Image

വേദനിച്ചു നേടിയ പുരസ്കാരം! (വിജയ്.സി.എച്ച്)

Published on 11 March, 2021
വേദനിച്ചു നേടിയ പുരസ്കാരം! (വിജയ്.സി.എച്ച്)

ഈയിടെ പ്രഖ്യാപിച്ച കേരള സംസ്ഥാന ക്ഷേത്രകലാ  അക്കാദമി പുരസ്കാരം നേടിയ കലാമണ്ഡലം ഷീബാ കൃഷ്ണകുമാർ മോഹിനിയാട്ടവും അഷ്ടപദിയാട്ടവും ഒരേ മെയ് വഴക്കത്തോടെ ആവിഷ്കരിക്കുന്ന കേരളത്തിലെ ഒരേയൊരു നർത്തകിയാണ്.
മോഹിനിയാട്ടവും, ഭരതനാട്യവും, കുച്ചിപ്പുടിയും സ്വായത്തമാക്കി ഒന്നിനുപുറകെ മറ്റൊന്നായി ഒരേ വേദിയിൽ അവതരിപ്പിക്കുന്നവർ സംസ്ഥാനത്ത് പലരുമുണ്ടെങ്കിലും, നാട്യകലയിൽ ഏറെ പുരാതനമായതും വേറിട്ടുനിൽക്കുന്നതുമായ അഷ്ടപദിയാട്ടം കൂടെ കൊണ്ടുപോകുന്ന കലാകാരി ഷീബ മാത്രം!
ഇംഗ്ളീഷ് സാഹിത്യത്തിൽ ബിരുദാന്തര ബിരുദമെടുത്തതിനുശേഷം, ഷീബ ഇപ്പോൾ കലാമണ്ഡലത്തിൽ ഡോക്ടറേറ്റിനായുള്ള നൃത്തഗവേഷക വിദ്യാർത്ഥിയാണ്.
ഇത്രയേറെ ക്ലാസ്സിക് നൃത്തരൂപങ്ങൾ അരങ്ങേറപ്പെടുന്നതും സർക്കാർ തലത്തിൽ അംഗീകരിക്കപ്പെടുന്നതുമായ മറ്റൊരു സംസ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ട ഷീബ, യുവപ്രതിഭ പുരസ്കാരത്തിന് തന്നെ തിരഞ്ഞെടുത്ത അധികൃതർക്ക് നന്ദി അറിയിക്കുന്നതോടൊപ്പം, കലാരൂപങ്ങളുടെ പ്രചോദന സ്രോതസ്സായ പ്രേക്ഷകർക്ക് ഈ  അംഗീകാരം സമർപ്പിക്കുകയും ചെയ്യുന്നു. സംഭാഷണത്തിൽനിന്ന്:

🟥 പന്ത്രണ്ടാം വയസ്സുമുതൽ അരങ്ങിൽ
നാട്യ കലയോട് എനിക്ക് കുട്ടിക്കാലത്ത് തോന്നിയ പ്രണയം തിരിച്ചറിഞ്ഞ പിതാവ് എന്നെ കേരള കലാമണ്ഡലത്തിൽ നൃത്ത വിദ്യാർത്ഥിയായി ചേർത്തു. തുടർന്ന് പന്ത്രണ്ടാം വയസ്സുമുതൽ മോഹിനിയാട്ടവും, കഴിഞ്ഞ അഞ്ചു വർഷമായി അഷ്ടപദിയാട്ടവും ഞാൻ രംഗത്ത് അവതരിപ്പിച്ചുകൊണ്ടിരിക്കുന്നു.
🟥 അഷ്ടപദിയാട്ടം
കേരളത്തിലെ കലാസ്നേഹികൾക്ക് ഏറെ പരിചിതമാണ് മോഹിനിയാട്ടം. ആയതിനാൽ, നമ്മുടെ ആസ്വാദകർക്ക് കൂടുതൽ അറിയാൻ അവസരം ലഭിക്കാതിരുന്ന അഷ്ടപദിയാട്ടത്തെക്കുറിച്ചു പറയാം. കഥകളിയേക്കാൾ പ്രാചീനമായതെന്ന് വലിയൊരു വിഭാഗം സാംസ്കാരിക ഗവേഷകർ രേഖാമൂലം സ്ഥിരീകരിക്കുന്നൊരു ദൃശ്യകലാരൂപമാണ് അഷ്ടപദിയാട്ടം.
കൂടിയാട്ടം, കൃഷ്ണനാട്ടം, തിറയാട്ടം, ചാക്യാർകൂത്ത് മുതലായ നടനകലകളുടെ ഒരു ശ്രേഷ്ഠ മിശ്രണമായി പതിനേഴാം നൂറ്റാണ്ടിൽ രൂപംകൊണ്ടതാണ് കഥകളിയെങ്കിൽ, പന്ത്രണ്ടാം നൂറ്റാണ്ടിൽ ഒഡീഷയിൽ ജീവിച്ചിരുന്ന കവിശ്രേഷ്ഠൻ ജയദേവൻ രചിച്ച 'ഗീതാഗോവിന്ദം' എന്ന കാവ്യത്തിൻറെ രംഗാവിഷ്കാരമാണ് അഷ്ടപദിയാട്ടം.
ജയദേവകൃതിയിലെ എല്ലാ ഗീതങ്ങളും എട്ടു ഖണ്ഡങ്ങൾ ചേർന്നതായതിനാൽ, അതിനെ അഷ്ടപദിയെന്നും വിളിച്ചുപോന്നു. പിറവികൊണ്ട കാലം മുതൽ ഈ രാധാമോഹനകാവ്യത്തി൯റെ ദൃശ്യരൂപങ്ങൾ രാജ്യത്തിൻറെ പലഭാഗത്തും വിവിധ നാമങ്ങളിൽ അവതരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. അഷ്ടപദിയുടെ നാട്യഭാഷ്യം ക്രമേണ അഷ്ടപദിയാട്ടമായി അറിയപ്പെടാൻ തുടങ്ങി.
🟥 അഷ്ടപദിയാട്ടം ശ്രേഷ്ഠം, നഷ്ടമാക്കരുത്
അഷ്ടപദിയാട്ടം ശ്രേഷ്ഠമായൊരു നൃത്തരൂപമാണ്, അത് നാം നഷ്ടമാക്കരുത്. ഇന്ത്യയുടെ ഏറ്റവും പ്രശസ്തമായ ക്ലാസ്സിക്കൽ കലാരൂപമെന്ന് ലോകമെങ്ങും അറിയപ്പെടുന്ന കഥകളിയിൽ പോലും അഷ്ടപദിയാട്ടത്തിൻറെ അടയാളങ്ങൾ അങ്ങിങ്ങായി കാണാം. എന്നാൽ, അവ്യക്തമായ കാരണങ്ങളാൽ, അഷ്ടപദിയാട്ടത്തിന് അതിൻറെ പ്രതാപം ജനപ്രിയ വഴിയിലെവിടയോവച്ച് നഷ്ടമായി. അത് വീണ്ടെടുക്കുന്നതിനായി കേരളക്കരയിലെ നാട്യരംഗത്ത് അര നൂറ്റാണ്ടിലേറെ കാലമായി നടന്നുകൊണ്ടിരിക്കുന്ന തീവ്രശ്രമങ്ങളുടെ ഭാഗമായാണ് മോഹിനിയാട്ടത്തിൻറെ കൂടെ അഷ്ടപദിയാട്ടവും ഞാൻ ആടിത്തുടങ്ങിയത്.


🟥 പുതിയ നൃത്തം ഏറ്റെടുക്കുന്നു
അഞ്ചുവർഷം മുന്നെ നൂറ്റിയഞ്ച് വയസ്സ് പ്രായമുള്ള നാട്യകുലപതി ചേമഞ്ചേരി കുഞ്ഞിരാമൻ നായരാണ്  അഷ്ടപദിയുടെ ഉൽകൃഷ്ടവീഥിയിലേക്ക് എന്നെ നയിച്ചത്. നൃത്താചാര്യൻ ചേമഞ്ചേരിയുടെതന്നെ ശിഷ്യയായ കണ്ണൂർ സീതാലക്ഷ്മി ടീച്ചറാണ് അഷ്ടപദിയാട്ടത്തിൽ എൻറെ മുൻഗാമി. കേരളത്തിലെ ആദ്യകാല നർത്തകിമാരിൽ ജീവിച്ചിരിക്കുന്ന അപൂർവംപേരിൽ ഒരാളാണ് സീതാലക്ഷ്മി ടീച്ചർ. നിരവധി വേദികളിൽ നടനവൈഭവം തെളിയിച്ച ടീച്ചർക്ക് പ്രായാധിക്യംമൂലം ഇനിയതിനാവില്ലെന്നു വന്നപ്പോഴാണ് അഷ്ടപദിയാടാൻ ഞാൻ ചിലങ്കയണിഞ്ഞത്. മഹാകവി ജയദേവർ കൊളുത്തിയ രാഗദീപം അണഞ്ഞുകൂടാ. ടീച്ചർ, 1955-ൽ, പുനർജന്മം കൊടുക്കുന്നതിനു മുന്നെ അഷ്ടപദി അരങ്ങിൽനിന്ന് ദീർഘകാലം അപ്രത്യക്ഷമായിക്കിടന്നത് വേദനയോടെ ഓർക്കുന്നു.
ഈ തലമുറയിലെ സഹൃദയർക്ക് കേട്ടറിവു മാത്രമുള്ള ഒരു ക്ലാസ്സിക്കൽ നാട്യരൂപം അരങ്ങിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിൻറെ സകലവിധ പിരിമുറുക്കങ്ങളും അനുഭവിച്ചറിഞ്ഞു. ശാസ്ത്രീയ നൃത്തങ്ങളുടെ പിൻബലം ഉള്ളവർക്കുകൂടി, അത്രപെട്ടന്ന് ഉൾക്കൊള്ളാൻ കഴിയാത്തതായിരുന്നു ഇതിൻറെ രീതികൾ. അഷ്ടപദിയാട്ടത്തിന് മോഹിനിയാട്ടവുമായി എന്തെങ്കിലും സാദൃശ്യമുണ്ടെങ്കിൽ അത് മുദ്രകളിൽ മാത്രമാണ്. എന്തിനേറെ, 48 വർഷത്തെ ഇടവേളക്കുശേഷം വേദി വീണ്ടുമൊരുങ്ങുന്നുവെന്ന വാർത്തയിൽ ഉൾപ്പെടുത്താൻ, അഷ്ടപദിയാട്ടത്തിൻറെ വേഷമണിഞ്ഞ ഒരു ഫോട്ടോപോലും എൻറെ കയ്യിലുണ്ടായിരുന്നില്ല. ഉടയാടകളുടെയും ചമയങ്ങളുടെയും അന്തിമരൂപ തീരുമാനങ്ങൾ നീണ്ടുപോയി. പത്തെണ്ണൂറു വർഷം പഴക്കമുള്ളൊരു ക്ലാസ്സിക്കൽ ആവിഷ്കാരത്തിൻറെ വേഷവിധാനത്തിനുപോലും ധിഷണാപരമായ സമീപനം അനിവാര്യമായിരുന്നു!
രണ്ടുവർഷം കഠിനമായ പരിശീലനം തന്നെയായിരുന്നു. അഷ്ടപദി ശിക്ഷണ വേളയിൽ ഒരുപാട് മാനസിക സംഘർഷങ്ങൾ എന്നെ പിൻതുടർന്നു. അനന്തമായിക്കിടക്കുന്ന സമുദ്രത്തിൻറെ അങ്ങേയറ്റത്തേക്ക് ദൃഷ്ടിപായിക്കാൻ ഗുരു ആജ്ഞാപിച്ചപ്പോൾ, അത് ഒരു മോഹിനിയാട്ട നർത്തകിയുടെ നയനവിലാസ ജ്ഞാനത്തിന് അപ്പുറമായിരുന്നു. ഒരു ശ്ലോകത്തിലെ ഒരു വരിയിലെ ഒരു പദം മാത്രം അഭിനയിച്ച് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ഒരു മുഴുവൻ‍ ദിവസമെടുത്ത അനുഭവങ്ങൾ എത്രയെത്ര! അരങ്ങേറ്റത്തിനു തൊട്ടുമുന്നെ രണ്ടുമണിക്കൂർ നീളുന്ന അവസാനപാദ തീവ്രപരിശീലനം മൂന്നു തവണ തുടർച്ചയായി ചെയ്യേണ്ടിവന്നപ്പോൾ ഓജസ്സ് പൂർണ്ണമായും ചോർന്നുപോയി ഞാൻ വാടിത്തളർന്നിട്ടുണ്ട്.
ചില പ്രത്യേക മുദ്രകളുടെ അംഗുലീചലനങ്ങൾ സീതാലക്ഷ്മി ടീച്ചർ കൂടെ ചേർത്തിരുത്തി അഭ്യസിപ്പിച്ചു. മെല്ലെ, മെല്ലെ ഞാൻ ഈ ശാസ്ത്രീയ നിർത്ത്യത്തിൻറെ ഉള്ളറകളിലേക്ക് പ്രവേശിച്ചു.
അമ്പതുകളിൽ ടീച്ചർ അവതരിപ്പിച്ച അഷ്ടപദിയാട്ടം, കണ്ണൂരിലെ മാധവറാവുസിന്ധ്യ ട്രസ്റ്റിൻറെ കലാവേദിയിൽ സാംസ്കാരിക നായകരെ സാക്ഷിനിർത്തി പുനരാവിഷ്കരിച്ചു. മേയ്, 2017-ൽ നടന്ന അഷ്ടപദിയിലെ എൻറെ അരങ്ങേറ്റം കലാസ്നേഹികൾ വരവേറ്റത് അങ്ങേയറ്റം ആവേശത്തോടെയാണ്. 1972-ൽ, ടീച്ചർ അരങ്ങിൽനിന്ന് വിടപറഞ്ഞതിനുശേഷം ആസ്വാദകർ ആദ്യമായി അഷ്ടപദിയാട്ടം കാണുകയായിരുന്നു!
🟥 പരിണാമങ്ങൾ
സീതാലക്ഷ്മി ടീച്ചറുടെ കാലത്ത് നാലുമണിക്കൂർ നേരം ചെയ്തിരുന്ന നാട്യം, പ്രായോഗിക ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത്, രണ്ടുമണിക്കൂറിലേക്ക് സംക്ഷേപിച്ചുവെന്നതാണ് പ്രധാന ഘടനാപരമായ വ്യത്യാസം. ഗുരു ചേമഞ്ചേരിയുടെ ബോധനം അനുസരിച്ചാണ് ഈ ലളിതവൽക്കരണം നടത്തിയത്. മുന്നെ രണ്ടുമണിക്കൂർ സോളോ പെർഫോർമൻസും, ബാക്കി രണ്ടുമണിക്കൂർ ബാലെയുമായിരുന്നു. ഇപ്പോൾ ബാലെ വേണ്ടെന്നുവച്ചു. പുതിയ ലോകത്ത്, നാലുമണിക്കൂർനേരം ഇരുന്നുകാണാലുള്ള ക്ഷമ പ്രേക്ഷകർക്ക് ഉണ്ടാവില്ലെന്നതുകൂടി പരിഗണിച്ചാണ് ഈ മാറ്റം വരുത്തിയത്.
ടീച്ചർ അണിഞ്ഞിരുന്നത് ഗുജറാത്തി രീതിയിലുള്ള പാവാടയും, ബ്ലൗസും, ദാവണിയുമായിരുന്നു. ചിത്രകലാ രംഗത്തെ സജീവ സാന്നിധ്യമായ കെ. കെ. മാരാർ മാഷാണ് കേരള ശൈലിയിലുള്ള പുതിയ വസ്‌ത്രങ്ങളും അവയുടെ നിറങ്ങളും വിഭാവനം ചെയ്തത്. നങ്ങ്യാർകൂത്തിൻറേതുപോലെ വലിയ കിരീടമാണ് അഷ്ടപദിയുടെ കലാകാരിയും ധരിച്ചിരുന്നത്. കേശാലങ്കാരത്തിൽ വരുത്തിയ വ്യത്യാസത്തോടൊപ്പം, കൊച്ചു വൈരക്കൽ കിരീടവും സ്വീകരിച്ചു. ആഭരണങ്ങളിലും ചമയങ്ങളിലും പാരമ്പര്യപ്പകർ‍ച്ച നഷ്ടപ്പെടാതെ, കാലോചിതമായ പരിഷ്‌കരങ്ങൾ വരുത്തി. കേരളത്തിലെ പ്രശസ്ത ഫോക്‌ലോർ ഗവേഷകൻ ഡോ. രാഘവൻ പയ്യനാടും, ബഹുവിഷയ സാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാടും വിലപ്പെട്ട നിർദ്ദേശങ്ങൾ തന്നിരുന്നു.
🟥 വാദ്യവൃന്ദം
മൃദംഗം, ഇടയ്ക്ക, പുല്ലാംകുഴൽ, വയലിൻ, നട്ടുവാങ്കം, ചെണ്ട, മദ്ദളം മുതലായവയാണ് അഷ്ടപദിയാട്ടത്തിൽ ഉപയോഗിക്കുന്ന സംഗീത ഉപകരണങ്ങൾ. പദം പാടുമ്പോൾ മൃദംഗവും, ഇടയ്ക്കയും, പുല്ലാംകുഴലും, നട്ടുവാങ്കവുമാണ് വായിക്കുന്നത്. വാദികാഭിനയ സമയമാണിത്. കലാശത്തിലെത്തുമ്പോൾ ചെണ്ടയും, മദ്ദളവും വാദ്യവൃന്ദത്തിൽ പങ്കുചേരുന്നു. തീവ്ര സ്വഭാവമുള്ള രംഗങ്ങൾ ആവിഷ്കരിക്കുന്ന ഘട്ടങ്ങളിലാണ് ചെണ്ടയും മദ്ദളവും അകമ്പടിയായി എത്തുന്നത്. മനോധർമ്മം പ്രകടിപ്പിക്കുമ്പോൾ പശ്ചാത്തലമേളം വളരെ ഗാംഭീര്യമുള്ളതായിരിക്കണം.  തീക്ഷ്ണ സ്വഭാവമില്ലാത്ത ആഖ്യാന രംഗങ്ങളിൽ ചെണ്ട ഉപയോഗിക്കാതിരിക്കുകയോ, മദ്ദളത്തോടൊപ്പം, മൃദുവായി കൊട്ടുകയോ ചെയ്യുന്നു.
വർണ്ണനാശ്ലോകങ്ങളാണ് വായ്പ്പാട്ടായി ആലപിക്കുന്നത്. നർത്തകി അതിന് മുദ്രകളിലൂടെയും നാട്യത്തിലൂടെയും ജീവൻ നൽകുന്നു. പക്കമേളം അതിൻറെ നാദ പകിട്ടാണ്!
🟥 ആത്യന്തിക നേട്ടം
മറ്റൊരു കലാകാരി വേദിയിൽ അവതരിപ്പിക്കുന്നത് ഒരിക്കൽപോലും നേരിൽ കാണാൻ സാധിക്കാതിരുന്നൊരു നാട്യയിനം അരങ്ങിലേക്കു തിരിച്ചെത്തിക്കുന്നതിന് കാരണമായതാണ് ആത്യന്തിക നേട്ടമായി എനിക്ക് തോന്നുന്നത്. നാട്യവേഷത്തിൽ സീതാലക്ഷ്മി ടീച്ചറുടെ രണ്ടുമൂന്ന് ബ്ലേക്ക് ഏൻഡ് വൈറ്റ് ഫോട്ടോകൾ മാത്രമാണ് ഞാൻ ആകെ കണ്ടിട്ടുള്ളത്. കാലാഹരണപ്പെട്ടുപോകുംമുന്നെ അഷ്ടപദിയാട്ടത്തെ വീണ്ടെടുത്തതിന് കലാപ്രേമികൾ കോരിച്ചൊരിയുന്ന സ്നേഹവായ്പാണ് എനിക്കു ലഭിച്ചുകൊണ്ടിരിക്കുന്ന സമുന്നതമായ അംഗീകാരം. ഇടയ്ക്ക കൊട്ടിക്കൊണ്ട് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഈയിടെ അഷ്ടപദിയാട്ടത്തിൻറെ ദൃശ്യവിരുന്നിൽ പങ്കെടുത്തതുപോലും ഈ എളിയ ഉപാസക എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന അഭിമാന മുഹൂർത്തങ്ങളാണ്. കേരള ട്യൂറിസം ഡവലപ്മെൻറ് വകുപ്പിൻറെ പൈതൃകകല സംരക്ഷണ പുരസ്കാരം, കലാനിധി ഫൗണ്ടേഷൻറെ നടനകീർത്തി അവാർഡ്, ഹരിപ്രിയ സമ്മാനം, സ്ത്രീശക്തി പുരസ്കാരം മുതലായ മറ്റുചിലതും അംഗീകാര നാമാവലിയിലുണ്ട്. എന്നാൽ വേദനിച്ചു നേടിയതാണ് ഇപ്പോൾ എത്തിയ യുവപ്രതിഭ പുരസ്കാരം!
🟥 കുടുംബ പശ്ചാത്തലം
തലശ്ശേരിയിലെ തിരുവങ്ങാടിലാണ് താമസം. ഭർത്താവ് കൃഷ്ണകുമാറിൻറെ ഉദ്യോഗസംബന്ധമായാണ്
തലശ്ശേരിയിലെത്തിയത്. ഗുരു ചേമഞ്ചേരി, സീതാലക്ഷ്മി ടീച്ചർ, മുഴപ്പിലങ്ങാട് സാർ, മാരാർ മാഷ് മുതലായ അതുല്യ പ്രതിഭകളെ കണ്ടുമുട്ടാനും, ആ ബാന്ധവം പിന്നീട് അഷ്ടപദിയാട്ടത്തിലേക്ക് എന്നെ എത്തിച്ചതിനുമെല്ലാം വഴിയൊരുക്കിയത് തലശ്ശേരിയിലെ ജീവിതമാണ്. തൃശൂർ ജില്ലയിൽ വടക്കാഞ്ചേരിക്കടുത്തുള്ള വരവൂർ എന്ന ഗ്രാമത്തിലാണ് ഞാൻ ജനിച്ചു വളർന്നത്. നൃത്തകലയോട് എനിക്ക് കുട്ടിക്കാലത്ത് തോന്നിയ പ്രണയം തിരിച്ചറിഞ്ഞ പിതാവ് കൂടുതൽ പഠിക്കാനായി എന്നെ കലാമണ്ഡലത്തിൽ ചേർത്തു. ജന്മനാടിന് അടുത്തുതന്നെയുള്ള മച്ചാടിലാണ് ഭർത്തൃഗൃഹം. രണ്ട് ആൺമക്കൾ. പ്രണവ് കൃഷ്ണയും, പ്രവീൺ കൃഷ്ണയും. രണ്ടുപേരും വിദ്യാർത്ഥികൾ

വേദനിച്ചു നേടിയ പുരസ്കാരം! (വിജയ്.സി.എച്ച്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക