Image

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)

Published on 07 May, 2021
യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)
*"A Thousand Splendid Suns "*
Khaled Hosseini
'The Kite Runner" വായനയിലൂടെ Khaled Hosseini എന്ന അഫ്ഗാൻ എഴുത്തുകാരനും അദ്ദേഹത്തിൻ്റെ രാജ്യവും മുൻപേ പരിചിതമായി.
"A Thousand Splendid Suns " എന്ന നോവൽ വായിച്ചു കഴിഞ്ഞപ്പോഴേക്കും ആ പരിചയം അല്പം കൂടി വർദ്ധിച്ചു.

അതിലെ രംഗങ്ങൾ കൺമുന്നിൽ കാണുന്നതായും ഓരോ കഥാപാത്രത്തിൻ്റേയും വികാരവിചാരങ്ങൾ തന്മയീ ഭവിക്കുന്നതായും തോന്നി.അതിനു കാരണം ഒരു പക്ഷേ കേന്ദ്രകഥാപാത്രങ്ങൾ സ്ത്രീകളായതുകൊണ്ടാവാം.ഈ നോവലിൽ മറിയം, ലൈല എന്ന രണ്ടു സ്ത്രീകളുടെ വീക്ഷണകോണിലൂടെയാണ് നാം സഞ്ചരിക്കേണ്ടത്. കഥയിൽ പലപ്പോഴും
അപ്രതീക്ഷിതമായ വഴിത്തിരിവുകൾക്ക് നമ്മൾ സാക്ഷ്യം വഹിക്കേണ്ടി വരുന്നു.സ്വഭാവത്തിൻ്റെ കാര്യത്തിൽ രണ്ടു ധ്രുവങ്ങളിൽ നിൽക്കുന്നവരാണ് പുരുഷ കഥാപാത്രങ്ങളായ റഷീദും താരിഖും.
അസീസ എന്ന കുഞ്ഞിൻ്റെ നിഷ്കളങ്കമുഖം മനസ്സിൽ വല്ലാതെ പതിയുന്നുണ്ട്.
യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ ലൈലയുടെ ജീവിതം വലിയ പ്രശ്നങ്ങളില്ലാതെ കടന്നു പോയേനെ. പ്രശ്നങ്ങൾ വന്നിട്ടും അവൾ അതിൽ നിന്നും രക്ഷപ്പെടാനുള്ള ഭാഗ്യം അവൾക്ക് ലഭിക്കുന്നു.
എന്നാൽ മറിയമോ?    "ഹറാമി" എന്ന വിളിയിൽ നീറി ജീവിക്കുമ്പോഴും വല്ലപ്പോഴും വരുന്ന വസന്തമായിരുന്നു അവൾക്ക് അച്ഛൻ്റെ സ്നേഹം. അമ്മയുടെ മരണത്തോടെ അതും അവൾക്ക് നഷ്ടമായി.റഷീദിനോടൊപ്പം ജീവിക്കാൻ തുടങ്ങിയതോടെ വസന്തം അവൾക്കരികിലേക്ക് പിന്നെ വന്നതേയില്ല.
പശ്ചാത്തലത്തിൻ്റെ കാര്യത്തിൽ ഏറെ ഭാഗത്തും തകർന്ന കെട്ടിടങ്ങളും പൊടിപടലങ്ങളും വിസ്ഫോടനങ്ങളും കരച്ചിലും ഒക്കെ ചേർന്ന ചാരനിറത്തിൻ്റെ സാന്നിദ്ധ്യമാണ്.
അപൂർവ്വമായേ പച്ചപ്പും പ്രകൃതിയും വരുന്നുള്ളൂ
Mullah Faizullah എന്ന അവളുടെ കുഞ്ഞിലേയുള്ള ഗുരുവിൻ്റെ വാക്കുകളാണ്  പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം അവളെ താങ്ങി നിർത്തിയത്.

താലിബാൻ്റെ ദുർഭരണം സ്ത്രീകളോടു കാണിക്കുന്ന ക്രൂരത എത്ര ഭീകരമായിരുന്നെന്ന് ഈ നോവൽ നമുക്ക് കാണിച്ചുതരുന്നുണ്ട്. ആ നാടിൻ്റെ സംസ്കാരത്തിൻ്റെ അടയാളങ്ങളായ എടുപ്പുകളും ബുദ്ധപ്രതിമകളും ഒക്കെ മതതീവ്രവാദം തലക്കുപിടിച്ച അവർ തച്ചുടയ്ക്കുന്നത് നിസ്സഹായരായി നോക്കി നിൽക്കാനല്ലേ അവിടുത്തെ ജനതയ്ക്ക് കഴിഞ്ഞുള്ളൂ.
തുടക്കം മുതൽ ഉദ്വേഗത്തോടെ വായിക്കാൻ തോന്നുന്ന രചനാരീതി, ലളിതവും സത്യസന്ധവുമായ ഭാഷ, കൗതുകകരമായ പദപ്രയോഗങ്ങൾ,സൂക്ഷ്മമായ വിവരണത്തിലൂടെ കഥാപശ്ചാത്തലം നേരിൽ കാണുന്ന പ്രതീതി, ഉടനീളമുള്ള നന്മയുടെ പ്രകാശസ്ഫുരണം ഇതൊക്കെയാണ് വായന ആസ്വാദ്യകരമാക്കുന്ന ഘടകങ്ങൾ.

മനോഹരമായ ഈ ശീർഷകം പതിനേഴാം നൂറ്റാണ്ടിലെ ഒരു പേർഷ്യൻ കവിതയുടെ ഇംഗ്ലീഷ് പരിഭാഷയിൽ നിന്നാണെന്ന് പിൻകുറിപ്പിൽ നോവലിസ്റ്റ് പറയുന്നുണ്ട്.
ഇനി പുസ്തക സ്റ്റാളിലെത്തിയാൽ ഇദ്ദേഹത്തിൻ്റെ പേരുള്ള പുസ്തകം കണ്ടാൽ കണ്ണുമടച്ച് ഞാനതു വാങ്ങിയിരിക്കും.

യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക