Image

ഓൺലൈൻ ക്ലാസ്സുകൾ: കൊറോണക്കാലത്തെ ചരിത്രനേട്ടം (വിജയ്.സി.എച്ച്)

Published on 20 June, 2020
ഓൺലൈൻ ക്ലാസ്സുകൾ: കൊറോണക്കാലത്തെ ചരിത്രനേട്ടം  (വിജയ്.സി.എച്ച്)
ഓൺലൈൻ ക്ലാസ്സുകളുടെ അരമാസത്തെ ട്രയൽ റണ്ണുകൾ അവസാനിച്ച് സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ‍ അതിൻറെ അടുത്തഘട്ടം ആരംഭിച്ചമ്പോൾ, ഈ പുതിയ പഠന സമ്പ്രദായത്തെ ചുറ്റിപ്പറ്റിയുള്ള ചില അപ്രിയ സത്യങ്ങൾ മറനീക്കി പുറത്തു വരുന്നുണ്ട്.

മറ്റൊരു വഴിയുമില്ലാത്ത കൊറോണക്കാലത്തെ ഒരു അപൂർ‍ണ ബദൽ എന്നതിനപ്പുറത്ത് ഓൺലൈൻ ക്ലാസ്സുകൾക്ക് ഒരു 'ഹൈടെക്' സംവിധാനത്തിൻറെ ചായം പൂശുമ്പോൾ, ചെപ്പിനകത്ത് ഒളിച്ചിരിക്കാതെ പുറത്തേക്ക് എത്തിനോക്കുന്ന യാഥാർത്ഥ്യങ്ങൾ ഏറെയാണ്.

അത്ര മുന്നെയല്ലാത്തൊരു കാലംവരെ കമ്പ്യൂട്ടറിൻറെ ജനദ്രോഹ പ്രാപ്തികളെക്കുറിച്ച് കുറെ കേൾക്കേണ്ടിവന്നൊരു ജനതയോട് ആ യന്ത്രം ഇന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുള്ള ഏറ്റവും വലിയ ഉപാധിയാണെന്നു പറയുമ്പോൾ, മറിച്ചു ചിന്തിക്കാൻ കുറച്ചു പേർക്കെങ്കിലും ആലസ്യം (inertia) അനുഭവപ്പെടുന്നത് സ്വാഭാവികം.

കൂടാതെ, ഓൺലൈൻ ക്ലാസ്സുകൾ ആരംഭിച്ച ഒന്നാം തീയതി മുതൽ സംസ്ഥാനത്തെ ആനുകാലികങ്ങളിൽ നിറഞ്ഞു നിൽക്കുന്ന എല്ലാവാർത്തകളും ശ്രദ്ധിച്ചു വായിക്കുന്നൊരാൾക്ക്, നാം ഇതുവരെ ആഘോഷിച്ചു കൊണ്ടുനടന്ന ചില ഒന്നാം സ്ഥാനങ്ങൾവരെ അബദ്ധ ധാരണകളാണോയെന്നു ചിന്തിക്കേണ്ടിയും വരും!

ടിവിയോ, കമ്പ്യൂട്ടറോ, സ്മാർട്ട് ഫോണോ ഇല്ലാത്ത ഇത്രയധികം വസതികൾ കേരളത്തിലുണ്ടെന്ന് നമ്മളിൽ പലരും ഈ സമയത്താണ് അറിയുന്നത്. ടിവിയൊ ഇൻറർനെറ്റോ ഇല്ലാത്ത മൂന്നു ലക്ഷത്തോളം വീടുകൾ സംസ്ഥാനത്തുണ്ടെന്ന് ചില കണക്കുകൾ കാണിക്കുന്നു. വരാനിരിക്കുന്ന നാളുകളിൽ, ഇന്ത്യയിലെ പ്രഥമ സമ്പൂർണ സാക്ഷര-വൈദ്യുതീകൃത സംസ്ഥാനത്ത് എഴുതാനോ വായിക്കാനോ അറിയാത്തവർ ഉണ്ടെന്നറിഞ്ഞാലോ, ഗൃഹോപയോഗത്തിന് വിദ്യുച്ഛക്തി കണക്ഷൻ ഇല്ലാത്ത ധാരാളം വീടുകളുണ്ടെന്നറിഞ്ഞാലോ അതിനാൽ ഒട്ടും അത്ഭുതപ്പെടേണ്ടതുമില്ല. അടുത്തകാലത്തായി പറഞ്ഞുകേൾക്കുന്ന വിജ്ഞാന സാങ്കേതിക അസമത്വമാണ് (Digital Divide) സത്യമായും ഇവിടെ തെളിഞ്ഞുകാണുന്നത്.

വീട്ടിലെ കേടുവന്ന ടെലിവിഷൻ സെറ്റ് റിപ്പെയർ ചെയ്യാൻ പണമില്ലാത്തതിനാലും ‍ആൻഡ്രോയ്ഡ് സെൽ ഫോൺ ഇല്ലാത്തതിനാലും ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ‍ കഴിയാത്തതിൽ മനംനൊന്ത് തീക്കൊളുത്തി ജീവനൊടുക്കിയ വളാഞ്ചേരി ദളിത്‌ കോളനിയിലെ പത്താംക്ലാസ് വിദ്യാർത്ഥിനിയും, ടിവി കണക്ഷനോ, മൊബൈൽ ഫോൺ റേഞ്ചോ ഇല്ലാത്ത തലയാട്, വലയട പ്രദേശങ്ങളും കേരളത്തിലുണ്ടെന്നതും വേദനയോടെ അറിഞ്ഞ ചില സത്യങ്ങളാണ്.

തിരു-കൊച്ചിയിൽനിന്ന് മലബാറിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന കുറ്റിപ്പുറം പട്ടണത്തിൻറെ ഒമ്പതു കിമീ അടുത്താണ് വളാഞ്ചേരിയെങ്കിൽ, തലയാട്-വലയട മേഖലയിലേക്ക് കോഴിക്കോട് നഗരത്തിൽനിന്ന് 45 കിമീ ദൂരമേയുള്ളൂ. സംസ്ഥാനത്തിൻറെ മുഖ്യ ഭാഗത്തുനിന്ന് വേർപ്പെട്ടു കിടക്കുന്ന ചില സ്ഥലങ്ങളിലെ ഒറ്റപ്പെട്ട സംഭവങ്ങളായി ഇവയെ തള്ളിക്കളയാൻ കഴിയുമോ?

ഓൺലൈൻ പഠനം മുടങ്ങിയ കാവിലുമ്പാറയിലെ (കോഴിക്കോട്-വയനാട് അതിർത്തി) മൂന്നാം ക്ലാസ്സുകാരി അനഘയുടെയും, നാലാം ക്ലാസ്സുകാരി സൗപർണികയുടെയും വീടുകളിലേക്ക് ഒരു വർക്കേഴ്സ് വെൽഫെയർ സൊസൈറ്റിക്കാർ ടിവിയുമായി പോയ വാർത്ത വായിച്ചപ്പോഴാണ് അതുവരെ അവരുടെ വീടുകളിൽ ടെലിവിഷൻ‍ റിസീവറുകൾ ഉണ്ടായിരുന്നില്ലെന്ന വിവരം നാം അറിയുന്നത്.

ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ സ്മാർട്ട് ഫോൺ ഇല്ലെന്ന മനോവിഷമത്തിൽ പഞ്ചാബിലെ പതിനൊന്നാം ക്ലാസ്സുകാരി ആത്മഹത്യ ചെയ്തതിനേക്കാൾ കേരളത്തിലെ സമാന സംഭവത്തിനു ദേശീയതലത്തിൽ വാർത്താ പ്രാധാന്യം ലഭിക്കാൻ കാരണം നാം പുലർ‍ത്തിക്കൊണ്ടുപോരുന്ന സർ‍വ്വോത്തമരെന്ന പ്രതിച്ഛായയല്ലാതെ മറ്റെന്താണ്?

പത്തൊമ്പതാം നമ്പറുകാര൯ കീടം നമ്മുടെ സംസ്ഥാനവും രാജ്യവും മാത്രമല്ല, ഈ ഭൂമിയൊട്ടാകെ കാർന്നു തിന്നുകൊണ്ടിരിക്കുമ്പോൾ, വിദ്യാഭ്യാസ രംഗം സമ്പൂർണമായി നിശ്ചലമാവാതിരിക്കാൻ എന്തെങ്കിലും ചെയ്യുന്നതാണ് ഓൺലൈൻ ക്ലാസ്സുകളെന്ന യാഥാർത്ഥ്യം വിദ്യാർത്ഥികളെ വേണ്ടവിധം അറിയിക്കണമായിരുന്നു. തൻറെ സ്കൂൾ വിദ്യാഭ്യാസം സ്മാർട്ട് ഫോണോ ടിവിയോ ഇല്ലാത്തതിനാൽ തുടർന്നു നടക്കില്ലെന്ന തോന്നൽ കുട്ടികളിൽ ഉണ്ടാക്കിയതാണ് വാസ്തവത്തിൽ വിപത്തുകൾക്ക് വഴിവച്ചത്.

ഓൺലൈൻ ക്ലാസ്സുകൾക്ക് നാം കൊടുത്ത അമിതമായ മാധ്യമ പ്രചാരത്തിൻറെ (media hype) കൂടെ ഈ സംവിധാനത്തിൻറെ പരിമിതികൾകൂടി കൃത്യമായി വെളിപ്പെടുത്തിയിരുന്നുവെങ്കിൽ, സാങ്കൽ‍പ്പികമായ പഠനമുറികളിൽ (virtual classroom) സംബന്ധിക്കാൻ കഴിയാത്തത് ആത്മഹത്യയിലേക്കു തള്ളിവിടുന്നത്രയും അഗാധമായ വിഷാദം വിദ്യാർ‍ത്ഥികളിൽ സംജാതമാക്കുമായിരുന്നില്ല.

കടുത്ത മത്സരസ്വഭാവമുള്ള പഠനരംഗത്ത് ഇത്രയുംകാലം മുൻനിരയിൽത്തന്നെ നിന്നൊരു വിദ്യാർ‍ത്ഥിക്ക് പുതിയ അധ്യയന സംവിധാനം കേവലമായ ടിവിയുടെയും ഫോണിൻറെയും അഭാവത്തിൽ നിഷേധിക്കപ്പെടുമ്പോൾ ഉണ്ടാകാവുന്ന ശോകം, ആ കുട്ടിയുടെ വീക്ഷണകോണിൽനിന്നാണ് നാം നോക്കിക്കാണേണ്ടത്.

സാധാരണ കാര്യങ്ങൾക്ക് ഇൻറർനെറ്റ് ഉപയോഗിക്കുമ്പോൾപ്പോലും സ്പീഡ് പരിതിവിട്ട് കുറയുന്നതുമൂലം അനേകം തവണ ഓഫ് ലൈനായിത്തീരുന്ന നെറ്റ് വർക്ക് കണക്റ്റിവിറ്റിയും, സിഗ് നലോ, റേഞ്ചോ ശക്തിയുള്ളതാണെങ്കിൽത്തന്നെ, പവർ ഫെ യ് ലിയർ നിമിത്തം ഇടക്കിടക്ക് തടസ്സം നേരിടുന്ന ടിവിയും പ്രധാന സാങ്കേതിക ഘടകങ്ങളായുള്ള ഓൺലൈൻ ക്ലാസ്സുകളുടെ ഏറ്റവും അസ്വീകാര്യമായ വ്യവഹാര പരിമിതി, അദ്ധ്യാപകനും വിദ്യാർത്ഥിക്കും ശിക്ഷണവുമായി ബന്ധപ്പെട്ട് പരസ്പരം പ്രതികരിക്കാൻ തത്സമയം അവസരം ലഭിക്കുന്നില്ലയെന്നതാണ്. അങ്ങിനെ, നെറ്റ് വർക്കിൻറെയൊ, ഇൻറർനെറ്റിൻറെയൊ ഔദാര്യത്തിൽ ഗുരുവും ശിഷ്യരും ജീവനുള്ള കുറെ റോബോട്ടുകളായി മാറുന്നു. ഓൺലൈൻ ക്ലാസ്സിലെ ഓഫ് ലൈൻ സത്യങ്ങൾ!

വിദ്യാഭ്യാസത്തിനുള്ള ഒരു വേദി മാത്രമാണ് ക്ലാസ്സ്റൂം ശിക്ഷണം. സർഗാത്മക വിനിമയത്തോടുകൂടി നടക്കേണ്ട അധ്യയനത്തിന് ഇതിനപ്പുറം എത്രയോ മാനങ്ങളുണ്ട്. മുന്നിൽ ശിഷ്യരുണ്ടെന്ന് സങ്കൽപ്പിച്ച് ഗുരുവും, ഗുരുവുണ്ടെന്നു കരുതി ശിഷ്യരും വിദൂരങ്ങളിൽ ഇരിക്കുമ്പോൾ ഇല്ലാതാവുന്നത് അദ്ധ്യാപനമെന്ന മഹാധർ‍മ്മത്തിൻറെ വൈകാരികതയും സർ‍ഗ്ഗാത്മകതയുമാണ്. ഗുരുവിൻറെയും ശിഷ്യരുടെയും മുഖഭാവങ്ങളും ശരീരഭാഷയും പ്രചോദന-പ്രതികരണങ്ങളായി ഉടനീളമുണ്ടെങ്കിൽ മാത്രം സജീവമാകുന്ന ക്ലാസ്സ്മുറികൾ, വെർച്ചുലാകുമ്പോൾ ശിക്ഷണമെന്ന പാരസ്പര്യ പ്രക്രിയക്ക് നിർഭാഗ്യവശാൽ‍ അതിൻറെ ആത്മാവ് നഷ്ടപ്പെടുന്നു.

ഓൺലൈൻ ക്ലാസ്സുകളോടു ബന്ധപ്പെട്ടു കിടക്കുന്ന സാമൂഹിക അതുല്യതകൾ ഇല്ലാതാക്കാൻ ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാര മാർഗങ്ങൾക്കേ കഴിയൂ. എന്നാൽ, ട്രയൽ റണ്ണുകളിൽ വ്യക്തമായ സാങ്കേതികമായ പ്രശ്നങ്ങൾക്കെങ്കിലും ഫലപ്രദമായ ഉത്തരംകണ്ട് പുതിയ ഘട്ടം കൂടുതൽ കാര്യക്ഷമമായി നടത്തിയാൽ, ഓൺലൈൻ ക്ലാസ്സുകൾ എന്നത് കൊറോണക്കാലത്തെ ഒരു നേട്ടമായി ചരിത്രം രേഖപ്പെടുത്തും!

ഓൺലൈൻ ക്ലാസ്സുകൾ: കൊറോണക്കാലത്തെ ചരിത്രനേട്ടം  (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക