Image

ഓരോ അമ്മയും ഈശ്വരന്റെ വലിയ സമ്മാനം (ശ്രീകുമാർ ഉണ്ണിത്താൻ)

Published on 09 May, 2021
ഓരോ അമ്മയും  ഈശ്വരന്റെ വലിയ സമ്മാനം  (ശ്രീകുമാർ ഉണ്ണിത്താൻ)
പുലര്‍ച്ചെ കണ്ട അവ്യക്തമായ സ്വപ്നത്തെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു അനിൽ . തന്റെ ചെറുപ്പകാലം, പത്ത് വയസ്സുകാരനായ തന്നെത്തന്നെ സ്വപ്നത്തില്‍ കണ്ടപ്പോഴുണ്ടായ എന്തോ ഒരു സുഖം. ചെറുപ്പകാലങ്ങളിലേക്ക് ആ സ്വപ്നം അനിലിന്റെ കൈ പിടിച്ചു നടന്നു കഴിഞ്ഞിരുന്നു.  

ഇന്ന്  മാതൃദിനം  ആയത് കൊണ്ടായിരിക്കാം അമ്മയും ഈ  സ്വപ്നത്തിൽ എത്തിയത്.

സ്കൂളിൽ അനിൽ   പഠിക്കുവാൻ അത്ര മിടുക്കനായിരുന്നില്ല. പ്രോഗ്രസ്  റിപ്പോർട്ടുമായി  വീട്ടിലേക്ക്‌  ചെല്ലുന്നത്   ഇപ്പോഴും ഓർക്കാൻ  കഴിയില്ല.   പ്രോഗ്രസ്  റിപ്പോർട്ട്  കിട്ടുമ്പോൾ  സ്കൂളിൽ നിന്നും ആവശ്യത്തിന് കിട്ടും, അതിന്  ശേഷം  വീട്ടിൽ വരുബോൾ  അച്ചന്റെ കയ്യിൽ  നിന്നും ബാക്കി കിട്ടും.   ഈ  പ്രോഗ്രസ്സ്  റിപ്പോർട്ട്  ആരാണോ കണ്ടുപിടിച്ചത്?  അവരെ  പലപ്പോഴും  ശപിച്ചിട്ടുണ്ട്.  ഇപ്പോഴും അന്നത്തെ പ്രോഗ്രസ്  റിപ്പോർട്ട് വല്ലപ്പോഴുമൊക്കെ  സ്വപ്നം കാണുന്നത്  പതിവാണ്.  

അന്നും  പതിവ് പോലെ  പ്രോഗ്രസ്  റിപ്പോർട്ടുമായി  വീട്ടിലേക്ക്‌   ചെല്ലുന്നത് അടി  ഉറപ്പുമായിട്ടാണ്. എങ്ങനെ എങ്കിലും അടിയിൽ നിന്നും രക്ഷപെടാൻ  അമ്മയെ സോപ്പിട്ട് , ഇത്തവണ   മാർക്ക്  കുറഞ്ഞു പോയി  അടുത്ത പരീക്ഷക്ക്‌  നല്ല മാർക്ക്  വാങ്ങിക്കാം  എന്ന്  ഉറപ്പു കൊടുത്തു. പക്ഷേ  അമ്മ  അനങ്ങിയില്ല. പതിവ് പോലെ അച്ഛന്റെ കൈയിൽ നിന്നും അടികിട്ടും  എന്ന്  ഉറപ്പോയപ്പോൾ  അമ്മ  രക്ഷകയായി എത്തി. 'അവനു  കണക്കിന്  മാർക്ക് കുറഞ്ഞത്  അവന്റെ  കുഴപ്പം കൊണ്ടല്ല.  ആ  ചെല്ലപ്പൻ പിള്ള  സാറിന്  കണക്കു പഠിപ്പിക്കാൻ  അറിയില്ല. അത്  എല്ലാ കുട്ടികളും  പറയുന്നുണ്ട് .' ഇത്  കേട്ട്  അച്ചന്റെ ദേഷ്യം  കുറച്ചു കുറഞ്ഞ സമയത്തിന്  അമ്മ  പ്രോഗ്രസ് കാർഡ്  ഒപ്പിട്ടു  തന്നു.

അങ്ങനെ  ഞാൻ  പഠിക്കാത്തത് കാരണമല്ല  മാർക്ക് കുറഞ്ഞത്  സാറിന്റെ കുഴപ്പമാണ്  എന്ന് പറയുവാൻ  ഒരു  അമ്മക്ക് മാത്രമേ  കഴിയു .

സ്കൂൾ  കഴിഞ്ഞു വന്നു  പന്ത് കളിച്ചും, കിളിത്തട്ട്  കളിച്ചുമൊക്കെ  സമയം പോകുന്നതറിയില്ല , ഇരുട്ട് വീണു വീട്ടിലേക്കു നടക്കുമ്പോള്‍ പേടിയാണ്. അച്ഛന്‍ വീട്ടിലുണ്ടാവരുതേ  എന്നാണ്  എന്നുമുള്ള പ്രാർത്ഥന . അമ്മയുടെ ചോദ്യം ചെയ്യലില്‍ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെടാം. എന്നാല്‍ അച്ഛന്‍ ഉണ്ടെങ്കില്‍ അടി ഉറപ്പ്. എന്നാലും അച്ഛന്റെ കോപത്തില്‍ നിന്നും രക്ഷപ്പെടുത്തുന്നത് പലപ്പോഴും അമ്മയാണ്. ഞാൻ പറഞ്ഞിട്ടാണ്  അവൻ കളിക്കാൻ  പോയത്. അങ്ങനെ  അമ്മ എപ്പോഴും  ഒരു രക്ഷകയായി  വരുമായിരുന്നു. അതാണ് അമ്മ . അതുമാത്രമേ  ഏതൊരു അമ്മക്കും  ചെയ്യാൻ കഴിയു. സ്വന്തം  കുഞ്ഞിന്  നോവുമെന്നു കണ്ടാൽ  ഏത്  'അമ്മ മനസ്സും  വേദനിക്കും.

ഞാൻ  ഓരോ  പരീക്ഷക്ക്‌   ജയിക്കുന്ന ദിവസം അമ്മക്ക് ഉത്സവമായിരുന്നു. എന്റെ സന്തോഷങ്ങളിൽ  അമ്മയും  വല്ലാതെ  സന്തോഷിച്ചിരുന്നു . എന്റെ   ദുഃഖങ്ങൾ  അമ്മയുടെയും  ദുഃഖങ്ങൾ ആയിരുന്നു . എന്റെ  അമ്മയും ജീവിച്ചത്  എനിക്ക് വേണ്ടി മാത്രമായിരുന്നു.

അനിൽ  തന്റെ വാച്ചിൽ നോക്കി  സമയം വൈകിയിരിക്കുന്നു. തിടുക്കത്തില്‍ എണീറ്റ്‌ ഓഫീസിലേക്ക് പോവാനുള്ള തയ്യാറെടുപ്പ് തുടങ്ങി. ഓഫീസിലേക്കുള്ള വഴിമധ്യേ കാറോടിച്ചു കൊണ്ടിരിക്കുമ്പോഴും പുലര്‍ച്ചെ കണ്ട ആ സ്വപ്നം. അമ്മയുടെ ഓർമ്മകൾ  അനിലിനെ  അസ്വസ്ഥനാക്കികൊണ്ടിരുന്നു.  ആ  അമ്മയുടെ  വാക്കുകൾ  ഇന്നും  അവൻ ഓർക്കുന്നു “മോനെ അനിലെ, ഞങ്ങള്‍ക്ക് ആണായിട്ടും പെണ്ണായിട്ടും നീ മാത്രമല്ലെ ഉള്ളൂ. ഞങ്ങളെ വിട്ടു ദൂരെക്കൊന്നും പോവല്ലേ. ഈ അമ്മയ്ക്ക് നീയല്ലാതെ മറ്റാരുണ്ട്‌..?

അമ്മക്കെന്നും അവന്‍ അടുത്ത് വേണമായിരുന്നു. അവനും അമ്മയായിരുന്നു എല്ലാം. പക്ഷെ വളരുന്തോറും അവന്‍ അമ്മയില്‍ നിന്നും അകലാന്‍ തുടങ്ങി. അമ്മയുമായി വല്ലപ്പോഴും   വഴക്കിടുന്നതും  പതിവായിരുന്നു . ഒടുവില്‍  വിദ്യാഭ്യാസം കഴിഞ്ഞ് ലോകം മുഴുവന്‍ വെട്ടിപ്പിടിക്കാനുള്ള വ്യഗ്രതയോടെ അമേരിക്കയിലേക്ക്  കുടിയേറി. അവിടെ അമ്മയില്ലാത്ത ദിവസങ്ങള്‍. അപ്പോഴാണ് അമ്മയുടെ സ്നേഹം തിരിച്ചറിഞ്ഞത് . അധികം താമസിയാതെ  ആ അമ്മ ഈ  ലോകത്തോട്  വിടപറഞ്ഞു.  

അമ്മയില്‍ നിന്ന് അകന്നു ജീവിച്ചപ്പോള്‍ മാത്രമാണ് അയാള്‍ക്ക് അമ്മയുടെ സ്നേഹത്തിന്റെ വില തിരിച്ചറിയാന്‍ കഴിഞ്ഞത്. തന്റെ സന്തോഷത്തിനു വേണ്ടി അങ്ങോട്ടുമിങ്ങോട്ടും ഓടിത്തളര്‍ന്ന അമ്മയുടെ കാലുകള്‍ മടിയില്‍ വെച്ച്  തിരുമ്മി കൊടുക്കാനും, അമ്മ അറിയാതെ ആ കാല്‍പാദങ്ങളില്‍ പശ്ചാത്താപത്തിന്റെ ഒരിറ്റു കണ്ണ് നീര്‍ വീഴ്ത്താനും അയാളുടെ ഉള്ളം കൊതിച്ചു. ജീവിതം പച്ചപിടിപ്പിക്കാനുള്ള നെട്ടോട്ടത്തില്‍ അമ്മയ്ക്കായ്‌ കരുതി വെച്ച സ്നേഹം തിരിച്ചു കൊടുക്കാന്‍  സമയം കിട്ടിയിട്ടില്ല. ഏറ്റവും ഒടുവില്‍ കഴിഞ്ഞ പ്രാവശ്യം നാട്ടിലേക്കു പോകുമ്പോഴും അമ്മയുടെ അടുത്ത് കുറെ സമയം ചെലവിടണമെന്ന് ആഗ്രഹിച്ചിരുന്നു. പക്ഷെ ഭാര്യയുടെയും  മക്കളോടുമൊപ്പമുള്ള  യാത്രകൾ  കാരണം  അമ്മയോടും അച്ഛനോടും ഒപ്പം ചെലവഴിച്ചത് വളരെ കുറച്ചു സമയം മാത്രം.

അമ്മയില്ലാത്ത  വീട്ടിലേക്ക് കയറിച്ചെല്ലുബോൾ   അസ്വസ്ഥതകൊണ്ട്  അവന് ഭ്രാന്ത് പിടിക്കുന്നു. എന്റെ മോനെ  എന്ന ആ വിളി  ഇപ്പോഴും കാതുകളിൽ മുഴങ്ങി കേൾക്കുന്നു . അമ്മയെക്കുറിച്ചു പറഞ്ഞാൽ
ഇന്നവന്  മതി വരില്ല, എഴുതിയാൽ തീരുകയും ഇല്ല.

ഭൂമിയിൽ 'അമ്മ' എന്ന വാക്കോളം മഹത്തായ മറ്റൊരു പദം ഉണ്ടോ എന്നെനിക്കറിയില്ല. അമ്മക്ക് പകരമാവാൻ മറ്റൊരാൾക്കും കഴിയില്ല. അമ്മ എന്നാൽ അമ്മ മാത്രം.  അമ്മ എന്നാൽ അത്  സ്നേഹമാണ്, ക്ഷമയാണ്, കരുണയാണ്, ത്യാഗവും സഹനവും ഒക്കെയാണ്. അമ്മയെക്കുറിച്ചു എഴുതുമ്പോൾ കവിഹൃദയങ്ങൾ പോലും അമ്മ മനസ്സു പോലെ ആർദ്രമാകും.

ലോകത്തിലെ ഏറ്റവും നല്ല ഇടമേതെന്ന് ചോദിച്ചാൽ  നമുക്ക്  ഒറ്റ സ്വരത്തിൽ പറയുവാൻ  കഴിയും   അമ്മയുടെ മടിത്തട്ടാണെന്ന് . ലോകത്തിലെ ഏറ്റവും റൊമാന്റിക്കായ പദം ഏതെന്ന്  ചോദിച്ചാൽ  അമ്മയെന്നല്ലാതെ മറ്റെന്താണ് നമുക്ക് പറയാൻ കഴിയുക .  ഒരു ജീവിതം മുഴുവനായും സഹനം എന്ന പദംകൊണ്ട് അടയാളപ്പെടുത്താൻ കഴിയുന്ന  ഒരു ജീവിതം വേറെ  ഏതാണ്?

അനിൽ  ഇന്നും  ഓർക്കുന്നു   സ്കൂൾ വിട്ടു വരുബോൾ  ആധിയോടെ  വാതിക്കൽ
 കാത്തു നിൽക്കുന്ന അമ്മയുടെ രൂപം , ദേഹം മുഴുവൻ  ചെളിയുമായി വരുബോൾ  ശാസിക്കുന്ന അമ്മ,  ശാസനക്ക്   ശേഷം കുളിപ്പിച്ച് വൃത്തിയാക്കി  ഇഷ്ടപ്പെട്ടതൊക്കെ വിളമ്പിയൂട്ടുന്ന, പരിഭവങ്ങളിലും വാത്സല്യം നിറയ്ക്കുന്ന അമ്മയുടെ  മനസ്സ്. മനസ്സിൽ ഒളിപ്പിച്ചു വച്ച ഒരായിരം സങ്കടങ്ങൾ പറയാതെ തന്നെ വായിച്ചെടുക്കുന്ന അടുത്ത സുഹൃത്ത്. പനിച്ചൂടിൽ കിടക്കുമ്പോൾ മരുന്നിനേക്കാൾ ഫലം ചെയ്യുന്ന അമ്മ കൈകളുടെ നേർത്ത തലോടൽ. രാത്രിയിൽ അമ്മ ഉറക്കമായി എന്നുവിചാരിച്ചു വീട്ടിൽ എത്തുബോൾ  നമ്മുടെ വരവിനായി  ഉറങ്ങാതിരിക്കുന്ന  അമ്മയുടെ മുഖം. ഇക്കാലമത്രയും കാലനും കാക്കക്കും
വിട്ടു കൊടുക്കാതെ കാത്തു സൂക്ഷിച്ച അമ്മ . അമ്പിളിമാമന്റെ കഥകള്‍ പറഞ്ഞു
താരാട്ടു പാടി ഊട്ടിയുറക്കിയ  അമ്മ.

കൗമാരവും യൗവ്വനവുമൊക്കെ കടന്ന് എത്ര തന്നെ സഞ്ചരിച്ചാലും അമ്മമാർ കാട്ടിക്കൊടുത്ത ജീവിത വഴികളൊന്നും ഒരുകാലത്തും നമുക്ക്  മറക്കാൻ പറ്റില്ല.  അമ്മയുടെ സ്നേഹത്തിന്  പകരം വെക്കാൻ  മറ്റൊന്നിനും  കഴിയില്ല. ഒരു ജന്മം മുഴുവൻ ആ കാൽചുവട്ടിലിരുന്നാലും  നമുക്കുവേണ്ടി അനുഭവച്ചതിന്റ ഒരംശം  തിരിച്ചു കൊടുക്കാനും ആവില്ല.

ഈ പ്രപഞ്ചം മുഴുവൻ പരിപാലിക്കുക എന്ന ഭാരിച്ച കർമ്മത്തെ വികേന്ദ്രീകരിക്കാനാണ് ദൈവം അമ്മ എന്ന ആശയം തന്നെ  കണ്ടെത്തുന്നത് എന്നാണ് അനിലിന്  തോന്നുന്നത് . അങ്ങനെ   ജീവന്റെ തുടിപ്പുകൾ ഉത്ഭവിച്ച നാൾ മുതൽ അമ്മ, ദൈവത്തിന്റെ പ്രതിനിധിയായി ഭൂമിയിലെ സൃഷ്ടികർമ്മങ്ങൾ ഏറ്റെടുത്ത് ഓരോ കുഞ്ഞിനും ഒന്നാം ദൈവമായി മാറുന്നു. അപ്പോൾ  അമ്മ എന്ന വാക്കിന്  ദൈവത്തെക്കാൾ  ഉയർന്ന  സ്ഥാനമാണു  ജീവനുകളിൽ  ഉള്ളത് എന്ന് മനസിലാവും. ദൈവം  ചെയ്യെണ്ട  കർമ്മമാണ്‌  ഓരോ അമ്മമാരും  ചെയ്യുന്നത്.  അങ്ങനെ ദൈവത്തെ അല്ലെങ്കിൽ  ദൈവത്തിൻറെ പ്രതിനിധിയെ  ആണ്  നമ്മൾ അമ്മ എന്ന്  വിളിക്കുന്നത്. ഓരോ അമ്മയും നമുക്കുള്ള  ഈശ്വരന്റെ വലിയ സമ്മാനം ആണ്.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക