Image

നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)

Published on 06 June, 2021
നേഴ്‌സുമാരെ ചുമ്മാ ചൊറിയല്ലേ! വിവരം അറിയും (ഡോ.മാത്യു ജോയിസ്, ലാസ് വേഗാസ്)
നേഴ്‌സുമാരെ ചൊടിപ്പിച്ചാൽ വിവരം അറിയും, പ്രത്യേകിച്ചും മലയാളി നേഴ്‌സുമാരെ! അതെന്നാ  കൃത്യമായി ഊന്നിപ്പറയാൻ എന്ന് ചോദിച്ചു കഴിഞ്ഞു അല്ലേ?.എവിടെയെല്ലാം മലയാളി വിവേചനത്തിന് ഇരയാക്കപ്പെട്ടിട്ടുണ്ടോ, അവിടെയെല്ലാം മാന്യമായ സമര പ്രതിഷേധങ്ങളിലൂടെ തങ്ങളുടെ ശക്തി തെളിയിച്ചു വിജയം കൈപ്പിടിക്കുള്ളിൽ ഒതുക്കിയ ചരിത്രമേ കേരളത്തിന് വെളിയിൽ പറയാനുള്ളു.

എഴുപതുകളിൽ മണ്ണിന്റെ മക്കൾ വാദവുമായി ബോംബെയിലും ബാഗ്ലൂരിലും അവിടുത്തുകാർ അഴിച്ചുവിട്ട തോന്ന്യാസങ്ങളിൽ നിരവധി മലയാളികൾക്ക് ജോലി നഷ്ടപ്പെട്ടു, പലരുടെയും കടകളും വ്യാപാര സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെടുകയും തല്ലിത്തകർക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിൽ  സ്വല്പം മുൻപിൽ നിന്നതു കൊണ്ട് നിരവധി മലയാളികൾ. അക്കാലത്തു   ബീ ഇ. എൽ, ഐ റ്റി ഐ , എച്ച്.  എം റ്റി , ബി എ  ആർ സി, പോലുള്ള   സ്ഥാപനങ്ങളിൽ കയറിപ്പറ്റുകയും ഉന്നത സ്ഥാനങ്ങളിൽ എത്തുകയും ചെയ്തിട്ടുണ്ട് , പിന്നീട് അവർ മുഖേന ഒട്ടേറെ  മലയാളികൾ ആ സ്ഥാപനങ്ങളിൽ ജോലി നേടിയിട്ടുണ്ടെന്നതും വാസ്തവമാണ് .

അവരുടെ ഒത്തൊരുമയും ഉയർച്ചയും കണ്ട് അസ്സൂയപ്പെടുകയും ഭയപ്പെടുകയും ചെയ്ത ബോംബെയിൽ ദത്താ സാമന്തും, ശിവ സേനയും, ബാന്ഗ്ലൂരിൽ വട്ടാൽ നാഗരാജ് തൂടങ്ങി വെച്ച കന്നഡ ചാലുവാലിഗാർ സംഘടനയും, ഗോകക്  വിഘടന വാദികളും മലയാളികളെ ശരിക്കും തുരത്തിയോടിക്കാൻ ശ്രമിച്ചവരാണ്. പക്ഷെ അന്നു ഇന്നത്തെപ്പോലെ പ്രതിഷേധിക്കാൻ സംഘടനകളോ, സോഷ്യൽ മീഡിയായോ സജീവമായിരുന്നില്ല.

എന്നാൽ ഒരു കാര്യം പറയാതിരിക്കാൻ വയ്യ. അന്നൊന്നും  അവിടെയൊക്കെ ആശുപത്രികളിലെ നിറസാന്നിധ്യം തെളിയിച്ചിരുന്ന മലയാളി നേഴ്‌സുമാരോട് പ്രത്യക്ഷമായി വിവേചനം കാട്ടാൻ ആശുപത്രി അധികൃതരോ നാട്ടുകാരോ മുന്നോട്ടു വന്നതായി ഓർമ്മിക്കുന്നില്ല. കാരണം ജനനം മുതൽ അപകട ഘട്ടങ്ങളിലും രോഗാവസ്ഥയിലും മരണത്തിലും, അവർക്ക് മലയാളി നേഴ്‌സുമാരുടെ അർപ്പണബോധവും ആതുരസേവനവും പ്രശംസനീയം തന്നെ ആയിരുന്നു. അപ്പോഴൊക്കെ നേഴ്‌സുമാര്‍ നമ്മുടെ മാലാഖമാരാണ്.

"അവര്‍ വെളുത്ത യൂണിഫോമില്‍ മന്ത്രിക്കുന്നത് ശാന്തിയുടെ ആശ്വാസഗീതമാണ്. ആശുപത്രിയില്‍ ചെല്ലുമ്പോള്‍ ഒരു ഡോക്ടറില്ലെങ്കിലും കുഴപ്പമില്ല, ഡോക്ടറുടെ താരപരിവേഷം ഇല്ലെങ്കിലും ഡോക്ടറെക്കാള്‍ കൂടുതല്‍ രോഗിക്ക് വേണ്ടി കഷ്ടപ്പെടുന്നതും അവരുടെ അടുക്കല്‍ സമയം ചെലവഴിക്കുന്നതും ഈ പാവം പിടിച്ച നേഴ്‌സുമാരല്ലേ". വടക്കേ ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ മുതല്‍ ആഫ്രിക്കയിലും അമേരിക്കയിലും യൂറോപ്പിലും മലയാളി നേഴ്‌സുമാർ പാട് പെടുന്നു. അവരെല്ലാവരും കര്‍മ്മമേഖലയില്‍ അവരുടേതായ മികവ് തെളിയിച്ചവരാണ്. ഇന്ത്യാക്കകത്തും വിദേശരാജ്യങ്ങളിലും ജോലിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്നെങ്കിലും, അവരുടെ സേവനങ്ങൾക്കു ലഭിച്ചു കൊണ്ടിരിക്കുന്ന സ്വീകാര്യത നിസ്സീമമാണ്. അവർ മലയാളികളുടെ സ്വകാര്യ അഭിമാനമാണ്, കുടുംബങ്ങളുടെ ഉറപ്പും ഭദ്രതയും നൽകുന്ന സാമ്പത്തിക സ്രോതസ്സുകളാണ്. നമ്മുടെ നാടിന്റെ വിദേശനാണ്യ സന്തുലിത നിലനിർത്തുന്ന മാനവശേഷിയുടെ കലവറയുമാണ്. സംഗതിയൊക്കെ ശരി തന്നെ.

ദാ വരുന്നു നമ്മുടെ നാട്ടിത്തന്നെ വീണ്ടും ഇവർക്കെതിരെ ചൊറിച്ചിലും വിവേചനവുമായി ഡൽഹിയിൽ നിന്ന് തന്നെ ഒരു പുതിയ നിയമവുമായി വന്നിരിക്കുന്നു. "ജോലിയൊക്കെ ഇഷ്ടപ്പെട്ടു, പക്ഷെ ജോലിക്കിടെ മലയാളം ഒരു വാക്ക് മിണ്ടിപ്പോകരുത്". (പണ്ട് ശ്രീനിവാസൻ മാത്രമേ പോളണ്ടിനെപ്പറ്റി ഒറ്റ അക്ഷരം മിണ്ടിപ്പോകരുതെന്ന് ഇത്രയും കർശനമായി പറഞ്ഞു കേട്ടിട്ടുള്ളു). ഡൽഹിയിലെ ജി. ബീ. പന്ത്  ഹോസ്പിറ്റൽ ഇത് നടപ്പാക്കിയാൽ മറ്റു തിമിംഗലങ്ങളും മലയാളി നേഴ്‌സുമാരുടെ വായടപ്പിക്കാൻ ഈ ആയുധം പ്രയോഗിക്കാൻ താമസിക്കയില്ലെന്നു നമുക്കറിയാം. നമ്മുടെ മലയാളി മാലാഖമാരോടും, ഇന്ത്യയിലെ ശ്രേഷ്ഠഭാഷയായ മലയാളത്തോടും കാട്ടുന്ന വിവേചനത്തോടും കേരളത്തിലെയും മറ്റു സ്ഥലങ്ങളിലെയും സോഷ്യൽ മീഡിയാ പോരാളികൾ രംഗത്തിറങ്ങിയാൽ പിടിച്ചുനിൽക്കാനാവുമോ ആശുപത്രി മുതലാളിമാർക്കെന്ന് കണ്ടറിയണം.
Join WhatsApp News
Thomas K Varghese 2021-06-06 19:10:07
വികാരത്തിന്റെ ഉച്ചകോടിയിലേക്കു പോകാതെ, വിവേകത്തോടെ സമീപിക്കേണ്ട ഒരു സാഹചര്യമാണിത്. ഇങ്ങനെ ഉള്ള കാര്യങ്ങൾക്കു വിലക്കുകൾ കല്പിക്കാതെ, നയപരമായി ഒരു സംഭാഷണം മാത്രം കൊണ്ട് പരിഹരിക്കാമായിരുന്നു. അധികാരങ്ങൾ പലപ്പോഴും അഹന്ത യിലേക്കും വിവേചനത്തിലേക്കും വഴിതെറ്റിക്കാറുണ്ട്. "അഹം" ഊതിവീർപ്പിച്ചു, സമൂഹത്തെ നശിപ്പിക്കാനല്ല, നേതൃത്വവും സ്ഥാന മാനങ്ങളും. സേവനത്തിനു സഹായിക്കാനും സമാധാന ഭംഗം ഉണ്ടാകാതെ സൂക്ഷിക്കാനുമാണ്. കല്പനകൾ നൽകുന്നവരും, സേവകരാണെന്നു മനസ്സിലാക്കാൻ കഴിയാത്തവരെ ഒഴിവാക്കാൻ കഴിയണം. അധികാരം ഉണ്ടെങ്കിൽ അത് കാണിക്കാനായി കല്പനകളും പൊതുവായ നിയമങ്ങളും കല്പിക്കരുത്, അവ ഉണ്ടാക്കി വയ്ക്കാവുന്ന പ്രശ്നങ്ങളെ മുൻകൂട്ടി കാണാൻ കഴിവില്ലാത്തവർ കസേരകൾ വിട്ടൊഴിയുക. എല്ലാവരെയും ഒരുപോലെ മനുക്ഷ്യരായി കണ്ടു പ്രവർത്തിക്കുക.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക