്ങളോട് ഉപമിക്കുന്നതോടൊപ്പം ഹൈന്ദവ മതങ്ങളുമായും സാദൃശ്യപ്പെടുത്താറുണ്ട്. പള്ളി മണികളും അമ്പലമണികളും മനുഷ്യമനസുകള്‍ക്ക് ഊര്‍ജം പ്രദാനം ചെയ്യുന്നു. ക്രൈസ്തവരും ഹിന്ദുക്കളും പൂജാ സമയങ്ങളില്‍ വിളക്കുകള്‍ കത്തിക്കുന്നു. ഹൈന്ദവര്‍ എണ്ണയൊഴിച്ചു വിളക്കുകള്‍ കത്തിക്കുമ്പോള്‍ ക്രൈസ്തവര്‍ മെഴുകുതിരികള്‍ ദൈവസന്നിധിയില്‍ കത്തിക്കുന്നു. എണ്ണയൊഴിച്ചു വിളക്കുകള്‍ കത്തിച്ചിരുന്നതായി ബൈബിളില്‍ എഴുതപ്പെട്ടിണ്ട്. ഹിന്ദുമതത്തില്‍ ത്രിമൂര്‍ത്തികളുടെ സ്ഥാനത്ത് ക്രൈസ്തവത്വത്തില്‍ ത്രിത്വമായി മാറുന്നു. ബ്രഹ്മാവും വിഷ്ണുവും ശിവനും മൂന്നു ദൈവങ്ങള്‍. ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം ത്രിത്വത്തില്‍ ബാവായും പുത്രനും റുഹാകുദീസായുമായി മാറുന്നു. പഴയ നിയമത്തില്‍ ദൈവം മോശയോട് വിശുദ്ധ വേദിയില്‍ പ്രവേശിക്കുന്നതിനുമുമ്പ് നിന്റെ ചെരിപ്പുകള്‍ നീക്കം ചെയ്യാന്‍ പറയുന്നുണ്ട്. അമ്പലത്തില്‍ പ്രവേശക്കുന്നതിനു മുമ്പ് ഹിന്ദുക്കള്‍ ചെരുപ്പുകള്‍ കാലില്‍ നിന്നും നീക്കം ചെയ്യുന്നു. ക്രിസ്ത്യാനികള്‍ ചെരിപ്പുകള്‍ ഊരുന്ന ആചാരം പാലിക്കുന്നില്ലെങ്കിലും പ്രധാന അള്‍ത്താരകളില്‍ ചെരിപ്പിട്ടു കയറാറില്ല. എങ്കിലും പുരോഹിതര്‍ അള്‍ത്താരയിലും ചെരിപ്പിട്ടു ബലിയര്‍പ്പിക്കുന്നു.


കൃഷ്ണന്‍ ജനിച്ചപ്പോഴും യേശു ജനിച്ചപ്പോഴും കുഞ്ഞുങ്ങളെ വധിക്കുന്നതായ കഥകളുണ്ട്. മൂന്നു വയസിന് താഴെയുള്ള കുഞ്ഞുങ്ങളെ വധിക്കാന്‍ രാജാവ് കല്‍പ്പന പുറപ്പെടുവിക്കുന്നതായും കാണാം. മലമുകളില്‍ പ്രാര്‍ത്ഥിക്കാന്‍ ഹിന്ദുക്കളും ക്രിസ്ത്യാനികളും താല്പര്യപ്പെടുന്നു. ശിവന്‍ വസിക്കുന്ന കൈലാസ പര്‍വതം ഹിന്ദുക്കള്‍ക്ക് പുണ്യസ്ഥലമാണ്. മോക്ഷവും അദ്ധ്യാത്മികതയും തേടി യോഗികള്‍ അവിടേക്ക് പോകാറുണ്ട്. ഒലിവു മലമുകളില്‍ യേശു ക്രിസ്തുവും പ്രാര്‍ത്ഥിച്ചിരുന്നു. മോശയ്ക്ക് പത്തു കല്‍പ്പനകള്‍ ദൈവം കൊടുത്തതും സീനായ് പര്‍വത നിരകളില്‍ വെച്ചായിരുന്നു. മലമുകളില്‍ അമ്പലങ്ങളും പള്ളികളും പണിയുന്നു. ദൈവത്തിനു പുത്രന്മാര്‍ രണ്ടു മതങ്ങളിലുമുണ്ട്. ഗണേശനും മുരുകനും ശിവന്റെ പുത്രന്മാരായിരുന്നു. രണ്ടു മക്കളും ദൈവങ്ങളും. കൃഷ്ണന്‍ വാളുമേന്തി വെള്ള നിറമുള്ള കുതിരപ്പുറത്ത് 'കല്‍ക്കി' അവതാരമായി പ്രത്യക്ഷപ്പെടുമെന്നുള്ള വിശ്വാസമാണ് ഹിന്ദുക്കള്‍ക്കുള്ളത്. യേശു വീണ്ടും വരുമെന്ന് വിശ്വസിക്കുന്നു. അന്ത്യ നാളുകളില്‍ വിധിയാളനായി വെള്ളക്കുതിരപ്പുറത്ത് വാളുമേന്തി വരുമെന്നുള്ള പ്രതീക്ഷയില്‍ ക്രിസ്ത്യാനികളും അദ്ധ്യാത്മികതയില്‍ മുഴുകി ജീവിക്കുന്നു. ഹൈന്ദവ സഹോദരങ്ങള്‍ ക്രിസ്തുമതത്തോട് സഹിഷ്ണത എക്കാലവും പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ക്രിസ്ത്യാനികള്‍ ഹൈന്ദവരില്‍ നിന്നും അവരുടെ ആചാരങ്ങളില്‍ നിന്നും എന്നും വേറിട്ട് ജീവിക്കാനും ആഗ്രഹിച്ചിരുന്നു.

Also please read:
https://www.emalayalee.com/varthaFull.php?newsId=194313
Join WhatsApp News
വിശ്വ ആസ്സി 2019-09-07 13:55:35
ആൻഡ്രൂസിന്റെ മേരിയാണോ പടന്നമാക്കലിന്റെ മേരിയാണോ ഒറിജിനൽ? ജോസഫിനെ ദാവീദിന്റെ തറവാട്ടിൽ ചേർക്കാൻ ഒരു കൂട്ടർ ശ്രമിക്കുന്നു അതിന്റെ അബദ്ധം മനസ്സിലാക്കി മറിയത്തിന്റെ ദാവീദ് വംശത്തിൽ അങ്ങ് ചേർത്തുകളയാം എന്ന് വേറൊരു കൂട്ടർ തീരുമാനിച്ചു. യേശുവിനു മുൻപുണ്ടായിരുന്ന എല്ലാ ദൈവങ്ങളും കന്യകയിൽ ജനിച്ചതുകൊണ്ടു യേശുവിനെ ദൈവം ആക്കിയവർ തീരുമാനിച്ചതാണീ ദിവ്യ ഗർഭവും കന്യകാ പ്രസവവും എല്ലാം. ഈ കഥകൾ എല്ലാം അതേപോലെ വിശ്വസിക്കുന്നവർ ആണ് ക്രിസ്ത്യാനികളിൽ ഭൂരിപക്ഷവും. അതിനു പ്രധാന കാരണം ഇന്ന് യേശുവിനേക്കാളും നല്ല വിൽപ്പന (ഡിമാൻഡ്) മേരിക്ക് ആണ്. ഇന്ന് സഭയുടെ വരുമാന സ്രോതസ്സിൽ ഒന്നാമത് ആണ് മേരിയുടെ സ്ഥാനം. എല്ലാ ക്രിസ്ത്യാനികൾക്കും എട്ടു നോമ്പ് ആശംസകൾ. നോമ്പ് നോക്കിയില്ലെങ്കിലും നാളെ പള്ളിയിൽ പോയി പ്രാർത്ഥിച്ചു കഴയുന്ന അത്ര തുക കാണിക്കായിട്ടു മടങ്ങുക. പുരോഹിതരുടെ ശാപം ഏൽക്കാൻ ഇടയാവാതെ നോക്കുക. പുരോഹിത ശാപം ഏഴു തലമുറ ആണെന്ന സത്യം ഓർക്കുക. ആരെങ്കിലും ഒക്കെ ഈ മേരിയെയും റോബിൻ അച്ഛൻ ഒരു പതിനാലുകാരിയോട് ചെയ്ത പ്രവൃത്തിയുമായി ഒക്കെ താരതമ്യപ്പെടുത്തിയാൽ അവരെല്ലാം സഭയെ തകർക്കാൻ ശ്രമിക്കുന്ന, ബി ജെ പി അജണ്ടക്കാരാണെന്നു പറഞ്ഞു അവരെ ചീത്തവിളിക്കാനും മറക്കരുത്.
മേരി ഭക്തിയും സഭയും 2019-09-07 13:59:19
കത്തോലിക്കാ സഭക്ക് സ്വത്തുക്കൾ കുന്നുകൂടാൻ സഹായിച്ചത് മേരിയുടെ ആരാധന ആണ്. ഓർത്തഡോക്സ് സഭക്കാർ മേരിക്ക് ഇത്ര പ്രാദാന്യം കൊടുത്തിരുന്നില്ല. പോർച്ചുഗീസ് മിഷനറിമാർ ആണ് കേരളത്തിൽ മേരിയുടെ ആരാധന പ്രചരിപ്പിച്ചതു. കത്തോലിക്കർ 'മാതാവിന്‍റെ ' പേരിൽ  വാരി കൂട്ടുന്ന പണം കണ്ട് മോഹിച് ആണ്  ഓർത്തഡോക്സ് കാർ ഇപ്പോൾ കാണുന്ന രീതിയിൽ ഉള്ള മാതാവ് ഭക്തി തുടങ്ങിയത്. ഉദാഹരണം ആണ് മണർകാട്ടു പള്ളി.  മേരിക്കും മറ്റു ശുദ്ധിമതികൾക്കും ഇത്രയും പ്രാദാന്യം കൊടുക്കുന്ന കത്തോലിക്കാ സഭ; അഭയ,സ്രേയ  എന്നിങ്ങനെ അനേകം സ്ത്രികളെ കുലചെയ്തവരെ സംരക്ഷിക്കാനും ന്യായികരിക്കുവാനും നടത്തുന്ന ശ്രമങ്ങൾ  ഹീനത തന്നെ അല്ലേ?
കാപട്യം, പ്രഹസനം എന്നിവയിൽ നിന്ന് ഉരുവായ സഭയിൽ നിന്നും എന്ത് കൂടുതൽ പ്രതീക്ഷിക്കാൻ! -andrew
J.Mathew 2019-09-09 10:04:38
പരിശുദ്ധ കന്യാ മറിയത്തിന് അർഹമായ സ്ഥാനം
ഓർത്തഡോൿസ് സഭ എന്നും നൽകിയിട്ടുണ്ട്.
പോർട്ടുഗീസുകാർ വരുന്നതിനു മുൻപ് മലങ്കരയിൽ
ഉണ്ടായിരുന്ന പ്രധാന പള്ളികൾ എല്ലാം തന്നെ
പരിശുദ്ധ അമ്മയുടെ നാമത്തിൽ ആണെന്നുള്ളത്
അതിനു തെളിവാണ്.വിശ്വസിക്കേണ്ടവർ വിശ്വസിക്കട്ടെ
അല്ലാത്തവർ വിശ്വസിക്കേണ്ട. ആരെയും ഒന്നും
അടിച്ചേൽപ്പിക്കാൻ പറ്റില്ല. അത് വിശ്വാസം ആയാലും
നിരീശ്വരത്വം ആയാലും.   

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക