Image

അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ (പുസ്തക പരിചയം: ഡോ.എന്‍.പി.ഷീല)

ഡോ.എന്‍.പി.ഷീല) Published on 20 August, 2014
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ (പുസ്തക പരിചയം: ഡോ.എന്‍.പി.ഷീല)
ബന്യാമിന്റെ 'ആടുജീവതമാണ്' ഇവിടെ അദ്ദേഹത്തിന്റെ വിഖ്യാതമായ കൃതി. അത് ബഹുചര്‍ച്ചിതമെന്നു മാത്രമല്ല, കേരള സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം നേടിയതുമാണ്. എന്നാല്‍ അദ്ദേഹത്തിന്റെ മറ്റു ചില കൃതികള്‍ ഇവിടെ പരാമര്‍ശ വിധേയമായിട്ടില്ലെന്ന് തോന്നുന്നു.
അബീശഗിന്‍, പ്രവാചകന്മാരുടെ രണ്ടാം പുസ്തകം, മഞ്ഞ വെയില്‍ മരങ്ങള്‍, അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങള്‍  എന്നിവ നോവലുകളും, കഥാ സമാഹാരമായ ഇ.എം.എസും പെണ്‍കുട്ടിയും കൂടാതെ അടുത്തിടെ രണ്ടു ഇരട്ട നോവലുകള്‍ കൂടി പ്രസിദ്ധീകൃതമായി. എല്ലാം ഒന്നിനൊന്നു മെച്ചം എന്നു പറയാവുന്നവ.

ഇവിടെ പരാമര്‍ശ വിധേയമാകുന്ന കൃതി, മേല്‍ സൂചിപ്പിച്ചതുപോലെ അക്കപ്പോരിന്റെ ഇരുപതു നസ്രാണി വര്‍ഷങ്ങളാണ്.

അങ്ങനങ്ങു ഓടിച്ചു വായിച്ചു പോകാന്‍ പറ്റുന്ന ഒരു പുസ്തകമല്ല, ഇത്. ആലോചനാമൃതങ്ങളായ നര്‍മ്മം തുളച്ചു കയറുന്ന പരിഹാസം, വ്യംഗ്യഭംഗിയില്‍, സഭ്യതയ്ക്കുള്ളില്‍ നിന്നു വിവരിക്കുന്ന രതിക്രീഡകള്‍ രണ്ടു വിഭാഗമായി തിരിഞ്ഞ് നസ്രാണികള്‍ നടത്തുന്ന പൊരിഞ്ഞ അങ്കം- എന്നു വേണ്ട വായനക്കാരുടെ ഭിന്ന അഭിരുചികള്‍ക്കും നവരസതര്‍പ്പണം സാധിക്കുന്ന മനോഹരകൃതി എന്നു ഞാനതിനെ വിശേഷിപ്പിക്കട്ടെ. അതിലുപരി ബെന്യാമിന്റെ ഇതര കൃതികളെ അപേക്ഷിച്ച് ഇതിന്റെ സ്ഥാനം ഒന്നാമതാണെന്നു കൂടി എനിക്കഭിപ്രായമുണ്ട്.

ശ്രദ്ധേയമായ മറ്റൊരു കാര്യം ഏതൊരു സാഹിത്യകാരനും ഉണ്ടായിരിക്കേണ്ട ഒന്നാമത്തെ ഗുണം ധൈര്യമാണ്. സമൂഹത്തിന്റെ നന്മയും ഉന്നമനവും ലക്ഷ്യമാക്കി തൂലിക ചലിപ്പിക്കുന്ന ഏതൊരാളും തന്റെ അന്തര്‍ഗ്ഗതം ഒളിവും മറയും സങ്കോചവും കൂടാതെ വെളിപ്പെടുത്താന്‍ ബാധ്യസ്ഥനാണ്. ഏതാനും വര്‍ഷം മുമ്പ് ഒരു സമ്മേളനത്തില്‍ വച്ച് സാഹിത്യകാരന്‍ എന്നു വിശേഷിപ്പിച്ചു കൊണ്ട് ഒരു 'ഭയന്താകൊള്ളി' നിസങ്കോചം പറഞ്ഞത് കുറച്ച് നാള്‍ കൂടി ജീവിക്കാനുള്ള കൊതി കൊണ്ട് പലതും തുറന്നു പറയാന്‍ ഭയപ്പെടുന്നു അതും ഒരു സാഹിത്യകാരന്‍ തടി പോലെ ആയിരത്താണ്ട് ജീവിച്ചിട്ട് എന്തു കാര്യം സമുദായത്തിന്റെ സൂക്ഷ്മ ഗ്രാഹിയായ ചിത്രം വായനക്കാരന്റെ മുമ്പില്‍ തെളിയുകയാണ്.

ആളിനെ കണ്ടാല്‍ പരമ ശാന്തന്‍. നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പച്ചവെള്ളം ചവച്ചു ചവച്ചു കുടിക്കുന്ന ഒരു പാവത്താന്‍ എന്നേ തോന്നൂ. പക്ഷേ ഈ സാധുവിന്റെ രചനാ സാമര്‍ത്ഥ്യം അിറയുമ്പോഴാണ് ബോധ്യമാവുന്നത് ഈ മനുഷ്യന്‍ ചാരം മൂടിയ  ഒരു കനലാണെന്ന കാര്യം ഏതു  സംഭവം വര്‍ണ്ണിക്കുമ്പോഴും വിശേഷിച്ചും രതിക്രിയ മറ്റു ചില എഴുത്തുകാര്‍ സഭ്യതയുടെ സീമ ഉല്ലംഘിച്ച് അശ്ശീല വര്‍ണ്ണന നടത്തുമ്പോള്‍ നാം നെറ്റി ചുളിക്കാറുണ്ട് എന്നാല്‍ അതേ കൃതി നമ്മുടെ മുമ്പില്‍ എത്ര വ്യംഗ്യ ഭംഗിയില്‍ വിദഗ്ധമായി അവതരിപ്പിച്ചിരിക്കുന്നതെന്ന് നോക്കുക. പട്ടാളക്കാരന്‍ തങ്കച്ചന്റെ ഭാര്യ ചിന്നമ്മയോട് നുണ പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയതാണ് കുഞ്ഞൂഞ്ഞ്. അതിനാല്‍ ശോശക്കുട്ടി ഒത്തിരി നാളത്തെ കൊതി മനസ്സിലും ശരീരത്തിലുമിട്ട് കൊതിച്ചു കൊണ്ട് ചോദിച്ചു 'എന്നിട്ടിറക്കെണ്ടയ?' 'ഇറക്കാം' കുഞ്ഞച്ചയാന്‍ പതിയെ ശോശക്കുട്ടിയുടെ റൗക്കയുടെ മുന്‍ ക്കെട്ടഴിച്ചു ഇടം കണ്ണിനു താഴത്തെ കൊതി പിടിപ്പിക്കുന്ന പാലുണ്ണിയില്‍ ഉമ്മയായി കെട്ടിവരിയുന്ന നീളന്‍ ഗൗര്യമായി മൂലപ്പാടത്തെ കന്നി മണ്ണിലേക്ക് കലപ്പയാഴ്ത്തലായി മടവീണ വരമ്പത്തെ ആര്‍ത്തിരമ്പലായി കന്നിപ്പാടത്ത് ചേറു കലക്കിയോടുന്ന കന്നിന് കുട്ടിയായി അവസാനം ചെളിക്കുണ്ടില്‍ കുഴഞ്ഞു നീന്തുന്ന നീര്‍പ്പുള്ളവനായി. ഇതു വായിക്കുമ്പോള്‍ വായനക്കാരുടെ ചുണ്ടില്‍ ഒരു മൃദു സ്‌മേരം വിരിയും ഇതേ കാര്യം നേരെ അങ്ങു പറഞ്ഞതിനാണ് അശ്ശീലമാരോപിച്ച് കാലിക്കറ്റ് സര്‍വ്വകലാശാലയിലെ സില ബസ്സില്‍ നിന്ന് വി.കെ.എന്‍  ന്റെ കൃതി നിരോധിച്ചത് നഗ്നതയില്‍ സൗന്ദര്യമില്ലെന്ന് ചുരുക്കം.

ഈ കൃതിയില്‍ ചരിത്രമുണ്ട്. ഭൂമിശാസ്ത്രമുണ്ട്. ചേരി തിരിഞ്ഞുള്ള പൊരിഞ്ഞ പോരുണ്ട്. പകയുണ്ട്. പ്രേമമുണ്ട്, വ്യഭിചാരമുണ്ട്. തൊഴുത്തില്‍കുത്തുണ്ട്. ഉദാത്തമായ സഹോദര സ്‌നേഹത്തിന്റെ മാതൃകയുണ്ട്. തകഴിയുടെ വെള്ളപ്പൊക്കത്തിനെ അനുസ്മരിപ്പിക്കുന്ന മഴവെള്ളപാച്ചിലില്‍ സമുദാ സ്പര്‍ദ്ധയുടെ മനം മടുപ്പിക്കുന്ന കഥകള്‍- അന്ധവിശ്വാസങ്ങള്‍ വിശ്വസനീയമാക്കുന്നതിന്റെ അച്ചട്ടായ ഉദാഹരണങ്ങള്‍ - എന്നു വേണ്ട മുന്‍പു സൂചിപ്പിച്ചതു പോലെ ഒരേയൊരു കാന്‍വാസില്‍ നെട്ടായമായി നീങ്ങുന്ന ഒട്ടേറെ സംഭവങ്ങള്‍ അതിവിദഗ്ധമായി അടുക്കിവെച്ചിരിക്കുന്നു. വായനക്കാരുടെ ജിജ്ഞാസയെ തട്ടിയുണര്‍ത്തി ഒടുവില്‍ അങ്കപ്പോരിനു തല്‍ക്കാല ശാന്തി. പ്രശ്‌നങ്ങള്‍ നിലവിലുള്ള പള്ളികള്‍ സീല്‍ വെച്ച് ആര്‍ഡിഓ റിസീവര്‍ ഭരണം പ്രഖ്യാപിച്ചു. എങ്കിലും കഥയിതു തുടരുന്നു. മാന്തളിര്‍ കുഞ്ഞൂഞ്ഞനു കിട്ടിയ നിധിയും അങ്കപ്പോരിനു ഉപകരിക്കുന്നു-ഇതിലെ ജീവസുറ്റ വാമൊഴിയാണ് വായനക്കാരെ ഹരം പിടിപ്പിക്കുന്നതും രസിപ്പിക്കുന്നതും. ചേരി തിരിഞ്ഞുള്ള പേര് വിളിക്കുപയോഗിക്കുന്ന ഭാഷയുടെ ഒരു സാമ്പിള്‍ ഇതാ.
തന്റെ എതിരാളി ഒളിവില്‍ കഴിഞ്ഞിരുന്ന നെടിയകാ വറുഗീസിനെ കണ്ടപ്പോള്‍ മാന്തളിര്‍ കുഞ്ഞൂഞ്ഞിന്റെ പ്രതികരണം-
'എട അഹഭോജി യൂദാസിന്റെ മോനെ' എന്നു വിളിച്ചാര്‍ത്തുകൊണ്ട് അതിവികടം കണക്കെ അടിക്കാനായി ചാടി ചെന്നു'

ഉദാഹരണങ്ങള്‍ നിരത്താന്‍ പോയാല്‍ പുസ്തകം മുഴുവന്‍ പകര്‍ത്തേണ്ടിവരും ആകയാല്‍ പുസ്തകം വായിച്ച് സ്വയം ആസ്വദിച്ചാഹ്ലാദിപ്പിന്‍. ഈ കൃതിക്ക് സമുന്നതമായ അംഗാകാരം തന്നെ ലഭിക്കട്ടെ എന്നാഗ്രഹിക്കുകയും ആശംസിക്കുകയും ചെയ്യുന്നു. ബന്യാമിന് ഹാര്‍ദ്ദവമായ അഭിനന്ദനം.
അക്കപ്പോരിന്റെ ഇരുപത് നസ്രാണി വര്‍ഷങ്ങള്‍ (പുസ്തക പരിചയം: ഡോ.എന്‍.പി.ഷീല)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക