Image

പാമ്പും കോണിയും - നിർമ്മല - നോവൽ 37

Published on 13 March, 2021
പാമ്പും കോണിയും - നിർമ്മല - നോവൽ 37
ടി.വി. കളിൽ കാണുന്ന അവധിക്കാലവും കുട്ടികൾ പറഞ്ഞറിയുന്ന അവധിക്കാലവും മനുവിന്റെ അവധിക്കാലവുമായി വലിയ അന്തരമുണ്ട്. ഒന്നുകിൽ വീട്ടിലിരുന്നു ടി.വി കാണാം. അല്ലെങ്കിൽ ഇന്ത്യയ്ക്കു പോവുക. ആദ്യമൊക്കെ ഇന്ത്യയ്ക്കു പോകുന്ന പതിനെട്ടു മണിക്കൂർ പ്ലെയിനിലിരിക്കുന്നു എന്നൊക്കെ പറയുമ്പോൾ സ്കൂളിലെ കുട്ടികൾക്ക് ആരാധനയായിരുന്നു . ഇപ്പോൾ പുച്ഛത്തിനു പുറത്തൊന്നും ഇല്ലാതായിരിക്കുന്നു.
കൊട്ടാനുള്ളൊരു ചെണ്ട.
പാക്കീ... പാക്കീ....  ചിക്കൻകറി.
അവർ കൂവിയാർത്തു. അവസരം കിട്ടിയപ്പോഴൊക്കെ അവന്റെ പുസ്തകസഞ്ചി എറിഞ്ഞുകളിച്ചു. അവന്റെ മമ്മിയെയും ഡാഡിയെയും അനുകരിച്ചുകാണിച്ചു. ഇന്ത്യയിൽ അവരെങ്ങനെയാണു പിച്ച തെണ്ടിയിരുന്നതെന്ന് ടി.വി കണ്ട അറിവിൽ സ്കാർഫ് തലയിലൂടെ ഇട്ട് കൂനിനിന്ന് അഭിനയിച്ചു കാണിച്ചു.
കാനഡ മരത്തിൽ
ഡോളർ പറിക്കാൻ
പോയവരുടെ കഥ ,
നിർമ്മലയുടെ
പാമ്പും കോണിയും തുടരുന്നു ...
                ......     .......     ......

ഒടുക്കം മമ്മി സമ്മതിച്ചു. മനുവിനും ബെർത്ത്ഡേ പാർട്ടി ആവാം. പീസവാങ്ങാം. കൊക്കകോള വാങ്ങാം. കേക്കും വാങ്ങാം മനുവിന് സന്തോഷംകൊണ്ട് ഉറങ്ങാൻ പോലും കഴിയാതെ വന്നു.
ജീഘ്രേ ... ജീഘ്രേ ... ഡിങ് ..ഡിങ് ഡോങ്
അവൻ അർത്ഥമില്ലാത്ത ശബ്ദങ്ങൾകൊണ്ട് പാട്ടുകൾ സൃഷ്ടിച്ചു തന്നത്താൻ പാടി രസിച്ചു. പക്ഷേ, മനുവിന്റെ മമ്മി കുറച്ചേറെ നിയമങ്ങൾ അതിനോടു ചേർത്തുവെച്ചിരുന്നു. സായിപ്പൻപിള്ളേരു വേണ്ടെന്ന് ആദ്യം പറഞ്ഞു. മനു കെഞ്ചിക്കെഞ്ചി രണ്ടുപേരെ വേണമെങ്കിൽ അനുവദിക്കാമെന്ന നിലയിലെത്തിച്ചു. വീണ്ടും കെഞ്ചിയും കരഞ്ഞും ഒരാളെക്കൂടി ആയിക്കോളാൻ മമ്മി ഡാഡിയെക്കൊണ്ടു സമ്മതിപ്പിച്ചു.
ഓൾ റൈറ്റ് !
ത്രീ ഫ്രണ്ട്സ് ആർ കമിങ് ഓവർ.
..... വൺ ടൂ ത്രീ..
ത്രീ ഫ്രണ്ട്സ് ആർ കമിങ് ഓവർ ...
സിക്സ് സെവൻ എയ്റ്റ് ...
പാട്ടുകൾ മനുവിന്റെ ചുണ്ടിലൂടെ ഒഴുകിക്കൊണ്ടിരുന്നു. ആ മ്യൂസിക് ഡയറക്ടർ കൈകൊണ്ട് മേശയിൽ താളം പിടിച്ചു.
- മമ്മി എന്റെ ബർത്ത്ഡേക്ക് നല്ല പാന്റിടണേ .
മനു ചിണുങ്ങി നോക്കി. ആദ്യം സാലി പൊട്ടിച്ചിരിച്ചു.
- പിന്നെ, ചെറുക്കൻ എന്നെ മദാമ്മയാക്കാൻ നോക്കുവാ.
പാർട്ടിക്ക് സാലി പാന്റും മുട്ടോളം കൈയുള്ള സ്വെറ്ററും ഇട്ടു. ഇളംമഞ്ഞ നിറത്തിലുള്ള ബെൽ ബോട്ടം പാന്റ്, ഫാഷൻലോകം ഉപേക്ഷിച്ചിട്ടു കുറച്ചു കാലമായത്.
ഈറ്റ് ... ഈറ്റ് പീസ്സാ എന്നും പറഞ്ഞു കുട്ടികൾക്കിടയിലൂടെ നടന്ന് അമ്മ മനുവിനെ പരിഹസിച്ചു. സാലി എല്ലാവരേയും മോനേ എന്നു വിളിച്ചു. ഇടയ്ക്കിടെ എടാ , എടാ..എന്നു വിളിച്ച് മലയാളത്തിൽ നിർദേശങ്ങൾ കൊടുത്ത് ജോയി അയാളുടെ പങ്ക് പരിഹാസവും മനുവിനു കൊടുത്തു. പിന്നത്തെയാഴ്ച സ്കൂളിൽ അതു പൂർണ്ണമാവുകയും ചെയ്തു.
- പീസ്സാ മോണെ ... പ്പീസാ മോണെ ...
കുട്ടികൾ മനുവിനെ കണ്ടപ്പോഴൊക്കെ ആർത്തു കൂവി. ആദ്യം അവനു മനസ്സിലായില്ല. മനുവിന്റെ മമ്മി പീസയുമായി നടന്ന് സായ് വൻ കുട്ടികളെ കഴിപ്പിച്ചതിന്റെ അനുകരണമായിരുന്നു അത്.
കുട്ടികൾ കടലാസു വെട്ടി മൂക്കിനു താഴെ മീശയായി വെച്ച് മനുവിന്റെ ഡാഡിയെ അനുകരിച്ചു. ബെർത്ത്‌ഡേ പാർട്ടിക്കു വന്ന കുട്ടികൾ വികൃതമാക്കിയെടുത്ത ഇന്ത്യൻ ആക്സെന്റിൽ അവനോടു സംസാരിച്ചു. അതുകേട്ടു ക്ളാസ്സിലെ മറ്റു കുട്ടികൾ ആർത്തുചിരിച്ചു.
പാർട്ടിക്കു വന്ന കുട്ടികൾ അവന്റെ വീട്ടിൽ കേബിളില്ലാത്തതിൽ അത്ഭുതപ്പെട്ടു. ടി.വിയിൽ ഒന്നോ രണ്ടോ ചാനലുകൾ മാത്രം. അവർക്കു ബോറടിച്ചു.
മനുവിന്റെ വീട്ടിലെ ഇല്ലായ്മകളും കൂട്ടുകാർ സ്കൂൾ മുഴുവൻ കൊട്ടിഘോഷിച്ചു. ധൈര്യം സുഭരിച്ച് മനു ജോയിയോടു അവരുടെ വീട്ടിൽ കേബിൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്നു ചോദിച്ചു.
- ഇതേ പഠിക്കണ്ട കാലമാ, കണ്ണിക്കണ്ട വൃത്തികേടുകൾ കണ്ടിരിക്കാതെ പോയിരുന്നു വല്ലതും പഠിക്കാൻ നോക്ക്!
ഡാഡിയോടുള്ള ഏതു വർത്തമാനവും പഠിത്തത്തിലേ തീരൂ എന്ന് മനുവിനറിയാം. ചില നേരത്ത് ഒരു സായിപ്പൻ കുട്ടിയാവുന്നത് മനു സങ്കല്പിച്ചു നോക്കും. ഹണീ എന്ന് അമ്മ വിളിക്കുന്നത്. മമ്മിയും ഡാഡിയും ആക്സെന്റില്ലാതെ മറ്റു കുട്ടികളുടെ അച്ഛനമ്മമാരെപ്പോലെ നല്ല ഇംഗ്ളീഷിൽ സംസാരിക്കുന്നത്. എല്ലാവരും മേശയ്ക്ക് ചുറ്റുമിരുന്ന് കത്തിയും മുള്ളുംകൊണ്ട് അത്താഴം കഴിക്കുന്നത്.
പിന്നെ അവരുടെ ജീവിതം എങ്ങനെയാവും എന്ന് അവൻ പലപ്പോഴും സ്വപ്നം കണ്ടുനോക്കി. ഇഷ്ടമുള്ളപ്പോൾ സിനിമ കാണാം. ഹാംബർഗർ, ഫ്രഞ്ച് ഫ്രൈസ് , പുതിയ ഗെയിമുകൾ, വിലകൂടിയ കളിപ്പാട്ടങ്ങൾ . എങ്ങനെയാവും അവരൊക്കെ കടയി പോകുന്നത്.
പകരം സ്കൂളിൽ കുട്ടികൾ മനുവിനു ചുറ്റും നിന്ന് ആർത്തുചിരിച്ചു.
- മനു മോണേ ...
ഫോൺ വരുമ്പോൾ അമ്മ അവനെ വിളിക്കുന്നത് അവർ കേൾക്കുന്നതാണ്. ജോയി വളരെ വൈകിയാണു ഗ്യാസ് സ്റ്റേഷനിൽനിന്നും വരുന്നത്. സാലിയുടെ ജോലിസമയം മാറിമറിഞ്ഞു കൊണ്ടിരിക്കും. സ്കൂളിൽ നിന്നും വരുമ്പോൾ കഴിക്കാൻ പാകത്തിൽ സാലി ഭക്ഷണം ഫ്രിഡ്ജിൽ കരുതിയിട്ടുണ്ടാവും. എടുത്തു ചൂടാക്കി കഴിച്ചാൽ മതി. ചിലപ്പോഴൊക്കെ ഷാരനു കൊടുക്കേണ്ടതും അവന്റെ ചുമതലയായിരിക്കും.
ടി.വി. കളിൽ കാണുന്ന അവധിക്കാലവും കുട്ടികൾ പറഞ്ഞറിയുന്ന അവധിക്കാലവും മനുവിന്റെ അവധിക്കാലവുമായി വലിയ അന്തരമുണ്ട്. ഒന്നുകിൽ വീട്ടിലിരുന്നു ടി.വി കാണാം. അല്ലെങ്കിൽ ഇന്ത്യയ്ക്കു പോവുക. ആദ്യമൊക്കെ ഇന്ത്യയ്ക്കു പോകുന്ന പതിനെട്ടു മണിക്കൂർ പ്ലെയിനിലിരിക്കുന്നു എന്നൊക്കെ പറയുമ്പോൾ സ്കൂളിലെ കുട്ടികൾക്ക് ആരാധനയായിരുന്നു . ഇപ്പോൾ പുച്ഛത്തിനു പുറത്തൊന്നും ഇല്ലാതായിരിക്കുന്നു.
കൊട്ടാനുള്ളൊരു ചെണ്ട.
പാക്കീ... പാക്കീ....  ചിക്കൻകറി.
അവർ കൂവിയാർത്തു. അവസരം കിട്ടിയപ്പോഴൊക്കെ അവന്റെ പുസ്തകസഞ്ചി എറിഞ്ഞുകളിച്ചു. അവന്റെ മമ്മിയെയും ഡാഡിയെയും അനുകരിച്ചുകാണിച്ചു. ഇന്ത്യയിൽ അവരെങ്ങനെയാണു പിച്ച തെണ്ടിയിരുന്നതെന്ന് ടി.വി കണ്ട അറിവിൽ സ്കാർഫ് തലയിലൂടെ ഇട്ട് കൂനിനിന്ന് അഭിനയിച്ചു കാണിച്ചു.
മനു ദേഷ്യത്തിൽ സോക്കർ ബോൾ ആഞ്ഞടിച്ചു. പിന്നെ സോക്കർ കളത്തിൽ കിട്ടാവുന്ന ബഹുമാനമൊക്കെ പിടിച്ചുപറ്റി. എന്നിട്ടും അധ്യാപകരും കുട്ടികളും മൈക്കിളിനു കൊടുക്കുന്നതിൽ കുറവൊരു സ്ഥാനം അവനുവേണ്ടി എപ്പോഴും കണ്ടുപിടിച്ചു.

മനു സ്കൂൾ വെറുത്തു. സഹപാഠികളെ വെറുത്തു . മമ്മിയെ , ഡാഡിയെ , മലയാളികളെ , കേരളത്തെ , ഇന്ത്യയെ എല്ലാം വെറുത്തു. ഉറങ്ങാൻ കിടക്കുമ്പോൾ മനു തോക്കുകൾ സ്വപ്നം കണ്ടു. ചോരയിൽ പിടയുന്ന ശരീരങ്ങൾ സ്വപ്നം കണ്ടു.
കുഞ്ഞൂഞ്ഞുപദേശി സ്വർഗത്തിലിരുന്ന് സ്തോത്രം കർത്താവേ എന്നു പറയുന്നുണ്ടാവുമോ?
                  തുടരും...
പാമ്പും കോണിയും - നിർമ്മല - നോവൽ 37പാമ്പും കോണിയും - നിർമ്മല - നോവൽ 37
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക