Image

മറക്കാന്‍ കഴിയാത്ത കുറെ മിണ്ടാപ്രാണികള്‍

Somarajan Panicker Published on 28 October, 2012
മറക്കാന്‍ കഴിയാത്ത കുറെ മിണ്ടാപ്രാണികള്‍
അരീക്കരയിലെ ബാല്യകാലം ഓര്‍മിച്ചെടുതപ്പോള്‍ ഒരുപാട് ശുധാത്മക്കളായ മനുഷ്യരെപറ്റി ഞാന്‍ എഴുതുകയുണ്ടായി . എന്നാല്‍ അവരെപ്പോലെ തന്നെ ഒരിക്കലും മറക്കാന്‍ കഴിയാത്ത കുറെ മിണ്ടാപ്രാണികള്‍ എന്റെ ബാല്യകാലത്തെ ഓര്‍മകളില്‍ എന്നും തങ്ങി നില്‍ക്കും .

വീട്ടില്‍ ആദ്യം എരുത്തില്‍ ( തൊഴുത്ത് ) എന്ന് പറയാന്‍ വീടിന്റെ താഴെ ഒരു ചെറിയ ഒരു ഓലപ്പുര ആയിരുന്നു . അവിടെക്ക് കൂടെനില്‍ക്കുന്നതിലെ അച്ചാച്ചന്‍ വാങ്ങി കൊണ്ടുവന്ന ചുവന്ന പശുവും അതിനെ കിടാവ് വെളുത്ത പശുവും ആണ് എനിക്ക് ഒര്മയുള്ള കാലം തൊട്ടു തുടങ്ങിയ പശുക്കുടുംബം . ചുവന്ന പശു എന്ന് വെറുതെ പറഞ്ഞാല്‍ പോര , ഇത്ര ഇണക്കവും ഞങ്ങള്‍ ചെറിയ കുട്ടികളെ ഒരു തല കുലുക്കി പോലും ഉപദ്രവിക്കാത്ത ഒരു പാവം ഓമനയായ പശുവായിരുന്നു . കൂടെനില്‍ക്കുന്നതിലെ അച്ചാച്ചന്‍ ചുവന്ന പശുവിനെ മോളെ എന്നാണു വിളിച്ചിരുന്നത്‌ . അന്ന് വെളുത്ത പശു എന്ന് ഞങ്ങള്‍ വിളിച്ചിരുന്ന വെളുത്ത ക്ടാവും അങ്ങിനെ ഞങ്ങളുടെയും ഓമനകള്‍ ആയി . ഞാന്‍ അന്ന് മൂന്നിലോ നാലിലോ ആയിരിക്കും . അച്ഛന്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു വരുന്നത് വരെ കൂടെ നില്‍ക്കുന്നതിലെ അച്ചാച്ചന്‍ തന്നെയാണ് പശുവിനെ നോക്കാന്‍ മൂന്നു നേരവും വീട്ടില്‍ വരുന്നത് . അന്ന് അരീക്കര പശുക്കള്‍ ഇല്ലാത്ത വീടുകള്‍ ഇല്ലെന്നു മാത്രമല്ല ഒരു വീടിന്റെ പ്രതാപം പറയുന്നത് തന്നെ വീട്ടിലെ പശുക്കളുടെ എണ്ണം പറഞ്ഞാണ് , അല്ലെങ്കില്‍ എരിത്തിലിന്റെ വലിപ്പം പറഞ്ഞാണ് . കൊച്ചു കളീക്കല്‍ അന്ന് പത്തോളം പശുക്കള്‍ ഉണ്ടായിരുന്നു , അവരുടെ എരുത്ത്തിലും കൊത്തുപണികള്‍ നിറഞ്ഞ അതിന്റെ പുല്ലൂടും ഒക്കെ എടുത്തു പറയേണ്ടതാണ് .

അന്ന് അണ്ണനും ഞാനും ഒക്കെ ചുവന്ന്‍ പശുവിനു കാടി കൊടുക്കുമ്പോള്‍ അതിനെ തൊടുകയോ തലോടുകയോ കയറില്‍ പിടിച്ചു കൊണ്ട് നടക്കുകയും ഒക്കെ ചെയ്തു പേടി മാറ്റി എടുത്തു . ചുവന്ന പശുവിനു കച്ചി കൊടുക്കാനും പോച്ച(പുല്ലു ) പറിക്കാനും ഒക്കെ ഞങ്ങള്‍ക്ക് എന്തൊരു ഉത്സാഹം ആയിരുന്നു എന്നോ ! . തിരി തോറുത്ത് വെച്ചിരിക്കുന്ന കച്ചിയുമായി അടുത്ത് ചെല്ലുമ്പോഴേ ചുവന്ന പശു തല കുലുക്കി സ്നേഹവും കൊതിയും ഒക്കെ കാണിക്കും. . അടുത്ത് ചെന്ന് നിന്നാല്‍ മതി, നല്ല അരമുള്ള നാക്ക് വെച്ച് കാലിലോ ദേഹത്തോ നക്കാന്‍ തുടങ്ങും . ഞാന്‍ അതിന്റെ ചെവിയിലും കഴുത്തിലും നെറ്റിയിലും ഒക്കെ തടവിക്കൊടുക്കുന്നത് ആണ് ഏറ്റവും ഇഷ്ടമുള്ള കാര്യം . വെളുത്ത ക്ടാവ് ആയിരുന്ന വെളുത്ത പശു അത്രയും സൗഹൃദം ഇല്ല , എന്നാലും ഇടിക്കുകയോ ഉപദ്രവിക്കുകയോ ഒന്നും ഇല്ല . ചുവന്ന പശുവിനെപ്പോലെ നക്കി സ്നേഹം കാണിക്കല്‍ ഇല്ലാത്ത ഒരു പരുക്കത്തി ആണെന്ന് മാത്രം .

അച്ഛന്‍ പട്ടാളത്തില്‍ നിന്ന് പിരിഞ്ഞു വന്നതോടെ ആദ്യം തന്നെ നല്ല ഒരു എരുത്തില്‍ പണിയണം എന്ന് തീരുമാനിച്ചു. . പത്ത് പശുക്കളെ വരെ കെട്ടാന്‍ പറ്റുന്ന ഒരു എരുത്തില്‍, അതിന്റെ ഭാഗന്മായി ഒരു മുറി വലിയ പത്തായം വെക്കാന്‍ , പിന്നെ തേങ്ങയും വിറകും ഒക്കെ ഇടാന്‍ ഒരു മുറി , ചുരുക്കത്തില്‍ ഒരു ചെറിയ വീട് പണിയുന്ന പ്ലാനും പണചിലവും . അച്ഛന്റെ പ്ലാനുകള്‍ ഒന്നും അമ്മയോട്ടു സമ്മതിക്കുകയും ഇല്ല . അച്ഛനാണെങ്കില്‍ വലിയ എരുത്തിലും അതില്‍ നിറയെ പശുക്കളും ഒക്കെ സ്വപ്നം കാണുന്ന ഒരു കര്‍ഷകന്‍ . സത്യത്തില്‍ ഞങ്ങള്‍ കുട്ടികള്‍ ആണ് ഏറ്റവും സന്തോഷിച്ചത്‌ . പുല്ലൂടിന്റെ ചിത്ര പണികള്‍ ഒക്കെ സദാശിവന്‍ ആശാരി പണിതു എടുക്കുമ്പോള്‍ ഞങ്ങള്‍ അവിടെ വളരാന്‍ പോവുന്ന പശുക്കളെയും ഞങ്ങളുടെ കൂടെ കളിക്കാന്‍ വരുന്ന ക്ടാക്കളെയും ഒക്കെ സ്വപ്നം കാണും .

എരുത്തില്‍ പണിതു പണിതു അച്ഛന്‍ അത് ഒരു ഇടത്തരം വീട് തന്നെ പണിതു ഉയര്‍ത്തി . അന്ന് ഞങ്ങളുടെ വീട് പോലും അത്ര സ്ഥല സൗകര്യം ഉണ്ടായിരുന്നില്ല . ഇന്നുള്ള വലിയ വീട് പണിഞ്ഞത് ഈ എരുത്തില്‍ പണിതു പിന്നെയും എത്രയോ വര്ഷം കഴിഞ്ഞാണ് . പശുക്കളുടെ സ്ഥലം മുഴുവന്‍ ചറിയ ചരിവോടെ വലിയ കരിങ്കല്‍ പാളികള്‍ പാകി, തെക്കും പ്ലാവും ഒക്കെ കൊണ്ട് നിര്‍മിച്ച പുല്ലൂട്‌, പിറകില്‍ വെള്ളവും മൂത്രവും ഒക്കെ ഒഴുക്കി കളയാന്‍ പറ്റിയ സിമന്റു കൊണ്ടുള്ള പാത്തി , എരുത്തിലിന്റെ അറ്റത്തു ഒരു വലിയ ചാണക പ്പുര , അങ്ങിനെ അച്ഛന്റെ ഭാവന അനുസരിച്ച് അന്നത്തെ കാലത്തെ ഏറ്റവും പരിഷ്കരിച്ച ഒരു എരുത്തില്‍ തന്നെ ആയിരുന്നു . വീട് പണിയില്‍ ഉള്ളത് പോലെ തന്നെ കട്ടിള വെപ്പും ഉത്തരം വെപ്പും കേറി താമസവും ഒക്കെ ചെറുതായെങ്കിലും ആഘോഷിച്ചു . അങ്ങിനെ ചുവന്ന്‍ പശുവും വെളുത്ത പശുവും കൂടി പുതിയ വലിയ അവരുടെ വീട്ടിലേക്കു താമസം മാറിയ ദിവസം ഇന്നും ഞാന്‍ ഓര്‍ക്കുന്നു .

പുതിയ എരുത്തില്‍ വന്നതോടെ എന്റെ ജോലികളും ഉത്തരവാദിത്വവും ഒക്കെ കൂടി . ഞാന്‍ വളരുന്നത്‌ തന്നെ പുതിയ ഈ ജോലികള്‍ ശീലിച്ചു തുടങ്ങിയാണ് . പശുവിനെ അഴിച്ചു കെട്ടുക , കുളിപ്പിക്കുക , ചാണകം വാരുക , എരുത്തില്‍ കഴുകി വൃത്തിയാക്കുക , പുളിയരിയും പിണ്ണാക്കും ഒക്കെ ചേര്‍ത്ത കാടി തിളപ്പിക്കുക , പോച്ച പറിക്കുക, കിടക്കുന്നതിനു മുന്‍പ് കച്ചി കൊടുക്കുക തുടങ്ങിയ പണികള്‍ ഒക്കെ അണ്ണനോ ഞാനോ ചെയ്യുക പതിവായി .

ഈ മനോഹരമായ എരുത്തിലില്‍ ആദ്യമായി ചുവന്ന പശു പ്രസവിച്ച രാത്രി എനിക്ക് മറക്കാന്‍ പറ്റില്ല . റാന്തല്‍ വിളക്കുമായി എരുത്തിലില്‍ അച്ഛനോടൊപ്പം ഞങ്ങള്‍ കുട്ടികളും എത്ര ആകാംക്ഷയോടെയാണ് കാത്തിരുന്നത് . പശു നില്ക്കുന്ന തറ മുഴുവന്‍ കച്ചി വിരിച്ചു മേത്ത പോലെയാക്കി , ഒന്നോ രണ്ടോ റാന്തല്‍ വിളക്കിന്റെ വെട്ടത്തില്‍ ഞങ്ങള്‍ ആ മനോഹരമായ കാഴ്ച കണ്ടു , വെളുത്തു ശംഖു പോലെയുള കുളമ്പടികള്‍ കുറേശ്ശേയായി പുറത്തേക്കു വരുന്നതും ഒടുവില്‍ നിറയെ ദ്രാവകം കൊണ്ട് നനഞ്ഞു നിലത്തു വീണ ആ കുഞ്ഞു ക്ടാവ് വീണത്‌ അമ്മ അതിനെ സ്നേഹത്തോടെ നക്കി തുടച്ചതും അച്ഛന്‍ അതിനെ വാരിയെടുത്ത് പാല് കുടിപ്പിക്കാന്‍ അമ്മയുടെ അടുത്തേക്ക് അടുപ്പിച്ചതും . നെറ്റിയില്‍ നല്ല ഒരു വെളുത്ത ചുറ്റിയുള്ള ഒരു കാളക്കുട്ടന്‍ ആയിരുന്നു അത് . പിറന്നു വീണ നിമിഷം മുതല്‍ അവന്‍ ഞങ്ങളുടെ ഓമന ആയി വളര്‍ന്നു .

ഞങ്ങള്‍ ആ കാളക്കുട്ടനെ എടുത്തുകൊണ്ടു നടക്കും , ഒരിക്കലും ഉപദ്രവിക്കാത്ത അമ്മ പശു ഞങ്ങളുടെ പിറകെ ഓടി വരും . കയറില്‍ കെട്ടി വലിയുംപോള്‍ ഞങ്ങളെ നോക്കി അമറും, ഏതു അമ്മയ്ക്കാണ് കുഞ്ഞിനെ പിരിയാന്‍ സാധിക്കുക . അന്ന് ഞങ്ങളുടെ പറമ്പിലും പരിസരത്തും ഉഗ്ര വിഷമുള്ള പാമ്പുകള്‍ ഉണ്ടായിരുന്നു . മിക്കപ്പോഴും മൂര്‍ഖന്‍ , അല്ലെങ്കില്‍ അണലി , അല്ലെങ്കില്‍ ശംഖു വരയന്‍ , അച്ഛന്‍ ഇത്തരം പാമ്പുകളെ കണ്ടാല്‍ തല്ലിക്കൊല്ലുന്നതില്‍ വിദഗ്ദ്ധനും ആയിരുന്നു . ഒരിക്കല്‍ എരുത്തിലില്‍ പശുക്കളുടെ കരച്ചില്‍ കേട്ട് റാന്തല്‍ വിളക്കുമായി അച്ഛനോടൊപ്പം ചെന്നപ്പോള്‍ കണ്ടത് എരുത്തിലില്‍ പത്തിവിടര്‍ത്തി നില്‍ക്കുന്ന വലിയ ഒരു മൂര്ഖനെയാണ്‌. പേടിച്ചരണ്ട് നില്‍ക്കുന്ന പശുക്കളും ഞങ്ങളുടെ കാളക്കുട്ടനും, അച്ഛന്‍ പാമ്പിനെ നേരിട്ടപ്പോള്‍ ഞാന്‍ കാളക്കുട്ടനെ കുഞ്ഞുങ്ങളെ എടുത്തു കൊണ്ട് പോവുന്നത് പോലെ വീട്ടിലേക്കു കൊണ്ട് പോയി എന്റെ കട്ടിലിന്റെ കാലില്‍ കെട്ടി . അന്ന് മുഴുവന്‍ എന്റെ കട്ടിലിന്റെ കാലില്‍ കെട്ടിയിരുന്ന കാളക്കുട്ടനെ തലോടാനും ഉമ്മ വെക്കാനും ഞങ്ങള്‍ മത്സരിക്കുകയായിരുന്നു . രാവിലെ കൊച്ചു കുട്ടികള്‍ കിടന്ന തോട്ടില്‍ പോലെ മൂത്രവും ചാണകവും വീണ സിമന്റു തറ ഒക്കെ ഞങ്ങള്‍ സന്തോഷത്തോടെ കഴുകി വൃത്തിയാക്കി എന്ന് മാത്രം .

വികൃതി പയ്യന്‍ എന്ന് പറയാം , എന്നാല്‍ വികൃതി പശു എന്ന് പറഞ്ഞാലോ , ചുവന്ന പശു ശരിക്കും കാണിക്കുന്ന വികൃതികള്‍ കാരണം എനിക്ക് അച്ഛന്റെ കയ്യില്‍ നിന്നും കിട്ടിയ അടികള്‍ക്ക് കണക്കില്ല . കാടി കൊടുക്കുമ്പോള്‍ അല്‍പ്പം ചൂട് കുറയുകയുകയോ ഉപ്പു കുറയുകയോ ചെയ്‌താല്‍ ഈ വികൃതി പശു കാടി കുടിക്കില്ല ,മിക്കപ്പോഴും എന്നെ കാടി കൊടുക്കാന്‍ ചുമതലപ്പെടുത്തിയിട്ടു അച്ഛന്‍ ചെങ്ങന്നൂര്‍ പോയി വരുമ്പോഴേക്കും ആ കാടി കുടിക്കാതെ ചുവന്ന പശു വെറുതെ അമറിക്കൊണ്ടിരിക്കും . അച്ഛന്റെ സൈക്കിളിന്റെ ശബ്ദം കേട്ടാല്‍ മതി , ഈ അമറല്‍ തുടങ്ങാന്‍ , അച്ഛന്‍ വേഷം മാറി വന്നതും

" പശുവിനു കാടി കൊടുത്തോടാ ?"
" കാടി കൊടുത്തു നോക്കി , കുടിച്ചില്ല "
അച്ഛന്‍ അതെ കാടി ചെറുതായൊന്നു ചൂടാക്കി കൊടുക്കേണ്ട താമസം , ഈ പശു ചെവിയും ആട്ടി അത് മുഴുവന്‍ കുടിച്ചു തീര്‍ക്കും , അത് തീരുന്നതിനു മുന്പായി എനിക്ക് അച്ഛന്‍ നല്ല വട്ട കമ്പ് കൊണ്ടുള്ള ഒന്ന് രണ്ടു അടി തരികയും ചെയ്യും . ഇങ്ങനെ എത്ര തവണയാണ് ഈ പശുവിന്റെ വികൃതി കാരണം എനിക്ക് അടി വാങ്ങി തന്നിട്ടുള്ളത് . എത്ര തവണയാണ് ഞാന്‍ ചൂട് നോക്കിയും ഉപ്പു നോക്കിയും ആ കാടി നാക്കില്‍ വെച്ച് രുചിച്ചു നോക്കി കൊടുത്തിട്ടുള്ളത് , എന്ത് ചെയ്യാം , എന്നെ രണ്ടെണ്ണം കൊള്ളിക്കാതെ ഈ തള്ളപ്പശു ആ കാടി കുടിക്കില്ല .

ചുവന്ന പശു എട്ടോ ഒന്‍പതോ തവണയും വെളുത്ത പശു മൂന്നു നാല് തവണയും അരീക്കരയിലെ പുതിയ തൊഴുത്തില്‍ പ്രസവിചിട്ടുണ്ട് . എങ്കിലും ഒരിക്കല്‍ മാത്രം ചുവന്ന പശു വീണ്ടും ഒരു പശു ക്കുട്ടിയെ പ്രസവിച്ചത് . അമ്മ എപ്പൊഴു പറയും , അരീക്കര പശുവും സ്ത്രീകളും വാഴില്ല എന്ന് . ആറ്റു നോറ്റു ഉണ്ടായ ആ പശുക്കുട്ടി ഒരു വയസ്സാവുന്നതിനു മുന്‍പ് പാമ്പ് കടിച്ചു മരിക്കുകയും ചെയ്തു . എങ്കിലും ഞങ്ങളുടെ എരുത്തില്‍ ഞങ്ങള്‍ക്ക് സമ്മാനിച്ച ഓരോ കാളക്കുട്ടന്മാരും ഞങ്ങളുടെ പ്രിയപ്പെട്ട കൂട്ടുകാര്‍ ആയിരുന്നു . അവര്രെ അച്ഛന്‍ വില്‍ക്കുമ്പോള്‍ ഒക്കെ ഞങ്ങളും വളരെ വേദനിച്ചിട്ടുണ്ട് . അച്ഛന്റെ വിട്ടുമാറാത്ത നടുവിന് വേദനയുടെ പരിഹാരമായി ആദ്യം വെളുത്ത പശുവിനെയും ക്ടാവിനെയും വിറ്റപ്പോള്‍ ഞങ്ങള്‍ കുട്ടികള്‍ അത്രയ്ക്ക് വേദനിച്ചിട്ടില്ല . പക്ഷെ ചുവന്ന്‍ പശുവിനെ നോക്കാന്‍ കൊഴുവല്ലൂരില്‍ നിന്നും ഒരാള്‍ വന്നപ്പോള്‍ ഞങ്ങള്‍ ആ സത്യം വേദനയോടെ മനസ്സിലാക്കി. . ആ വലിയ എരുത്തിലില്‍ നിന്നും ചുവന്ന പശുവിനെ അഴിച്ചു കയര്‍ മാറി ക്കെട്ടി പുതിയ ഉടമസ്ഥനു കൈമാറുമ്പോള്‍ അച്ഛന്‍ ജീവിതത്തിലെ സ്വപ്നമായിരുന്ന എരുത്തില്‍ നിറയെ പശുക്കളും ക്ടാക്കളും ഒക്കെ മറന്നുവോ എന്തോ ?

ചുവന്ന പശു പുതിയ ഉടമസ്ഥനോടൊപ്പം നടന്നു നീങ്ങിയപ്പോള്‍ അച്ഛന്‍ പണിത ഞങ്ങളുടെ വലിയ എരുത്തില്‍ മാത്രമല്ല ശൂന്യമായത്, എന്നും നിറയെ പശുക്കളും പാലും ക്ടാക്കളും സ്വപ്നം കണ്ട ഞങ്ങള്‍ കുട്ടികളുടെ മനസ്സ് കൂടിയാണ് .

ഇന്നും അരീക്കര പോവുമ്പോള്‍ ഞങ്ങളുടെ വലിയ എരുത്തില്‍ ഞാന്‍ പോയി നോക്കും , ചുവന്ന പശുവും വെളുത്ത പശുവും കൊച്ചു ക്ടാവും കാളക്കുട്ടനും ഒക്കെ നിരന്നു നിന്നിരുന്ന ആ സ്ഥലത്ത് ഇന്ന് ഉപയോഗിക്കാതെ ഇരിക്കുന്ന റബ്ബര്‍ ഷീറ്റ് അടിക്കുന്ന മഷീന്‍ മാത്രം . കാടി കുടിക്കാതെ എന്നെ തല്ലു കൊള്ളിക്കാന്‍ അറിയാവുന്ന ചുവന്ന പശു എവിടെ ?പത്തി വിടര്‍ത്തി നില്‍ക്കുന്ന മൂര്‍ഖന്‍ എവിടെ ? പേടിച്ചരണ്ടു നില്‍ക്കുന്ന വെളുത്ത പശു എവിടെ ? മാറോടു ചേര്‍ത്ത് പിടിച്ചു എന്റെ വീട്ടിലേക്കു കൊണ്ട് പോവാന്‍ ഞങ്ങളുടെ പ്രീയപ്പെട്ട കാളക്കുട്ടന്‍ എവിടെ ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക