ലോക മാതൃഭാഷാ ദിനം നാളെ
പൈതൃക വികസനത്തിനും, അതിൻ്റെ സംരക്ഷണത്തിനും മാതൃഭാഷയേക്കാൾ ശക്തിയുള്ള മറ്റൊരു മാദ്ധ്യമമില്ലെന്നാണ് ഐക്യരാഷ്ട്രസഭ രേഖപ്പെടുത്തിയിരിക്കുന്നത്. തങ്ങളുടെ മാതൃഭാഷയായ ബംഗാളിയെ പരിരക്ഷിക്കാൻ 1952-ൽ ബംഗ്ലാദേശുകാർ നടത്തിയ പോരാട്ടമാണ് പിന്നീട് ലോക മാതൃഭാഷാദിനം ആഗോളതലത്തിൽ ആചരിക്കാനുള്ള പ്രചോദനം നൽകിയത്. വർഷങ്ങൾ നീണ്ടു നിന്ന കൂടിയാലോചനകൾക്കൊടുവിൽ, 1999-ലാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന യുനെസ്കോ, ഫെബ്രുവരി-21 ലോക മാതൃഭാഷാദിനമായി പ്രഖ്യാപിച്ചത്.
പ്രിയ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ടും, ഭാഷാ വികസനത്തിന് ഒരു സർവകലാശാല സ്ഥാപിതമായിട്ടും ഏകദേശം ഒരു ദശകം പിന്നിടുന്ന വേളയിൽ, നമ്മുടെ മാതൃഭാഷയുടെ ആഴവും, പരപ്പും, പ്രാചീനതയും തെളിയിക്കുന്നതിനായി രൂപീകരിച്ച വിദഗ്‌ദ്ധ സമിതിയുടെ കൺവീനറും, അന്താരാഷ്ട്ര ദ്രാവിഡ ഭാഷാ പഠന കേന്ദ്രത്തിൻ്റെ ഡയറക്ടറുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ സംസാരിക്കുന്നു:
🟥 മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിട്ട് ഒമ്പതു വർഷം കഴിഞ്ഞു. കേന്ദ്ര ധനസഹായം പ്രയോജനപ്പെടുത്തി നടന്ന ശ്രേഷ്ഠഭാഷാ പുരോഗമന പ്രവർത്തനങ്ങൾ വിവരിക്കാമോ?
2013-ലെ കേന്ദ്ര സർക്കാർ വിജ്ഞാപന പ്രകാരം, മലയാള ഭാഷ ക്ലാസ്സിക് ഭാഷയായി അംഗീകരിക്കപ്പെട്ടുവെങ്കിലും, തുടർനടപടികൾ മദ്രാസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ള റിട്ട് പെറ്റിഷേനിലുള്ള തീർപ്പിനു വിധേയമായിരിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വിധി വന്നത് 2016-ലാണ്. കന്നഡ, തെലുഗു, മലയാളം, ഒഡിയ ഭാഷകളെ ക്ലാസ്സിക് ഭാഷകളായി പ്രഖ്യാപിച്ചത് വിദഗ്ദ്ധസമിതികളാണ്. അതിൽ കോടതി ഇടപെടുന്നത് ശരിയല്ലെന്നായിരുന്നു വിധിയിലെ പൊരുൾ. തുടർന്ന് മൈസൂറിലെ സെൻട്രൽ ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് ഇന്ത്യൻ ലാംഗ്വേജസ് (സി. ഐ. ഐ. എൽ) ക്ലാസിക് ഭാഷകൾക്ക് സെൻൻ്ററുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു. സംസ്ഥാനത്തിൻ്റെ അധികാര പരിധിയിൽ വരുന്ന കാര്യമല്ല ക്ലാസിക് ഭാഷയ്ക്കു വേണ്ടിയുള്ള ഗവേഷണപഠനകേന്ദ്രം. ക്ലാസ്സിക് ഭാഷകൾക്കുള്ള കേന്ദ്ര സ്ഥാപനവും വികസനവും സംബന്ധിച്ച നടപടികൾക്ക് കേന്ദ്ര സർക്കാറിൻ്റെ അധീനതയിലുള്ള ഭാഷാകേന്ദ്രമായ സി.ഐ.ഐ.എൽ.ലി-നെയാണ് കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയിട്ടുള്ളത്. മലയാളം ശ്രേഷ്ഠഭാഷാ സെൻ്റർ തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവ്വകലാശാലയിൽ തുടങ്ങണമെന്ന് കേരള സർക്കാർ താല്പര്യമറിയിച്ചു. ചർച്ചകളും എഴുത്തുകുത്തുകളുമായി കാലം കുറേ മുന്നോട്ടുനീങ്ങി. സ്ഥല പരിമിതിയിൽ ക്ലേശിക്കുന്ന മലയാളം സർവ്വകലാശാല സ്വന്തം നിലയിൽ ഒരു കെട്ടിടം വാടകയ്ക്കെടുത്ത് സെൻ്റർ തുടങ്ങാമെന്നറിയിച്ചു. കരാർ വ്യവസ്ഥയിൽ ഒരു ഡപ്യൂട്ടി ഡയറക്ടറെ സെൻ്ററിൻ്റെ പ്രവർത്തനത്തിനായി സി.ഐ.ഐ.എൽ നിയമിക്കുകയും ചെയ്തു. ഒരു വർഷത്തേയ്ക്കായിരുന്നു നിയമനം. കാലാവധി തീരുംമുമ്പേ ഡെപ്യൂട്ടി ഡയറക്ടർ രാജിവെച്ചു.
🟥 നൂറു കോടി രൂപ ചെലവിൽ നിർമ്മിക്കാവുന്ന ശ്രേഷ്ഠമലയാളഭാഷാഗവേഷണകേന്ദ്രവും അതിൻ്റെ പ്രവർത്തന ചെലവിനായി കൊല്ലം തോറുമുള്ള അഞ്ചുകോടിയും. ഇന്ത്യയിലെ സകല സർവകലാശാലകളിലും ലഭിക്കാവുന്ന മലയാളം ചെയറും, രാജ്യാന്തര പുരസ്കാരങ്ങളും വെറും മരീചികയാവുകയാണോ?
നൂറു കോടി രൂപ കേന്ദ്രം ഒറ്റയടിയ്ക്ക് നല്കുമെന്ന് ഒരിടത്തും പറഞ്ഞിട്ടില്ല. കേന്ദ്ര സർക്കാറിൻ്റെ മാനവവിഭവശേഷി മന്ത്രാലയത്തിൻ്റെ നിയന്ത്രണത്തിലാണ് ഭാഷാഗവേഷണ സെൻ്ററുകൾ പ്രവർത്തിക്കുക. സംസ്ഥാന സർക്കാറിൻ്റെയോ സർവ്വകലാശാലകളുടെയോ അധികാര പരിധിയിൽ വരുന്ന സ്ഥാപനവുമല്ലിത്. സെൻ്ററിൻ്റെ വികസന പ്രവർത്തനങ്ങൾക്ക്‍ ഫണ്ട് അനുവദിക്കുന്നത് സി.ഐ.ഐ.എൽ മുഖാന്തിരമാണ്. നിർമ്മാണത്തിലിരിക്കുന്ന പ്രോജക്ടുകൾക്കനുസരിച്ചായിരിക്കും ഫണ്ട് അനുവദിക്കുന്നത്. സെൻ്ററിൻ്റെ ആകെയുള്ള പ്രവർത്തനങ്ങൾക്ക് പ്രതിവർഷം അഞ്ചുകോടി രൂപ വരെ പ്രവർത്തന മൂലധനം പ്രതീക്ഷിക്കാവുന്നതാണ്. ക്ലാസിക് പദവി ലഭിച്ച ഭാഷകൾക്ക് ചില ആനുകൂല്യങ്ങൾ കൂടിയുണ്ട്. ക്ലാസിക് ഭാഷകൾക്ക് കേന്ദ്രസർവ്വകലാശാലകളിൽ പഠനവിഭാഗങ്ങൾ തുടങ്ങാനുള്ള നിർദ്ദേശമാണൊന്ന്. അന്തർദേശീയ നിലവാരം പുലർത്തുന്ന ഭാഷാസാഹിത്യപഠനങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിക്കുമെന്നതാണ് മറ്റൊന്ന്. മൈസൂറിലെ സി.ഐ. ഐ.എൽ പോലെ അന്താരാഷ്ട്ര നിലവാരമുള്ള ഒരു ഭാഷാ ഗവേഷണകേന്ദ്രം മലയാളത്തിന് കിട്ടുകയെന്നത് ചില്ലറക്കാര്യമല്ല. അവിടെ സംസ്ക്കാരം, ചരിത്രം, പാരമ്പര്യം, ഭാഷ തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പഠനങ്ങളും അത്യന്താധുനിക സംവിധാനങ്ങൾ ഉപയോഗിച്ച് നടത്താനാകും. ഇതൊക്കെ സാധിച്ചെടുക്കാൻ സംസ്ഥാന സർക്കാറിൻ്റെ ഭാഗത്തുനിന്നും ശക്തമായ നീക്കങ്ങളുണ്ടാകണം. കന്നഡ, തെലുഗു, തമിഴ് ക്ലാസിക് സെൻ്ററുകൾ കാര്യക്ഷമമായി പ്രവർത്തിച്ച് കേന്ദ്ര ഫണ്ടുകൾ യഥേഷ്ടം നേടുന്ന ചിത്രം നമ്മൾ കാണേണ്ടതാണ്. എഴുത്തച്ഛൻ സർവ്വകലാശാലയുടെ പരിമിതികളിൽ പ്രവർത്തിക്കുന്ന മലയാളം ക്ലാസിക്കൽ സെൻ്റർ ബാലാരിഷ്ടതകളിൽപ്പെട്ട് ഉഴലുകയാണ്. കേരള സർക്കാർ മനസ്സുവെച്ചെങ്കിലേ മലയാളം ക്ലാസിക് സെൻ്റർ രക്ഷപ്പെടൂ. കേന്ദ്രത്തിൽ നിന്നും നൂറും നൂറ്റമ്പതും കോടി രൂപ കിട്ടുമെന്ന് എഴുത്തച്ഛൻ സർവ്വകലാശാലയിലെ ആർക്കെങ്കിലും പ്രതീക്ഷയുണ്ടെങ്കിൽ അത് തട്ടിക്കുടഞ്ഞു കളയുകയാണ് നല്ലത്. കാസർകോട്ടെ കേന്ദ്രസർവ്വകലാശാലയിൽ മലയാളവിഭാഗം തുടങ്ങിയെന്നതല്ലാതെ മറ്റൊരു കേന്ദ്രസർവ്വകലാശാലയിലും മലയാളത്തിനു ചെയർ ഭാവനയിൽപോലുമില്ല. അലിഗഡിൽ മലയാളം ചെയർ പണ്ടേയുള്ളതാണല്ലോ. ശ്രേഷ്ഠഭാഷയുമായി ബന്ധപ്പെട്ട അന്തർദേശീയ പുരസ്കാരങ്ങളൊന്നും നാളിതുവരെ മലയാളത്തിനു ലഭിച്ചിട്ടില്ല. ജൃലശെറലിശേമഹ രണ്ടു പേർക്കുകിട്ടിയിട്ടുണ്ട്. അത് ക്ലാസിക് ഭാഷയ്ക്കു ഉദ്ദേശിക്കപ്പെട്ടിട്ടുള്ള അവാർഡല്ല.
🟥 മലയാളത്തിൻ്റെ ശ്രേഷ്ഠഭാഷാ പദവിയ്ക്കുള്ള നിവേദനം മുന്നെയൊരിക്കൽ കേന്ദ്ര സാഹിത്യ അക്കാദമി നിരസിച്ചിരുന്നുവല്ലൊ. അമ്മ മലയാളത്തിന് ഈ സ്ഥാനം നിഷേധിക്കാൻ അധികൃതർ അന്ന് നിരത്തിയ കാരണങ്ങൾ എന്തെല്ലാമായിരുന്നു?
മലയാളം, മറാത്തി ഭാഷകൾക്ക് ക്ലാസ്സിക് പദവി നല്കുന്നതിനെപ്പറ്റി ചർച്ചചെയ്യാൻ കേന്ദ്രസാഹിത്യ അക്കാദമി, 2012 ജനുവരിയിൽ 23 വിദഗ്ദ്ധ സമിതിയുടെ യോഗം വിളിച്ചു ചേർത്തു. വിദഗ്ദ്ധ സമിതിയിൽ മലയാളിയായ ഡോ. ശ്രീനാഥൻ പ്രത്യേക ക്ഷണിതാവായിരുന്നു. വിദഗ്ദ്ധസമിതി അംഗങ്ങളായ സുനിൽ ഗംഗോപാധ്യായ, പ്രൊഫ. ഗോപിചംന്ദ് നരംഗ്, പ്രൊഫ. ഉദയ നാരായണ സിംഗ്, ഡോ.ബി.എൻ.പട്നായ്ക്ക്, പ്രൊഫ. ബി.എഛ് കൃഷ്ണമൂർത്തി തുടങ്ങിയവർ വിവിധ കാരണങ്ങളാൽ യോഗത്തിന് എത്തിച്ചേർന്നിരുന്നില്ല. ശ്രീനാഥൻ്റെ കാഴ്ചപ്പാട് വ്യക്തമാകുന്ന കുറിപ്പ് സന്നിഹിതരായിരുന്ന സമിതി അംഗങ്ങൾക്കു നല്കി. മലയാളത്തിനു ക്ലാസിക് പദവി നൽകണമെന്നായിരുന്നു കുറിപ്പിലെ താല്പര്യം. മുതിർന്ന അംഗങ്ങളെക്കൂടി ഉൾപ്പെടുത്തി പ്രശ്നം ചർച്ച ചെയ്യുന്നതിലേക്കായി വിദഗ്ദ്ധ സമിതിയുടെ അടുത്തയോഗം ഹൈദരാബാദിൽ ചേരാൻ തീരുമാനിച്ചു. ആ യോഗത്തിൽ 1500 വർഷത്തിൽ കൂടുതൽ പഴക്കം എന്ന മാനദണ്ഡത്തിൻ്റെ കാര്യത്തിൽ
കൃഷ്ണമൂർത്തി സംശയം പ്രകടിപ്പിച്ചു. അദ്ദേഹത്തിൻ്റെ വീക്ഷണത്തിൽ പഴന്തമിഴിൻ്റെ പടിഞ്ഞാറൻ ഭാഷാഭേദത്തിൽ നിന്നും മലയാളം സ്വതന്ത്രമാകുന്നത് 8-ാം നൂറ്റാണ്ടോടുകൂടിയാണ്. അതിനാൽ, 1300 വർഷത്തിനുമേൽ പഴക്കം മലയാളത്തിനു കല്പിക്കാനാവില്ല. ഈ നിലപാടിൽ വിദഗ്ദ്ധ സമിതി ഉറച്ചു നില്കുകയും, യുക്തമായ തീരുമാനം കൈക്കൊള്ളാൻ സർക്കാറിന്
ശുപാർശ നല്കുകയും ചെയ്തു.
🟥 കേന്ദ്രസർക്കാർ പുതിയതായി നൽകിയ ക്ലാസ്സിക് പദവികൾ മദ്രാസ് ഹൈ കോർട്ടിൽ ചോദ്യം ചെയ്യപ്പെട്ടപ്പോൾ, കന്നഡ, തെലുഗു ഭാഷാപണ്ഡിതർ എതിർവാദവുമായി ഉടൻ കോടതിയിലെത്തിയിരുന്നു. മലയാളം ശ്രേഷ്ഠഭാഷയാക്കാൻ നമ്മൾ കാണിച്ച ശുഷ്കാന്തി, നേടിയ പദവി വെല്ലുവിളിക്കപ്പെട്ടപ്പോൾ അത് സംരക്ഷിക്കാൻ എന്തുകൊണ്ട് കാണിച്ചില്ല?
ഇതു ശരിയല്ല. കേരള സർക്കാർ യഥാസമയം കേസിൽ കക്ഷിചേർന്നിട്ടുണ്ട്. കേരള സാഹിത്യ അക്കാദമി, മലയാളം സർവ്വകലാശാല എന്നീ സ്ഥാപനങ്ങളോട് മലയാളഭാഷയുടെ ക്ലാസിക് പദവിക്കാധാരമായ വസ്തുതകളും രേഖകളും സമർപ്പിക്കാൻ കേരള സർക്കാർ ആവശ്യപ്പെട്ടു. കേരള സാഹിത്യ അക്കാദമിയുടെ താല്പര്യപ്രകാരം എൻ്റെ കൈവശമുള്ള രേഖകളും വിദഗ്ദ്ധസമിതി റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങളും ഞാൻ കേസിൻ്റെ ആവശ്യത്തിലേക്കു നല്കി. മലയാള
സർവ്വകലാശാലയും കേരളസാഹിത്യ അക്കാദമിയും സംയുക്തമായാണ് മദ്രാസ് ഹൈക്കോടതിയിൽ കേരളത്തിനുവേണ്ടി ഹാജരായ അഡ്വക്കേറ്റിന് തെളിവുകൾ നല്കിയത്. കേസിൻ്റെ കാര്യത്തിൽ കേരള സർക്കാർ അനാസ്ഥ കാണിച്ചിട്ടില്ല. കന്നഡ, തെലുഗു, ഒഡിയ ഭാഷക്കാരെപ്പോലെ കേസിൻ്റെ കാര്യം വൈകാരികമായി മലയാളികൾ ഏറ്റെടുത്തില്ലെന്നത് നേര്. മലയാളഭാഷയുടെ കാര്യം വരുമ്പോൾ മലയാളികൾ എക്കാലത്തും അങ്ങനെയായിരുന്നല്ലോ. മലയാളത്തിന് ക്ലാസിക്കൽ പദവിക്ക് അർഹതയില്ലെന്ന് വാദിച്ചവരിൽ വീറും വാശിയും ഏറെക്കാണിച്ചത് മലയാളികളായിരുന്നെന്നോർക്കുക.
🟥 കന്നഡയ്ക്കും (2008), തെലുഗുവിനും (2008), മലയാളത്തിനും (2013), ഒഡിയയ്ക്കും (2014) നൽകിയ ക്ലാസ്സിക് പദവിയ്ക്ക് എതിരെയുള്ള പൊതുതാൽപര്യ ഹർജികൾ 2016-ൽ തള്ളിപ്പോയെങ്കിലും, അർഹതപ്പെട്ട ആനുകൂല്യങ്ങൾ നേടിയെടുക്കാൻ നമുക്കു മാത്രം എന്താണിത്ര ആലസ്യം? മറ്റു ഭാഷകളുടെ വികസന പ്രവർത്തനങ്ങൾ സജീവമായി നടക്കുന്നല്ലോ!
കന്നഡ, തെലുഗു, ഒഡിയ ഭാഷക്കാർ അവരുടെ ഭാഷയോടുകാണിക്കുന്ന മമത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ജനതയുടെ വികാരം ഉൾക്കൊണ്ട് അതാതു സംസ്ഥാനസർക്കാരുകളും ഭാഷാപോഷണത്തിനായി ഭരണപരമായ ഇടപെടലുകൾ നടത്തുന്നു. കേരളത്തിലെ സ്ഥിതിയോ? മലയാളം ആക്ട് രാഷ്ട്രപതിഭവനിൽ കിടക്കുന്നു. അധ്യയനമാധ്യമത്തിന് കോടതി നടപടികളിൽ കുരുങ്ങി ശ്വാസം മുട്ടുന്നു. കോടതിഭാഷ മലയാളമെന്ന ആശയം പെരുവഴിയിൽ. ഇംഗ്ലീഷുകാർ അവരുടെ ഭാഷയിലൂടെ ഇന്ത്യ ഭരിച്ചു. ഇംഗ്ലീഷ്ഭാഷ പഠിച്ച് ഉദ്യോഗത്തിൽ കയറിയവരിൽ ഏറെപ്പേരും മലയാളികളാണ്. ആംഗലസംസ്കാരത്തോട് സവിശേഷവിധേയത്വം സൃഷ്ടിക്കാൻ ഇംഗ്ലീഷിനു കഴിഞ്ഞു. ആ വിധേയത്വം ഇംഗ്ലീഷുകാർ
ഇന്ത്യവിട്ടിട്ടും തുടരുന്നു. പ്രത്യേകിച്ചും അഭ്യസ്തവിദ്യരായ മലയാളികളിൽ. ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ പഠിച്ച് ഇംഗ്ലീഷിലുള്ള പരീക്ഷകൾ ജയിച്ച് ഉദ്യോഗത്തിൽ കയറിയ ഭൂരിപക്ഷത്തിനും മലയാളം മ്ലേഛഭാഷയാണ്. പിന്നെങ്ങനെ ഭരണ അധ്യയന മാധ്യമമായി മലയാളം മാറും? ഭാഷ ശ്രേഷ്ഠമായാലെന്ത് അല്ലെങ്കിലെന്ത്?
🟥 ക്രിസ്‌തുവിന് മുമ്പ് ഏഴാം നൂറ്റാണ്ടിൽ എഴുതപ്പെട്ട വ്യാകരണ ഗ്രന്ഥം 'തൊൽക്കാപ്പിയം', എ.ഡി. രണ്ടാം നൂറ്റാണ്ടിലേതെന്നു കരുതപ്പെടുന്ന മഹാകാവ്യങ്ങൾ 'ചിലപ്പതികാരം', 'മണിമേഖല' മുതലായ മഹത് പ്രമാണങ്ങളുള്ള തമിഴിനോട്, ഒമ്പതാം നൂറ്റാണ്ടിലെ 'വാഴപ്പള്ളി ശാസന'വും, 'പെരിഞ്ചെല്ലൂർ ചേപ്പേടുകളു'മായി നമുക്ക് കിടപിടിക്കാനാകുമോ?
കേട്ടുപഴകിയ ധാരണകൾ മാറണം. തൊൽകാപ്പിയവും ചിലപ്പതികാരവും, പതിറ്റുപ്പത്തും, ഐങ്കുറുനൂറും കേരളത്തിലുണ്ടായ കൃതികളാണ്. തിരുക്കുറളിൻ്റെ പിറവിയും മലനാട്ടിലല്ലേ എന്ന സംശയം ബാക്കിനിൽക്കുന്നു. ദ്രാവിഡ ഭാഷകളിലെ ഏറ്റവും പ്രാചീനമായ വ്യാകരണകൃതിയാണ് തൊൽകാപ്പിയം. ഇന്നത്തെ മലയാളഭാഷയെ വിശദീകരിക്കാൻ ഒട്ടൊക്കെ ഈ കൃതികൊണ്ടു സാധിക്കും. മുകളിൽ സൂചിപ്പിച്ച കൃതികളിലെ പദകോശം പരിശോധിച്ചപ്പോൾ വ്യക്തമാകുന്ന വസ്തുത അവയിലെ ഭൂരിപക്ഷം പദങ്ങളും ഇന്നത്തെ മലയാളത്തിൽ ഉണ്ടെന്നതാണ്. തമിഴിന് പരിചിതമല്ലാത്തതും മലയാളത്തിന് സുപരിചിതവുമായ വാക്കുകൾ കേരളത്തിലെ പൂർവ്വഭാഷയുടെ വ്യക്തിത്വത്തിലേക്കുള്ള ചൂണ്ടുപലകയാണ്. മലനാട്ടുവഴക്കങ്ങൾകൊണ്ട് വേറിട്ടു നില്കുന്നു കേരളത്തിലുണ്ടായ സംഘകാല കൃതികൾ. സംസ്കൃതഭാഷയുടെ വ്യാപനം മൂലമാണ് കേരളത്തിലുണ്ടായ ചിലപ്പതികാരവും പതിറ്റുപ്പത്തും, ഐങ്കറുനൂറുമൊക്കെ മലയാളിക്കു കൈമോശം വന്നത്. പ്രാചീനഭാഷാസ്വഭാവമുള്ള മലനാട്ടുകൃതികളെല്ലാം തമിഴായിട്ടാണ് മലയാളികൾ കണക്കാക്കിയത്. രാമചരിതം തമിഴ് കാവ്യം, കണ്ണശ്ശരാമായണം തമിഴ് കാവ്യം എന്ന ധാരണ പുലർത്തുന്നവർ ഇന്നും ഉണ്ടല്ലോ. മലയാളത്തിൻ്റെ അസ്തിത്വം തെളിയിക്കുന്ന രേഖകൾ ക്രി.വ. 830 ലെ വാഴപ്പള്ളിച്ചെപ്പേടിനും, 849 ലെ തരിസാപ്പള്ളിച്ചെപ്പേടിനും മുമ്പേ ഉണ്ടായിട്ടുണ്ട്. എടയ്ക്കൽ, കമ്പം, തേനി, പട്ടണം, നിലമ്പൂർ ലിഖിതങ്ങൾ ഉദാഹരണം. ഇവയൊന്നും കണ്ടിട്ടില്ലാത്ത ചരിത്രകാരന്മാർ എഴുതി വെച്ച ഭാഷോല്പത്തി വാദങ്ങളാണല്ലോ ഇന്നും ക്ലാസുകളിൽ പഠിപ്പിക്കുന്നത്. തമിഴ്, സംസ്കൃതം, പ്രാചീനമലയാളം എന്നീ ഭാഷകളിൽ അവഗാഹം ഉള്ളവർക്കേ മലയാളത്തിൻ്റെ ഈടുവെപ്പുകളുടെ മഹത്വം മനസ്സിലാകൂ. കൂട്ടിന് വട്ടെഴുത്തും, തമിഴ് ബ്രാഹ്മിയും, ഗ്രന്ഥാക്ഷരവും കൂടി ഉണ്ടാകണം. അങ്ങനെവരുമ്പോൾ ചിലപ്പതികാരവും, പതിറ്റുപ്പത്തും, പെരുമാൾ തിരുമൊഴിയും, തിരുക്കുറളും മലയാളത്തിൻ്റെ തനതുവകയായി മാറും. കൂട്ടത്തിൽ തൊൽകാപ്പിയവും.
🟥 പ്രാചീന തമിഴ് ഗ്രന്ഥങ്ങളെല്ലാം നമുക്കുകൂടി അവകാശപ്പെട്ടതാണെങ്കിൽ, മലയാളത്തിൻ്റെ നിറഭേദങ്ങൾ അവയിലുണ്ടെങ്കിൽ, തൊൽക്കാപ്പിയ'വും 'ചിലപ്പതികാര'വും തന്നെ നമ്മുടെ ഭാഷയുടെ പഴക്കം തെളിയിക്കാൻ തെളിവുകളായി നൽകാമായിരുന്നില്ലേ?
ഇപ്പറഞ്ഞതൊക്കെ ഉൾക്കൊള്ളിച്ചാണ് റിപ്പോർട്ടു തയ്യാറാക്കിയിട്ടുള്ളത്. കേന്ദ്രസാഹിത്യഅക്കാദമി രൂപീകരിച്ച വിദഗ്ദ്ധ സമിതിയിൽ മലയാളികൾ ഉണ്ടായിരുന്നില്ല. ക്ഷണിതാവെന്ന നിലയ്ക്ക് ഡോ. ശ്രീനാഥൻ മലയാളത്തിൻ്റെ അവകാശം ഊന്നി ഉറപ്പിച്ചെങ്കിലും ഡോ. എഛ്. കൃഷ്ണമൂർത്തിയുടെ നിഗമനങ്ങളോടാണ് മലയാളമറിയാത്ത മറ്റുവിദഗ്ദ്ധസമിതിയംഗങ്ങൾ അനുകൂലിച്ചത്. മലയാളികൾ ഉൾക്കൊള്ളുന്ന ഒരു വിദഗ്ദ്ധസമിതിയ്ക്ക് സാധ്യതയില്ലാത്തതിനാൽ മലയാള ഭാഷാവിദഗ്ദ്ധരുടെ അഭിപ്രായം കൂടി കേട്ടിട്ട് മലയാളത്തിൻ്റെ ശ്രേഷ്ഠഭാഷാപദവി സംബന്ധിച്ച തീരുമാനമെടുക്കണമെന്ന് കേരളസർക്കാർ ആവശ്യപ്പെട്ടത് ഈ സാഹചര്യത്തിലാണ്. അങ്ങനെ മൂന്നാമതു ചേർന്ന വിദഗ്ദ്ധ സമിതി യോഗത്തിൽ ശ്രീനാഥനു പുറമേ പ്രൊഫ. എം.ജി. എസ്. നാരായണൻ, പ്രൊഫ. ബി. ഗോപിനാഥൻ നായർ, മലയാളം സർവ്വകലാശാല വൈസ് ചാൻസിലർ കെ.ജയകുമാർ പിന്നെ ഞാനും പ്രത്യേക ക്ഷണിതാക്കളായി യോഗത്തിൽ പങ്കെടുത്തു. സംഘകാലകൃതികൾ
പൊതുസ്വത്താണെന്നും തമിഴിൻ്റെ തനതായി അതു കാണുന്നതു ശരിയല്ലെന്നും യോഗത്തിൽ വിശദീകരിക്കപ്പെട്ടു. പ്രൊഫ. എം.ജി.എസ്സ്, പ്രൊഫ. വി.ആർ. റാവു, ഡോ. ശ്രീനാഥൻ എന്നിവർ ഇക്കാര്യം ഊന്നിപ്പറഞ്ഞു. ഞാനും പ്രൊഫ. ബി. ഗോപിനാഥൻ നായരും വ്യാകരണപരമായ കാര്യങ്ങളാണ് വിശദീകരിച്ചത്.
🟥 കടം കൊള്ളാത്ത സാഹിത്യപാരമ്പര്യം ഭാഷയ്ക്ക് വേണമെന്നുള്ളത് ക്ലാസ്സിക് പദവി ലഭിക്കാനുള്ളൊരു മാനദണ്ഡമാകുന്നു. മലയാളത്തിലെ പ്രഥമ സാഹിത്യ കൃതിയായി കരുതപ്പെടുന്നത് 12-ആം ശതകത്തിലെ 'രാമചരിത'മാണ്. കല്ലിലും, പനയോലയിലും, ചെമ്പുതകിടിലുമുള്ള പുരാതന മലയാള ലിഖിതങ്ങൾ തമിഴിൽ നിന്ന് എത്രത്തോളം സ്വതന്ത്രമാണ്?
ഒരു ഭാഷയെ 'ശ്രേഷ്ഠഭാഷ' എന്ന വിഭാഗത്തിൽ പരിഗണിക്കപ്പെടുന്നതിനുള്ള അർഹത തീരുമാനിക്കുന്നതിനായി നാല് മാനദണ്ഡങ്ങൾ ഉണ്ട്. അതിലൊന്നാണ് സാഹിത്യപാരമ്പര്യം മൗലികതയുള്ളതും മറ്റൊരു ഭാഷാ സമൂഹത്തിൽനിന്ന് കടം കൊള്ളാത്തതുമായിരിക്കണമെന്നുള്ളത്. മലയാളത്തിൻ്റെ സാഹിത്യ പാരമ്പര്യത്തിന് സംഘകാലത്തോളം പഴക്കമുണ്ട്. മലയാളത്തിലെ സാഹിത്യപ്രസ്ഥാനങ്ങളെക്കുറിച്ച് ആധികാരികമായ അറിവ് ലഭിക്കുന്നത് 'ലീലാതിലകം' എന്ന സംസ്കൃതകൃതിയിൽ നിന്നാണ്. പാട്ട്, മണിപ്രവാളം എന്നിവയാണ് ലീലാതിലകത്തിൽ സൂചിതമായിട്ടുള്ള പ്രാചീനമലയാള സാഹിത്യപ്രസ്ഥാനങ്ങൾ. തമിഴിലും കന്നഡത്തിലും തെലുങ്കിലും പാട്ടുണ്ടെങ്കിലും ലീലാതിലകം ലക്ഷണനിർവ്വചനം ചെയ്തിട്ടുള്ള പാട്ട് മലയാളത്തിൽ മാത്രമേയുള്ളൂ. പ്രാചീന മലയാളത്തിൻ്റെ സ്വഭാവം വ്യക്തമായി ധരിച്ചിട്ടില്ലാത്ത ചില പണ്ഡിതന്മാർ രാമചരിതത്തിലെ ഭാഷ തമിഴാണെന്ന് തെറ്റിദ്ധരിച്ചിട്ടുണ്ട്. കേരളത്തിൻ്റെ ഭാഷയെ തമിഴെന്ന് പ്രാചീനകാലത്ത് വിളിച്ചിരുന്നു. എന്നുവെച്ച് സാക്ഷാൽ തമിഴെന്ന് ധരിക്കരുത്. മലനാട്ടുഭാഷ എന്ന അർത്ഥത്തിലാണ് മലനാട്ടുതമിഴ്, ഭാഷ എന്നീ വാക്കുകൾ ഉപയോഗിച്ചിരുന്നത്. മലയാളം എന്ന ഭാഷാനാമം തെലുഗു മഹാകവി ശ്രീനാഥൻ 'ഭീമേശ്വരപുരാണമു' എന്ന തെലുഗു കാവ്യത്തിൽ പ്രയോഗിച്ചിട്ടുണ്ടെങ്കിലും, ആ ഭാഷാസംജ്ഞയ്ക്ക് പ്രചാരം സിദ്ധിച്ചത് ഗുണ്ടർട്ടിൻ്റെ 'മലയാളഭാഷാവ്യാകരണ'ത്തോടുകൂടിയാണ്.
🟥 മഹാകവി വള്ളത്തോളിൻ്റെ 'എൻ്റെ ഭാഷ' എന്ന കാവ്യത്തിൽ, 'സംസ്കൃത ഭാഷതൻ സ്വാഭാവികൌജസ്സും സാക്ഷാൽ തമിഴിൻ്റെ സൗന്ദര്യവും' മലയാളത്തിൽ ഒത്തുചേർന്നിട്ടുണ്ടെന്നൊരു പരാമർശമുണ്ട്. തമിഴിൻ്റെ ആ സൗന്ദര്യം എന്താണെന്ന് വിശദീകരിക്കാമോ? നമ്മുടെ ഭാഷയിൽ എവിടെയൊക്കെയാണ് ആ തമിഴ് ചന്തം തെളിഞ്ഞു കാണുന്നത്?
'സംസ്കൃതഹിമഗിരിഗളിതാ ദ്രാവിഡവാണീകളിന്ദജാമിളിതാ കേരളഭാഷാഗംഗാ' എന്ന് ആലങ്കാരികഭാഷയിൽ കേരളഭാഷയുടെ സംസ്കൃത-തമിഴ് ബന്ധത്തെപ്പറ്റി കോവുണ്ണി നെടുങ്ങാടി 1878-ൽ 'കേരളകൗമുദി' എന്ന വ്യാകരണ ഗ്രന്ഥത്തിൽ കുറിച്ചിട്ടുണ്ട്. മഹാകവി വള്ളത്തോളിൻ്റെ 'എൻ്റെ ഭാഷ'യിലും സംസ്കൃത-തമിഴ് ബന്ധം സൂചിതമാണ്. നെടുങ്ങാടിയുടെ ശ്ലോകം മലയാളം സംസ്കൃത ജന്യമാണെന്ന അർത്ഥം തരുന്നുണ്ടെങ്കിലും, അദ്ദേഹം തുടർന്ന് മലയാളത്തെ ദ്രാവിഡോക്തി കന്യക എന്നു പരാമർശിച്ചിട്ടുള്ളതും ഓർക്കേണ്ടതാണ്. മഹാകവി വള്ളത്തോൾ മലയാളത്തിൻ്റെ ഉല്പത്തിയെപ്പറ്റി എങ്ങും സൂചിപ്പിച്ചിട്ടില്ല. പാരാവാരസദൃശം വള്ളത്തോളിൻ്റെ ഭാഷാസ്നേഹം അലയടിച്ചുയരുന്ന കവിതയാണ് 'എൻ്റെ ഭാഷ'. ഭാഷയുടെ ഓജസ്സിനു നിദാനം പദസമ്പത്തും അക്ഷരസംഖ്യയുമാണ്. സംസ്കൃതത്തിൻ്റെ ഗഗനഭാവവും, ദ്രാവിഡത്തിൻ്റെ ലാവണ്യവും ഏകീഭവിച്ചിട്ടുള്ള ഭാഷയാണ് മലയാളമെന്ന് കവി വിവക്ഷ.