Image

സര്‍വജ്ഞനങ്ങുമാത്രം- (കവിത: മാര്‍ഗരറ്റ് ജോസഫ്)

മാര്‍ഗരറ്റ് ജോസഫ് Published on 15 March, 2021
സര്‍വജ്ഞനങ്ങുമാത്രം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
എല്ലാ മറിയുന്ന ചൈതന്യമേ;
എങ്ങും നിറയുന്ന ചൈതന്യമേ;
ഞാനിരിക്കുന്നതും നില്‍ക്കുന്നതും,
അന്തര്‍ഗ്ഗതങ്ങളും മാര്‍ഗ്ഗങ്ങളും,
എന്റെ നടപ്പും കിടപ്പുമൊരു-
വാക്കുടന്‍ നാവിലേയ്‌ക്കെത്തുന്നതും
മുന്നമേ ശോധന ചെയ്തിടുന്നു!
ദൈവമോ സര്‍വജ്ഞനങ്ങുമാത്രം.
മുമ്പിലും പിമ്പിലും കാവലായി,
തൃക്കരമെന്നോടുകൂടെയുണ്ട്;
എത്രയോ വിസ്മയമീയറിവ്!
അപ്രാപ്യമാംവിധമുന്നതവും;
ആദിവ്യ സന്നിധി വിട്ടകന്ന്,
ഓടിയൊളിക്കുവതെങ്ങോട്ട് ഞാന്‍?
ആകാശത്തില്‍ കയറിയാലങ്ങ്;
പാതാളത്തിലിറങ്ങിയാലങ്ങ്,
പ്രഭാതത്തില്‍ ചിറകുകളേന്തി-
സമുദ്രാതിര്‍ത്തിയിലായാലങ്ങ്;
പാതാളത്തിലിറങ്ങിയാലങ്ങ്,
പ്രഭാതത്തില്‍ ചിറകുകളേന്തി-
സമുദ്രാതിര്‍ത്തിയിലായാലങ്ങ്;
എന്നെ നയിക്കാന്‍ രാവും പകലും,
നീട്ടുകയായി വലതുകരം,
ഇരുട്ടും വെട്ടവുമൊന്നാക്കി,
ഉണര്‍വി, ലുറക്കത്തിലു, മൊപ്പം.
ഉള്‍പ്പൊരുളാലെനിക്കുണ്മയേകി-
മാതൃഗര്‍ഭത്തിന്‍ മെനഞ്ഞു രൂപം;
സ്രഷ്ടാവിനെ സ്തുതിച്ചിടുന്നു ഞാന്‍!
സൃഷ്ടി, മഹത്തരമായ കര്‍മ്മം;
അങ്ങുരുവാക്കി നിഗൂഢതയില്‍-
ഭൂവിന്നധോഭാഗത്ത് സൂക്ഷ്മം,
എന്‍സ്വത്വമങ്ങേയ്ക്കജ്ഞാതമല്ല,
അസ്ഥികള്‍ കൊണ്ടുള്ള നിര്‍മ്മിതിയും,
രൂപമെടുക്കുന്നതിന് മുമ്പാ-
തൃക്കണ്ണുകളെന്നെ കണ്ടിരുന്നു;
നിശ്ചിതനാളുകളാകും മുമ്പ്-
രേഖപ്പെടുത്തിയ പുസ്തകത്തില്‍,
എത്രയമൂല്യം! വിപുല,മങ്ങേ-
ചിന്തകളെണ്ണുവാനാവതില്ല;
ഉള്ളം തിരിച്ചറിയുന്നവനേ,
നാശങ്ങളില്‍ നിന്ന് കാക്കണമേ;
സര്‍വവും പാലിച്ചിടുന്നവനേ,
ശാശ്വത മാര്‍ഗ്ഗത്തിലെത്തിക്കണേ.

കടപ്പാട്-സങ്കീര്‍ത്തനം-139(ബൈബിള്‍)

സര്‍വജ്ഞനങ്ങുമാത്രം- (കവിത: മാര്‍ഗരറ്റ് ജോസഫ്)
Join WhatsApp News
Sudhir Panikkaveetil 2021-03-16 13:09:21
ഈ നൊയമ്പുകാലത്ത് ഈശ്വരനെ സ്തുതിച്ചുകൊണ്ട് ഭക്തയായ കവയിത്രി എഴുതിയ പ്രാർത്ഥനാഗീതം വളരെ നന്നായിട്ടുണ്ട്. ഭക്തി കവിതയാകുന്നു, കവിത ഭക്തിയാകുന്നു. ടീച്ചർ കവിതയിലൂടെ ഈശ്വരനെ കാണുന്നു. നന്മകൾ നേരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക