Image

കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും (പടന്നമാക്കല്‍ ജോസഫ് )

Published on 11 September, 2019
 കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും (പടന്നമാക്കല്‍ ജോസഫ് )
സിസ്റ്റര്‍ ജെസ്മിയും സിസ്റ്റര്‍ മേരി ചാണ്ടിയും സഭാവസ്ത്രം ഉപേക്ഷിച്ച ശേഷം തങ്ങളുടെ  അനുഭവകഥകള്‍ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചതോടെ ഇരുളടഞ്ഞ കന്യാസ്ത്രി മഠങ്ങളിലെ നിരവധി രഹസ്യങ്ങള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നു. പോരാഞ്ഞ്, സിസ്റ്റര്‍ ലൂസി കളപ്പുരയുടെ അടുത്ത കാലങ്ങളിലെ വെളിപ്പെടുത്തലുകളും മഠങ്ങളില്‍ പുരോഹിതര്‍ നടത്തുന്ന ലൈംഗിക അരാജകത്വങ്ങളും കേരളസഭയെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യസ്ത്രീകള്‍ നടത്തിയ സമരത്തെ പിന്താങ്ങിയതിനാണ് ലുസിക്കെതിരെ നിയമ നടപടികള്‍ സഭാ നേതൃത്വം സ്വീകരിച്ചത്.

മേരി ചാണ്ടിയെന്ന മുന്‍ കന്യാസ്ത്രിയുടെ 'നന്മ നിറഞ്ഞവരേ സ്വസ്തി'യെന്ന ആത്മകഥാ ഗ്രന്ഥത്തില്‍ക്കൂടിയുള്ള വെളിപ്പെടുത്തലുകള്‍ സഭയുടെ ഉള്ളറ രഹസ്യങ്ങള്‍ വെളിച്ചത്തുവന്നിരിക്കുന്നു.  അരമന രഹസ്യങ്ങളും കോണ്‍വെന്റിനുള്ളിലെ ജീവിതങ്ങളും എത്ര ക്രൂരമെന്നു ഈ മുന്‍ കന്യാസ്ത്രിയുടെ ജീവചരിത്രകൃതിയില്‍ക്കൂടി വ്യക്തമാകുന്നു. ഒരു കുട്ടി സ്കൂളില്‍ പഠിക്കുമ്പോള്‍ മുതല്‍ അവളെ  കന്യാസ്ത്രികളും പുരോഹിതരുമടക്കം മസ്തിഷ്കപ്രക്ഷാളനം (brain washing) നടത്തുവാന്‍ ആരംഭിക്കും. ലോകത്തില്‍ ഏറ്റവും മഹത്തായ തൊഴില്‍ സന്യസ്ഥ ജീവിതമെന്ന് അവളുടെ തലയില്‍ അടിച്ചേല്‍പ്പിക്കും. പണ്ടു കാലങ്ങളില്‍ വടക്കേ ഇന്ത്യയില്‍ നിന്നും മിഷ്യനറി കന്യാസ്ത്രികള്‍ പള്ളികളില്‍ വന്നു കുട്ടികളെ തട്ടികൊണ്ടു പോകുമായിരുന്നു. കുട്ടികള്‍ അപ്രത്യക്ഷമായ ശേഷമാണ് മാതാപിതാക്കള്‍പോലും അറിയുന്നത്. ഇങ്ങനെ മാതാപിതാക്കളറിയാതെ മിഷ്യനറി കന്യാസ്ത്രികള്‍ക്കൊപ്പം ഒളിച്ചുപോയ ആസാമില്‍ ജോലിചെയ്തിരുന്ന എന്റെ ഒരു ആന്റി (Aunt) കന്യാസ്ത്രീയുടെ അനുഭവകഥകളും എനിക്കറിയാം.  അമ്പതുകള്‍ക്കു മുമ്പു നടന്ന ഇത്തരം കഥകള്‍ ഇന്നു ജീവിച്ചിരിക്കുന്നവരുണ്ടെങ്കില്‍ അവര്‍ പറയും. മേരിചാണ്ടി പറഞ്ഞതുപോലെ 'മഠം മതില്‍ക്കെട്ടിനുള്ളിലെ  രഹസ്യങ്ങള്‍ പുറംലോകം അറിയണം. സാമൂഹിക പ്രവര്‍ത്തകര്‍ക്കു പോലും എത്തിനോക്കാന്‍ സാധിക്കാത്തവിധമുള്ള സംവിധാനങ്ങളാണ് അവര്‍ക്കുള്ളത്'.

സന്യാസജീവിതം ഉപേക്ഷിച്ച സിസ്റ്റര്‍ ജെസ്മിയുടെ കഥ അവരുടെ ആത്മകഥയിലുണ്ട്. സമുദായത്തെ മുഴുവന്‍ കോളിളക്കം സൃഷ്ടിച്ചു കൊണ്ട് 'ആമ്മേന്‍' എന്ന തന്‍റെ പുസ്തകം ഏറ്റവും പ്രചാരമുള്ള ഒരു പ്രസിദ്ധീകരണമായി മാറി. യുവതിയായി വന്ന് സന്യാസിനിയായ സമയം വൈദികര്‍ തങ്ങളുടെ കാമദാഹം തീര്‍ക്കുവാന്‍ ഇവരെ പ്രേരിപ്പിച്ചിരുന്നു. അച്ചടക്കത്തെ പേടിച്ചു പലപ്പോഴും വഴങ്ങേണ്ടിയും വന്നിട്ടുണ്ട്. മുതിര്‍ന്ന  കന്യാസ്ത്രികള്‍ സ്വവര്‍ഗരതികള്‍ക്കു ചെറു കന്യാസ്ത്രികളെ സമീപിച്ചാല്‍  അവര്‍ സമ്മതിച്ചില്ലെങ്കില്‍ അനേകം നിയമനടപടികളെ നേരിടേണ്ടി വന്നിരുന്നു. സിസ്റ്റര്‍ ജെസ്മി തുടരുന്നു. 'ഒരു ദിവസം മറ്റൊരു കന്യാസ്ത്രി സ്വവര്‍ഗകേളിക്കായി തന്നെ വിളിച്ചുവെന്നും ഗര്‍ഭിണിയാകാതെ ലൈംഗിക മോഹങ്ങള്‍ തീര്‍ക്കാന്‍ നല്ലവഴി ഇങ്ങനെയാണെന്നും' പറഞ്ഞു നിര്‍ബന്ധിച്ചു. കന്യകാമന്ദിരത്തില്‍ അനുഭവിച്ച ദുരിതങ്ങള്‍ ഇനി മറ്റൊരാള്‍ക്കും വരരുതെന്നു അവര്‍ പറയുന്നു. പ്രിന്‍സിപ്പാളും കോളേജു പ്രൊഫസറായിട്ടും അവര്‍ മേലാധികാരികളില്‍നിന്നു മുപ്പത്തിരണ്ടുവര്‍ഷങ്ങളോളം പീഡനങ്ങള്‍ സഹിച്ചു. അവസാനം സഭയോടു വിടപറഞ്ഞു. സഭയില്‍ ഈ പുസ്തകം വളരെയധികം ഒച്ചപ്പാടുണ്ടാക്കി.

കുടുംബപ്രശ്‌നങ്ങളും മാതാപിതാക്കളുടെ താറുമാറായ കുടുംബ ജീവിതവും മൂലം രക്ഷപ്പെടുവാന്‍ പെണ്‍കുട്ടികള്‍ കാണുന്ന ഒരു അഭയകേന്ദ്രമാണു കന്യാസ്ത്രീമഠം. ജയിലഴികള്‍ പോലെ  പടുത്തുയര്‍ത്തിയ മഠം മതില്‍ക്കെട്ടിനുള്ളില്‍ മരിച്ചുജീവിക്കുന്ന ഈ മനുഷ്യ ജീവിതങ്ങളെ തേടി ഒരു സാമൂഹ്യക സംഘടനയും രാഷ്ട്രീയ സംഘടനയും എത്താറില്ല. പരിഷ്കൃത ലോകത്തില്‍ നല്ല വസ്ത്രങ്ങള്‍ ധരിച്ചു നടക്കുവാനുള്ള ആഗ്രഹം ഈ കുട്ടികള്‍ക്കുമുണ്ട്. സിനിമയും  കലാപരിപാടികളും ആസ്വദിക്കുവാനും പുറംലോകവുമായ് സാമൂഹ്യജീവിതം നയിക്കുവാനും ഇവരും ആഗ്രഹിക്കുന്നു. ജീവിക്കുവാന്‍ കൊതിയുള്ളതുകൊണ്ട് മരിച്ചുജീവിക്കുന്നവരുടെ ഒരു ലോകമാണ് മഠം.

സ്ത്രീകളുടെ സ്വകാര്യ ജീവിതത്തെ കരിവാരി തേക്കാന്‍ ഫാദര്‍ നോബിള്‍   എന്ന പുരോഹിതന്‍   മഠത്തില്‍ ഘടിപ്പിച്ച രഹസ്യക്യാമറാകളും വിവാദ വിഷയങ്ങളായി തുടരുന്നു. ഒരു വൈദികനു ചേരുന്ന അന്തസുള്ള പ്രവര്‍ത്തിയല്ല ഫാദര്‍ നോബിളിന്റെ ഭാഗത്തു നിന്നുമുണ്ടായത്. ഏതാനും ജേര്‍ണലിസ്റ്റുകള്‍ മഠത്തില്‍ ലൂസിയെ സന്ദര്‍ശിച്ച ദൃശ്യങ്ങളാണ് ഇദ്ദേഹം സോഷ്യല്‍ മീഡിയാകള്‍ വഴി പ്രചരിപ്പിച്ചത്. സ്ത്രീത്വത്തെ അപമാനിച്ച ഫാദര്‍ നോബിളിനെതിരെ ലൂസി നിയമ നടപടികളുമായി മുമ്പോട്ട് പോവുന്നു. മാന്യമായി ജീവിക്കുന്ന കന്യാസ്ത്രീകളെ തേജോവധം ചെയ്യാന്‍ സഭാനേതൃത്വം മടിക്കില്ലെന്നുള്ള തെളിവാണിത്. പീഡകരെ രക്ഷിക്കാന്‍ സഭ എത്ര പണം മുടക്കിയാണെങ്കിലും ഏതറ്റവും വരെ പോവുമെന്നു കഴിഞ്ഞ കാല ചരിത്രം തെളിയിക്കുന്നു. കന്യാസ്ത്രി മഠങ്ങള്‍ ഇന്ന് ഞെട്ടിക്കുന്ന വാര്‍ത്തകളുമായി ചില പുരോഹിതരുടെ അഴിഞ്ഞാട്ട സ്ഥലങ്ങളായി മാറിയിരിക്കുന്നു. ഏറ്റവും വലിയ ഉദാഹരണം കന്യാസ്ത്രാലയങ്ങളില്‍ പോയി രഹസ്യ ക്യാമറാകള്‍ വെച്ച് അവരുടെ സ്വകാര്യ ജീവിതം പകര്‍ത്തുന്ന വീഡിയോകളാണ്. ഒരു പുരോഹിതന്‍ എത്രമാത്രം വിലകുറഞ്ഞിരിക്കുന്നുവെന്നു ഇതില്‍നിന്നും മനസിലാക്കണം.

ഫ്രാങ്കോയ്‌ക്കെതിരെ  കന്യാസ്ത്രികള്‍ നടത്തിയ സമരത്തെ അനുകൂലിച്ചതിന് സിസ്റ്റര്‍ ലൂസിയെ സഭയില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം സഭയില്‍നിന്നു പുറത്തിറങ്ങിയാലും  ജീവിക്കാന്‍ ബുദ്ധിമുട്ടേണ്ടി വരില്ല. എന്നാല്‍ എത്രയോ കന്യാസ്ത്രീകളെ വെറും കയ്യോടെ ഒരു ബാഗും കയ്യില്‍ പിടിപ്പിച്ചുകൊണ്ടു ഇറക്കി വിട്ടിരിക്കുന്നു. യൗവനം മുഴുവനും ചൂഴ്‌ന്നെടുത്ത ശേഷം ഇനി മുമ്പോട്ട് പ്രയോജനമില്ലെന്ന് വരുമ്പോഴാണ് ഇത്തരം നീചപ്രവര്‍ത്തികള്‍ സഭയുടെ തലപ്പത്തിരിക്കുന്നവര്‍ ചെയ്യുന്നത്. അവര്‍ക്ക് ജീവിക്കാന്‍ നഷ്ടപരിഹാരവും നല്‍കില്ല. നിരവധിപേര്‍ തെരുവുകളില്‍ അലഞ്ഞ ചരിത്രവുമുണ്ട്. സഭയില്‍ തന്നെ നിരവധി സ്ഥാപനങ്ങളുണ്ട്. ഹോസ്പിറ്റലുകളും സ്കൂളുകളുമുണ്ട്. ഒരു ജോലി പോലും നല്‍കാതെയാണ് പാവങ്ങളായ കന്യാസ്ത്രീകളെ തെരുവുകളിലേക്ക് തള്ളുന്നത്. വാര്‍ദ്ധക്യത്തില്‍ അവരെ അനാഥരാക്കുന്നത് സഭയുടെ ഒരു ക്രൂരത മാത്രം. ലൂസിയെയും ഒരു ആനുകൂല്യവും നല്‍കാതെയാണ് അവരെ സന്യസ്തതയില്‍നിന്നും പുറത്താക്കിയത്.

വാസ്തവത്തില്‍ ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരായുള്ള കന്യാസ്ത്രി സമരം ഒരു മനുഷ്യാവകാശ സമരമായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട സ്ത്രീ ജനങ്ങളുടെ അവകാശങ്ങള്‍ക്കു വേണ്ടിയാണ് സിസ്റ്റര്‍ ലൂസി കളപ്പുര സമരം ചെയ്യുന്നത്. പണവും പദവിയുമുള്ള ഫ്രാങ്കോ എന്ന ബിഷപ്പിന്റെ പിന്നാലെ സഭയും ബിഷപ്പുമാരും പിന്തുണയുമായി പോയപ്പോള്‍ 'ലൂസി' ബലാത്സംഗത്തിനിരയും നിസ്സഹായയും പീഡിതയുമായ ഒരു കന്യാസ്ത്രീയുടെ കണ്ണുനീരിനൊപ്പം നിന്നു. സഭയെന്നും പീഡകന്റെ ഒപ്പം നിന്ന ചരിത്രമേയുള്ളൂ. ഒരു കന്യാസ്ത്രീയുടെ അഭിമാനത്തിനും മാനത്തിനും തെല്ലും വില നല്‍കാറുമില്ല.

മഠങ്ങളില്‍ നടക്കുന്ന ഇരുളിന്റെ കഥകള്‍ അറിയാന്‍ ഒളിക്യാമറകളുടെ ആവശ്യമില്ല. അവിടെനിന്ന് പിരിഞ്ഞുപോയ അനുഭവസ്ഥര്‍ തന്നെ അക്കാര്യം വ്യക്തമായി വിവരിക്കുന്നുണ്ട്.  കണ്ണൂര്‍ 'മേലെ ചൊവ്വേ' സ്വദേശിനിയായ സിസ്റ്റര്‍  അനീറ്റായുടെ ചരിത്രം നിന്ദ്യവും ക്രൂരവുമായിരുന്നു. യുവ കന്യാസ്ത്രിയായ സിസ്റ്റര്‍  അനീറ്റായെ  പീഡിപ്പിക്കാന്‍ ഒരു പുരോഹിതന്‍ ഒരുമ്പെട്ടതുമൂലം നിഷ്കളങ്കയും നിര്‍ദോഷിയുമായ അവരുടെ സഭാവസ്ത്രം ഊരേണ്ടി വന്നു. അവര്‍ സമ്മതിക്കാഞ്ഞമൂലം  വലിയ ഒച്ചപ്പാടുകള്‍ക്കു കാരണമായി. അതിന്റെ പേരില്‍ ആ കന്യാസ്ത്രി അനുഭവിക്കേണ്ടി വന്ന പീഡനങ്ങളും അവരുടെ അദ്ധ്യാപിക ജോലി തെറിപ്പിച്ചതും അവരെ ഇറ്റലിയില്‍ സ്ഥലം മാറ്റി  പീഡിപ്പിച്ചതും അര്‍ദ്ധ രാത്രിയില്‍ ഇറ്റലിയിലെ തെരുവുകളില്‍ ഇറക്കിവിട്ടതും അവിടെനിന്ന് മലയാളി സംഘടനകളുടെ സഹായത്തോടെ നാട്ടില്‍ എത്തിയതും സ്വന്തം മഠത്തില്‍ മടങ്ങി വന്ന അവരെ വീണ്ടും പുറത്താക്കിയതും അവരുടെ പെട്ടികള്‍ മദര്‍ സുപ്പീരിയറും കൂട്ടരും പുറത്തേക്ക് എറിഞ്ഞതും  സംഭവിച്ചിട്ട് ദീര്‍ഘ നാളുകളായിട്ടില്ല. ഇങ്ങനെയുള്ള കഥകള്‍ നിരവധി സഭയുടെ ചരിത്രത്തിലുണ്ട്.

സഭാവസ്ത്രം നഷ്ടപ്പെട്ട മേരി സെബാസ്റ്റിന്റെ വാക്കുകള്‍ ഇവിടെ ഉദ്ധരിക്കുന്നു. "ആദ്ധ്യാത്മികമായ ജീവിതം നയിക്കാന്‍, ദൈവത്തെ സ്‌നേഹിക്കാന്‍, സമൂഹത്തെ സേവിക്കാന്‍ ഞാനൊരു സന്യാസിനിയായി. എന്റെ പ്രതീക്ഷകള്‍ അവിടെ തകരുകയായിരുന്നു. ആശ്രമ കവാടത്തിനുള്ളില്‍ നിത്യവും ഞാന്‍ കരഞ്ഞിരുന്നു. ജനിച്ചു വീണ വീടിനെയും ജനിപ്പിച്ച മാതാപിതാക്കളെയും നാടിനെയും ത്യജിച്ചുകൊണ്ട് ഈ മഠം മതില്‍ക്കെട്ടിനുള്ളില്‍ എന്റെ ജീവിതം അടിയറവെച്ചു. അവരെന്നെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചു. സഹിക്കാവുന്നതിലും ഞാന്‍ സഹിച്ചു. ഇനി വയ്യ. സഹനങ്ങളുമായി, കണ്ണീരുമായി ഇവരോടൊത്തുള്ള അടിമപ്പാളയത്തില്‍ എനിക്കിനി ജീവിക്കാന്‍ കഴിയില്ല. ലോകത്തിന്റെ മുമ്പില്‍ ഞാനായിരിക്കാം കുറ്റക്കാരി. അല്ലെങ്കില്‍ അവര്‍ നിങ്ങളെ ബൗദ്ധികമായി കീഴ്‌പ്പെടുത്തിയിരിക്കാം. ലോകമേ, എന്നോട് ക്ഷമിച്ചാലും. ദൈവത്തിന്റെ മുമ്പില്‍ ഞാന്‍ തെറ്റുകാരിയല്ല. സത്യം നിങ്ങള്‍ മനസിലാക്കണം.' ഇത് പറഞ്ഞത് പാലായില്‍ ചേര്‍പ്പുങ്കല്‍ കര്‍മ്മീലിത്താ മഠത്തില്‍നിന്നും സഭാ വസ്ത്രം ഉപേക്ഷിച്ച സിസ്റ്റര്‍ മേരി സെബാസ്റ്റ്യനായിരുന്നു. (റെഫ്:

https://www.emalayalee.com/varthaFull.php?newsId=127001)
സിസ്റ്റര്‍ അഭയ എന്ന കൊച്ചു പെണ്‍കുട്ടി ഇരുളിന്‍റെ കഥയിലെ നായികയാണ്. രണ്ടുപുരോഹിതരും ഒരു കന്യസ്ത്രിയും അടിച്ചുകൊന്നു കിണറ്റിനുള്ളില്‍ തള്ളിയ അഭയ എന്ന ചെറുകന്യാസ്ത്രി പുണ്യവതിയാവണോ? സ്വയം പഞ്ചമുറിവുകളുണ്ടാക്കിയവരും കൊലയാളികളും സ്വവര്‍ഗഭോഗികളും വസിക്കുന്ന ഒരു സ്വര്‍ഗത്തിലേക്ക് അഭയയെ പ്രതിഷ്ടിക്കണമോ? എന്തിന്? ഒരുവിധത്തില്‍ അഭയ ഭാഗ്യവതിയാണ്. തലക്കടിയേറ്റയുടനെ കിണറ്റിനുള്ളില്‍ തള്ളികാണും. അല്ലെങ്കില്‍, മാലാഖയെപ്പോലെയിരിക്കുന്ന അവളെ അന്നു രണ്ടു കാപാലിക പുരോഹിതര്‍ കഴുകന്മാരെപ്പോലെ കടിച്ചു തിന്നുമായിരുന്നു.  ചെരവകൊണ്ടുള്ള അടിയില്‍ നഷ്ടപ്പെട്ടത് അവളെ വളര്‍ത്തി വലുതാക്കി കന്യാസ്ത്രിയാക്കിയ ആ മാതാപിതാക്കള്‍ക്കു മാത്രം. ഇങ്ങനെ  നീതിയില്ലാത്ത ഒരു ലോകത്തിലെ പുണ്യവതിയായി അഭയായെ എന്തിനു വാഴിക്കണം? കൊട്ടൂരും പുതുക്കയും സെഫിയും അള്‍ത്താരയിലെ രൂപകൂട്ടിലൊരിക്കല്‍ വിശുദ്ധരായി കാണും. യേശു വിഭാവനം ചെയ്ത സ്വര്‍ഗത്തില്‍നിന്ന് അവര്‍ക്കുമുമ്പില്‍ സ്‌ത്രോത്ര ഗീതങ്ങള്‍ പാടുന്നതും അഭയ  ശ്രവിക്കും. മാലാഖകൊച്ചായി അവള്‍ നിത്യതയില്‍ വസിക്കുമ്പോള്‍ അനീതിയുടെ ലോകത്തിലെ അള്‍ത്താരക്കൂട് എന്തിനു അവള്‍ക്കു വേണം? അവള്‍ക്കുവേണ്ടി ഈഭൂമിയില്‍ ഇന്നും ആയിരങ്ങള്‍ കണ്ണുനീര്‍ പൊഴിക്കുന്നുണ്ട്. ജനിപ്പിച്ചുവിട്ട മാതാപിതാക്കളുടെ കണ്ണുനീരറ്റ ശേഷം അവരും ഭൂമിയില്‍ ഇന്നില്ലാതായി. ഇന്ന് അനേകായിരം ജനങ്ങളുടെ ഹൃദയങ്ങളില്‍ നിത്യതയുടെ ശാലിനിയായി അഭയ കുടികൊള്ളുന്നു. ആത്മാവില്‍ അവള്‍ എന്നും ലോകത്തിന്‍റെ വിശുദ്ധതന്നെ.

അഭയാക്കേസു നടക്കുമ്പോഴോ ഇപ്പോള്‍ കുറ്റവാളിയായി ജയിലില്‍ കിടക്കുന്ന റോബിന്‍ എന്ന പുരോഹിതന്‍ കൗമാരക്കാരത്തിയെ ഗര്‍ഭിണിയാക്കിയപ്പോഴോ, ഗര്‍ഭം ആ കുട്ടിയുടെ അപ്പന്റെ ചുമലില്‍ റോബിന്‍ ചുമത്തിയപ്പോഴോ പ്രതിഷേധ ശബ്ദങ്ങളുമായി ഒരു കന്യാസ്ത്രീയും സമരരംഗത്തിറങ്ങിയില്ല. മാതൃഭുമി പത്രം സിസ്റ്റര്‍ ലുസിക്കനുകൂലമായി ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചുവെന്നു പറഞ്ഞു നൂറുകണക്കിന് സന്യസ്തരെയാണ് തെരുവിലെറക്കിയിരിക്കുന്നത്. മനസില്ലാ മനസോടെയാണ്, കന്യാസ്ത്രികള്‍ പുരോഹിതരുടെ നേതൃത്വത്തില്‍ തെരുവില്‍ പ്രകടനങ്ങള്‍ നടത്തിയതെന്നും വ്യക്തമാണ്. ഇങ്ങനെ അനീതിയിലും അധര്‍മ്മത്തിലും സഞ്ചരിക്കുന്ന സഭയെ നിയന്ത്രിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്. അതിന് ലൂസി തൊടുത്തുവിട്ട ഈ സമരം ജനകീയ വികാരങ്ങളെ ഉണര്‍ത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

അമേരിക്കയിലും യൂറോപ്പിലും പള്ളികളും മഠങ്ങളും പൂട്ടിക്കൊണ്ടിരിക്കുന്നു. അമേരിക്കന്‍ കോണ്‍വെന്റുകളിലെ ശരാശരി കന്യാസ്ത്രീകളുടെ പ്രായം 70 നു മുകളില്ലെന്നാണ് കണക്ക്. ആ നാടുകളില്‍ കന്യാസ്ത്രി  ജീവിതം ഉപേക്ഷിച്ചാലും സ്ത്രീകള്‍ക്ക് ജീവിക്കാന്‍ സാധിക്കും. എന്നാല്‍ നിത്യ അടിമയായി വൃത വാഗ്ദാനം ചെയ്ത ഇന്ത്യയിലെ കന്യാസ്ത്രികള്‍ക്ക് സഭയില്‍നിന്നു പുറത്താക്കപ്പെടേണ്ട സാഹചര്യം വന്നാല്‍ പിന്നീട് ഭാവിയില്‍ ജീവിക്കാനുള്ള അവസരങ്ങളും അവിടെ അവസാനിക്കുന്നു.

ചില കത്തോലിക്കാ പരമാധികാര രാഷ്ട്രങ്ങളില്‍ ഇന്നും കന്യാസ്ത്രീകളുടെ ക്രൂരമായ വ്രതാനുഷ്ഠാനങ്ങള്‍ സഭയുടെ അനുഗ്രഹത്തോടെ നടക്കുന്നുവെന്നാണ് സത്യം. യുവതികളെ കാല്‍വരിയിലെ യേശുവിന്‍റെ പീഡനഭാഗമായി പീഡിപ്പിക്കല്‍ സഭയുടെ വിശ്വാസത്തിന്‍റെ ഒരു ഭാഗമാണ്. സന്യാസിനിവ്രതം എടുക്കുന്ന യുവതികളെ ആത്മീയനിയന്ത്രണം നേടുവാന്‍ മൂന്നു ദിവസം പച്ചവെള്ളം കൊടുക്കാതെ ഇരുണ്ട മുറിയില്‍ പൂട്ടിയിടും. പ്രാര്‍ഥനയുമായി അവര്‍ അവിടെ കഴിഞ്ഞു കൊള്ളണം. ശവശരീരങ്ങള്‍ക്കു നടുവില്‍ മെഴുകുതിരിയുടെ വെളിച്ചത്തില്‍ ഒറ്റക്കിരുത്തും. അന്ധകാരമായ ഗുഹകളില്‍ കൊണ്ടുപോയി ഭീമാകാരമായ കുരിശില്‍ ശരീരംവളച്ചു ബന്ധിക്കും. യേശു രക്തം ചീന്തിയതുപോലെ രക്തം ചീന്തുവാന്‍ വ്രതം അനുഷ്ഠിക്കുന്ന കന്യാസ്ത്രീകളുടെ മാംസത്തില്‍, മെറ്റല്‍വെച്ച ചാട്ടവാറിനു ചിലപ്പോള്‍ ബോധം കെടുന്നവരെ അടിക്കും. ദേഹത്തുനിന്നു വസ്ത്രങ്ങളെ ഊരി അടിക്കുവാനായി ആരാച്ചാരെപ്പോലെ പരിശീലനം കൊടുത്ത കന്യാസ്ത്രീകളുമുണ്ട്. ഇവര്‍ക്കു ശബ്ദിക്കാനോ ചിരിക്കാനോ, കരയാനോ അവകാശമില്ല. സ്വപ്നത്തില്‍പ്പോലും പേടിച്ചു കരഞ്ഞാല്‍, കഠിനശിക്ഷകളേറെയും.

പതിനാലാം നൂറ്റാണ്ടുമുതല്‍ യൂറോപ്പിലും അമേരിക്കയിലുമുള്ള കന്യാസ്ത്രി മഠങ്ങളിലും ക്രൂരതകളുടെയും പീഡനങ്ങളുടെയും ചരിത്രമുണ്ടായിരുന്നു. എന്നാല്‍ ആ രാജ്യങ്ങളിലെല്ലാം പിന്നീടുള്ള കാലങ്ങളില്‍ നിയമംമൂലം അതിനെല്ലാം പരിഹാരങ്ങള്‍ കണ്ടെത്തി. മഠങ്ങളില്‍ നടന്നിരുന്ന അടിമത്വങ്ങളെ നിരോധിക്കുകയും ചെയ്തു. ഇരുളടഞ്ഞ പഴയകാല മഠം കഥകള്‍ അവിടങ്ങളില്‍ ചരിത്രമായി അവശേഷിച്ചിരിക്കുന്നു. കൗമാരപ്രായത്തില്‍ ഒരു കന്യാസ്ത്രീയാകണമെന്നുള്ള മോഹവുമായി മാതാപിതാക്കളെയും ഉപേക്ഷിച്ച് മഠം ജീവിതം നയിച്ച പാവം ഒരു യൂറോപ്യന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ ഷാര്‍ലറ്റ്‌ക്ലെറുടെ (Sister Charlotte Keckler) ഹൃദയസ്പര്‍ശമായ യാഥാര്‍ഥ്യങ്ങള്‍ തന്റെ ആത്മകഥയില്‍ വിവരിച്ചിരിക്കുന്നു. അവരുടെ ജീവിതം കരളലിയിക്കുന്ന കഥകള്‍കൊണ്ട് നിറഞ്ഞതായിരുന്നു.

1920ല്‍ സന്യാസിനിയായിരുന്ന സിസ്റ്റര്‍ ഷാര്‍ലറ്റ്‌ക്ലെര്‍ (Sister Charlotte Keckler) എന്ന യൂറോപ്യന്‍ കന്യാസ്ത്രീയുടെ ജീവിതകഥയില്‍ കോണ്‍വെന്റിലെ ക്രൂരപീഡനങ്ങളെ വിശദമായി വിവരിക്കുന്നുണ്ട്. ഇരുപതാം നൂറ്റാണ്ടിന്‍റെ ആദിശതകങ്ങളില്‍ ഒരു സാധാരണ കുടുംബത്തില്‍ ഇവര്‍ വളര്‍ന്നു. ഏഴു വയസുള്ളപ്പോള്‍ മുതല്‍ കന്യാസ്ത്രീയാകുവാന്‍ ഇടവകവികാരിയും കന്യാസ്ത്രീകളും ഇവരെ നിരന്തരം പ്രേരണ ചെലുത്തുന്നുണ്ടായിരുന്നു. പതിമൂന്നു വയസുള്ളപ്പോള്‍ അഗാധമായ ദൈവസ്‌നേഹത്തില്‍ അന്നു കുട്ടിയായിരുന്ന ഇവര്‍ അടിമപ്പെട്ടു. അവളുടെ പതിമൂന്നാം ജന്മദിനത്തില്‍, മാതാപിതാക്കളുടെ അനുഗ്രഹത്തോടെ മറ്റു സഹകന്യാസ്ത്രീകള്‍ക്കൊപ്പം ആയിരക്കണക്കിനു മൈലുകള്‍ അകലെയുള്ള  കോണ്‍വെന്റിലേക്ക് അവള്‍ യാത്രയായി. തന്നെ സ്‌നേഹിച്ച മാതാപിതാക്കളെ പിരിഞ്ഞിരിക്കുന്ന അവളുടെ ആദ്യഅവസാന രാത്രിയുമായിരുന്നു അത്.

അവളുടെ കഥ തുടരുന്നു. യേശുവിനുവേണ്ടി വൃതം എടുക്കുവാന്‍ ഒരിക്കല്‍ ഒരു ശവപ്പെട്ടിക്കുള്ളില്‍ മരിച്ചവളെപ്പോലെ പന്ത്രണ്ടു മണിക്കൂര്‍ കിടക്കണമായിരുന്നു. ചുറ്റും മരിച്ചവരെപ്പോലെ കുന്തിരിക്കം ഇട്ടു പുകയ്ക്കുന്നുണ്ടായിരുന്നു. യേശുവിന്‍റെ മണവാട്ടിയായി മാതാപിതാക്കള്‍ക്ക് അവള്‍ മരിച്ചുവെന്നുള്ള ഒരു ചടങ്ങായിരുന്നു അത്. ദൈവത്തെ സ്‌നേഹിക്കുവാന്‍ മാതാപിതാക്കളെയും ഭൌതിക ജീവിതത്തെയും വെറുക്കുന്നുവെന്ന് അന്നു പ്രതിജ്ഞയും ചെയ്യണമായിരുന്നു. അവള്‍ അന്നു ശവപ്പെട്ടിക്കുള്ളില്‍, കിടന്നപ്പോള്‍ ഭൂതകാലത്തെ അവളുടെ കുട്ടിക്കാലങ്ങളെയും അമ്മ മേടിച്ചു കൊടുത്ത പുതുവസ്ത്രങ്ങളെയും ഇനി ഒരിക്കലും അതു ധരിക്കുവാന്‍ പാടില്ലാത്ത നിസ്സഹായ അവസ്ഥയെപറ്റിയും ചിന്തിച്ചു. സന്തുഷ്ടമായ കുടുംബം, രുചികരമായ ഭക്ഷണം, ചൂടുള്ള ബെഡില്‍ തണുപ്പുകാലങ്ങളില്‍ കിടക്കുമ്പോഴുള്ള സുഖം എല്ലാം ഓര്‍മ്മയില്‍ കുന്നുകയറി. ദൈവത്തിന്‍റെ മണവാട്ടിയാകണമെങ്കില്‍ ഈ കഠിനപരീക്ഷകള്‍ കടന്നു പോവണമായിരുന്നു. ഇങ്ങനെ ക്രൂരതയുടെയും പീഡനങ്ങളുടെയും കഥകള്‍ ഈ സഹോദരിയുടെ ആത്മകഥയില്‍ ഉടനീളം കാണാം. അവള്‍ക്ക്  ഇരുപത്തിയൊന്നു വയസുള്ളപ്പോള്‍ നീണ്ട സുന്ദരമായ മുടി മുറിച്ചെടുത്തു. മുടി മേടിക്കുവാന്‍ കച്ചവടക്കാര്‍ വരുമായിരുന്നു. ഇതും കന്യാസ്ത്രീകളുടെ ആദായകരമായ തൊഴിലായിരുന്നു. തല മുഴുവനും പരിപൂര്‍ണ്ണമായി ഷേവ് ചെയ്യുമ്പോള്‍ പൊട്ടി കരയുന്നവരും ഉണ്ടായിരുന്നു. പിന്നീട് രണ്ടു മാസം കൂടുംതോറും തല ഷേവ് ചെയ്യണമായിരുന്നു.

ഒരു പുരോഹിതന്‍റെ ശരീരം പരിശുദ്ധമാണെന്നും പഠിപ്പിക്കും. യേശുവിനെ വിവാഹം കഴിച്ചതുവഴി പുരോഹിതന്‍ സ്പര്‍ശിക്കുന്നത് പാപം അല്ല. പരിശുദ്ധാത്മാവ്, കന്യകാ മറിയത്തില്‍ ഗര്‍ഭം വിതച്ച്  യേശു ഉണ്ടായി. പുരോഹിതര്‍ പരിശുദ്ധാത്മാക്കളുടെ രൂപത്തില്‍ വന്നവരാണ്. അതുകൊണ്ടു കന്യാസ്ത്രീകള്‍ അവരുടെ മക്കളെ വഹിച്ചാലും പാപമല്ല എന്നിങ്ങനെ സാരോപദേശങ്ങള്‍ മഠം അധികാരികള്‍ നല്‍കുന്നതായും ആത്മകഥയിലുണ്ട്. ചതിക്കപ്പെട്ട ഈ യുവതി അവിടെനിന്നു രക്ഷപ്പെടുവാന്‍ ശ്രമിക്കുന്ന കഥകളും ഈ പുസ്തകത്തിലുണ്ട്. അമര്‍ത്തിപ്പിടിച്ച വികാരമോഹങ്ങളുമായി ജീവിക്കുന്നത് ദൈവദാനമെന്നു സഭാപിതാക്കന്മാര്‍ ഇവരെ പഠിപ്പിക്കുന്നു. സഭാപിതാക്കന്മാരുടെ അഭിപ്രായങ്ങള്‍ അപക്വമായ ജനം ചെവികൊള്ളുന്നു. മാതാപിതാക്കള്‍ ഇവരെ വീണ്ടും സ്വീകരിക്കില്ല. അതുകൊണ്ട് അനുസരണ വ്രതം, ദാരിദ്ര വ്രതം എന്ന പേരില്‍ നിത്യം അടിമകളായി ഇവര്‍ക്ക് ജീവിക്കണം.

ഇത്രയേറെ മതില്‍ക്കെട്ടുകള്‍ ചുറ്റും ഉണ്ടായിട്ടും കന്യാസ്ത്രികള്‍ എങ്ങനെ ഗര്‍ഭിണികളാകുന്നുവെന്നു പൊതുജനം ചിന്തിക്കാറുണ്ട്. സംശയിക്കേണ്ട, കള്ളന്‍ കപ്പലില്‍ എപ്പോഴും കാണും. കാമവികാരങ്ങള്‍ അടക്കി പിടിച്ചിരിക്കുന്ന വൈദികക്കള്ളന്മാര്‍ അവരെ സംരക്ഷിക്കുവാനും കാണും. കന്യാസ്ത്രികള്‍ ഗര്‍ഭിണിയായാല്‍ ഗര്‍ഭം അലസിപ്പിക്കാന്‍ സഭാവക സംവിധാനങ്ങളും അതിനായുള്ള മെഡിക്കല്‍ സൗകര്യങ്ങളുമുണ്ട്. സിസ്റ്റര്‍ മേരിചാണ്ടിയുടെ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വിവരിച്ചിട്ടുണ്ട്. ഗര്‍ഭം അലസിപ്പിച്ചു ഭ്രുണങ്ങളുടെ അവശിഷ്ടങ്ങള്‍ മറവുചെയ്യുവാനും ആ മതില്‍കെട്ടിനുള്ളില്‍ പ്രത്യേകസ്ഥലങ്ങള്‍ ഉണ്ട്. ഗര്‍ഭത്തിനുത്തരവാദികള്‍ ചെറുപ്പക്കാര്‍ മാത്രമാണെന്നും കരുതരുത്. അറുപതു വയസ്സ്കഴിഞ്ഞ വൃദ്ധനായ വികാരിയച്ചനും കാമവികാരങ്ങള്‍ ഉണ്ട്. കൊച്ചുപെണ്ണുങ്ങളെ കണ്ടാല്‍ ഇവര്‍ക്കും ഇരിക്കപ്പൊറുതിയില്ല. പോരാഞ്ഞു ക്രിസ്തുവിനെയാണു കന്യാസ്ത്രീ വിവാഹം കഴിച്ചിരിക്കുന്നത്. മണവാളനായ ക്രിസ്തുവിന്‍റെ മോതിരം വികാരിയച്ചന്‍ അണിയിച്ചതു കൈവിരലില്‍ ഉണ്ട്. പിന്നെയും ചോദ്യം വരുന്നു. ആരാണ് അവളുടെ ഉദരത്തിലെ ഗര്‍ഭസ്ഥശിശുവിന്‍റെ ഉടയവന്‍? മറ്റാരുമല്ല, ക്രിസ്തുവിന്‍റെ വികാരി, ഭര്‍ത്താവിനെപ്പോലെ അദ്ദേഹത്തിനും ചില അവകാശങ്ങള്‍ ക്രിസ്തു കൊടുത്തിട്ടുണ്ടത്രെ! ദൈവംതന്ന കുട്ടികളുമായി സന്യാസജീവിതം ഉപേക്ഷിച്ച സ്ത്രീകളുമുണ്ട്. അവര്‍, ചിലപ്പോള്‍ ആകാശപ്പറവകളായി തെരുവിലും.

ഒരു അല്മായസ്ത്രീ പീഡിതയാവുകയാണെങ്കില്‍ പുറംലോകം അറിഞ്ഞേക്കാം. എന്നാല്‍ ഒരു മഠംവക മതില്‍ക്കെട്ടിനുള്ളില്‍ ഒരുപെണ്‍കുട്ടിയുടെ മാനം നഷ്ടപ്പെട്ടാല്‍ കന്യാസ്ത്രികളും പിതാക്കന്മാരും മറച്ചുവെക്കും. പാവപ്പെട്ട വീടുകളില്‍നിന്നുള്ള പെണ്‍ക്കുട്ടികളുടെ മാനംപോയാലും ഈ  പുരോഹിതവര്‍ഗം എന്നും മാന്യന്മാര്‍ തന്നെ. കന്യാസ്ത്രീമഠം അനേകം പാവപ്പെട്ട കന്യാസ്ത്രികളുടെ വിയര്‍പ്പുകൊണ്ടുള്ള ഒരു ചുഷണകേന്ദ്രമാണ്. സാമ്പത്തികമായി താണ വീടുകളില്‍നിന്നുള്ള പെണ്‍കുട്ടികള്‍ക്കു വികാരിയച്ചന്‍, മദര്‍ സുപ്പിരിയര്‍ മുതല്‍ പേരുടെ തുണിയും പാത്രവും കഴുകണം. പാവപ്പെട്ട കന്യാസ്ത്രികള്‍ക്കു മഠം കക്കൂസുകളും കഴുകണം. ഓരോരുത്തരുടെയും വരുമാനമനുസരിച്ചും പദവികളനുസരിച്ചും ഈ സഹോദരികളെ പലതട്ടുകളിലായി തരം തിരിച്ചിരിക്കുന്നു. നൂറു കണക്കിനു സാമൂഹിക പ്രവര്‍ത്തകരെ മറ്റു മേഖലകളില്‍ കാണാം. എന്നാല്‍ ഇങ്ങനെ ദരിദ്രജീവിതം നയിക്കുന്ന കന്യാസ്ത്രികളുടെ സാമൂഹിക പ്രശ്‌നങ്ങള്‍ ആരു ശ്രവിക്കുന്നു?

 കന്യാസ്ത്രി മഠങ്ങളും ഭയഭീതമായ ഇരുളിന്റെ കഥകളും (പടന്നമാക്കല്‍ ജോസഫ് )
Join WhatsApp News
ഒരു വിശ്വാസി 2019-09-11 23:17:04
സഭാവിരോധം എന്ന ഒറ്റ കാരണം കൊണ്ട് നുണകള്‍ എഴുതി പിടിപ്പിച്ചിരിക്കുന്നു. കന്യാസ്ത്രി മഠം വേശ്യാലയവും വൈദികര്‍ പീഡകരും എന്നു പറയുന്നു. എത്രയുണ്ട് സത്യം?
ഫ്രാങ്കോക്കെതിരെ സമരത്തിനു പോയിട്ടല്ല ലൂസിക്കെതിരെ നടപടി വന്നത്. വര്‍ഷങ്ങളായി അവര്‍ തോന്നിയ പോലെ ജീവിച്ചു. ഒരു സ്ഥാപനത്തില്‍ ജീവിക്കുമ്പോള്‍ അവിടത്തെ ചട്ടം പാലിക്കണമെന്നു പറയുന്നത് തെറ്റാണോ? കന്യാസ്ത്രി കാര്‍ വാങ്ങാമോ? ഒരു തെറ്റുമില്ല. പക്ഷെ ഇപ്പോഴത്തെ നിയമം അനുസരിച്ച് അതു പറ്റില്ല എന്നു മാത്രം. നിയമം മാറട്ടെ.
ഫാ. നോബിള്‍ ഒളി ക്യാമറ ഒന്നും കൊണ്ട് വച്ചില്ല. മഠം അധിക്രുതര്‍ കൊടുത്തതാണു വീഡിയോ. അനുവാദമില്ലാതെ രണ്ടു പേര്‍ കയറിപ്പോകുന്നതാണു അതില്‍. ഓരോ കന്യാസ്ത്രിയും ഇഷ്ടമുള്ളവരെ വിളിച്ചു മഠത്തില്‍ കയറ്റാമോ? അങ്ങനെയുള്ള സ്ഥലത്തിനാനു ആദ്യം പറഞ്ഞ പേര്‍.
കന്യാസ്ത്രി മഠങ്ങളില്‍ പീഡിപ്പിക്കുന്ന സുപ്പീരിയറും നേരത്തെ കന്യാസ്ത്രി ആയിരുന്നു. വൈദികര്‍ മഠങ്ങളില്‍ അനിയന്ത്രിതമായി പോകുന്നു എന്നൊക്കെ പറയുന്നത് ശുദ്ധ നുണ.
ആകെ പറയാവുന്നത് ഇത്രയധികം കന്യാസ്ത്രികളുടെ ആവശ്യമൊന്നുമില്ല. ഇത്രയധികം നിയന്ത്രണത്തിന്റെ ആവശ്യവുമില്ല.
അതു പോലെ മിണ്ടാ മഠം എന്ന ഒരു ക്രൂര സ്ഥലം ഉണ്ട്. അത് പോയി ഇടിച്ചു തകര്‍ത്തു കളയണം
ഒരു വിശ്വാസി 
കള്ളന്മാര്‍ ഇന്നും ഉള്ളില്‍ തന്നെ 2019-09-12 06:07:32
സ്ത്രികളെ കന്നുകാലികളുടെ കൂടെ എണ്ണുകയും അവരെ അടിമകൾ ആക്കി വിൽക്കുകയും ചെയിതിരുന്ന അബ്‌റഹാമ്യ  'പിതാക്കന്മാരിൽ  നിന്നും ആണ്  ക്രിസ്തു മതത്തിൻ  തുടക്കം.  പ്രാകൃത ശിലായുഗ ഇരുകാലികൾ  തന്നെ ആണ്  പത്തു കല്പനകളിൽ തുടങ്ങി  8 ൦൦ ൽ അധികം കല്പനകൾ സത്യ വേദ പുസ്തകത്തിൽ എഴുതി വച്ചത്. അവയിൽ ഭൂരി ഭാഗവും പുരോഹിതരുടെ ആഡംബര ജീവിതം ഉറപ്പാക്കാൻ ഉള്ളവ ആണ്. ഇന്നത്തെ ക്രിസ്തു മതം ഇ കാട്ടാള  നിയമങ്ങളിൽ തന്നെ ഉറച്ചു നിൽക്കുന്നു.
 മഠങ്ങളിൽ താമസിക്കുന്ന സ്ത്രീകളെയും 'മഠം ചാടിയ' അനേകം സ്ത്രികളെയും ഞാൻ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് . ഇ ലേഖനത്തിൽ പറയുന്നവ ഒന്നും അതിശയയോക്തി അല്ല. ഇവയിലും ഹീനം ആയതും  ഇരയിൽ നിന്നും നേരിട്ട് കേട്ടിട്ടുണ്ട്.
 പീഡകരെക്കാൾ കൂടുതൽ ഹീനത്വം കാണിക്കുന്നത്  അവരും മനുഷർ അല്ലെ അവർക്കും വികാരങ്ങൾ ഇല്ലേ എന്ന് ചോദിച്ചു ന്യായികരിക്കുന്ന  വിശ്വസികൾ ആണ്.
-andrew

അവിശ്വാസി 2019-09-12 15:16:34
 ഒരു കന്യാസ്ത്രീ നിസ്സഹായനായ സ്വന്തം പിതാവിനെ കെട്ടിപ്പിടിച്ചു കരയുന്ന ഹൃദയസ്പർശ്ശിയായ ആ ഫോട്ടോ എല്ലാം പറയുന്നു. സാക്ഷാൽ ഉടയ തമ്പുരാന്റെ മുന്നിൽ കുമ്പസ്സാരിച്ചാലും നിങ്ങളുടെ പാപം കഴുകിക്കളയാമെന്നു കരുതുന്നുണ്ടോ പുരോഹിത വർഗ്ഗമേ  
കത്തോലിക്ക സഭയില്‍ സുനാമി 2019-09-13 13:52:29

മത്തായിച്ചേട്ടൻ വിഷമിക്കണ്ട !

കത്തോലിക്കാ സഭയിലെ സർവ്വ സുനാമികളും ഒത്തൊരുമിച്ചിരിക്കുന്ന പ്രദേശമാണ് എറണാകുളം - തൃശ്ശൂർ. അത് വെച്ചു നോക്കുമ്പോൾ ഇടുക്കിയും, കാഞ്ഞിരപ്പള്ളിയും, തലശ്ശേരിയും, മാനന്തവാടിയുമൊന്നും ഏഴയിലോക്കത്തു വരില്ല. അങ്കമാലി കല്ലറയിൽനിന്നു തുടങ്ങിയ സമരമാണ് ഒരു സർക്കാരിനെ താഴെയിറക്കിയത്! അങ്കമാലി - എറണാകുളം കേസിൽ അച്ചന്മാർ മുന്നിട്ടിറങ്ങിയിരുന്നില്ലെങ്കിൽ ആ പ്രതിക്ഷേധവും വത്തിക്കാനറിയാതെ അവർ മുക്കിയേനെ. അഹമ്മദാബാദുകാരുടെ പരാതി സഹിതം എത്ര കേസുകൾ മുക്കിയിരിക്കുന്നു? ഇനിയെത്ര മുക്കാനിരിക്കുന്നു?

അച്ചൻ കപ്യാരുടെ കുത്തേറ്റു മരിച്ച കേസ് മലയായാറ്റൂരിൽ നിന്ന്, അരമനയുടെ ഗേറ്റു തല്ലിയൊടിച്ചതും മെത്രാൻ ആലപ്പുഴയ്ക്ക് മുങ്ങിയതും ത്രിശ്ശൂരിൽ. കൊവേന്തക്കാരുടെ കൈയ്യിൽ നിന്നും ഇടവക ബലമായി പിടിച്ചെടുത്തത് ത്രിശ്ശൂരിൽ (അതിനുള്ള തെറി അത്മായരെക്കാൾ കൂടുതൽ സുപ്പീരിയറച്ചനാണു പറഞ്ഞത്). ഒരിടവകക്കാരന്റെ കല്യാണം മുടക്കിക്കാൻ നാട്ടുകാരെക്കൊണ്ട് പ്രകടനം നടത്തിച്ച്, അവസാനം ഗത്യന്തരമില്ലാതെ ഒരു ഞായറാഴ്ച്ച അഞ്ചു പ്രാവശ്യം ക്ഷമ പറഞ്ഞത് ത്രിശ്ശൂരിൽ ... പറഞ്ഞാൽ തീരില്ല... കുറഞ്ഞത് ഒരു മാസമെങ്കിലും എടുക്കും. ഇന്നലെയും വന്നു - ഒരു കോടതിവിധി! പനമുക്കു പള്ളിയിൽ വിഹിതം കൊടുത്തില്ലെന്നു പറഞ്ഞു മകന്റെ ആദ്യകുർബ്ബാന വികാരി വിലക്കി. അത് കോടതി തടഞ്ഞു - അവസാനം അത് കോടതിയിൽ ഒത്തു തീർപ്പായി. എങ്ങനെയെന്നറിയാമോ? പനമുക്കു പള്ളിയിൽ ഇനി മേൽ പിരിവ് ആരോടും ചോദിക്കില്ലെന്ന് കോടതിയിൽ വികാരി നിർവികാരനായി എഴുതിക്കൊടുത്തപ്പം! ഈ വാർത്തകളൊക്കെ വായിക്കണമെങ്കിൽ ദീപിക തന്നെ വായിക്കണം. ത്രിശ്ശൂർകാരുടെ ധീരകൃത്യങ്ങൾ എത്ര പറഞ്ഞാലും തീരില്ല, മരിച്ചാലും ത്രിശ്ശൂരുകാര് വിടുകയുമില്ല - മെത്രാനായാലും കർദ്ദിനാൾ സാൻന്ദ്രിയായാലും.

ഒരച്ചൻ ഒരു നിഷ്കളങ്കനായ ബാലനെ കുർബ്ബാന സ്വീകരിക്കുന്നതിൽ നിന്നും അവന്റേതല്ലാത്ത കാരണത്താൽ വിലക്കി. എത്ര സ്നേഹസമ്പന്നമായ ഒരു കുർബ്ബാന കൈക്കൊള്ളൽപ്പാടായിരിക്കണം നടന്നത്? അച്ചന്മാർക്കിതു വല്ലോം പ്രശ്നമാണോ? ഞാൻ പറഞ്ഞു വരുന്നതതല്ല. അല്പകാലം മുമ്പ് ഞാനൊരു പോസ്റ്റിട്ടിരുന്ന SMC4U പേജിൽ - 'പള്ളിച്ചിന്തകൾ' എന്ന പേരിൽ. അത് സത്യജ്വാലയിലെ ശ്രീ ജോർജ്ജ് മാസികയിലിട്ടു. അതു വായിച്ചിട്ട് കുറഞ്ഞത് ഒരു പത്തു ത്രിശ്ശൂർകാരെങ്കിലും വിളിച്ചു - എന്നെ പരിചയപ്പെടാൻ. ഇന്നലെ ഒരു ചേട്ടൻ വിളിച്ചു, ആകാവുന്ന കാലത്ത് ഒരു സർക്കാർ ഉദ്യോഗം വഹിച്ചിരുന്നയാൾ. ആദ്യം വിളി വന്നപ്പോൾ, ഞാനൊരു യാത്രക്ക് പോകാനൊരുങ്ങിയിരിക്കുകയായിരുന്നു. എങ്കിലും അഞ്ചു മിനിറ്റ് സംസാരിച്ചു - വൈകിട്ടു വിളിക്കാമെന്ന് പറഞ്ഞു. കൃത്യം സന്ധ്യയായപ്പം അദ്ദേഹം വീണ്ടും വിളിച്ചു. അഭിനന്ദിക്കാൻ മാത്രമല്ല, ചില കാര്യങ്ങൾ പറയാനുണ്ടെന്നും പറഞ്ഞു. എല്ലാ ഞായറാഴ്ച്ചയും പള്ളിയിൽ പോകുന്നയാളെന്നു സ്വയം പരിചയപ്പെടുത്തിയിട്ട് അദ്ദേഹം പറഞ്ഞത് - വൈദിക കസർത്തുകൾ ഫുൾ സ്കെയിൽ തട്ടിപ്പാണെന്നാണ്.

ഈ ജേഷ്ഠനെ നമുക്ക്...... കായൽക്കാരൻ വാറുണ്ണിയെന്നു വിളിക്കാം. അദ്ദേഹം ഒരു കഥ പറഞ്ഞു - ഓർത്താൽ ഇപ്പോഴും ചിരി വരും. അതിതാണ്; ഒരു പാവം കല്ലുപണിക്കാരൻ മത്തായി അമ്മയുടെ ഓർമ്മക്ക് കുർബ്ബാന ചൊല്ലിക്കാൻ അച്ചന്റെയടുത്തു ചെന്നു. വെളുപ്പിന് ആറേകാലിന്റെ കുർബ്ബാനയ്ക്ക് അച്ചൻ പള്ളിയിലേക്ക് കയറുന്നതിനു മുമ്പാണ് മത്തായി അച്ചനെ ചെന്ന് കണ്ടത്. മത്തായിക്ക് രാവിലെ ഏഴു മണിക്ക് പോയാലെ പറപ്പൂരുള്ള പണിസ്ഥലത്ത് ചെല്ലാൻ പറ്റൂ. ഇയ്യാൾ പള്ളിയിൽ വരാറില്ലെന്നു കണ്ട വികാരിയച്ചൻ പൈസാ മേടിച്ചു പോക്കറ്റിലിട്ടിട്ട് ഒരു വ്യവസ്ഥ വെച്ചു - മത്തായി ഈ കുർബ്ബാന കണ്ടാലേ ഞാൻ കുർബ്ബാന ചൊല്ലൂ. മനസ്സില്ലാ മനസ്സോടെ മത്തായി മുഴുവൻ കുർബ്ബാനയും കണ്ടിട്ട് നേരെ പള്ളി മുറിയിലേക്ക് ചെന്ന് കുർബ്ബാനയ്ക്ക് കൊടുത്ത പണം തിരിച്ചു ചോദിച്ചു.

അച്ഛൻ വാ പൊളിച്ചു നിന്നൽപ്പനേരം. "എന്താ എന്തു പറ്റി?" അച്ചൻ ചോദിച്ചു.

"അതെ, ഇനിയൊരു ബലിയർപ്പിക്കാൻ വരുമോന്നറിയില്ലെന്ന് അച്ചൻ തന്നെയല്ലേ പറഞ്ഞത്?"

"ഇതൊക്കെ വെറുതെങ്ങു പറയുന്നതെന്നലാതെ വല്ല കാര്യമുണ്ടോ മത്തായി? അടുത്ത രണ്ടാഴ്ച നിറയെ പരിപാടികളാ - എനിക്ക് പോകാതിരിക്കാൻ പറ്റുമോ? ഇതു പുറത്താരൊടും പറയാൻ പറ്റുമോ മത്തായി?" അച്ചൻ.

നമ്മുടെ വാറുണ്ണി സാർ പറയുന്നത്, കുറഞ്ഞത് അയ്യായിരം രൂപയുടെ പാന്റ്സും ഷർട്ടും, പോക്കറ്റിൽ ഇരുപത്തയ്യായിരത്തിന്റെ മൊബൈലും, അതിന്റെ മുകളിൽ ഒരു പതിനയ്യായിരത്തിന്റെ കുർബ്ബാന കുപ്പായവും അനുസാരികളും (കണക്ക് വാറപ്പൻ സാറിന്റെയാണ്, എനിക്കോ എന്റെ ഏതെങ്കിലും ബന്ധുക്കൾക്കോ ഇതിൽ പങ്കില്ല), സ്വർണ്ണം തന്നെയെന്ന പോലെ തിളങ്ങുന്ന ഒരു രണ്ടുലക്ഷമെങ്കിലും വരുന്ന സർക്കാരിയും കാസ-പിലാസാകളും .... അതൊക്കെ എന്ത്? ലക്ഷങ്ങളുടെ സംഗീതോപകരണങ്ങളും ഒരു ഗാനമേളയുടെ ആൾക്കാരും, ക്ലാസ്സ് വൺ ആംപ്ലിഫയറും, ക്ലാസ്സ് റ്റൂ മൈക്കുകളും, ഹൈ ഫൈ ബോക്സുകളും - ഇതെല്ലാംകൂടി ചേർത്ത് ഒരു വല്യ ബഹളവും നടത്തി, കാൽവരിയിലെ ആ ത്യാഗബലിയാണ് അനുസ്മരിക്കുന്നതെന്ന് എങ്ങിനെ പറയാൻ കഴിയുമെന്നാണ് ഈ വാറപ്പൻ സാർ ചോദിക്കുന്നത്. ഞാനെന്തു പറയാൻ?

വാറപ്പൻ സാർ അവിടെയും നിർത്തിയില്ല. ഈ ദൈവദാസന്മാർ എന്തെല്ലാമാണ് കഴിക്കുന്നതെന്നും, എന്തെല്ലാം ആർക്കെല്ലാം കൊടുക്കുന്നെന്നുമൊക്കെ ഈ സാറു പറഞ്ഞു. എവിടെ നിന്നോ വരുന്ന ഒരു ..... (ത്രിശ്ശൂർ ഭാഷയാണ് - അച്ചടിക്കാൻ കൊള്ളില്ല) ളോഹധാരി കുറച്ചു നാളിരിക്കുകയും വാരാവുന്നിടത്തോളം വാരുകയും, ഒരു സുപ്രഭാതത്തിൽ എവിടെയോ മറയുകയും ചെയ്യുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്.

മുഴുവൻ കാര്യങ്ങളും എഴുതുന്നില്ല; ഞാനീ കുറിമാനം വാറപ്പൻ സാറിനും ആദ്യം എന്നെ ആ ഭാഗത്തു നിന്നു വിളിച്ച ഒരു റിട്ടയേർഡ് അദ്ധ്യാപികക്കും സമർപ്പിക്കുന്നു. ഇപ്പോൾ കത്തോലിക്കാ സഭയുടെ ഒരു ക്രോസ്സ് സെക്ഷനെടുത്താൽ പൊതുജനം കാണുന്നതിതാണെന്നു വേണമല്ലോ മനസ്സിലാക്കാൻ!

ജോസഫ്‌ മറ്റപ്പള്ളി FB Post, Copied & Posted by andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക